തിരുകേശ വിവാദം ഇപ്പോള്‍ മതത്തിന് വെളിയില്‍ വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും, ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തേണ്ട എന്നു പറയുമ്പോഴും പ്രശ്നത്തിന്‍റെ സങ്കീര്‍ണ്ണത വര്‍ധിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ എന്തഭിപ്രായം പറഞ്ഞാലും ഇപ്പോള്‍ തെറ്റിദ്ധാരണകള്‍ക്ക് കളമൊരുക്കും എന്നതാണ് പ്രശ്നം. പന്തിഭേദമില്ലാതെ ഈ വിഷയത്തെ നോക്കിക്കാണാനുള്ള ശ്രമമാണ് ഈ ലേഖനം.
കേരളീയ മുസ്ലിങ്ങളുടെ, പ്രത്യേകിച്ചും സുന്നികളുടെ, വിശ്വാസം മൊത്തക്കച്ചവടം നടത്തുന്നവരാണ് കാരന്തൂരിലെ എപി സുന്നികളും (അരിവാള്‍ സുന്നികള്‍), ചെമ്മാടിലെ ഇകെ സുന്നികളും (കോണി സുന്നികള്‍). കഴിഞ്ഞ ദിവസം, എപി (കാന്തപുരം) പറയുകയുണ്ടായി, രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെടേണ്ടതില്ല എന്ന്. ഇതിന്‍റെ പിന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ ‘ആരുകത്തിച്ചാലും മുടി കത്തും’ എന്ന പ്രയോഗമാണ് എന്ന് വ്യക്തം. ഇവിടെ മുടി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തിരു നബിയുടെ കേശമാണ്. തിരുകേശം കയ്യിലുണ്ടെന്ന് അവകാശപ്പെടുന്ന എപി സുന്നികള്‍ അതു സൂക്ഷിക്കാന്‍ നാല്‍പതു കോടി ചിലവിട്ടുകൊണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പള്ളി നിര്‍മിക്കാനൊരുങ്ങുകയാണ്. ആരാധനാലയങ്ങള്‍ക്കു പഞ്ഞമുള്ള നാടല്ല കേരളം. അടുത്തകാലത്ത് (മൂന്നുവര്‍ഷം മുന്‍പ്), കേരളത്തിലെ ഏറ്റം വലിയ നിസ്കാരപ്പള്ളി വിഴിഞ്ഞത്ത് പണിപൂര്‍ത്തിയായിരുന്നു. ഇതിന്‍റെയൊക്കെ പിന്നാലെയാണ് ഇന്ത്യയിലെതന്നെ വലിയ പള്ളിയുടെ ബ്ലൂ പ്രിന്റുമായി ബഹുമാന്യനായ എപി രംഗത്തെത്തിയിരിക്കുന്നത്.
വിശ്വാസികളെ സംബന്ധിച്ച് ആരാധനാലയം പണിയുന്നത് പുണ്യകര്‍മമാണ്. അതിനവര്‍ സ്വന്തം വീട് പട്ടിണിക്കിട്ടായാലും സംഭാവന നല്‍കും. ഇത് മനസിലാക്കിയ കാന്തപുരമാണ് പുത്തന്‍ പടുകൂറ്റന്‍ പള്ളി പണിയല്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിനു നീതീകരണം നല്കുന്നതിലേക്കായി വേണം പ്രഥമ ദൃഷ്ടിയില്‍ തിരുകേശം അവതരിചിരിക്കുന്നത്. ഈ കച്ചവടത്തില്‍ ഇകെ വിഭാഗക്കാരും ഒട്ടും മോശമല്ല. ദില്ലിയില്‍ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന തിരുകേശത്തിനു കണ്ണുമടച്ചു ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നവരാണവര്‍. അപ്പോള്‍ കേരളത്തില്‍ കാന്തപുരത്തിന്റെ പക്കലുള്ള തിരുകേശം മാത്രം എന്തിനു വിവാദമാക്കണം എന്നാണ് സ്വാഭാവികമായി എപി സുന്നികള്‍ ചോദിക്കുന്നത്. ഇവര്‍ രണ്ടു വിഭാഗക്കാരും വെളിപ്പെടുത്താത്തത്, തോളറ്റം വരെ മുടിയുള്ള പ്രവാചകന്‍ എന്ന ചരിത്രവസ്തുതയ്ക്ക് വിഘാതമായി ചന്തിയറ്റം വരെ തൂങ്ങിക്കിടക്കാന്‍ പാകത്തിലുള്ള ദുബായ് തിരുകേശത്തിന്റെ ഇന്ത്യന്‍ പതിപ്പിന്റെ നിജസ്ഥിതിയെക്കുറിചാണ്. മുടി വെറുതെയിരുന്നാല്‍ നീളം വയ്ക്കുമോ?
വിവാദ തിരുകേശത്തേക്കുറിച്ച് നമുക്കല്‍പ്പം വിശദമായി പരിശോധിക്കാം. ബോംബെയിലെ ഏതോ ജാലീവാലയില്‍ നിന്നും ദുബായിലെ ഖോജ അഹമദ് ഖസ്രജി നേടിയതാണ് ഈ തിരുകേശം. കാന്തപുരം ഇത് സംഘടിപ്പിച്ചത് ഖോജ അഹമദ് ഖസ്രജിയുടെ പക്കല്‍ നിന്നും. ബോംബെയിലെ ചങ്ങാതിക്ക് ഇത് എവിടെ നിന്ന് കിട്ടിയെന്നതിനു മറുപടി ഇപ്പോഴും അവ്യക്തം. കാരണം, ഇത് ജാലവിദ്യക്കാരന്‍ എന്നു പറയാവുന്ന ഒരു പേരിനുടമയില്‍ നിന്നാണ് ഖസ്രജിക്ക് കിട്ടിയതെന്നതുതന്നെ! ഇനി കേശത്തിന്റെ യാഥാര്‍ത്ഥ്യവും മറ്റും ചോദിച്ചപ്പോള്‍ കാന്തപുരത്തിന്റെ മറുപടി ഇതൊക്കെ ഒരു വിശ്വാസമല്ലേ എന്നായിരുന്നു. അവിടെ ചോദ്യം ചോദിച്ചവരാണ് വെട്ടിലായത്. കാരണം, വ്യാജത്വം തെളിയിക്കാന്‍ അവരു മുന്നോട്ടുവച്ച നടപടിയില്‍ അവര്‍ തന്നെ വീഴുന്ന അവസ്ഥ. (ദില്ലിയിലേയും മുടി കത്തിക്കണമല്ലോ).
മൊത്തത്തില്‍ ഇത് മുന്നോട്ടു വയ്ക്കുന്ന കാര്യങ്ങള്‍ വളരെ നിസാരമായ കുടുക്കുകളാണ്. ഉദാഹരണത്തിന്, തിരുകേശമാണെങ്കില്‍ ഇതിനു കുറഞ്ഞത് 1400 ഹിജ്റ വര്‍ഷമെങ്കിലും പഴക്കം വേണം. ഇത് മനസിലാക്കാന്‍ കരിച്ചും പൊരിച്ചുമൊന്നും നോക്കേണ്ട കാര്യമില്ല. കാര്‍ബണ്‍ ഡേറ്റിംഗ് പോലുള്ള നൂതന സംവിധാനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ കരിച്ചു തെളിയിക്കണം എന്നു വാശിപിടിക്കുന്നത് മണ്ടത്തരമാണ്. കാരണം, ഇതെങ്ങാനും കരിഞ്ഞു പോയാല്‍ പിന്നെ ഈ മൊത്തക്കച്ചവടക്കാര്‍ ഒക്കെ കുടുങ്ങില്ലേ. ഇതിനും ഇവര്‍ക്ക് മറുപടിയുണ്ട്–അവര്‍ കാര്‍ബണ്‍ ഡേറ്റിംഗില്‍ വിശ്വസിക്കുന്നില്ല. പിന്നെയുള്ളത് ഇതിലങ്ങു വിശ്വസിക്കുക എന്നതാണ്. അങ്ങനെയാണെങ്കില്‍ കുഴപ്പമാകും. കാരണം. ഇകെ-കാരെ സംബന്ധിച്ച് അങ്ങനെ ഒന്ന് സമ്മതിച്ചുകൊടുത്താല്‍ കാന്തപുരം സംഘം സെഞ്ചുറി നേടും. അതു പിന്നെ സ്വാഭാവികമായും അവരില്‍ ക്ഷീണം ഉണ്ടാക്കും. ഇനി വിശ്വസിചില്ലെങ്കില്‍ ദില്ലിയിലെ മുടിയും കത്തിക്കെണ്ടിവരും. അപ്പോള്‍ കുടുക്ക് കൂടുതല്‍ കുരുങ്ങും.
പ്രവാചകനിന്ദ
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതി, താന്‍ മരണപ്പെടുന്നതിനു (വഫാത്താകുന്നതിനു) തൊട്ടു മുമ്പു വരെ വിഗ്രഹാരാധനയും മറ്റു ശരീര പൂജകളും നിശിതമായി വിമര്‍ശിക്കുകയും, തന്നെ ഒരിക്കലും ആരാധനാ പാത്രമാക്കരുതെന്ന് തുടര്‍ച്ചയായി പഠിപ്പിക്കുകയും ചെയ്ത മുഹമ്മദ് നബിയുടെ (സ) മുടിക്ക് വിലകല്പിക്കുകയും, അതിന്റെ മഹത്വത്തില്‍ വീമ്പ് പറയുകയും ചെയ്യുന്നത് പ്രവാചക നിന്ദയല്ലാതെ മറ്റൊന്നുമല്ല എന്നതാണ്.
കാരണം, കേശം കത്തില്ല തുടങ്ങിയ ഗീര്‍വാണങ്ങള്‍ വിടുമ്പോള്‍ ഇക്കൂട്ടര്‍ പരിഹസിക്കുന്നത് പ്രവാചകനെ തന്നെയാണ്. പ്രവാചകന്‍റെ ശരീരത്തിന് കല്പിക്കരുതെന്നു പറഞ്ഞ വില ഈ മുടിക്കെന്തിനു ചാര്‍ത്തിക്കൊടുക്കണം എന്നതും ചോദ്യമാണ്. മറ്റൊരു കുടുക്ക്, റസൂലിന്റെ മുടി കത്തിയില്ലെങ്കില്‍, ഇവരുടെ യുക്തിപ്രകാരമോ അല്ലെങ്കില്‍ വിശ്വാസ പ്രകാരമോ 1400 വര്‍ഷങ്ങള്‍ക്കു ശേഷവും തിരു നബിയുടെ ശരീരം ഇന്നും ജീര്‍ണിച്ചിട്ടില്ല എന്നു വാദിക്കാമെന്നതാണ്. അങ്ങനെ ഒന്നുണ്ടെങ്കില്‍ അത് ദൃഷ്ടാന്തമാക്കി ലോകം മുഴുവനും അദ്ദേഹത്തിന്റെ വിശ്വാസത്തിനു അടിപ്പെട്ടേനെ. അതിനു 1400 വര്‍ഷമോ, ലോകം മുഴുവനും നടന്ന ഇസ്ലാം പ്രചരണമോ ഒന്നും വേണ്ടി വരില്ലായിരുന്നു. ഇത്തരം സമസ്യകള്‍ക്കൊന്നും ചെമ്മാട്-കാരന്തൂര്‍ സുന്നികള്‍ ഉത്തരം പറയുന്നില്ല. ഇത് മറന്നതാണോ വിഴുങ്ങിയതാണോ എന്നും വ്യക്തമല്ല.
ഇനി കേശം നബി(സ)യുടേത് തന്നെയാണെന്നിരിക്കട്ടെ. അപ്പോള്‍ ഇതെവിടെ നിന്ന്, എങ്ങിനെ വന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായും ഉത്തരം പറയാന്‍ കേരള സുന്നികള്‍ ബാധ്യസ്ഥരാണ്. ആരെങ്കിലും ഇതിനെക്കുറിച്ച് ചോദിച്ചാല്‍, അവര്‍ ഏതു മതക്കാരോ, രാഷ്ട്രീയക്കാരോ, വിശ്വാസികളോ, അവിശ്വാസികളോ ആകട്ടെ, ഉത്തരം പറയാനുള്ള ബാധ്യസ്ഥത തിരുകേശം കൈയ്യിലുണ്ടെന്നു പറയുന്നവര്‍ക്കുണ്ട്. അല്ലാതെ, ചോദ്യങ്ങള്‍ക്കു നേരെ കണ്ണുരുട്ടിക്കാണിച്ചാല്‍ കളവ് സത്യമാകുകയോ, സത്യം സത്യമല്ലാതാകുകയോ ചെയ്യില്ല എന്ന് പണ്ഡിതനായ കാന്തപുരത്തിന് അങ്ങോട്ടു പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ.
അപ്പോള്‍ എന്തിനാണ് ഇത്തരം കോലാഹാലങ്ങള്‍ എന്ന് വീണ്ടും നമുക്ക് ചോദിക്കാം. കാരണം, ഏതെങ്കിലും ചരിത്ര ഗ്രന്ഥങ്ങളിലോ, ഹദീസുകളിലോ ഇങ്ങനെ കുറച്ചു മുടി നബി(സ) മുറിച്ചു ആര്‍ക്കെങ്കിലും നല്കിയതായിട്ട് ആരും പറയുന്നില്ല. ഇതെഴുതുന്നയാളുടെ പരിമിതമായ അറിവിലും അത്തരമൊരു കഥ കേട്ടിട്ടില്ല. ഇനി റസൂല്‍ (സ) മുടി മുറിച്ചു നല്കിയിട്ടില്ലെങ്കില്‍, ഇത് ലഭിക്കാനുള്ള ഒരു മാര്‍ഗം മദീനയിലെ നബിയുടെ കബര്‍ മുടി ആദ്യമായി സ്വന്തമാക്കിയവര്‍ പൊളിച്ച് നോക്കിയിട്ടുണ്ടാവണം എന്നതാണ്! അതിനെകുറിച്ച് തിരുകേശം കയ്യിലുണ്ടെന്ന് അവകാശപ്പെടുന്നവര്‍ എന്തു പറയുന്നു?
മതവും രാഷ്ട്രീയവും
മതത്തിന്‍റെ കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ട എന്ന പ്രസ്താവനയും അത്യധികം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കാരണം, ബഹുമാന്യനായ കാന്തപുരവും എപി സുന്നികളും ഇകെ സുന്നികളും എല്ലാം നിരന്തരമായി കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ മതസ്വത്വങ്ങള്‍ വിറ്റഴിക്കുമ്പോള്‍ രാഷ്ട്രീയം മതത്തില്‍ ഇടപെടെണ്ടാ എന്ന് അഭിപ്രായപ്പെടുന്നത് തികഞ്ഞ ഇരട്ടത്താപ്പാണ്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, രാഷ്ട്രീയ-മത താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഇവര്‍ നിര്‍ലോഭം കേരള രാഷ്ട്രീയത്തില്‍ സുന്നികളെയും ഇസ്ലാമിനെയും കച്ചവട ചരക്കാകുമ്പോള്‍, രാഷ്ട്രീയത്തിന് മതത്തില്‍ കാര്യമില്ല എന്ന് പറയുന്നത് അയുക്തവുമാണ്. അതുകൊണ്ട്, രാഷ്ട്രീയം മതത്തില്‍ ഇടപെടുന്നതിനെ ഭയക്കുന്നുവെങ്കില്‍ തങ്ങളുടെ മതപരതയിലെ രാഷ്ട്രീയ പ്രതിച്ഛായ ആദ്യം ഇവര്‍ ത്യജിക്കേണ്ടിവരും. അല്ലാതെ, ഇപ്പോഴത്തെ അവസ്ഥയില്‍, ഇക്കൂട്ടരുടെ പ്രതിച്ഛായതന്നെ രാഷ്ട്രീവത്കൃതമായിരിക്കുമ്പോള്‍ “രാഷ്ട്രീയക്കാര്‍ക്ക് മതത്തില്‍ ഇടപെടാന്‍ അവകാശമില്ല. ഇടപെട്ടാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല” എന്നീ പ്രയോഗങ്ങള്‍ മതമേലാളന്മാരുടെ ഗൂണ്ടായിസമാണെന്ന് തറപ്പിച്ച് പറയേണ്ടിവരും.
ചുരിക്കിപ്പറഞ്ഞാല്‍ കേരളത്തിലെ രണ്ടു സുന്നി വിഭാഗകളും നടത്തുന്ന ഈ വിവാദം തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടുള്ളതാണ് എന്നത് വെള്ളം പോലെ വ്യക്തമാണ്. ഇതിനിടയില്‍ പിണറായി വിജയനെ വലിച്ചിഴക്കുന്നത് ഇവരുടെ മുഖം രക്ഷിച്ചു ഇടതുപക്ഷത്തിനെതിരായി മുസ്ലിം വികാരം ഇളക്കി വിടുക എന്ന രാഷ്ട്രീയലക്ഷ്യത്തോടെയുമാണ്. ഇതില്‍ മാധ്യമങ്ങള്‍ കളിക്കുന്ന കളിയും വ്യക്തം. ഇകെ-ക്കാര്‍ പൊറാട്ട് നാടകം കളിക്കുമ്പോഴും, കോണിയും, കോണ്‍ഗ്രസുമൊക്കെ തന്ത്രപരമായ മൗനം പാലിക്കുമ്പോഴും, ഇക്കാര്യത്തില്‍ പിണറായിയെ ബലിയാടാക്കാനാണ് മാധ്യമങ്ങള്‍ക്ക് പ്രിയം. ഈ സാഹചര്യത്തില്‍ കേശ വിവാദം രാഷ്ട്രീയ മത മാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ വെള്ളംകൂടുതല്‍ കലങ്ങുകയാണ്. അതില്‍ ചിലരൊക്കെ ഇപ്പോഴേ വലയെറിഞ്ഞു കാത്തിരിക്കുകയുമാണ്.
ഫെബ്രുവരി ഇരുപത്തിരണ്ടിന് ദില്ലിപോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം
http://dillipost.in/2012/02/22/prophet-muhammad-holy-hair-row/
No comments:
Post a Comment