Thursday, April 5, 2012

സഫ്ദര്‍: തീയേറ്ററിന്റെ രക്തസാക്ഷി

ദില്ലിയിലെ തെരുവുകളും, അപരനു വേണ്ടി മിടിക്കുന്ന ഹൃദയങ്ങളും ചൂഷണത്തിന്റേയും അന്യായത്തിന്റേയും കഥകള്‍ ലോകത്തോടു പറഞ്ഞ സഫ്ദര്‍ ഹാഷ്മിയെ ഇന്നും മറന്നിട്ടില്ല എന്നതിനുദാഹരണമാണ് ‘നീ തെരുവിന്‍റെ തീക്കനല്‍’ എന്ന നാടകം. സഫ്ദറിനേയും, സഫ്ദറിന്റെ തെരുവുനാടകങ്ങളേയും വേദിയില്‍ പുനര്‍നിര്‍മിക്കുക എന്ന വെല്ലുവിളിയാണ് ഒരു രാഷ്ട്രീയദൗത്യമായി നാടകത്തിന്റെ അണിയറക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. കോഴിക്കോട് വച്ച് നടക്കുന്ന സിപിഎമ്മിന്റെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഏപ്രില്‍ 3ന് കന്നിപ്രദര്‍ശനം നടത്തുന്ന ‘നീ തെരുവിന്റെ തീക്കനല്‍’ 1989 ജനുവരി 2ന് സാഹിബാബാദിലെ തെരുവില്‍ രാഷ്ട്രീയ എതിരാളികളാല്‍ കൊല്ലപ്പെട്ട സഫ്ദറിന് നല്‍കാവുന്ന ഏറ്റവും ഉചിതമായ ആദരാഞ്ജലിയാണെന്ന് നാടകം വേദിയിലെത്തിക്കുന്ന ദില്ലി ജന സംസ്കൃതി പ്രവര്‍ത്തകര്‍ പറയുന്നു.

'നീ തെരുവിന്റെ തീക്കനലി'നായി ഡിസൈന്‍ ചെയ്തിരിക്കുന്ന സ്റ്റേജിന്റെ മാതൃക

ഏപ്രില്‍ 3ന് മുതലക്കുളം മൈതാനത്തും, അടുത്ത ദിവസം കോഴിക്കോട് ടൗണ്‍ഹാളിലും നാടകം അരങ്ങേറും. കണ്ണൂര്‍ സ്വദേശി സുരേഷ് ബാബു ശ്രീസ്ഥയാണ് ഈ ഇരട്ടഭാഷാ നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ‘ഭീമപര്‍വം‘ ഉള്‍പെടെ ഒരുപിടി മികച്ച നാടകങ്ങളൊരുക്കിയ സാംകുട്ടി പട്ടംകരിയാണ് സംവിധായകന്‍. സഫ്ദര്‍ എന്ന രാഷ്ട്രീയ അടയാളം എത്ര പ്രധാനപ്പെട്ടതാണെന്ന് പൂര്‍ണബോധ്യമുള്ളയാളാണ് പട്ടംകിരി. “സഫ്ദറിനെ വ്യക്തിപൂജയില്‍ പ്രതിഷ്ഠിക്കുന്നതിനേക്കാള്‍ ഒരു രാഷ്ട്രീയ അടയാളമായി തിരിച്ചറിയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. തീയേറ്ററിന്റെ രക്തസാക്ഷിത്വമാണ് സഫ്ദര്‍,” നാടകത്തെ കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ അദ്ദേഹം എന്നോടു പറഞ്ഞു. സഫ്ദറിനെ നമുക്കു ഭൂതകാലത്തില്‍ മാത്രമായി തളച്ചിടാനാകുമോ? നമ്മുടെ വര്‍ത്തമാനത്തിന്റെ ശബ്ദം കൂടീയാണ് സഫ്ദര്‍ ഹാഷ്മി. “അതുകൊണ്ട് തന്നെ ചരിത്രത്തെയും വര്‍ത്തമാനത്തേയും സമന്വയിപ്പിച്ച് കടന്നുപോകുന്ന ഒരു പാതയാണ് ‘നീ തെരുവിന്റെ തീക്കനല്‍’,” പട്ടംകിരി പറയുന്നു.

എന്താണ് ഈ നാടകം മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം? പട്ടംകിരിയുടെ അഭിപ്രായത്തില്‍ രാഷ്ട്രീയം വിളിച്ചുപറയാനുള്ളതല്ല, നാം സ്വയം രാഷ്ട്രീയമായിത്തീരുകയാണ് വേണ്ടത്. ഈ വിശ്വാസത്തിന്റെ ബലത്തില്‍ ആഗോളവത്കരണം അനുവദിച്ചു നല്‍കുന്ന നവീന പരീക്ഷണ ബഹളങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് തന്നെ നിശബ്ദമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കലാണ് നാടകം ചെയ്യുന്നതെന്ന് സംവിധായകന്‍ അഭിപ്രായപ്പെടുന്നു. “ഒന്നാമതായി, എന്തിനുവേണ്ടി ആയിരിക്കണം തീയേറ്റര്‍ പരീക്ഷണം? രണ്ട്, ജീവിച്ചിരിക്കുന്ന ജഡങ്ങളെ സൃഷ്ടിക്കുന്ന വിഭ്രമാത്മക നാടകാന്വേഷണങ്ങളില്‍ നിന്നും നാടകമെന്ന തീപന്തത്തെ ജനങ്ങളുടെ രാഷ്ട്രീയ ആഗ്രഹങ്ങള്‍ക്കായി ജ്വലിപ്പിക്കുന്നതെങ്ങിനെ? മൂന്ന്, കലയെക്കുറിച്ചുള്ള വ്യക്തിപരതയില്‍ അധിഷ്ഠിതമായ ബൂര്‍ഷ്വാ കാഴ്ചപ്പാടിനെ (individualistic view of art) തള്ളിക്കളഞ്ഞ് ജനത്തിന്‍റെ പൊതു താല്പര്യത്തിലും അവരുടെ കൂട്ടായ്മയിലും അധിഷ്ഠിതമായ കാലാ വീക്ഷണം എങ്ങിനെ ശക്തിപ്പെടുത്താം? ഇവിടെ സഫ്ദര്‍ മുന്നോട്ടു വയ്ക്കുന്നത് രണ്ടാമത്തെ ജനവീക്ഷണമാണ്. ഇത് ഈ കാലത്ത് അങ്ങേയറ്റം പ്രസക്തവുമാണ്.”

നവീനമായ ഒരു സ്റ്റേജ് കണ്‍സെപ്റ്റോടു കൂടിയാണ് സഫ്ദറിനെ പട്ടംകിരിയും സംഘവും വേദിയിലെത്തിക്കുന്നത്. “ഒന്നിലധികം ഭാഷയിലാണ് അവതരണം. ഒരേ സമയം പ്രോസീനിയത്തിലോ വെറും ഹാളിലോ ഏതെന്കിലും മൈതാനത്തിലോ കളിക്കുവാന്‍ കഴിയുന്ന വ്യത്യസ്തവും പുതുമയുള്ളതുമായ ഒരു composite തീയേറ്റര്‍ സങ്കല്‍പ്പമാണു ഈ അവതരണത്തില്‍ അവലംബിച്ചിട്ടുള്ളത്,” അദ്ദേഹം പറയുന്നു.

സഫ്ദര്‍ ഹാഷ്മിയുടെ ജീവിതത്തെ മുന്‍നിര്‍ത്തി ദില്ലിയിലെ രാഷ്ട്രീയ നാടക ഇടപെടലുകളെക്കുറിച്ചുള്ള വിശകലനമാണ് ഈ അവതരണം. ജനസംസ്കൃതി ജനറല്‍ സെക്രട്ടറി എംവി സന്തോഷിന്റെ അഭിപ്രായത്തില്‍ സഫ്ദര്‍ എന്ന നാടക പ്രവര്‍ത്തകനിലെ രാഷ്ട്രീയ മനുഷ്യന്റെ രക്തസാക്ഷിത്വത്തെ വര്‍ത്തമാന കാലത്തിന്റെ സംഘര്‍ഷങ്ങളോട് കൂട്ടിയിണക്കി വായിക്കുവാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ‘നീ തെരുവിന്റെ തീക്കനല്‍’. കേരളത്തിലെ രാഷ്ട്രീയ നാടക പ്രവര്‍ത്തനത്തില്‍ വ്യാപൃതരാകുന്ന ഗൌതമന്‍, സാഹിറ എന്നീ കഥാപാത്രങ്ങളിലൂടെ രാഷ്രീയ കേരളത്തിന്‍റെ വളര്‍ച്ചയെയും രാഷ്ട്രീയ നാടക ചരിത്രത്തെയും കൂടി ഈ നാടകം അനാവരണം ചെയ്യുന്നു. അതുകൊണ്ട് തന്നെ, കരിവള്ളൂര്‍ സമരം ഉള്‍പ്പടെയുള്ള പല സംഭവങ്ങളും നാടകത്തില്‍ അവതരിപ്പിക്കപ്പെടുകയോ വിശകലന വിധേയമാക്കപ്പെടുകയോ ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍, സഫ്ദര്‍ ഹാഷ്മിയുടെ മരണത്തെ ഒരു വ്യക്തിയുടെ രക്തസാക്ഷിത്വമെന്നതിലുപരി, രാഷ്ട്രീയ നാടക പ്രവര്‍ത്തനത്തിനേല്‍ക്കുന്ന പ്രഹരം തന്നെയായി ‘നീ തെരുവിന്റെ തീക്കനല്‍’ മുന്നോട്ടു വയ്ക്കുന്നു.

സഫ്ദര്‍ ഹഷ്മി

സഫ്ദറിന്റെ നാടകത്തിലൂടെ വിപ്ലവത്തിന്റെ മര്‍മരമായി മാറിയ “തു സിന്ദാഹേ തോ സിന്ദഗീ കീ ജീത് പര്‍ യകീന്‍ കര്‍…” എന്ന വരികള്‍ക്കു തീക്ഷ്ണമായ മലയാള അര്‍ത്ഥം കുറിക്കുന്ന “നെഞ്ചിലെ കനല്‍ തെളിച്ച് നേടും, നമ്മള്‍ ജീവിതം സ്വര്‍ഗമെന്നതുണ്ടതെങ്കില്‍ ഭൂമിയില്‍ പിറക്കണം സഖാക്കളേ…” എന്ന ആഹ്വാനത്തില്‍ തുടങ്ങുന്ന നാടകം ഏതൊരു രാഷ്ട്രീയ ജീവിയേയും ഊര്‍ജ്വസ്വലരാക്കാന്‍ പോന്നതാണ്. നാടകം ആരംഭിക്കുന്നത് കേരളത്തിലെ ഒരു നാടകവേദിയില്‍ ഗൌതമനെന്ന നടനിലൂടെ ചൂഷണത്തിനെതിരെയും നവലിബറല്‍ കാലത്തെ അടിച്ചമര്‍ത്തലിനെതിരെയും ശബ്ദിക്കുന്ന ഒരു നാടക സംഘത്തിന്‍റെ പരിപ്രേക്ഷ്യത്തിലൂടെയാണ്. എന്നാല്‍ അവിടെ അയാള്‍ക്ക്‌ നേരിടേണ്ടി വരുന്നത് തന്റെയും ജീവിതപങ്കാളിയായ സാഹിറയുടേയും സ്വത്വങ്ങളുടെ മതവത്കരണ ഭീകരതയുടെ വെല്ലുവിളിയാണ്. തന്റെ സാമൂഹിക-രാഷ്ട്രീയ വിമര്‍ശനത്തില്‍ അസ്വസ്ഥരായവര്‍ മതദല്ലാളന്‍മാരെ കൂട്ടുപിടിച്ചു ചതച്ചരക്കാന്‍ നോക്കുന്നത് പ്രതികരണത്തിന്റെ ഉറച്ച ശബ്ദത്തെയാണ്. അവശനായ ഗൗതമന്‍ ഇത് തനിക്കുമാത്രമല്ല വന്നു ചേരുന്നതെന്നു തന്റെ അവശേഷിക്കുന്ന കാഴ്ച്ചക്കരോട് പറയുമ്പോള്‍ പ്രേക്ഷകര്‍ക്കുമുന്നില്‍ തെളിയുന്നത് കാലം തീര്‍പ്പുകല്‍പ്പിച്ച സഫ്ദര്‍ എന്ന തെരുവുനാടക പ്രതിഭയെയാണ്; മരണത്തിലും എരിയുന്ന തീക്കനലിനെയാണ്.

ജന നാട്യ മഞ്ച് (ജനം) 1973ല്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ തെരുവ് നാടക പ്രസ്ഥാനം പുതിയൊരു യുഗത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ജനത്തിന്‍റെ ആദ്യ നാടകമായ ‘യന്ത്രം’ (The Machine) തെരുവുനാടകങ്ങളിലെ പുതിയ ശബ്ദമായത് കേരളത്തിലെയും ദില്ലിയിലേയും ചൂഷണ സാഹചര്യങ്ങളെ വരച്ചു കാണിച്ചുകൊണ്ടാണ്. ദില്ലിയിലെ ജനനാട്യ മഞ്ചിന്റെ വേദിയില്‍ നിന്നും കേരളത്തിലെ ഗൗതമന്റെ നാടകവേടിയിലേക്ക് തികച്ചും സദൃശ്യതയുടെ തന്മയത്വം പ്രദാനം ചെയ്യുമ്പോള്‍ കാഴ്ചക്കാര്‍ക്ക് ഇത് പുതിയ അനുഭവമായിരിക്കും.

ഇതില്‍ കേരളത്തിലെ ഭൂപ്രഭുത്വത്തിന്റെയും മേലാളത്തരത്തിന്റെയും പല്ലും നഖവും ചീന്തിയ വിപ്ലവ മുന്നേറ്റം കാണിക്കുമ്പോള്‍ അത് ‘യന്ത്രവും’ ‘സ്ത്രീയും’ ‘ഹല്ലാ ബോലും’ പോലുള്ള സഫ്ദറിന്റെ ശക്തമായ നാടകങ്ങളുടെ പ്രതിഫലനമാണ് നാടകത്തിലൂടെ പട്ടംകിരിയും സംഘവും പ്രേക്ഷകരിലെത്തിക്കുന്നത്. അത്തരത്തിലുള്ള ഒരു വിളക്കിചേര്‍ക്കല്‍ ആസ്വാദനം അങ്ങേയറ്റം നീതിപൂര്‍വമാകുന്നതിനു രചനയും, സംവിധാനവും, അവതരണവും ശ്രദ്ധിക്കുന്നുണ്ട് എന്നാണു ദില്ലിയില്‍ വച്ചു നടന്ന ‘നീ തെരുവിന്റെ തീക്കനലി’ന്റെ അവസാന റിഹേഴ്സല്‍ കണ്ടപ്പോള്‍ തോന്നിയത്.

തെരുവ് മാധ്യമമായി തിരെഞ്ഞെടുത്ത നാടക അവതരണത്തെക്കുറിച്ച് സഫ്ദര്‍ പറയുന്നത് വളരെ ശ്രദ്ധേയമാണ്. ഇടതുപക്ഷത്തിന്റെ പോരാട്ട ചരിത്രത്തില്‍ നാടകം എന്നും ഒരു സമരായുധമാണെന്ന് പറയുന്നു സഫ്ദര്‍. ഇത് മുന്നോട്ടുവയ്ക്കുന്നത് തൊഴിലാളികളും കര്‍ഷകരും മറ്റു മര്‍ദിത ജനവിഭാഗങ്ങളും അനുഭവിക്കുന്ന കൊടിയ ചൂഷണം ജനമധ്യത്തിലേക്കെത്തിക്കുന്നതില്‍ നാടകം എത്ര ഫലപ്രദമാണ് എന്ന വസ്തുതയാണ്. ഇടതുപക്ഷ ജനമുന്നേറ്റത്തിന്റെ ശക്തമായ തിരിച്ചുവരവുകളുടെ സാധ്യത ഇത്തരം മാധ്യമങ്ങളിലൂടെ ആവിഷ്കരിക്കുമ്പോള്‍, പ്രത്യേകിച്ചും ലോക മുതലാളിത്തം അതിന്റെ ആന്തരികമായ വൈരുധ്യത്തില്‍ ഉലയുന്ന സാഹചര്യത്തില്‍, കൂടുതല്‍ പ്രസക്തമാകുന്നു. “ചോപ്പ് നിന്‍ പതാക, കോമ്രേഡ്, കാലമായ്‌ നമുക്ക് മുന്നേറിടാന്‍, ശലാക നിന്നു നീ അടര്‍ന്നു പോകിലും, പിന്നിലേക്കില്ല (പോരില്‍) നാം…” എന്ന വരികള്‍ ഇരുപതാം പാര്‍ടി കോണ്ഗ്രസിന് ശക്തിപകരുന്നത് തന്നെയാകും.

സഫ്ദര്‍ തന്റെ രാഷ്ട്രീയ നാടകത്തിലൂടെ ഉത്തരേന്ത്യയില്‍ കോളിളക്കം സൃഷ്ടിക്കുമ്പോള്‍ കേരളത്തില്‍ വളര്‍ന്നു പൊന്തുന്ന ജാതി, വര്‍ഗീയ രാഷ്ട്രീയ വിപത്തുകളെ തുറന്നു കാണിക്കുന്നുണ്ട്, നാടകം. കൂടാതെ, സദാചാരത്തിന്റെ മഴയത്ത് അതിനെ ചെറുക്കാന്‍ ഒരു ഒടിഞ്ഞ കുടയെങ്കിലും ചൂടി നടക്കണം എന്ന് ശക്തരായ രണ്ട് സ്ത്രീ കഥാപാത്രങ്ങള്‍ പറയുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് കേരളത്തിന്റെ സ്ത്രീവിരുദ്ധമായ മത-സാമൂഹിക ബോധം തന്നെയാണ്. ഇത്തരത്തിലുള്ള വിപത്തുകളെ അതിജീവിക്കുന്ന ഒരു പുരോഗമന രാഷ്ട്രീയം മുന്നോട്ടു വയ്ക്കാന്‍ മതേതര ഇടതുപക്ഷത്തിനു മാത്രമേ സാധിക്കൂ എന്നുള്ള വസ്തുത തന്നെ “നീ തെരുവിന്റെ തീക്കനല്‍” മുന്നോട്ടു വയ്ക്കുന്ന പ്രധാന കഥാതന്തുവാകുന്നത് കാലത്തിന്റെ ആവശ്യമാണ്‌.

സഫ്ദറും, മാലയും, ഗൌതമനും, സാഹിറയുമൊക്കെ ആ പതാകവാഹകരാണ്. അതിനു ഉദാഹരണമാണ് ഭരണവര്‍ഗ ഗൂണ്ടകള്‍ തലയടിച്ചു തകര്‍ത്തുകൊന്ന സഫ്ദറിന്റെ മരണവിവരം അസാധാരണമായി മാലശ്രീയും ജനനാട്യ മഞ്ചും നേരിട്ടത്. സഫ്ദറിന്റെ തലയില്‍ നിന്നൊഴുകിയ ചോര ഉണങ്ങുന്നതിനു മുന്‍പ് ഒരു ഭാര്യയും ഒരു സ്ഥാപനവും ആര്‍ക്കും നല്‍കാത്ത ഉപഹാരമാണ് സഫ്ദറിന്റെ മൃതശരീരത്തിനും അമരനായ ആ വിപ്ലവകാരിക്കും നാടകം കളിച്ചുകൊണ്ട് അവര്‍ അര്‍പ്പിക്കുന്നത്. ഇത് ആരിലാണ് വിപ്ലവത്തിന്റെ തീകാറ്റുണര്‍ത്താത്തത്! ചോര വാര്‍ന്നൊഴുകുമ്പോഴും ഗൗതമന്‍ തന്റെ അചഞ്ചലമായ ശബ്ദത്തില്‍ പറയുന്നത്, “ഇത് ഒരിക്കലും തോല്‍ക്കാത്ത ചോരമണക്കുന്ന അരങ്ങിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ഇവിടെ ഇനിയും രക്തസാക്ഷികള്‍ ഉണ്ടായിക്കൊണ്ടിരിക്കും”, എന്നാണ്. “രക്തദാഹികളായ അധികാരികളെ, ഇനിയും വെടിയുതിര്‍ക്കുക… അഗ്നിവര്‍ഷിക്കുക… പക്ഷെ ഈ വെടിയുണ്ടകള്‍ കൊണ്ട് ഈ അഗ്നി അണയുകയില്ല” എന്ന് കേള്‍ക്കുമ്പോള്‍ സഫ്ദര്‍ എന്ന തീക്കനലിന്റെ വിപ്ലവവീര്യമാണ് നാം തിരിച്ചറിയുന്നത്. ഈ തീ തെളിച്ച നാടക പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേരാതിരുന്നാല്‍ അത് നിന്ദയായേക്കും. ഇത് കണ്ടിരിക്കേണ്ട ഒരു നാടകമാണെന്ന് പറയാതെ വയ്യ.

ദില്ലിപോസ്റ്റില്‍ വന്ന ലേഖനം ലിങ്ക് ചുവടെ :

http://dillipost.in/2012/04/03/remembering-safdar-hashmi/

No comments:

Post a Comment