Friday, April 20, 2012

സൈബര്‍ സാങ്കേതികതയും മലയാള ഭാഷയും

സിദ്ദിക്ക് റാബിയത്ത് & ഹമീദ സികെ

1999 ആഗസ്റ്റ് 1ന് വരമൊഴി ഗ്രൂപ്പിലേക്ക് നമ്പൂരി അയച്ച മെയിലും‍ അതിനെ പിന്തുടര്‍ന്നുവന്ന ചര്‍ച്ചയുമാണ് മലയാളത്തിനേയും യുണികോഡിനേയും ബന്ധപ്പെടുത്തി ആദ്യം കണ്ടെടുക്കാവുന്ന, യുണികോഡ് കണ്‍സോര്‍ഷ്യത്തിന്റേതല്ലാത്ത, ആദ്യ അനൌദ്യോഗിക രേഖ. പിന്നീട് 2002ല്‍ സിബു യുണികോഡ് സജ്ജമായ വരമൊഴി റിലീസ് ചെയ്തിരുന്നെങ്കിലും യുക്തമായ ഫോണ്ട് ഇല്ലാതിരുന്നതു കൊണ്ട് ഫലത്തില്‍ മലയാളം യുണികോഡ് പ്രായോഗികമല്ലായിരുന്നു. മലയാളം വിക്കിപീഡിയയുടെ ശൈശവത്തില്‍ (2002) ഉപയോഗിച്ചിരുന്ന തൂലികാ ഫോണ്ടിനോ മലയാളം ഫോണ്ടിനോ വേണ്ടത്ര അവതരണ ഭംഗിയും പ്രചാരവും ലഭിച്ചിരുന്നില്ല. ഏകദേശം 2004 വരെ യുണികോഡ് മലയാളം മലയാളിക്കമ്പ്യൂട്ടറുകളില്‍ നിന്ന് ഒരു കയ്യെത്താപ്പാട് ദൂരത്ത് മാറിനിന്നു. വിശ്വപ്രഭ: [1]

I

ടുത്ത കാലത്ത് ‘കേരളപാണിനീയം’ ഇന്റര്‍നെറ്റ്‌ പതിപ്പ്‌ വായിച്ചപ്പോള്‍ വല്ലാത്ത ആനന്ദം തോന്നി. ഒരുപക്ഷേ ഈ ആനന്ദത്തിന് കാരണം വര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്ലോഗ്‌ എഴുതാന്‍ ശ്രമിച്ചപ്പോള്‍ ഉപയോഗിച്ച ഗൂഗിള്‍ ബ്ലോഗ്സ്പോട്ടിന്‍റെയും, ട്രാന്‍സ്ലേറ്ററിന്‍റെയും ഭംഗിയില്ലയ്മ കൊണ്ട് കരിന്തിരികത്തിയ പല എഴുത്തിനേയും കുറിച്ചോര്‍ത്തായിരിക്കാം. അന്ന് മലയാളം കീ ബോര്‍ഡില്‍ അത്ര പ്രാവീണ്യം നേടിയിരുന്നില്ല എന്നത് കൊണ്ടുമാകാം. എന്നാല്‍ ഇന്നിപ്പോള്‍ ഏറെക്കുറെ വൃത്തിയായി യൂണികോഡ് ഉപയോഗിച്ചു എഴുതാന്‍ സാധിക്കുന്നുണ്ട്. ഇത് മുന്‍പ്‌ പ്രൊഫഷണലായി മലയാളം കൈകാര്യം ചെയ്തവര്‍ക്ക് മാത്രം സാധ്യമായിരുന്ന ഒന്നായിരുന്നു. ഇതില്‍ നിന്നും ആര്‍ക്കും ‘മംഗ്ലീഷ്’ മാതൃകയില്‍ മലയാളം കമ്പ്യൂട്ടര്‍ പ്രതലത്തില്‍ എത്തിക്കാന്‍ കഴിയുന്നതിലേക്കുള്ള യാത്രയും ദൂരവും സങ്കീര്‍ണമായിരുന്നു. ഇത് സാധ്യമാക്കിയത് യൂണികോഡെന്ന നൂതന വിവര സാങ്കേതികവിദ്യയുടെ ഫലമായിട്ടാണ്. അങ്ങനെയാണ് മലയാള പുസ്തകങ്ങളും, ലേഖനങ്ങളും വിജ്ഞാനകോശങ്ങളും സ്വദേശ-വിദേശ മലയാളികള്‍ക്ക് വിരല്‍തുമ്പില്‍ പ്രാപ്യമാകുന്നതും. അതുകൊണ്ടാണ് ‘കേരളപാണിനീയ’ത്തിന്റെ ഇന്റര്‍നെറ്റ് പതിപ്പു വായിച്ചപ്പോള്‍ ആനന്ദം തോന്നിയെന്നു പറഞ്ഞത്. കാരണം മലയാള അച്ചടി പ്രസിദ്ധീകരണങ്ങള്‍ മറുനാടന്‍ മലയാളികള്‍ക്ക് അപ്രാപ്യമാകുമ്പോള്‍ ‘സൈബര്‍ ഇടങ്ങളിലെ’ മലയാളം ഐ-മലയാളികള്‍ക്ക് [2] ഒരാശ്വാസമാകുകയായിരുന്നു. ഈ ‘ഐ-മലയാളി’ രൂപപ്പെടുന്നതിന് ചുക്കാന്‍ പിടിച്ചത് ആഗോളീകരണത്തിന്റെ ഭാഗമാണെന്ന് നാം ഒളിച്ചും തെളിച്ചും പറഞ്ഞ മലയാളി സാങ്കേതിക വിദഗ്ദരുടെ അശ്രാന്ത പരിശ്രമത്തിലൂടെയാണ്.

തൊണ്ണൂറുകളിലെ മലയാളികളുടെ പൊതുധാരണയായ ‘കമ്പ്യൂട്ടര്‍ പടിഞ്ഞാറന്‍ സാമ്രാജ്യത്ത്വ -അധിനിവേശത്തിന്റെ പുതിയരൂപം’ [3] എന്ന സങ്കല്പം മാറ്റി സാങ്കേതിക വിദ്യ അധിനിവേശത്തിനെതിരെ ഉപയോഗിക്കപ്പെടാവുന്ന ശക്തമായ ആയുധമാണെന്ന് പല സമീപകാല ചരിത്രങ്ങളിലൂടെയും നമ്മെ ഓര്‍മിപ്പിക്കുന്നു [4]. ഇത്തരം സാഹചര്യത്തില്‍ ഇന്റെര്‍നെറ്റ് എന്ന സാങ്കേതിക മണ്ഡലം സ്വദേശീജാഗരണത്തിനു വേണ്ടിയുള്ള ഉപാധിയാക്കിയത് കാലം മാറ്റിയ ചരിത്രത്തിന്‍റെ തിരുത്തലായി വേണം സാക്ഷ്യപ്പെടുത്താന്‍ [5]. ഇവിടെയാണ്‌ നേരത്തെ സൂചിപ്പിച്ച അപ്രാപ്യത എന്ന ഭൗതിക തടസത്തിനെ വെര്‍ച്ച്വല്‍ ഇടത്തിലൂടെ (virtual space) ഒരു തനതായ ‘മലയാളീ ഇടം’ നിര്‍മിച്ചുകൊണ്ട് ഐ-മലയാളികള്‍ക്ക് പ്രാപ്യമാക്കുന്നത്. ഇതിനെ മനസിലാക്കേണ്ടത്, ‘പുതു മണ്ഡലങ്ങള്‍’ നിര്‍മിക്കുന്ന വാര്‍പ്‌മാതൃകകള്‍ അച്ചടിമാധ്യമങ്ങളിലൂടെ സാധ്യമാക്കിയ മലയാളി പൊതുമണ്ഡലത്തിന്റെ വ്യപ്തിയെക്കാളും വലുതായിരിക്കും എന്ന വസ്തുതയിലൂടെയാണ്. ഇത്തരം സാധ്യതകളുടെ ആഴം മനസിലാക്കണമെങ്കില്‍ കൂടുതല്‍ സൂക്ഷ്മമായ വിവരണം തന്നെ വേണ്ടി വരും. വിവരണത്തിന്‍റെ എളുപ്പത്തിനായി ലേഖനത്തെ പല വിഭാഗങ്ങളായാണ് അവതരിപ്പിക്കുന്നത്‌. ആദ്യമായി ലിപിവിദ്യയുടെ പരിവര്‍ത്തനത്തിന്റെ ഒരു ചെറിയ ചരിത്രത്തിലൂടെ നമുക്ക് മുന്നേറാം.

II

മനുഷ്യ ചരിത്രം പഠിക്കുമ്പോള്‍, പ്രത്യേകിച്ചും മാനവ സംസ്കാരത്തിന്റെ വളര്‍ച്ചയെകുറിച്ച് പഠിക്കുമ്പോള്‍, ഊന്നിപറയുന്ന ഒന്നാണ് കടലാസിന്റേയും അച്ചടിവിദ്യയുടേയും കണ്ടെത്തലുകള്‍. ഈ കണ്ടെത്തലുകള്‍ മൂലം മനുഷ്യരാശി അന്നു വരെ നേടിയ അറിവിന്റെ സംഭരത്തേയ്യും അതിനെ തനിരൂപത്തില്‍ പുതു തലമുറയിലേക്ക് കൈമാറ്റം ചെയ്യുന്ന പക്രിയയേയ്യും ദ്രുതവേഗത്തിലാക്കി. ഇതിന്‍റെ പരിണിതി, വാമൊഴി വ്യവസ്ഥയില്‍ കടന്നുകൂടിയ നിരവധി പെരുപ്പിച്ചു കാട്ടലുകളെ ഇല്ലാതാക്കി എന്നതാണ്. അതുവഴി അറിവിനെ ശാസ്ത്രീയവത്കരിച്ച് സൂക്ഷിച്ചുവയ്ക്കാനുള്ള ഒരു ഉപാധിയാണ് തുറക്കപ്പെട്ടത്. ഈ പ്രക്രിയ അറിവിന്‍റെ വിസ്ഫോടനത്തിനു തന്നെ വഴിതെളിച്ചു. ഇത്രയും മാറ്റങ്ങള്‍ സാധ്യമാക്കിയത് കുറഞ്ഞ ഒരു കാലയളവു കൊണ്ടല്ല. പകരം സ്ഥലകാല ബന്ധനത്തിന്റെ നൂറ്റാണ്ടുകളുടെ പരിവര്‍ത്തനത്തിലൂടെയാണ്.

ഈ സാഹചര്യത്തില്‍ നിന്നും വ്യത്യസ്തമായാണ് ആധുനിക ഇന്റര്‍നെറ്റ്‌ യുഗം പിറക്കുന്നത്. അത് നമുക്ക് പുതിയ മാധ്യമങ്ങളുടെ വിശാലമായ ചക്രവാളം അസ്പര്‍ശ്യമായ ബൈനറി വ്യവഹാരങ്ങളിലൂടെ [6] തുറന്നു തരികയാണ് ചെയ്തത്. ഇത് സാധ്യമാക്കിയത് സൈബര്‍ പുതു ഇടങ്ങള്‍ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-ഭാഷാ-സാംസ്കാരിക രംഗങ്ങള്‍ക്ക് സംവദിക്കാനുള്ള പരിസരം പ്രധാനം ചെയ്തു കൊണ്ടാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സാധ്യമായ/ക്കിയ ഈ പരിസരം മനുഷ്യരാശിയില്‍ തന്നെ തങ്ങളുടെ ഭൗതിക ഇടങ്ങള്‍ക്കും, സാന്നിധ്യത്തിനും നിയതമായ ഒരു സ്ഥലത്തിന്റെയോ ഭൗതിക അതിര്‍ത്തിയുടെയോ കെട്ടുപാടുകളുടെയോ നിരാകരണത്തിലൂടെയാണ്.

ഇങ്ങനെയുള്ള സഞ്ചാരം ലോകത്തുള്ള വിവിധ ഭാഷാ ദേശ സംസ്കാരങ്ങളില്‍ സംഭവിച്ചപ്പോള്‍ ഈ പുതുഇടം മലയാളികള്‍ എങ്ങനെ തങ്ങളുടെ ഭാഷയുടെയും സംസ്കാരത്തിന്റെയും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളുടെയും കേന്ദ്രമാക്കി വളര്‍ത്തി എന്നത് ഒരു അന്വേഷണത്തിന് തക്കതായ വിഷയമാണ്. ഇതിനെ അന്വേഷിക്കുമ്പോള്‍ പുതിയ പരിസരം എങ്ങനെയാണ് അതിന്റെ എഴുത്തു വിദ്യ എന്ന മാധ്യമത്തിലൂടെ അച്ചടി-കടലാസ് മുതലായ സ്പര്‍ശന മാധ്യമത്തില്‍ ഒതുങ്ങി ഇടുങ്ങിയ ചര്‍ച്ചകളെ ജനകീയവത്കരിച്ചത് എന്നത് പ്രസക്തമാകുന്നു. ജനകീയവത്കരിച്ചു എന്ന് പറയുമ്പോള്‍ ഉടന്‍ നമുക്കതിനെ ‘എത്രത്തോളം’ അല്ലെങ്കില്‍ ‘ആരാണ് ഇതിലെ ജനങ്ങള്‍’ എന്നീ ചോദ്യങ്ങള്‍ ഉന്നയിക്കാം. പക്ഷെ ലേഖനം പറയാന്‍ ഉദ്ദേശിക്കുന്നത് ‘ഉപയോഗിക്കാന്‍ സാധ്യതയുള്ള/കഴിവുള്ള’ (access) എല്ലാവര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ നിരുപാധികം, നിര്‍ലോഭം പ്രകടിപ്പിക്കാനുള്ള സൗകര്യമുള്ളതിനാല്‍ ഇതിനെ ജനകീയമെന്നുവിളിക്കാം എന്ന വ്യാഖ്യാനത്തിലാണ്. ഈ വ്യവഹാരങ്ങള്‍ സാധ്യമാക്കിയതിലൂടെ മലയാളി സംവാദങ്ങളുടെ ഇടങ്ങളെ വികസിപ്പിച്ചവരെ കുറിചാണ് ഈ ലേഖനം.

III

ഇവിടെ അന്വേഷിക്കപ്പെടുന്നത് എങ്ങനെയാണ് മലയാള ഭാഷ വെല്ലുവിളി നേരിട്ടിരുന്നപ്പോള്‍ (മലയാളഭാഷയെക്കൊണ്ട് പ്രയോജനമൊന്നുമില്ല എന്ന വാദം പ്രബലമായിരിക്കുന്ന സമയത്ത്) [7] ഇന്റര്‍നെറ്റ് ഭാഷയ്ക്ക് ഒരു സഞ്ജീവനിയാകുന്നത് എന്ന ചോദ്യമാണ്. ഇത് പ്രസക്തമാക്കുന്നത്, ഇങ്ങു ദില്ലിയിലും അതുപോലെ തന്നെ കേരളത്തിനകത്തും പുറത്തും “മലയാളം മരിക്കുന്നത് ആധുനീക സാങ്കേതിക വിദ്യയുടെ ആവിര്‍ഭാവത്തോടെയാണ്, പ്രത്യേകിച്ചും ഇന്റര്‍നെറ്റിന്റെ” എന്ന വാദം കൊടുമ്പിരികൊള്ളുമ്പോള്‍ തന്നെയാണ്. ഈ വാദം മുന്നോട്ടു വയ്ക്കുന്നത് ഭാഷയുടെ സഞ്ജീവനി കൂട്ട് നിര്‍മിക്കുന്നത്/നിര്‍മിച്ചത്‌ വ്യാകരണ വിശേഷങ്ങളുടെ പുതിയ പരിസ്ഥിതി നിര്‍മിച്ചിട്ടല്ല പകരം ലിപിയുടെതന്നെ സൃഷ്ടിയിലൂടെയാണ് എന്നാണ്. അതിലേക്കു അന്വേഷിക്കുമ്പോള്‍, ഇ-ലോകത്തിലേക്കുള്ള [8] മലയാളിയുടെ, എഴുത്ത് ഭാഷയുടെ, കാല്‍വയ്പ് സാധ്യമാക്കുന്നത് മലയാളം ഫോണ്ടുകള്‍ കമ്പ്യൂട്ടറില്‍ ഇടംപിടിക്കുതോടെ ആണെന്ന് മനസിലാക്കാം. ഇതു വഴി ജ്ഞാനനിര്‍മിതിയുടെ, അല്ലെങ്കില്‍ അതിന്റെ സംരക്ഷണത്തിന്റെ പുതിയ വാതായനങ്ങളാണ് നമുക്ക് മുന്നില്‍ തുറന്നു വച്ചെതെന്നും കാണാം.

ഇതിന്റെ പ്രാധാന്യം മനസിലാകുന്നത് മലയാളത്തിന്റെ വ്യാപനം ഒരു പ്രത്യേക ഭൌമ അതിര്‍ത്തിക്കുള്ളിലോ അച്ചടിമാധ്യമങ്ങളിലൂടെയോ മാത്രം ചുരിങ്ങിപ്പോകുന്ന അവസ്ഥയില്‍നിന്നും, വൈവിധ്യമാര്‍ന്ന മാധ്യമങ്ങളിലൂടെ അവ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ പുതിയ രൂപമാണിത് എന്നവസ്തുതയെ കാണുമ്പോഴാണ്. അതിര്‍വരമ്പുകളേയും, ഭൗതിക പ്രതലങ്ങളേയും ഭഞ്ജിക്കുമ്പോഴാണ് ഭാഷാമുന്നേറ്റങ്ങള്‍ വിപ്ലവാത്മകമാകുന്നത്. കേരളത്തിന്റെ ഭൌമ അതിര്‍ത്തിയില്‍നിന്നും ദൂരേയ്ക്കു സഞ്ചരിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ആശയാവിഷ്കാരത്തിനുള്ള, അല്ലെങ്കില്‍ സംവേദനത്തിനുള്ള, പരിസരം കൂടിയാണ് മലയാളം ഫോണ്ട് എന്ന നൂതന സാങ്കേതിക വിദ്യയുടെ വികസനത്തിലൂടെയും, പിന്നീട് ബ്ലോഗിംഗിലൂടെയുമൊക്കെ സാധ്യമായത്. ഇന്ന് മലയാളത്തിന്‍റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാഹിത്യ മേഖലകളിലെല്ലാം ഐ-മലയാളികള്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കില്‍ അതിന് നിദാനമായത് ഇത്തരം മുന്നേറ്റങ്ങളാണ്. [9].

എന്നാല്‍ ഈ മാറ്റം സാധ്യമാക്കിയ ചിലരെ ഓര്‍ക്കാതെയോ, അറിയാതെയോ പോകുന്നതു വഴി രചനാ സുഖത്തില്‍ അലിഞ്ഞില്ലതാകുന്നത് ഒരു ചരിത്രവും അതിനു കൂട്ടായിരുന്ന ചില രേഖകളുമാണ്. ഇങ്ങനെ ലീനമായിപ്പോകുന്നവരെക്കുറിച്ചും, ഇവര്‍ നമുക്കും, ഭാവിചലനങ്ങള്‍ക്കും എങ്ങനെ അവരുടെ ബൈനറി വ്യവഹാരങ്ങളിലൂടെ, ഭാഷയുടെ, അതുവഴി സംസ്കാരത്തിന്റെ തന്നെ, ലിഖിതരൂപങ്ങളെ തൂലികയുടെയും കടലാസിന്റെയും ലോകത്തു നിന്നും പകര്‍ന്നെടുത്ത് ഈ-ലോകത്തേക്ക് സന്നിവേശിപ്പിച്ചു എന്നും നാം ഓര്‍ക്കേണ്ടതുണ്ട്.

IV

ഇന്ന് ക്ലൗഡ്‌ കമ്പ്യൂട്ടിങ്ങിന്റെ [10] കാലത്ത് ഭാഷയെ അതിന്റെ ലിഖിത രൂപത്തിന്റെ ആധുനീക പ്രതലമായ കടലാസ്-പേനയില്‍നിന്നും ഈ-ലോകത്തിലേക്ക് സന്നിവേശിപ്പിക്കാനുള്ള ആദ്യ പരിശ്രമങ്ങള്‍ തൊണ്ണൂറുകളില്‍ തന്നെ ആരംഭിച്ചിരുന്നു. യാഹൂ ഗ്രൂപ്പുകളിലും, ഫെയ്സ്ബുക്കിലും, ഗൂഗിള്‍ ഇടങ്ങളിലും മറ്റു സൈബര്‍മീഡിയയിലും അതുവഴി കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലും ഒരു വലിയ പങ്ക് വരെ വഹിക്കാന്‍ കഴിയുന്ന തലത്തില്‍ എത്തിക്കൊണ്ടിരിക്കുന്ന ഈ രചനാ മാതൃകയുടെ സൃഷ്ടാക്കള്‍ക്ക് നാം കടപ്പെട്ടിരിക്കുന്നു. ഇവരുടെ വിപ്ലവ സൃഷ്ടികള്‍ നമ്മുടെ ദൈനംദിന വ്യവഹാരങ്ങളെ കൂടുതല്‍ സ്വദേശീകരിച്ചു എന്നു വേണമെങ്കില്‍ പറയാവുന്നതാണ്. ബൈനറി വ്യവഹാരങ്ങളില്‍ അക്ഷരങ്ങളുടെയോ ലിപികളുടെയോ ആദ്യഭാഷാ ഭാവമായി ഇന്ത്യന്‍ ഭാഷയായി ആദ്യമായി കമ്പ്യൂട്ടറില്‍ എത്തുന്നത് മലയാളമാണ്. ഇത് ഹിന്ദി അക്ഷരമാല ഉള്ള കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ തുടങ്ങുന്നതിനും മുന്‍പ് തന്നെ കെജി നാരായണന്‍നായരും, എന്‍പി ചന്ദ്രകുമാറും ചേര്‍ന്ന് 1986 മേയ്‌ മാസത്തില്‍ തന്നെ മലയാളത്തെ കമ്പ്യൂട്ടര്‍ ലോകത്തിന്റെ ചരിത്രത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഭാഷയായി കൈപിടിച്ചുയര്‍ത്തി. അതിനാല്‍ ഇവരെ നമുക്ക് സൈബര്‍ മലയാളത്തിന്‍റെ രചയിതാക്കള്‍ എന്ന് വിളിക്കാം.

ഐ-മലയാളികളും മലയാള ഇന്റെര്‍നെറ്റ് വിപ്ലവവും, മലയാളികളും സൈബര്‍ ഇടത്തില്‍ ‘അങ്കിള്‍’ എന്ന അപരനാമമുള്ള ചന്ദ്രകുമാറിനോട് ഇതിനാല്‍ കടപ്പെട്ടിരിക്കുന്നു. ഇദ്ദേഹം ആദ്യകാല മലയാളം ബ്ലോഗര്‍മാരിലൊരാള്‍ ആകുന്നതും അതിനാല്‍ യാദൃശ്ചികമല്ല. 1986ല്‍ ഇതിനെക്കുറിച്ച്‌ മാതൃഭൂമി ദിനപത്ത്രത്തില്‍ മേയ്‌ 18നു ഒരു വാര്‍ത്തയും വരികയുണ്ടായി (താഴെയുള്ള വാര്‍ത്ത കാണുക). അന്ന് മാതൃഭൂമി പറഞ്ഞത് ദൂരദര്‍ശനായിരിക്കും ഈ കണ്ടുപിടുത്തം കൊണ്ടുള്ള പ്രയോജനം എന്നാണ്. എന്നാല്‍ അത് മലയാളത്തിന്‍റെ തന്നെ പുനര്‍ജീവനു പുതിയ മാനം നല്‍കിയ മുഹൂര്‍ത്തമായിരുന്നു എന്ന് കാലം തെളിയിച്ചു. കൃത്യം പത്തു വര്‍ഷത്തിനു ശേഷം ടോണി തോമസ്‌ തന്റെ മുന്‍ഗാമികള്‍ക്ക് പിന്നേ നടന്ന് മറ്റൊരു ചരിത്രം കുറിക്കുകയായിരുന്നു. അപ്പോഴേക്കും ചരിത്രവും അതിലെ മലയാള ഭാഷയും പുതിയ ഉയരങ്ങളിലേക്ക് നാള്‍ക്കു നാള്‍ മുന്നേറികൊണ്ടിരുന്നു. നവ-മലയാള ഭാഷയുടെ പുനര്‍ജീവനത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കേണ്ട സമയമാണിതെന്ന് കൂടി പറയാന്‍ തോന്നുമ്പോള്‍ ചരിത്രം യാദൃശ്ചികമല്ലെന്നും ഈ കുറിപ്പ് കുറച്ചു താമസിച്ചോ എന്ന സംശയവും ബാക്കിയാകുന്നു.

V

ഇന്നത്തെ ക്ലൗഡ് കമ്പ്യൂട്ടിംഗ് മാതൃകയ്ക്ക് മുന്‍പു തന്നെ മലയാളം സൈബര്‍ സ്പേസില്‍ ഇടം പിടിക്കുന്നതിനു ‘മലയാളം’ എന്ന ലിപി ബൈനറി മാതൃകയില്‍ വികസിപ്പിക്കേണ്ടിയിരുന്നു. ഇതിന്റെ മുന്നോടിയായി ആളുകള്‍പറഞ്ഞു പരത്തിയിരുന്നത് കമ്പ്യൂട്ടറിന്റെ ഭാഷ ഇംഗ്ലീഷ് ആണെന്നും മറ്റുഭാഷക്ക് എളുപ്പത്തില്‍ ആജ്ഞകള്‍ നല്‍കാന്‍ കഴിയില്ലെന്നുമാണ്. ഇതൊരു വെല്ലുവിളിയായി സ്വീകരിച്ചു കൊണ്ടാണ് മലയാളി സാങ്കേതിക വിദഗ്ദര്‍ ഈ സംരഭത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. ഇതിന്റെ ആദ്യപടി അക്ഷരങ്ങളുടെ നിര്‍മിതിക്കുള്ള ബൈനറി സാങ്കേതികവിദ്യ വികസിപ്പിക്കുക എന്നതായിരുന്നു. ഇതിലേക്കായി വിന്‍ഡോസിനു വേണ്ടി നിഷാദ്‌ കൈപ്പള്ളി [11] ‘യഥാര്‍ത്ഥ മലയാള ഭാഷ അച്ചടി ലിപി’ (Malayalam Language True Type Font) [12] എന്നൊരു ലിപി വ്യവസ്ഥ 1991ല്‍ രൂപകല്‍പന ചെയ്തു [13]. ഇതാണ് അറിയപ്പെടുന്ന ആദ്യത്തെ മലയാളം പ്രൊഫഷണല്‍ ലിപി. എന്നാല്‍ ട്രൂ റ്റൈപ്പ് ഫോണ്ടുകള്‍ ആപ്പിള്‍ മാക് 7നിലോ, വിന്‍ഡോസ്‌ 3.1ലോ മാത്രം യോജ്യമായതിനാലും ഈ രണ്ട് കമ്പ്യൂട്ടര്‍ ഓപറേറ്റിംഗ് സിസ്റ്റങ്ങളും [14] വളരെ വിലപിടിച്ചതായതിനാലും ഇതത്ര ജനകീയമായില്ല. ഇതിനെ തുടര്‍ന്ന് ജനകീയ മലയാളം ലിപി രൂപകല്പനയ്ക്കായുള്ള ശ്രമം തുടങ്ങുകയായി. ഇതിന്റെ ഭാഗമായി American Standard Code for Information Interchange (ASCII/ആസ്കി) സ്കീമില്‍ [15] മലയാളം ഫോണ്ട് നിര്‍മിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഇതില്‍ വിജയകരമായി കേരള ഫോണ്ട് എന്ന സങ്കല്പം സാക്ഷാത്കരിക്കുന്നതിന്റെ ക്രെഡിറ്റ്‌ ടോണി തോമസിന്റെ കേരളൈറ്റ് ലിപിക്കാണ്.

ട്രൂറ്റൈപ്പ് ഫോണ്ട് ജനകീയമല്ലാത്തതിനാലും വളരെ സങ്കീര്‍ണമായതിനാലുമാണ് ആസ്കി സ്കീം അക്കാലത്ത് കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്വീകാര്യമായത്. ഇതിന്റെ വെളിച്ചത്തില്‍ സൗഹൃദപരമായ ഒരു ലിപിവ്യവസ്ഥയുടെ സാങ്കേതിക വിദ്യയുടെ ആദ്യപണി നിര്‍വഹിച്ചത്, അല്ലെങ്കില്‍ മലയാളം ഫോണ്ട് ഉപയോഗിച്ചു കൊണ്ട്/നിര്‍മിച്ചുകൊണ്ട് ഇതിനു തുടക്കം കുറിച്ചത്, ടോണി തോമസ്‌ ആണ് [16]. ടോണി തോമസിനെ നാം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? ഈ മാറ്റത്തോടെ നമുക്ക് ‘രചനയുടെ’ പുതു അനുഭവങ്ങളിലൂടെ ആരോടും, ഒരു കൂസലുമില്ലാതെ, പ്രത്യേകിച്ചും അച്ചുകൂട മൂപ്പന്മാരെയോ, അവരുടെ ദല്ലാളന്മാരുടെയോ കാക്കാതെ സ്വതന്ത്രമായി ഒരു കടലാസില്‍ എഴുതുന്ന ലാഘവത്തോടെ പൊതുഇടത്തില്‍ ആര്‍ക്കും വായിക്കാന്‍ കഴിയുന്നതരത്തില്‍ ഭാഷ പ്രയോഗിക്കാം എന്നുള്ള നിലവന്നെത്തി. ആ മുന്നേറ്റം ലിപിയിലൂടെ ഇന്റര്‍നെറ്റ്‌ സാങ്കേതിക വിദ്യയിലൂടെ സമന്വയിച്ചു ഐ-മലയാളിയെ [17] രൂപകല്‍പന ചെയ്യുകയായിരുന്നു. അതുവഴി അവരുടെ ദൈനംദിന വ്യവഹാരങ്ങളെ കൂടുതല്‍ സ്വദേശീവത്കരിക്കുകയായിരുന്നു. മലയാളികളെ സംബന്ധിച്ച്, അവരുടെ ഭാഷയെ സംബന്ധിച്ച് അതൊരു വിപ്ലവം തന്നെയായിരുന്നു എന്നുവേണം കരുതാന്‍.

നമ്മള്‍ ഇന്ന് ഉപയോഗിക്കുന്ന യുണികോഡ് ഫോണ്ട് ആയിരുന്നില്ല ടോണിയും തന്റെ പിന്‍ഗാമികളും വികസിപ്പിച്ചത്. അക്കാലത്ത്‌ പ്രചാരത്തില്‍ ഉണ്ടായിരുന്ന കേരള ഫോണ്ടും പിന്നീട് വികസിപ്പിക്കപ്പെട്ട മറ്റു പല ഫോണ്ടുകളും ഉപയോഗിചിരുനത് നേരത്തെ സൂചിപ്പിച്ചതുപോലെ ആസ്കി (ASCII) എന്ന എന്കോഡിംഗ് സ്കീമാണ്. കേരള ഫോണ്ടില്‍നിന്നും മലയാളം എഴുതുന്നതില്‍, അല്ലെങ്കില്‍ അക്ഷരങ്ങളില്‍, പ്രത്യേകിച്ചും ചില്ലുകളുടെ റ്റൈപ്പിംഗ്‌ ആണ് ഏറ്റവും പ്രശ്നമുള്ളതായിരുന്നത്. ഈ ന്യൂനതകള്‍ പരിഹരിക്കാനാണ് പിന്നീട് പ്രധാനമായും ശ്രമങ്ങള്‍ നടന്നതും. ഇത് പരിഹരിച്ചു കൊണ്ട് നിര്‍മിക്കപ്പെട്ട കുറെ അധികം വ്യത്യസ്തമായ ഫോണ്ടുകളാണ് പില്‍കാലത്ത് വന്നത്. ഇവയുടെ ഒരു ലിസ്റ്റ് താഴെ പട്ടികയില്‍ചേര്‍ത്തിട്ടുണ്ട്. അത് പരിശോധിച്ചാല്‍ മലയാള ലിപിയുടെ ഏകദേശം വളര്‍ച്ചാക്രമം മനസിലാക്കാം.

ടോണി തോമസിന്‍റെ ചാര്‍പ്മാന്‍ കേരള ഫോണ്ടിന്റെ സാങ്കേതികപ്രശ്നങ്ങളും അതിന്റെ പ്രയോഗത്തിലെ ന്യൂനതകളും പരിഹരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചതു ബിനു തോമസ്‌ മേലേടം, ബിനു ആനന്ദ്‌ പിഎസ്, സോജി ജോസഫ്‌ തുടങ്ങിയവരാണ്. ഇവര്‍ നിര്‍മിച്ച ലിപി മാതൃകകള്‍ മൈക്രോസോഫ്റ്റ്‌ വിന്‍ഡോസ്‌ പരിസ്ഥിതിയില്‍ ആയിരുന്നു. ഇത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചിരുന്ന മലയാളി ബ്ലോഗര്‍മാര്‍ക്ക് തങ്ങളുടെ മലയാളത്തിലുള്ള ആശയപ്രകടനത്തിന് ഒരുപരിധിവരെ വിഘാതമുണ്ടാക്കി. ഇത് മനസിലാകുന്നത് 2003 കാലത്തില്‍തന്നെയോ അതിനു മുന്‍പോ ബെന്നിയും, ബൈജു, വിനോദ്, മഹേഷ്‌പൈ തുടങ്ങിയവരും GNOME, LATEX, വിക്കിപീഡിയ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു എന്ന് കാണുമ്പോഴാണ് [18].

എന്നാല്‍ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ഇന്റര്‍ഫെയ്സ് പ്രശ്നം പരിഹരിച്ചുകൊണ്ട് സിബു സിജെ സമാന്തരമായ യുണിക്സ് പരിസ്ഥിതിയില്‍ ഇത്തരത്തിലുള്ള ഒരു ലിപി വ്യവസ്ഥ രൂപപ്പെടുത്തിയെടുത്തു. ഇത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രേമികളായ വലിയൊരു മലയാളി കൂട്ടത്തിനു അനുഗ്രഹമായി. ഇതാണ് പിന്നീട് വരമൊഴി എന്ന മലയാളം എഴുത്ത് സങ്കേതമാകുന്നത്. അങ്ങനെ ഒരേ സമയം കോര്‍പറേറ്റ്‌-സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളായ മലയാളികള്‍ക്ക് തങ്ങളുടെ ചിന്തകളെ തങ്ങളുടെ ഭാഷയില്‍ സന്നിവേശിപ്പിക്കാനും അതുവഴി തങ്ങള്‍ക്കു ഇഷ്ടമുള്ള പരിതസ്ഥിതിയില്‍ അത് പ്രകടിപ്പിക്കാനുമുള്ള അടിത്തറ പാകാന്‍ ഇവരുടെ അശ്രാന്ത പരിശ്രമങ്ങള്‍ക്ക് കഴിഞ്ഞു. ഈ രണ്ടുതരം ഒപറേറ്റിംഗ് സിസ്റ്റത്തിലൂടെയുള്ള മലയാളം രചനാ സംവിധാനം ഒരിക്കലും ഒറ്റപ്പെട്ടു നിന്നില്ല എന്നത് കൂടുതല്‍ സങ്കീര്‍ണണതകളില്ലാത്ത ഫോണ്ടുകള്‍ക്കു ജന്മം നല്‍കാന്‍ സഹായിച്ചു. ഇതിനായി പരസ്പരം കടം കൊള്ളലുകളും ന്യൂനതകള്‍ പരിഹരിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും മലയാളം രചനാ സമ്പ്രദായത്തില്‍ വിപ്ലവത്തിന്റെ ആക്കം വര്‍ധിപ്പിച്ചു.


ഈ ശ്രമങ്ങള്‍ക്ക് പുതിയ രൂപഭേദം ലഭിക്കുന്നത് ഉമേഷ്‌ നായരിലൂടെ രാജ്‌ നായരിലെത്തിയപ്പോഴാണ്. ഇതിലേക്കാവശ്യമായ ഇന്പുട്ടുകള്‍ ഇവര്‍ക്ക് ലഭിച്ചത് ഉമേഷ്‌ നായര്‍ നേതൃത്വം കൊടുത്ത യാഹൂ ഗ്രൂപ്പിലൂടെയാണ്. ഈ മാറ്റത്തിന്റെ കാലത്താണ് മലയാളം രചനാവിദ്യ ഏകീകൃത മാനദണ്ഡം സ്വീകരിച്ചു യുണികോഡ് മലയാളം രചനയായി മാറിയത്. ഇത് കൂടുതല്‍ ബ്ലോഗര്‍ സൗഹൃദവും, അതുപോലെ തന്നെ ഇംഗ്ലീഷില്‍ മലയാളം കുറിക്കുന്ന ‘മംഗ്ലീഷ്’ മാതൃകയില്‍ രേഖപ്പെടുത്തിയാല്‍ സുന്ദരമായ മലയാളം എന്ന ആവിഷ്കാരവും യാഥാര്‍ത്ഥ്യവത്കരിച്ചു. ഇതിന്റെ വരമൊഴി പതിപ്പില്‍ ആന്റണി ഡെനും, കെവിനും നകിയ സംഭാവനകള്‍ ഇതിന്റെ ചന്തവും മേന്മയും കൂടുതല്‍ മെച്ചപ്പെടുത്തി. ഇതോടു കൂടി ലിപികളുടെ രചനാ സമ്പ്രദായം ഏകദേശം അതിന്റെ ലക്‌ഷ്യം കണ്ടു. ഇത് സാധാരണക്കാര്‍ക്ക് ബ്ലോഗിംഗില്‍ മനംമടുപ്പിക്കാതെ എഴുതാന്‍ തോന്നിപ്പിക്കുകയും അതുവഴി തങ്ങളുടെ ദൈനംദിന വികാര വിചാരങ്ങളെ സ്വഭാഷയിലൂടെ പ്രകടിപ്പിക്കാനും ഐ-മലയാളികളെ പര്യാപ്തമാക്കി. എന്നാല്‍ ഈ കാലത്ത്‌ യുണികോഡിന്റെ മേന്മയെക്കുറിച്ച് പറയുന്നതിനേക്കാള്‍ കൂടുതല്‍ പുറത്തു വന്ന വാര്‍ത്തകള്‍ അതിനെ ഇകഴ്ത്തി കാണിക്കുന്നവയായിരുന്നു. ഇതില്‍ പലതും അശാസ്ത്രീയമായതോ അല്ലെങ്കില്‍ പഠന വിധേയമാകാത്തതോ ആയിരുന്നുവെന്ന് വേണം മനസിലാക്കാന്‍. ഉദാഹരണത്തിന്, മനോരമയില്‍വന്ന ഒരു വാര്‍ത്ത ശ്രദ്ധിക്കു.

എന്നാല്‍ ഇത്തരം വാദങ്ങള്‍ പൂര്‍ണമായും ശരിയല്ല എന്ന് യൂണിക്കോഡ് രൂപകല്പന ചെയതവര്‍ വസ്തുനിഷ്ഠമായി സ്ഥാപിക്കുന്നു. ഇന്ന് അത് പൂര്‍ണമായും നമുക്ക് അംഗീകരിച്ചു കൊടുക്കാവുന്നതുമാണ്. സ്ഥല പരിമിതി കണക്കിലെടുത്തുകൊണ്ട് ആ ചര്‍ച്ചയിലേക്ക് തത്കാലം കടക്കുന്നില്ല പകരം ലിങ്കുകള്‍ കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട് [19].

VI

ഇനി നമുക്ക് ബ്ലോഗിങ്ങ് എങ്ങനെ ശക്തിപ്പെട്ടു എന്ന് നോക്കാം. നേരത്തെ സൂചിപ്പിച്ചതു പോലെ, മലയാള ഭാഷയുടെ സങ്കീര്‍ണതകളെ, അതിന്റെ നിര്‍മിതിയിലെ പ്രശ്നങ്ങളെക്കുറിച്ചും കൂടുതല്‍ ചര്‍ച്ചകള്‍ ചെയ്യാനും, അതില്‍ സാധ്യമായ തിരുത്തലുകള്‍ നടത്തി പ്രായോഗികവത്കരിക്കുന്നതിനും ഉണ്ടാക്കപ്പെട്ട കൂട്ടായ്മകളുടെ പങ്കും ഇതില്‍ സ്മരിക്കേണ്ടവയാണ്. ഇതില്‍ ഉമേഷ്‌നായര്‍ നയിച്ച യാഹൂ ഗ്രൂപ്പായ ‘അക്ഷരശ്ലോകം’ ഗ്രൂപ്പിനെ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. അക്ഷരശ്ലോകം കൂട്ടത്തിനെ തുടര്‍ന്ന് ‘വിക്കി മലയാളവും’, ‘ചിന്ത’ എന്ന മലയാളം ഫോറവും, ‘മലയാളവേദി ഡോട്ട് കോമു’മൊക്കെ ഈ കാലഘട്ടത്തിലെ മലയാള ഭാഷയുടെ പ്രധാന പരിപോഷകരായി മാറി. ഇവരുടെ കൂട്ടായ്മയില്‍ തുറന്നു വന്നതും തെളിഞ്ഞതും മലയാളത്തിന്റെ പുത്തന്‍ പ്രകടന വേദികളാണ്. ഇവിടെ നേരത്തെ സൂചിപ്പിച്ചതു പോലെ മൃതിയുടെ കരങ്ങളില്‍ അച്ചിന്‍ കുടത്തിന്റെ നനുനനുപ്പില്‍മാത്രം അന്ത്യശ്വാസം-വലിച്ചു കൊണ്ടിരുന്ന ഒരു ഭാഷയ്ക്ക്‌ പുതിയ ഉച്ച്വാസവായുവായാണ് സൈബര്‍ ഇടങ്ങളും അതിന്റെ മലയാളം ലിപികര്‍ത്താക്കളും അവതരിച്ചത്. ഈ അവതാരങ്ങളെ ഭാഷയ്ക്കുണ്ടാകേണ്ട അനിവാര്യമായ വിപ്ലവമായാണ് കാണേണ്ടത്. അതിലേക്കു വേണ്ട തുടര്‍നടപടികള്‍ സത്യത്തില്‍ എത്രകണ്ട് പുരോഗമിക്കുന്നു എന്നത് വീണ്ടുവിചാരം നല്‍കേണ്ടുന്ന ചോദ്യമാണ്.

സൈബര്‍കൂട്ടങ്ങളുടെ ശ്രമഫലമായി ഉണ്ടായ മലയാളത്തിന്റെ ഇടംമാറ്റത്തിനോട് ചേര്‍ത്തു സ്മരിക്കേണ്ടവരായ ചിലരുണ്ട്. ഇവര്‍ മലയാളത്തിനു വേണ്ട പുതു ജീവനേകാന്‍ തങ്ങളുടെ ചിന്തയും എഴുത്തും അച്ചടി മാധ്യമങ്ങള്‍ക്കു മാത്രം തീറെഴുതാതെ സൈബര്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇങ്ങനെ ചെയതവരുടെ ഒരു നിരതന്നെ നമുക്കുണ്ട്; അവരില്‍ പ്രധാനമായവരെ ഒന്ന് പരിചയപ്പെടാം. ആദ്യമായി മലയാളത്തില്‍ ബ്ലോഗിംഗ് നടത്തിയത് രേഷ്മയാണെന്നാണ് പൊതുവെ ഈ രംഗത്തെ അതികായര്‍ വിശ്വസിക്കുന്നത് [20]. എന്നാല്‍ രേഷ്മ ബ്ലോഗിംഗ് നടത്തിയിരുന്നത് റീഡിഫ് ഹോസ്റ്റിംഗിലായിരുന്നു. ഇതാരോ ഹാക് ചെയ്തപ്പോള്‍ ബ്ലോഗിംഗ് ചരിത്രത്തില്‍ അവര്‍ പിന്തള്ളപ്പെട്ടു എന്നാണ് വിശ്വപ്രഭയെപോലെയുള്ള ആദ്യകാല ബ്ലോഗര്‍മാര്‍ പറയുന്നത്.

ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം സൈബര്‍ ഇടങ്ങളിലെ സ്വത്വനിര്‍ണയവുമായി ബന്ധപെട്ട വെല്ലുവിളിയാണ്. കാരണം സൈബര്‍ ഇടങ്ങളിലെ ബ്ലോഗിംഗ് പേരുകള്‍ അവരുടെ യഥാര്‍ത്ഥ പേരുകള്‍ ആകണമെന്നില്ല. ഇതിനെ ചൂണ്ടിക്കാണിക്കുന്നത് ബ്ലോഗിംഗിന്റെ അനോണിമിറ്റി സ്വഭാവമായാണ്. എന്നിരുന്നാലും സൈബര്‍ ഇടങ്ങളിലെ ചര്‍ച്ചകളും അതിലെ കൂട്ടായ്മകളും പരിശോധിക്കുകയും മനസിലാക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും അതിലെ അപരനാമക്കാര്‍ തങ്ങളുടെ നിലനില്‍പ്പിനെ സ്ഥാപിക്കുന്ന ഇടപെടലുകളും വെളിപ്പെടുത്തലുകളും നടത്താറുണ്ട്. ഇതിനുദാഹരണമാണ് ശോണിമയുടെ നേതൃത്വത്തിലുള്ള ചര്‍ച്ച (ലിങ്ക് സൂചികയില്‍ കൊടുത്തിട്ടുണ്ട്). കൂടുതല്‍ പഠനങ്ങള്‍ ഇതിന്റെ സത്യാവസ്ഥയിലേക്ക് വെളിച്ചം വീശും എന്ന് കരുതാം.

അതുപോലെ, കുടുംബ ബ്ലോഗര്‍മാരില്‍ അനിലും സുധയും ചേര്‍ന്നുള്ള ‘കണ്ണനുണ്ണി’യാണ് ആദ്യം ഇടം പിടിക്കുന്നത്‌. എന്നാല്‍ ആദ്യമായി യുണികോഡ് ഉപയോഗിക്കുന്ന ബ്ലോഗര്‍ പ്രഥമ മലയാളം യൂണികോഡ് വെബ്സൈറ്റ്‌ ആയ ചിന്തയുടെ ആവിഷ്കര്‍ത്താവ് പോളേട്ടന്‍ ആണെന്ന് വിശ്വസിക്കുന്നു. എന്നാല്‍ വിശ്വപ്രഭയും ധനുഷും, സിബുവുമൊക്കെ മലയാളം ബ്ലോഗെഴുത്തിലെ ഏറ്റവും പഴയവരാണ്. ഇതില്‍ വിശ്വപ്രഭ എന്ന ബ്ലോഗര്‍ 1999ല്‍ തന്നെ വിശ്വം എന്ന പേരില്‍ ഒരു ബ്ലോഗ് തുടങ്ങിയിരുന്നു. എന്നാല്‍ അത് എന്തൊക്കെയോ കാരണങ്ങളാല്‍ ഡിലീറ്റ്‌ ചെയ്യേണ്ടതായിട്ടു വന്നു [21]! രേഷ്മയുടെ ബ്ലോഗിന്റെയും ചരിത്രത്തിന്റെയും അനോണിമിറ്റി കാരണം അവരെ ആദ്യകാല ബ്ലോഗരായും വനിതാ ബ്ലോഗരായും താഴെ പട്ടികയില്‍ ചേര്‍ക്കുന്നുണ്ട്. രേഷ്മയെക്കൂടാതെ ആദ്യമായി വെളിപ്പെടുത്തിയ ആദ്യ വനിതാ ബ്ലോഗേര്‍സ് ആയി കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത് അതുല്യയും സുധയുമാണ്. എന്നാല്‍ സുധയും അനിലും ചേര്‍ന്നുള്ള കുടുംബബ്ലോഗാണ് ഇതെന്നു നേരത്തെ സൂചിപ്പിച്ചല്ലോ. ചില ആദ്യകാല ബ്ലോഗര്‍മാരുടെ പട്ടിക താഴെ.



ഈ കാലത്തൊക്കെ ഇവര്‍ ഉപയോഗിച്ചിരുന്നത് കേരളൈറ്റ് ഫോണ്ടെന്ന മലയാളം ഫോണ്ടാണ്. ഇത് നേരത്തെ സൂചിപ്പിച്ച ആസ്കി ഫോര്‍മാറ്റിലാണ് രൂപപ്പെടുത്തിയിരുന്നത്.

പുസ്തകങ്ങളും മറ്റു രചനകളും ഇന്റര്‍നെറ്റില്‍ എത്തിക്കുന്നതിന്റെ ശ്രമഫലമായി ആദ്യമായി യുണികോഡില്‍ രചിച്ച മലയാള പുസ്തകം കൈപ്പള്ളിയുടെ ബൈബിളാണെന്നാണ് വിശ്വസിക്കുന്നത്. കൈപ്പള്ളിതന്നെ ഇതിന്റെ ട്രൂറ്റൈപ്പ്, അല്ലെങ്കില്‍ ആസ്കി (ഇതിലേതെന്നു ഉറപ്പില്ല) ഫോര്‍മാറ്റ്‌ കേരളൈറ്റ് ഫോണ്ടില്‍ ബൈബിള്‍ യൂണിക്കോടിനു മുന്നേ ചെയ്തിരുന്നു. എന്നാല്‍ ഇതിനെല്ലാമുപരി മലയാളം ബ്ലോഗ്‌ വഴി മലയാളികളുടെ ദൈനദിന വ്യവഹാരങ്ങള്‍ സ്വദേശവത്കരിക്കാനും അത് പ്രകടിപ്പിക്കാനുമുതകുന്ന ഒരു സംരംഭത്തിന് രൂപം നല്‍കുന്നത് അതുല്യാ ശര്‍മയും വിശ്വപ്രഭയുമാണ്. ഇവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച ‘കൊച്ചി ഒന്നാം ബ്ലോഗ്‌മീറ്റാണ്’ ഈ ഇനത്തില്‍ ഏറ്റവും ശ്രദ്ധേയം. മലയാളം ബ്ലോഗിംഗിനെ ഐ-മലയാളികളുടെ പ്രകടനമാധ്യമത്തേയും ഒരുതരത്തില്‍ ഈ കൂട്ടായ്മകൊണ്ട് വിപ്ലവവത്കരിച്ചു എന്നുതന്നെ പറയാം.

VII

ചുരുക്കിപ്പറഞ്ഞാല്‍, ഇന്ന് ഭാഷയും ആശയങ്ങളും കേവലം അച്ചടിമാധ്യമങ്ങളുടെ കുത്തകയില്‍നിന്നും സ്വതന്ത്രമായി, കുത്തിയൊലിച്ചു ഒഴുകുന്ന ഒരു നദിയുടെ പ്രതീതിയോടെയാണ് സൈബര്‍ ഇടങ്ങളില്‍ സഞ്ചരിക്കുന്നത്. ഈ നീര്‍ചാലുകള്‍ അച്ചടിയുടെ ചാലുകള്‍ക്ക് മറുപുറമായി ഒഴുകിത്തുടങ്ങുമ്പോള്‍ ഉറവവറ്റി മരുഭൂമിയായേക്കാവുന്ന ഭാഷയുടെയും അതിന്റെ വികാസത്തിന്റെയും പ്രതീക്ഷക്ക് പുതു ജീവനാണ് നല്‍കുക. ഉദാഹരണത്തിന്, ഇന്ന് സാങ്കേതിക ജ്ഞാനമുള്ള ആര്‍ക്കും സൈബര്‍ ഇടത്തില്‍ തങ്ങളുടെ കലാസൃഷ്ടികള്‍ നേരിട്ട് പ്രസിദ്ധീകരിക്കാം. അങ്ങനെ സൈബര്‍ മലയാളത്തിലൂടെ വീണ്ടും ഭാഷയെ ഊര്‍വരമുള്ളവയാക്കാന്‍ കെല്‍പ്പുള്ള ഉറവയായിക്കാണുമ്പോള്‍, ഭാഷയ്ക്ക്‌ പുതിയ കാലം പിറന്നുവെന്നു പറയേണ്ടിവരും. ഇങ്ങനെ ഈ തുറന്നുകൊടുക്കലുകള്‍ മലയാളി എഴുത്തുകാരേയും മലയാളി എഴുത്തിനേയും സമ്പന്നമാക്കുമെന്നത് തര്‍ക്കമറ്റതാകാം. ഈ എഴുത്തുകള്‍ എന്തുമാകട്ടെ ചിലപ്പോള്‍ അവ കഥയാകാം കവിതയാകാം അനുഭവങ്ങളാകാം തങ്ങളുടെ സംഘട്ടനങ്ങളും, അരിശവുമാവാം. എല്ലാം, എന്തിനോടും തങ്ങള്‍ക്കു തോന്നുന്നത് തങ്ങളുടെ ഭാഷയില്‍ തന്മയത്വത്തോടെ സംവദിക്കുമ്പോഴാണ് ഭാഷയില്‍ പുതുമയുടെതും, വ്യത്യസ്തതയുടേതുമായ അര്‍ത്ഥതലങ്ങളും, അവയെ വിശ്ലേഷിപ്പിക്കുന്ന വ്യാകരണങ്ങളും, മറ്റു ഭാഷാവികസന പ്രവര്‍ത്തനങ്ങളും, അനുപേക്ഷണീയമാകുന്നത്. ഇത്തരം പ്രതിഫലനങ്ങള്‍ സാധ്യമാക്കിയാല്‍ അത് മലയാളത്തിന്റെ വികസനത്തിന് സൈബര്‍ സാങ്കേതിക വിപ്ലവം നല്‍കുന്ന ഏറ്റവും നല്ല ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ് .

എന്നിരുന്നാലും ഇ-മലയാളത്തിന്റെ (e-Malayalam) വളര്‍ച്ച ഇപ്പോഴും പൂര്‍ണമായും യൂണികോഡില്‍ സാധ്യമായിട്ടില്ല. ഇതിനു കാരണം നാം ഇപ്പോഴും പരസ്പരം ഇണക്കമില്ലാത്തതോ അല്ലെങ്കില്‍ ഒരിടത്തെ ലിപി കോഡുകളുടെ പ്രദര്‍ശനം മറ്റു ലിപി കോഡുകള്‍ സ്വീകരിക്കുന്നതിനുള്ള കാലതാമസമോ മൂലമുണ്ടാകുന്ന എഴുത്തിന്റെ ചന്തക്കുറവ് ഒരു പോരായ്മയായി ഇപ്പോഴും നിലനില്‍ക്കുന്നു. ഇതിനെ കൂടുതല്‍ ക്രോഡീകരണങ്ങള്‍ക്കു വിധേയമാക്കിയാല്‍ ഇപ്പോള്‍ അനുഭവിക്കുന്ന പല വികല രചനാ രീതികളും മാറി കൂടുതല്‍ സുന്ദരമായതും, അവികലമായതുമായ വാക്‌-വാക്യ രചനകള്‍ നടത്താന്‍ സാധിക്കും. ഇതിലേക്ക് കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങളും അവര്‍ക്കു വേണ്ട സഹായങ്ങളും മലയാളീ ഡയസ്പോറക്കൊപ്പം നിന്ന് നമ്മുടെ മലയാളി സുഹൃത്തുക്കളും സര്‍ക്കാരും ചെയ്യേണ്ടതാണ്. ഇതിലൂടെ യഥാര്‍ത്ഥത്തില്‍ സ്കൂള്‍ കറിക്കുലത്തില്‍ സര്‍ക്കാര്‍ മലയാളത്തെ ശക്തിപ്പെടുത്താന്‍ എടുക്കുന്ന ശ്രമത്തിന്റെ മറുവശമായി മലയാള ഭാഷയുടെ പുനരുജ്ജീവനം സൈബര്‍ മലയാള നവീകരണയത്നത്തിലൂടെ ത്വരിതപ്പെടുത്താവുന്നതാണ്. ഇതിലേക്കുള്ള നടപടികള്‍ക്കായി ഇ-കാലഘട്ടത്തില്‍ നാം കൂടുതല്‍ പദ്ധതികള്‍ മുന്നോട്ടു വയ്ക്കേണ്ടതുണ്.

–ലേഖകര്‍ ദില്ലി ജെഎന്‍യുവില്‍ ഗവേഷകനാണ്.

കുറിപ്പുകള്‍
[1] ആദ്യകാല മലയാളി ബ്ലോഗറും ഇപ്പോഴും മലയാളി സൈബര്‍ ഇടങ്ങളില്‍ സജീവ സാന്നിധ്യവും കൊച്ചിയില്‍ നടന്ന ഒന്നാം മലയാളി ബോഗേഴ്സ് മീറ്റിംഗിന്റെ ശില്പികളിലൊരാളുമാണ് വിശ്വപ്രഭ.

[2] ഐ-മലയാളി എന്നത് ഇന്റെര്‍നെറ്റ് മലയാളി എന്നാണു. ഉദാഹരണത്തിന് ഗാരി ആര്‍ ബണ്ടിന്റെ “ഐ-മുസ്ലിം” പോലെ രൂപപ്പെടുന്നതാണ് ഈ നാമം.

[3] കമ്പ്യൂട്ടര്‍, തൊഴിലാളികളെ ഒഴിപ്പിച്ചു തത്സ്ഥാനം കരസ്ഥമാക്കുമെന്നതും അത് മുതലാളിത്തത്തിന്റെ അടവുനയമാണെന്നുമുള്ള ചര്‍ച്ചയുടെ ഭാഗമായി തൊണ്ണൂറുകളില്‍ കേരളത്തില്‍ ഉണ്ടായ ചര്‍ച്ച.

[4] ഇതിന്റെ ഉത്തമോദാഹരമായി ചൂണ്ടിക്കാണിക്കാവുന്നത് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളില്‍ ഇന്റര്‍നെറ്റ്‌ മാധ്യമം വഹിക്കുന്ന പങ്കാണ്. ഇതിന്റെ ഏറ്റവും പുതിയ പതിപ്പാണ് സ്വേച്ഛാധിപത്യ സര്‍ക്കാരുകള്‍ക്കു നേരെ അടുത്തകാലത്തു ഉണ്ടായ അറബ് വസന്തം.

[5] ഉദാഹരണത്തിന്, പലസ്തീന്‍ വിമോചനത്തിന് വേണ്ടി പ്രയത്നിക്കുന്ന ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകയും കവയത്രിയുമായ റഫീഫ്‌ സിയാദയുടെ ‘Shades of Anger’ (ക്ഷോഭത്തിന്റെ തണലുകള്‍) എന്ന കവിത. http://www.youtube.com/watch?v=m2vFJE93LTI&feature=related

[6] ബൈനറി വ്യവഹാരങ്ങള്‍ എന്നത് കമ്പ്യൂട്ടറിന്റെ വിവര വിന്യാസ വിശദീകരണ കോഡായ 0, 1 എന്നി സംഖ്യകളാണ്. ഈ സംഖ്യകളുടെ വിന്യാസ കൂട്ടാണ് എല്ലാത്തരം പ്രോഗ്രാമുകളും.

[7] മലയാളം ഒന്നാം ഭാഷ, രണ്ടാം ഭാഷ ചര്‍ച്ചകളും സ്കൂള്‍ കറിക്കുലത്തില്‍ മലയാളത്തിന്റെ പഠനസമയം വര്‍ധിപ്പിച്ചതിനെയും ചൊല്ലിയുണ്ടായ സംവാദങ്ങളാണ് ഇതിനു ആധാരം.

[8] ഈ-ലോകമെന്നത് ഇന്റര്‍നെറ്റ്‌ ലോകമാണ്.

[9] ഇത്തരം പ്രസ്ഥാവനകള്‍ക്ക് ആക്കം കൂട്ടുന്നതാണ് സൈബര്‍ ഇടങ്ങളിലൂടെയും സാമൂഹിക കൂട്ടായ്മകളായ ഫെയ്സ്ബുക്കിങ്ങിലൂടെയും, ട്വീറ്റിങ്ങിലൂടെയും സാധ്യമാക്കുന്നത്. ശശി തരൂരിന്റെ ‘കാറ്റില്‍ ക്ലാസ്‌’ പ്രയോഗം മുതല്‍ മുല്ലപ്പെരിയാര്‍ ചര്‍ച്ചവരെ ഇതിനുദാഹരണമാണ്.

[10] ക്ലൌഡ് കമ്പ്യൂട്ടിംഗ് എന്നത് ഒരു ഉല്‍പന്നം എന്നതിനുപരി കമ്പ്യൂട്ടിംഗ് ഒരു സേവന ശൃംഘലയാകുമ്പോഴാണ്. ഇവിടെ പരസ്പരം വിഭവങ്ങളും വിവരങ്ങളും മറ്റുവിശേശങ്ങളും ഒരു കുടക്കീഴില്‍ നിര്‍ലോഭം വിഹിതം വയ്ക്കുന്നു.

[11] http://www.kaippally.com/2006/09/blog-post.html; http://en.wikipedia.org/wiki/User:Kaippally.

[12] Malayalam Language True Type Font എന്നതിന്‍റെ രൂപകല്പനാ പ്രതലം ആപ്പിള്‍ കമ്പ്യൂട്ടര്‍ എണ്‍പതുകളുടെ അവസാനത്തില്‍ വികസിപ്പിച്ചെടുത്ത ട്രൂറ്റൈപ്പ് ഫോണ്ടാണ്. ഇതിന്റെ അകമ്പടിയോടു കൂടിയുള്ള മാക്‌ഓ എസ് എഴ് 1991 മെയ്‌ മാസത്തിലാണ് ഇറങ്ങുന്നത്. ഈ കാലത്ത്‌ ഇതിന്റെ ഉപയോഗം വിന്‍ഡോസുമായി ആപ്പിള്‍ പങ്കു വച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടത്തിലാണ് മലയാളത്തില്‍ ഫോണ്ട് തയ്യാറാക്കാന്‍ വിന്‍ഡോസ്‌ ശ്രമിച്ചത്. http://www.truetype-typography.com/articles/ttvst1.htm

[13] മൈക്രോസോഫ്റ്റ് വിന്‍ഡോസിന്‍റെ ആവശ്യത്തിനായി Malayalam Language True Type Font കൈപ്പള്ളി രൂപകല്‍പന ചെയ്യുന്നത്. ഇത് വിന്‍ഡോസ്‌ 3.1 എന്ന ഓപറേറ്റിംഗ് സിസ്റ്റത്തിനു വേണ്ടിയാണ്. http://www.kaippally.com/2006/09/blog-post.html; http://en.wikipedia.org/wiki/User:Kaippally

[14] Operating System എന്നതിന്‍റെ ചുരുക്കെഴുത്താണ് ഓഎസ്

[15] ആസ്കി ലിപി മാതൃകയെ ഒരു പ്രാപഞ്ചിക ലിപി വിന്യാസ രീതിയായിട്ടാണ് കണക്കാക്കുന്നത്. കാരണം ആസ്കി ഫോര്‍മാറ്റിലുള്ള ഫയലുകള്‍ക്ക് എല്ലാത്തിനും (ഓരോ ചിഹ്നത്തിനും) പ്രത്യേകം പ്രത്യേകം കൊടുക്കലാണ് നല്‍കിയിരുന്നത്. ഇതിന്റെ മാതൃക തന്നെയാണ് പില്‍കാലത്ത് ഏകീകൃത കോഡിംഗിലൂടെ വിപുലീകരിച്ചതും. http://pix.cs.olemiss.edu/csci323/editors.html

[16] http://varamozhi.wikia.com/wiki/Brief_History

[17] ഐ-മലയാളി എന്ന് പറയുമ്പോള്‍ ഒരു യോഗ്യത പ്രത്യേകിച്ചും പറയണം. എന്തെന്നാല്‍ മലയാളത്തില്‍ എഴുതുന്ന മലയാളികളെയാണ് അതുവഴി തങ്ങളുടെ സംവാദങ്ങള്‍ സ്വദേശവത്കരിക്കുന്നതു കൂടി ഈ ഐ-മലയാളി എന്ന പ്രയോഗം കൊണ്ടര്‍ത്ഥമാക്കുന്നുണ്ട്.

[18] ഉദാഹരണത്തിന്, http://shonimaas.blogspot.com/2007/11/blog-post.html; http://varamozhi.wikia.com/wiki/Brief_History; http://varamozhi.wikia.com/wiki/Geographical_locations_of_Bloggers; https://sites.google.com/site/cibu/font-groups; https://sites.google.com/site/cibu/unicode-how-to/unicode-concepts; http://ralminov.wordpress.com/using-weft-embed-malayalam/

[19] ഈ ലിങ്കുകള്‍ കാണുക. http://santhoshtr.livejournal.com/4996.html; https://sites.google.com/site/cibu/unicode-how-to/unicode-concepts; http://ralminov.wordpress.com/using-weft-embed-malayalam/; http://unicode.org/~emuller/iwg/

[20] ഉദാഹരണത്തിന് ശോണിമയുടെതും, വ്യക്തിപരിചയം, ഓഫ് യൂണിയന്‍ ഉപയോക്താവ് തുടങ്ങിയ ബ്ലോഗിലും വിശ്വപ്രഭയും മറ്റും ഇങ്ങനെയാണ് പറയുന്നത്. മലയാളത്തില്‍ കണ്ടെത്താവുന്ന പഴയ ഒരു ചര്‍ച്ചയാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കൊടിത്തിട്ടുള്ളതും. ബ്ലോഗുഗള്‍ക്ക് കുറിപ്പ് കാണുക.

[21] ഈ കാരണങ്ങള്‍ വിശ്വപ്രഭതന്നെ പറയേണ്ടിയിരിക്കുന്നു.

വെബ്-ഗ്രന്ഥ സൂചിക
Bunt, G.R., 2009. iMuslims: Rewiring the House of Islam, The University of North Carolina Press.

http://boologaclub.blogspot.com/2006/08/blog-post_115567221858952072.html

http://en.wikipedia.org/wiki/John_Warnock

http://en.wikipedia.org/wiki/User:Kaippally

http://groups.yahoo.com/group/varamozhi/message/23

http://keralafarmeronline.com/first-malayalam-fonts/lang/ml

http://malayalambible.in/faq.bdoc

http://malayalam-blogs.blogspot.com/2006/09/history-of-malayalam-blogs.html

http://malayalam-blogs.blogspot.com/2006/09/history-of-malayalam-blogs.html

http://offunion.blogspot.com/2006/09/blog-post_08.html#c115785426676291434

http://pix.cs.olemiss.edu/csci323/editors.html

http://ralminov.wordpress.com/using-weft-embed-malayalam/

http://salrc.uchicago.edu/resources/recommended.shtml

http://santhoshtr.livejournal.com/4996.html

http://shonimaas.blogspot.com/2007/11/blog-post.html

http://shonimaas.blogspot.com/2007/11/blog-post.html?showComment=1194985920000#c1525481355279244091

http://unicode.org/~emuller/iwg/#5

http://upabhokthavu.blogspot.com/2007/09/1986.html

http://varamozhi.wikia.com/wiki/Brief_History

http://varamozhi.wikia.com/wiki/Geographical_locations_of_Bloggers

http://vfaq.blogspot.com/

http://vyakthiparichayam.blogspot.com/p/blog-page_26.html

http://www.cl.cam.ac.uk/~mgk25/unicode.html

http://www.eaglefonts.com/janamalayalam-ttf-129161.htm

http://www.kaippally.com/2006/09/blog-post.html

http://www.malayalamunicode.com/malayalam-unicode-fonts

http://www.prokerala.com/malayalam/

http://www.truetype-typography.com/articles/ttvst1.htm

https://plus.google.com/103973390421451115061/about

https://sites.google.com/site/cibu/font-groups

https://sites.google.com/site/cibu/unicode-how-to/unicode-concepts

ഈ ലേഖനം ദില്ലിപോസ്റ്റ്‌ എന്ന മലയാളം ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചതാണ്. ഇതിന്റെ ഒറിജിനല്‍ ലിങ്ക് http://dillipost.in/2012/04/19/malayalam-and-internet/ കാണുക


















No comments:

Post a Comment