Sunday, April 8, 2012

ജസ്റ്റിസ്‌ കട്ജുവിന് ഒരു വിയോജനക്കുറിപ്പ്

ന്ത്യ എന്താണ്’ എന്ന വിഷയത്തില്‍ ദില്ലി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിക്കപ്പെട്ട എട്ടാമത് നെഹ്‌റു മെമ്മോറിയല്‍ പ്രഭാഷണത്തില്‍ മുന്‍ സുപ്രീം കോടതി ജസ്റ്റിസ് മാര്‍കണ്ടേയ കട്ജു നടത്തിയ മുഖ്യപ്രഭാഷണം (ഇവിടെ കാണാം: What’s India?)ചില സമകാലിക സംവാദങ്ങളുടെ ഭാഗമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ജസ്റ്റിസ് മാര്‍കണ്ടേയ കട്ജു

പ്രഭാഷണത്തില്‍ നിന്നു പ്രഥമദൃഷ്ടിയാല്‍ മനസിലാക്കാന്‍ സാധിക്കുന്നത് കട്ജു സംവദിക്കാന്‍ ശ്രമിച്ചത് ഈ വിഷയത്തിന്‍റെ സങ്കീര്‍ണതയേയും അതിന്റെ മനോലയതയയേയും (abstraction) കുറിച്ചായിരുന്നു. അതിനാല്‍ തന്നെ പ്രഭാഷണത്തിന്‍റെ മര്‍മത്തെ പ്രതിവചിക്കുന്ന സമകാലിക ‘ഇന്ത്യ എന്ത്’ എന്ന വീക്ഷണം ഭൂതകാലത്തിന്റെ അനുരണനം വര്‍ത്തമാനത്തെ മനസിലാക്കുന്നതില്‍, അതിനെ ചാലകവത്കരിക്കുന്നതില്‍ എത്രത്തോളം അനുരൂപത സാധ്യമാക്കി എന്ന ചോദ്യം കട്ജുവിന്റെ സംഭാഷണത്തില്‍ അവ്യക്തമായിരുന്നു. അത് അപഗ്രഥിക്കേണ്ടിയിരിക്കുന്നു എന്ന വസ്തുതയാണ് ഈ ചെറുകുറിപ്പില്‍ ഉദ്ദേശിക്കുന്നതു.

കട്ജു തന്റെ പ്രഭാഷണത്തിലൂടെ അഞ്ചു നിലപാടുകളാണ് മുന്നോട്ടു വച്ചത്. ആദ്യമായി, ഇന്ത്യ എന്നത് വടക്കേ അമേരിക്കയെപ്പോലെ തന്നെ തൊണ്ണൂറു ശതമാനത്തിലധികം കുടിയേറ്റക്കാരുടെ കുടിയേറ്റഭൂമിയാണ് എന്നതാണ്. രണ്ടാമത്തേത്, കുടിയേറ്റത്തിന്റെ അനന്തരഫലമായി ഈ കുടിയേറ്റക്കാര്‍ വ്യത്യസ്തതയിലിഴുകിയ നാനാത്വമാണ് ഇതിന്റെ സാമൂഹിക സാംസ്കാരിക ഉറവിടം. ഇത് ഇതര തുറകളായ മത, വേഷ, ഭാഷാന്തരങ്ങളില്‍ ഇഴുകിചേര്‍ന്നിരിക്കുന്നു. മൂന്ന്, ഈ കുടിയേറ്റക്കാരുടെ പാരസ്പര്യ ഇടപെടലുകളും വിനിമയങ്ങളും നനാത്വത്തിലധിഷ്ഠിതമായ ഒരു പുത്തന്‍ ആശയാവിഷ്കാര മണ്ഡലം സൃഷ്ടിച്ചു. ഈ സാംസ്കാരിക മണ്ഡലത്തെ കട്ജു വിളിക്കുന്നത്‌ ഉര്‍ദു-സംസ്കൃത സാംസ്കാരികത എന്നാണ്. ഈ സംസ്കാരമാണ് ഇന്ത്യ എന്ന വികാരത്തെ ഒരുമിപ്പിക്കുന്നത്.

നാല്, മതേതരത്വം എന്ന ആശയമാണ് ഈ കുടിയേറിയ, നാനാവിധ സ്വത്വങ്ങള്‍ ഉള്ള ജനങ്ങളെ ഒരു സംസ്കാരത്തിന്റെ കൊടിക്കീഴില്‍, ഇന്ത്യ എന്ന ഭൗമഅതിര്‍ത്തിയില്‍ ഇന്ത്യക്കാരായി നിലനിര്‍ത്തുന്നത്. അഞ്ച്, ഇന്ത്യന്‍ സമൂഹം ഒരു ഘടനാപരമായ മാറ്റത്തിന്റെ പാതയിലാണ്. ഈ മാറ്റം മറ്റൊന്നുമല്ല, ഫ്യൂഡല്‍-കാര്‍ഷിക-കുടിയാന്മ തൊഴില്‍ സമൂഹികതയില്‍ നിന്നും വ്യാവസായിക-തൊഴില്‍ സാമൂഹികതയിലേക്കാണ്. എന്നാല്‍ ഈ മാറ്റം ചരിത്രപരമായി ഏതൊരു ദേശത്തേയും ഉടച്ചുവാര്‍ക്കുന്ന അരക്ഷിതാവസ്ഥയുടെ കരിമ്പടത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ അരക്ഷിതത്വം ഒഴിച്ചുകൂടാനാകാത്ത അഗ്നിയാണ്. അത് വേദനയാണ്. അത് തരണം ചെയ്യേണ്ടിയിരിക്കുന്നൂ…

ഇതില്‍ ആദ്യത്തെ മൂന്ന് വര്‍ഗീകരണങ്ങളും ഒരു പൊതു നിലപാടിനെ സംക്ഷിപ്തവത്കരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു കാണാം. എന്നാല്‍ പിന്നീടു വരുന്ന രണ്ടു നിലപാടുകളും ഒറ്റപ്പെട്ടതും, നേരത്തെ തുടര്‍ന്ന ആശയ ഒഴുക്കില്‍ നിന്നും ഭിന്നവുമാണ്. ഇതിനെ കൂടുതല്‍ സൂക്ഷ്മമായിതന്നെ നമുക്ക് പരിശോധിക്കാം.

ഇന്ത്യ ഒരു കുടിയേറ്റ രാജ്യമാണെന്നുള്ളത് അംഗീകരിക്കാനും അത് നിര്‍ഭയം മുന്നോട്ടുവയ്ക്കാനും കാണിച്ച ഉത്സുകത ശ്ലാഘനീയം തന്നെ. ഈ വ്യത്യസ്തതയുടെ സമന്വയമാണ് നമ്മുടെ നാനാത്വത്തിന്റെ കാതല്‍ എന്ന വാദം തീര്‍ച്ചയായും അംഗീകരിക്കാനാവുന്നതുമാണ്. മൂന്നാമതായി പറഞ്ഞ ഉര്‍ദു-സംസ്കൃത സാംസ്കാരികത ഈ നാനാത്വതെ സ്വാംശീകരിച്ച ഒരു പൊതു ആശയ-ജ്ഞാന മണ്ഡലമാണെന്നുള്ളതാണ്. എന്നാല്‍ ഈ മൂന്നു ആശയങ്ങളും കുത്തിവയ്ക്കാന്‍ ശ്രമിക്കുന്ന ഇന്ത്യ എന്ന ഐക്യം വടക്കു നിന്നും തെക്കോട്ടുള്ള സാംസ്കാരിക അധിനിവേശത്തെ ഊട്ടിയുറപ്പിക്കുന്ന പുതിയ ആശയാവിഷ്കാരമാണ്. കാരണം, ഇന്ത്യ കുടിയേറ്റത്തിന്റെയും അതിന്റെ ഫലമായുണ്ടായ നാനാത്വത്തിന്റെയും ഫലമായുണ്ടായതാണെന്ന വാദം പ്രഥമദൃഷ്ടിയാല്‍ ശരിയാണെന്നു തോന്നാമെങ്കിലും ഇത് വിസ്മരിക്കുന്ന, അല്ലെങ്കില്‍ മനപൂര്‍വം തമസ്കരിക്കുന്ന, ഒരു ചരിത്രബോധമുണ്ട്.

അതായത്, കുടിയേറ്റം ഉണ്ടാക്കുന്ന നാനാത്വവും ഏകീകൃത ഭാഷയും മാത്രമല്ല നമ്മുടെ രാഷ്ട്രീയ, സാംസ്കാരിക, മതാത്മക, ബൌദ്ധിക മണ്ഡലങ്ങള്‍ നിര്‍ണയിക്കുന്നത്. പകരം നമ്മുടെ നിരന്തരമായുള്ള വൈദേശിക വ്യാപാര-സാംസ്കാരിക ബന്ധങ്ങള്‍ കൂടിയാണ്. ഈ ബന്ധങ്ങള്‍ മേല്‍പ്പറഞ്ഞ ഉര്‍ദു-സംസ്കൃത സാംസ്കാരികതയോ ഏകീകരണമോ മാത്രമല്ല സാധ്യമാക്കിയതും. പകരം, ആന്തരികവും ബാഹ്യവുമായ ബഹുസ്വരതയുടെ ഏകീകൃതവും വൈവിധ്യമാര്‍ന്നതുമായ സമന്വയമാണ് പില്‍കാല ഇന്ത്യയുടെ നാനാത്വത്തെ സ്വാധീനിച്ചത്. ഇവിടെ പാശ്ചാത്യത നമ്മളില്‍ അടിച്ചേല്‍പ്പിക്കുന്ന (ചിന്തയിലും പ്രവര്‍ത്തിയിലും) ദ്വന്ദ്വങ്ങള്‍ക്കുമപ്പുറം, ബഹുസ്വരത
യുടെ സങ്കലനമാണ് ഈ കൊടുക്കല്‍വാങ്ങലുകള്‍ സാധ്യമാക്കുന്നത്. ഈ വസ്തുതയാണ് കട്ജു തന്റെ പ്രഭാഷണത്തില്‍ പറയാന്‍ മറന്നു പോയത്.

മേല്‍പ്പറഞ്ഞ ഉര്‍ദു-സംസ്കൃത ചിന്താധാരയും, അവയുടെ സ്വാധീനവും സാധ്യമാക്കിയത് ഈ ബഹുസ്വരതയുടെ കാലാകാലങ്ങളിലായുണ്ടായ സംവേദനമാണ്. എന്നാല്‍ ഈ പാരസ്പര്യം സാധ്യമാക്കിയ ഒരു ഭൂപ്രകൃതി വടക്കേ ഇന്ത്യയിലാണ്. അതിന്റെ തെക്കിലേക്കുള്ള പ്രയാണം അധിനിവേശത്തിന്റെതു പോലെയോ, അല്ലെങ്കില്‍ സ്വമേധയാലുള്ള സ്വീകരണമായാല്‍ കൂടിയും തെക്കിലെ ദേശ-ഭാഷകളുടെ കൂടെ ലയിച്ചതുമാണ്. അല്ലാതെ ‘അതിനാലാണ് ഇത്’ എന്ന മട്ടിലുള്ള തീര്‍പ്പ് യുക്തിപരമായും തെളിവുകളുടെ അടിസ്ഥാനത്തിലും ചോദ്യം ചെയ്യപ്പെടാവുന്നതാണ്.

എന്നാല്‍ സമകാലികമായി തെക്കിനു വടക്കുമായുള്ള ബന്ധത്തെപ്പോലെ തന്നെ, തെക്കുള്ളവര്‍ അന്തര്‍ദേശീയ വ്യാപാര-സാംസ്കാരിക കൈമാറ്റം നടത്തുകയും വ്യത്യസ്തമായ ഭാഷാ വ്യതിയാനങ്ങളില്‍ പരസ്പര കൈമാറ്റങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഉദാഹരണത്തിന്, കേരളത്തില്‍ അന്തര്‍ദേശീയ വ്യാപാര ബന്ധത്തിന്റെ ഭാഗമായി അറബും പേര്‍ഷ്യനും ചേര്‍ത്തുകൊണ്ട് പ്രാദേശികമായ ഒരു മലയാളമാണ് രൂപം കൊണ്ടത്‌. ഇതാണ് അറബി മലയാളം. ഇതിനുപയോഗിച്ചിരുന്നത് അറബി സ്ക്രിപ്റ്റും മലയാള, തമിള്‍ വാക്കുകളും പ്രയോഗങ്ങളുമാണ്. കേരളത്തിലെ മുസ്ലിങ്ങള്‍ അറബിക്കിലോ-പേര്‍ഷ്യനിലോ, ഉര്‍ദുവിലോ അല്ല ഇവിടെ തങ്ങളുടെ സാംസ്കാരിക സംവാദങ്ങള്‍ വികസിപ്പിച്ചത്. പകരം, സ്വതന്ത്രവും പ്രാദേശിക മൂല്യങ്ങള്‍ ഒത്തുചേര്‍ന്നതുമായ ഒരു വിനിമയ ഉപാധിയിലൂടെയാണ്. ഇത് മറ്റു പല തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും വ്യാപിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളതു വളരെ പ്രസക്തമാണ്. ഇവിടെയാണ് ജസ്റ്റിസ്‌ കട്ജു കണ്ട ഇന്ത്യ വികലമായ ഒരു പ്രാദേശിക കാഴ്ചപാടിലൂടെയാണ് എന്ന് തോന്നിപ്പിക്കുന്നത്, അല്ലെങ്കില്‍ വാദിക്കേണ്ടി വരുന്നത്.

അതുപോലെ തന്നെ തമിഴിലും മലയാളത്തിലും തുളുവിലും കന്നഡയിലും തെലുഗുവിലും ദേവനാഗരി ലിപിയുടെ സ്വാധീനം വളരെ കുറവാണെന്നുള്ള സംവാദങ്ങള്‍ ശക്തമാകുമ്പോള്‍ ഈ ഏകത്വ സിദ്ധാന്തം തികച്ചും അംഗീകരിക്കാനാകാത്തതാണ്. മറ്റൊരു പ്രശ്നം എന്തെന്നാല്‍ ഭാഷ എപ്പോഴും നമ്മുടെ ചിന്തകളുടെ പ്രതിഫലനത്തിനു ഉതകുന്നതും വളരെ ലളിതമായി സന്നിവേശിപ്പിക്കപ്പെടേണ്ടതുമാണ്. ഇവിടെ ഭാഷയുടെയും അതിന്റെ പ്രയോഗത്തിന്റെയും ഇരുമ്പുലക്ക നിയമങ്ങള്‍ ഭാഷയെ ജനകീയവത്കരിക്കുന്നതില്‍ എപ്പോഴും വിളംബം കാണിക്കുന്നു. ഇതിലൂടെ നമ്മുടെ ചിന്തകളുടെ പ്രതിഫലനം അസാധ്യമാക്കുന്നു.

എന്നാല്‍ സംസ്കൃത പണ്ഡിതര്‍ തങ്ങള്‍ക്കു ചുറ്റുമുള്ള അസംസ്കൃത അറിവുകളെ സംസ്കൃത ഭാഷയിലേക്ക് ആവിഷ്കരിക്കുകയും ആ ഭാഷയിലൂടെ അതിനെ സംരക്ഷിക്കുകയും ചെയ്തത് അറിവിനെ അന്ന് നിലവിലുണ്ടായിരുന്ന വരേണ്യ/ഭരണവര്‍ഗ ഭാഷയുടെ ചട്ടക്കൂടുകളില്‍ സുരക്ഷിതമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. അല്ലാതെ ചിന്തകള്‍ ആ ഭാഷയില്‍ മാത്രമേ രൂപംകൊള്ളുകയുള്ളൂ എന്ന് അനുമാനിക്കുന്നത് തികച്ചും അയുക്തമാണ്. ഇത് യഥാര്‍ത്ഥ ഭാരതീയ ദര്‍ശനത്തിനു എതിരുമാണ്. ഉദാഹരണത്തിന്, നാം ചിന്തിക്കുന്നത് പലതും നമ്മുടെ പ്രാദേശികമായ, അല്ലെങ്കില്‍ നമുക്ക് ഏറ്റവും എളുപ്പമുള്ള ഭാഷാമാധ്യമങ്ങളിലൂടെയാണ്. അല്ലാതെ മറ്റൊരു ഭാഷയിലല്ല. എന്നിട്ട് നമ്മുടെ അറിവിനെ കൂടുതല്‍ ജനകീയം അല്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ (ഇവിടെ പണ്ഡിതര്‍) സംവദിക്കുന്ന ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുകയാണ് ചെയ്യുന്നത് (ഉദാ: ആധുനികലോകം ഇംഗ്ലീഷിനു പ്രാധാന്യം നല്‍കുന്നതുപോലെ). അല്ലാതെ ചിന്തയുടെ മാറ്റമല്ല അവിടെ സാധ്യമാക്കുന്നത്. ഇവിടെയാണ്‌ കട്ജു തന്റെ വീക്ഷണം പ്രകടിപ്പിക്കുന്നതില്‍ ഇടുങ്ങിയ മനോഭാവം സ്വീകരിച്ചു എന്ന് ചൂണ്ടിക്കാണിക്കേണ്ടി വരുന്നത്.

ജസ്റ്റിസ്‌ കട്ജുവിന്‍റെ നാലാമത്തെ വീക്ഷണം ഒന്നും രണ്ടും മൂന്നും ഒരുമിച്ചു ചേര്‍ത്തു അംഗീകരിച്ചാല്‍/ ശരിയായാല്‍ മാത്രമേ പ്രസക്തമാകുന്നുള്ളൂ. കാരണം, നാനത്വത്തെ ഭാഷ എന്ന ഏകത്വം കൊണ്ട് ബന്ധിപ്പിച്ചാല്‍ അടുത്തതായി നമ്മള്‍ ശ്രദ്ധിക്കേണ്ടത് മറ്റു നാനത്വമായ മത വിശ്വാസങ്ങളെയാണ്.എന്നാല്‍ മതത്തിന്റെ വൈജാത്യങ്ങളെ ഉള്‍ക്കൊള്ളുമ്പോഴും ദേശത്തിന്റെയും ഭാഷയുടെയും സാംസ്കാരികതയുടെയും വൈജാത്യങ്ങളെ ‘മതേതരത്വം’ എന്ന ചട്ടക്കൂടിലൂടെ എത്രകണ്ട് സംബോധന ചെയ്യാന്‍ സാധിക്കും എന്നത് കൂടുതല്‍ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കേണ്ടതാണ്.

എന്നാല്‍ ഇത് എങ്ങിനെ സാധ്യമാകുമെന്നോ നിലവിലെ നമ്മുടെ സ്വാംശീകരിക്കപ്പെട്ട മനസിലാക്കലുകളുടെ പരിധിയില്‍ ഇത് എത്രകണ്ട് ഫലവത്താകും എന്നോ ജസ്റ്റിസ്‌ കട്ജുവിന്‍റെ വീക്ഷണത്തില്‍ കൃത്യമായ ഒരു സമീപനമില്ല. ഇതിന്റെ സാധ്യതകള്‍ ബഹുമാന്യനായ ന്യായാധിപന്റെ വീക്ഷണത്തിനും പുറത്താണ് പലപ്പോഴും നിലയുറപ്പിക്കുന്നത്. കാരണം, ഈ വീക്ഷണവും സമകാലിക ഇന്ത്യ എന്ത് എന്നുള്ള അവ്യക്തമായ ചിത്രമാണ് നല്‍കുന്നത്. അല്ലാതെ എന്താണ് ഇന്ത്യ എന്നുള്ള അദ്ദേഹത്തിന്റെ വീക്ഷണത്തെ എന്തായിരുന്നു ഇന്ത്യ എന്നുപോലും സ്വാംശീകരിക്കാന്‍ കഴിയാത്തത്ര സങ്കീര്‍ണമാക്കുന്നു.

വിരമിച്ച ബഹുമാന്യ ന്യായാധിപന്റെ അവസാനത്തെ വീക്ഷണവും നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു പട്ടകെട്ടിയ സാമൂഹിക മാറ്റമല്ല ഇന്ത്യയില്‍ സാധ്യമാക്കുന്നത്. ഇവിടെയും ഇന്ത്യ എന്ന സമ്പന്നമായ ബഹുസ്വരതയെ കോര്‍ത്തിണക്കാന്‍ ബഹുമാന്യനായ ന്യായാധിപന്‍ തന്റെ കര്‍ക്കശമായ വീക്ഷണത്തിലൂടെ ഈ മാറ്റത്തെ പട്ടകെട്ടിക്കാന്‍ ശ്രമിക്കുകയാണ്. അതായത് ഒരു ഏക ദിശാ ചലനമായിക്കണാന്‍ ശ്രമിക്കുന്നു എന്ന് സാരം.

എന്നാല്‍, ഇത് ഇന്ത്യ എന്തെന്ന ചോദ്യത്തില്‍ തെല്ല് പ്രശ്നങ്ങള്‍ ദ്യോദിപ്പിക്കാതിരിക്കുന്നില്ല. കേരള സംസ്ഥാനത്തെ തന്നെ എടുത്താല്‍ ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ നിന്നും നേരെ പരിവര്‍ത്തനം ചെയ്യപ്പെട്ടത് ഒരു വ്യാവസായിക സമൂഹത്തിലേക്കല്ല. പകരം, ഒരു സേവനം പ്രദാനം ചെയ്യുന്ന സമൂഹമായിട്ടാണ്. ഇവിടെ കേരളം എന്നത് ഇതേ നാനത്വവും വ്യത്യസ്തതയും മതേതരത്വവും ഒക്കെ ഉള്‍കൊള്ളുന്ന ഒരു സാമൂഹിക വ്യവസ്ഥ തന്നെയാണല്ലോ. അങ്ങനെയാണെങ്കില്‍ ബഹുമാന്യനായ ന്യായാധിപന്‍ മുന്നോട്ടുവച്ച അഞ്ചു വീക്ഷണങ്ങളിലൂടെ ഇന്ത്യയെകാണുന്നത് ചില പ്രശ്നങ്ങളോടുകൂടിയ ഭാഗികമായ ഇന്ത്യയാണെന്ന് മനസിലാക്കാം. അപ്പോഴും ബഹുമാന്യനായ അദ്ദേഹം ഇന്ത്യ എന്താണ് എന്ന ചോദ്യത്തിനുത്തരം അവശേഷിപ്പിക്കുന്നു.

നവംബര്‍ ഇരുപത്തി ഒന്നിന് ദില്ലിപോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം

http://dillipost.in/2011/11/21/%E0%B4%9C%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%8D%E2%80%8C-%E0%B4%95%E0%B4%9F%E0%B5%8D%E0%B4%9C%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%92%E0%B4%B0%E0%B5%81/

No comments:

Post a Comment