Thursday, April 5, 2012

ഗുജറാത്തില്‍ നിന്നുള്ള പെരുംനുണകള്‍


സിദ്ദിക്ക് റാബിയത്ത് & ഉമേഷ് ഓമനക്കുട്ടന്‍

പുതുഗുജറാത്ത് എന്ന വലിയ നുണ‘ എന്ന ‌ദില്ലിപോസ്റ്റ് ലേഖനത്തോടും, അത് സമര്‍ത്ഥിച്ച ആശയങ്ങളോടും പലതരത്തിലുള്ള അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങളുള്‍പെടെ, വായനക്കാരില്‍ നിന്നു ലഭിക്കുകയുണ്ടായി. വിമര്‍ശനങ്ങളില്‍ ഒന്ന്, ഗുജറാത്ത് അടിസ്ഥാന മേഖലയില്‍ ഉണ്ടാക്കിയ വികസന മുന്നേറ്റത്തെ ദില്ലിപോസ്റ്റ് ലേഖനം തിരസ്കരിച്ചു എന്നതായിരുന്നു. ഗുജറാത്തിന്റെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കുയര്‍ത്തിപിടിച്ചായിരുന്നു മറ്റു ചില വിമര്‍ശനങ്ങള്‍ വന്നത്. എന്നാല്‍, രണ്ടക്ക സാമ്പത്തിക വളര്‍ച്ച നേടിയാല്‍ എല്ലാമായോ? അത്തരത്തിലുള്ള ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നേടിയാല്‍ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുമോ? സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം സ്വാഭാവികമായും അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുമോ? അത്തരം വാദങ്ങളില്‍ കഴമ്പില്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

‘പുതു ഗുജറാത്ത്‌’ മാതൃക മധ്യവര്‍ഗത്തിന്‍റെ തന്നെ വികസന അജന്‍ഡയില്‍ ഒതുങ്ങുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മുന്‍ ലേഖനത്തില്‍ പറഞ്ഞതിനുപരി, പുതുഗുജറാത്ത് മാതൃകയുടെ മേന്മകളായി പലരും ചൂണ്ടിക്കാട്ടിയ മേഖലകളാണ് വൈദ്യുതി, റോഡ്, ദലിത്-ആദിവാസി വിഭാഗങ്ങളുടെ വികസനം, കാര്‍ഷിക മേഖലയുടെ വളര്‍ച്ച എന്നിവ. ഈ മേഖലകളില്‍ ഉണ്ടായി എന്നു പറയപ്പെടുന്ന വികസനത്തിന്റെ യാഥാര്‍ത്ഥ്യം എന്താണ്, ആ വികസന മുന്നേറ്റങ്ങള്‍ ആരെയാണ് ലക്ഷ്യം വച്ചതു തുടങ്ങിയവ ഓരോരോ കേസുകളായി എടുത്തു പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഇതിനായി ലേഖനം ഉപയോഗിക്കുന്ന പ്രധാന ഉറവിടങ്ങള്‍ ഗുജറാത്ത്‌ സര്‍ക്കാരിന്റെ സാമൂഹിക-സാമ്പത്തിക അവലോകനത്തിന്റെ വ്യത്യസ്ഥ പതിപ്പുകള്‍, റിസര്‍വ്‌ ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ പ്രസിദ്ധീകരണങ്ങള്‍, 2011 ലെ കാനേഷുമാരി കണക്കുകള്‍, യുനൈറ്റഡ്‌ നേഷന്‍സ്‌ ഡെവലപ്മെന്‍റ് പ്രോഗ്രാം (യുഎന്‍ഡിപി) റിപോര്‍ട്ടുകള്‍ തുടങ്ങിയവയാണ്.

സംസ്ഥാന ആഭ്യന്തരോത്പാദനം
നെറ്റ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്റ്റ് (NSDP)നെ കുറിച്ച് ഉണ്ടായ തര്‍ക്കങ്ങളില്‍ നിന്നു തന്നെ തുടങ്ങാം. റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക കണക്കനുസരിച്ച്, കഴിഞ്ഞ ലേഖനത്തില്‍ പറഞ്ഞതു പോലെ, ഗുജറാത്ത്‌ പല സംസ്ഥാനങ്ങള്‍ക്കും, എല്ലാ കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും പിന്നിലാണെന്നത് വസ്തുതയാണ്. (പട്ടിക ഒന്ന് കാണുക: ഇതിന്റെ റിസര്‍വ് ബാങ്ക് ഡാറ്റയുടെ ലിങ്ക്: http://www.rbi.org.in/Scripts/PublicationsView.aspx?id=13597). ഇതില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്ന വസ്തുത നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് (1998-99) വരെ ഗുജറാത്തിന്റെ എന്‍എസ്ഡിപി ഹരിയാണയേക്കാള്‍ കൂടുതലയിരുന്നു. എന്നാല്‍ 2001ലെ മോഡിയുടെ ആഗമനത്തിനു ശേഷം ഇത് ഹരിയാണയേക്കാള്‍ കൂടിയില്ല, പകരം കുറഞ്ഞു കൊണ്ടേയിരിക്കുന്നു. മോഡി കാരണം ഗുജറാത്തിലെ വികസനം ത്വരിതപ്പെടുന്നു എന്ന വാദഗതിക്കാര്‍ ഇതുകൂടി വിശദികരിക്കേണ്ടതാണ്. ഇനി വളര്‍ച്ച ദേശീയ ശരാശരിയുമായാണ് താരതമ്യം ചെയ്യുന്നതെങ്കില്‍ ഗുജറാത്തിനൊപ്പം മുന്‍നിരയില്‍ മറ്റു പല സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിലയുറപ്പിക്കുന്നുണ്ട്. വിശദാംശങ്ങള്‍ പട്ടികയില്‍ നിന്നും മനസിലാക്കാവുന്നതാണ്.

അതേ സമയം തന്നെ ‘പുതുഗുജറാത്ത് എന്ന വലിയ നുണ’യില്‍ ഉണ്ടായിരുന്ന വസ്തുതാപരമായ ഒരു പിശക് ചൂണ്ടിക്കാണിച്ചതിനു വായനക്കാരോട് നന്ദിയും, തെറ്റു വന്നതിന് ഖേദവും പ്രകടിപ്പിക്കുന്നു. അത് കേരളത്തിലെ വരുമാനം ഗുജറാത്തിനേക്കാള്‍ കൂടുതലല്ല അല്പം കുറവാണ് എന്ന വസ്തുതയാണ്. കേരളത്തിന്‍റെ ഈ വരുമാനം കൂടുതലോ/കുറവോ എന്നത് ഗുജറാത്തിനെ അവലോകനം ചെയ്യുന്നതില്‍ കാര്യമായി സ്വാധീനിക്കുന്ന ഒന്നല്ല എന്നുകൂടി കൂട്ടിച്ചേര്‍ക്കട്ടെ. കാരണം, ചരിത്രപരമായി ഗുജറാത്തിന്‍റെ പ്രതിശീര്‍ഷ വരുമാനം കേരളത്തേക്കാളും, നരേന്ദ്രമോഡി വരുന്നത്തിനു മുന്‍പും പിന്‍പും കൂടുതലാണ്. അടുത്തതായി, വൈദ്യുതി മേഖലയില്‍ മോഡി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെ പരിശോധിക്കാം.

വൈദ്യുതി ഉത്പാദനവും ഉപഭോഗവും
1992ല്‍ മൊത്തം വൈദ്യുതികരിക്കപ്പെട്ട ഗ്രാമങ്ങള്‍ 17,985 ആയിരുന്നു. അത് 2005 ആയപ്പോഴേക്കും 17,823 ആയി കുറഞ്ഞു. 2007ല്‍ അത് 17,986 ആയി. ഇവിടെ മോഡി ഭരണത്തിന്റെ മൊത്തം വളര്‍ച്ച പുറകോട്ട്. മൊത്തം വൈദ്യുതികരണത്തിന്റെ വളര്‍ച്ച 1992-2007 കാലയളവില്‍ ഏകദേശം പൂജ്യമാണ്. (ഉറവിടം: സോഷ്യോ ഇക്കണോമിക് റെവ്യൂ ഓഫ് ഗുജറാത്തിന്‍റെ വ്യത്യസ്ഥ പതിപ്പുകള്‍) 2011ലെ കാനേഷുമാരി കണക്കനുസരിച്ച് 18,225ഗ്രാമങ്ങളാണ് ഗുജറാത്തില്‍ ഉള്ളത്. അതായത്, ഗ്രാമങ്ങളിലെ വികസനത്തെ കുറിച്ച് കഴിഞ്ഞ ഇത്രയും നാളത്തെ ഭരണകാലയളവില്‍ കാര്യയമായി ഒന്നും ചെയ്യാതെ, ഉതിപെരുപ്പിച്ച കണക്കുകള്‍ കാട്ടി പ്രചരണം നടത്തുക മാത്രമാണ് മോഡിയും അദ്ദേഹത്തിന്റെ അനുയായികളും ചെയ്തു വരുന്നത്. അതുകൊണ്ട് തന്നെയാണ് പുതുഗുജറാത്‌ ഒരു മിഥ്യയാണെന്ന് മുന്‍‌ലേഖനത്തില്‍ വാദിക്കാനുള്ള കാരണവും.

വൈദ്യുതിമിച്ച സംസ്ഥാനമായി സ്വയം പ്രഖ്യപിച്ചു മറ്റു സംസ്ഥാനങ്ങള്‍ക്കു ഇക്കാലയളവില്‍ ഗുജറാത്ത് വൈദ്യുതി വിറ്റിരുന്നു. വൈദ്യുതി ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ധനവ്‌ ഉണ്ടായി, അത് മറ്റു സംസ്ഥാനങ്ങള്‍ക്ക് വില്‍ക്കുമ്പോഴും മോഡി സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ പൂര്‍ണ വൈദ്യുതീകരണം നടത്തിയില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം കച്ചവട കുത്തകകള്‍ മാത്രമേ ഗുജറാത്തില്‍ ‘ഹിന്ദുത്വ ഇന്ത്യകാരയി’ ഉള്ളൂ എന്ന് ചുരുക്കിപ്പറയേണ്ടിവരും. അവരുടേ ക്ഷേമം കൃത്യമായി സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുമുണ്ട് എന്നതാണ് കോര്‍പറേറ്റ്‌ ഇന്ത്യക്ക് മോഡിയെ പ്രിയങ്കരനാക്കുന്നത്. ഗ്രാമങ്ങളില്‍ വെളിച്ചം എത്തിയാല്‍ എന്താ, ഇല്ലെങ്കില്‍ എന്താ എന്നതായിരുന്നു നയം എന്നു വ്യക്തം.

ഇനി വൈദ്യുതിയുടെ ഉപഭോഗകണക്കുകള്‍ പരിശോധിക്കാം. കണക്കുകള്‍ ചുവടെ പട്ടികയില്‍.

മുകളിലത്തെ പട്ടികയില്‍ നിന്നും മനസിലാക്കാവുന്ന കാര്യം 1994 മുതല്‍ ഗാര്‍ഹിക ഉപഭോഗം ക്രമമായി ഉയരുന്നുണ്ട് എന്നതാണ്. അല്ലാതെ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് മാത്രമല്ല ഈ ഉപഭോഗ വര്‍ധനവ്‌ ഗുജറാത്തില്‍ ഉണ്ടായിരിക്കുന്നത്. മറ്റൊരു പ്രധാന കാര്യം വ്യാവസായിക ഉപഭോഗം തൊണ്ണൂറ്റിനാലിനുശേഷം ക്രമമായി കുറഞ്ഞു വന്നു എന്നതാണ്. എന്നാല്‍ 2002നു ശേഷം വീണ്ടും വ്യവസായിക ഉപഭോഗത്തില്‍ വര്‍ധനവുണ്ടായി. ഇതിനെ നമുക്ക് ഒരു വ്യവസായ സൗഹൃദ കാഴ്ചപ്പാടായി കാണുകയും ചെയ്യാം. ഇവിടെ വിസ്മരിക്കാന്‍ കഴിയാത്ത വസ്തുത, വ്യവസായ സൗഹൃദസമീപനത്തില്‍ വൈദ്യുതി ഉപഭോഗത്തിന്റെ കണക്കില്‍കൂടി നോക്കുമ്പോഴും ഗുജറാത്ത് ഇതുവരെയും 1995ലുണ്ടായിരുന്ന അവസ്ഥയില്‍ എത്തിയിട്ടില്ല എന്നുള്ളതാണ്. മുകളിലത്തെ പട്ടിക ഇത് വ്യക്തമാക്കുന്നുമുണ്ട്.

1995നു ശേഷം ഉണ്ടായ വൈദ്യുതിയുടെ വ്യവസായ ഉപഭോഗത്തിലുണ്ടായ കുറവ് ഈ കാലയളവില്‍ ഗുജറാത്തില്‍ വ്യവസായം തന്നെ മന്ദീഭവിച്ചതു കാരണമാണെന്ന് ഒരു വാദമുന്നയിക്കാം. ഇത് സ്ഥിരീകരിക്കുന്നത് വ്യവസായ വളര്‍ച്ച രാഷ്ട്രീയ സുസ്ഥിരതയുമായി അഭേദ്യമായ ബന്ധം സൂക്ഷിക്കുന്നു എന്ന സാമ്പത്തിക ശാസ്ത്ര നിഗമനങ്ങളെയാണ്. കാരണം 1995-2001 കാലയളവില്‍ സംസ്ഥാനം കണ്ടത് ഏഴു മുഖ്യമന്ത്രിമാര്‍. ഈ സ്ഥൂല സാമ്പത്തിക സൂചിക പല പഠനങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ഉദാ: ലോകബാങ്ക്, ലോകനാണ്യ നിധി മുതലായവരുടെ പല പഠനങ്ങളും വ്യവസായ വളര്‍ച്ചക്ക് രാഷ്ട്രീയ സുസ്ഥിരതയുടെ ആവശ്യം എന്ന സൂചിക ഉപയോഗിക്കുന്നുണ്ട്. ഇതായിരിക്കാം ഗുജറാത്തിലെ വ്യവസായ വളര്‍ച്ചയും വൈദ്യുതി ഉപഭോഗവും ഈ കാലഘട്ടത്തില്‍ കുത്തനെ കുറച്ചത്‌. ഇങ്ങനെ നോക്കുകയാണെങ്കില്‍ ഗുജറാത്തിന്‍റെ സുസ്ഥിര വൈദ്യുതി ഉപഭോഗം പഴയ നിലയിലെത്തിക്കാന്‍ ഇതുവരെയും (പത്തുവര്‍ഷത്തിനു ശേഷവും) കഴിയാത്തത് മോഡി ഗുജറാത്തിന്‍റെ മികവുതന്നെയാണ് എന്നുകൂടി പറയേണ്ടിവരും!

ഉപ്പ്, സോഡാകാരം, വജ്രം മുതലായ വ്യവസായങ്ങള്‍
ഗുജറാത്തിന്‍റെ പ്രധാന വ്യവസായങ്ങളായ ഉപ്പ്, സോഡാകാരം, വജ്രം തുടങ്ങിയവയെകുറിച് അടുത്തതായി പരിശോധിക്കാം. ഇതില്‍ ഗണ്യമായ പുരോഗതി നേടിയെന്ന വസ്തുതയാണ് ഇതുപരിശോധിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത്. രാജ്യത്തെ ഉപ്പ് നിര്‍മാണത്തിന്റെ 78 ശതമാനവും, സോഡാകാരത്തിന്റെ 98 ശതമാനവും നടക്കുന്നതു ഗുജറാത്തിലാണ് (ഉറവിടം: ഗുജറാത്തിലെ സോഷ്യോ-ഇക്കണോമിക് അവലോകനത്തിന്‍റെ വ്യത്യസ്ഥ പതിപ്പുകള്‍). ഇത് നരേന്ദ്ര മോഡി പുതിയതായി സൃഷ്ടിച്ചതൊന്നുമല്ല. ‘പ്രകൃതി വിഭവങ്ങളായ ഉപ്പിന്റെയും സോഡാകാരത്തിന്റെയും ലഭ്യത’ ഉപ്പും കാരവുമായി ബന്ധപ്പെട്ട വ്യവസായ ശാലകള്‍ ഗുജറാത്തില്‍ വരുവാന്‍ കാരണമായി.

ഇത്തരം വ്യവസായങ്ങള്‍ എക്കാലവും ഗുജറാത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക വ്യവസ്ഥയ്ക്കു നിര്‍ണായക സംഭാവനകള്‍ നകുകയും ചെയ്തിരുന്നു. അതില്‍ നിന്നു എന്തുതരത്തിലുള്ള മുന്നേറ്റമാണ് മോഡിഭരണം ഉണ്ടാക്കിയതു എന്നതിനു കൃത്യയമായ ഉത്തരം പരസ്യപ്രചരണളില്‍ നിന്നു വ്യക്തമല്ല. ഇവര്‍ക്ക് വ്യക്തമാക്കാന്‍ കഴിയുന്നതിനായുള്ള രേഖകളോ, പറയത്തക്ക ഒരു മുന്നേറ്റം ചൂണ്ടികാട്ടുന്ന കണക്കുകളോ ഇതുവരെ പുറത്തു വന്നിട്ടുമില്ല. ഉപ്പിന്റെയും കാരത്തിന്റെയും കണക്കുകള്‍ നിരത്തുന്നവര്‍ മറക്കുന്നത് ഇതെല്ലാം ഗുജറാത്തില്‍ സമ്പന്നവും ആയതിനാല്‍ അത്തരം വ്യവസായങ്ങള്‍ കാലാ കാലങ്ങളായി ഗുജറാത്തില്‍ ആണെന്നതുമാണ്. അതിനാല്‍ ഇതിന് മോഡിയുമായി യാതൊരു ബന്ധവുമില്ല എന്ന് തീര്‍ത്തുപറയാം. ഉദാഹരണത്തിന്, ഉപ്പിന് നികുതി ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ്‌ സര്‍ക്കാരിനോട് സമരം ചെയ്യാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തതും, ഉപ്പുസത്യാഗ്രഹത്തിനു വേദിയായതും ഗുജറാത്തിലെ ദണ്ടിയാണല്ലോ. കാരണം അത് ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പളമുള്ള കടപ്പുറങ്ങളില്‍ ഒന്നായതിനാലാണ്.

വജ്ര വ്യവസായത്തെക്കുറിച്ചാണെങ്കില്‍ വജ്ര സംസ്കരണവും കട്ടിങ്ങും കാലാകാലമായി ഇന്ത്യയില്‍ ഗുജറാത്തില്‍ മാത്രമുള്ള വ്യവസായമാണ്‌. യൂറോപ്പിലും അമേരിക്കയിലും സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തപ്പോള്‍ ഈ മേഖലയിലെ വ്യവസായ സ്ഥാപനങ്ങള്‍ തകര്‍ച്ചയിലേക്കു പോയിരുന്നു. വജ്രത്തൊഴിലാളികളുടെ വേതനം കുത്തനെ വെട്ടിക്കുറച്ചുകൊണ്ടാണ് വ്യവസായങ്ങളും, സംസ്ഥാന സര്‍ക്കാരും അന്ന് പ്രതിസന്ധിയോട് പ്രതികരിച്ചത്! അതാണ്, നവലിബറല്‍ നയങ്ങളോടുള്ള മോഡിയുടെ പ്രതിബദ്ധത. താഴെയുള്ള ഗ്രാഫില്‍ നിന്നും അവിടെ ഉണ്ടായിട്ടുള്ള കൂലി തകര്‍ച്ചയുടെ ഒരു വ്യക്തമായ ചിത്രം ലഭിക്കുന്നതാണ്.

യാതൊരു തൊഴില്‍-കൂലി നിയന്ത്രണങ്ങളുമില്ലാതെ വിരാജിച്ച ഈ മേഖല സാവധാനം തകര്‍ച്ചയിലേക്കു പോയപ്പോള്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്നത് വ്യക്തമാണ്. കാരണം, വികസന നായകന്‍ കമ്പോള തത്വശാസ്ത്രങ്ങള്‍ തെറ്റിക്കാന്‍ പാടില്ലല്ലോ! സ്വാഭാവികമായും പ്രതിസന്ധി രൂക്ഷമായപ്പോള്‍ ഈ മേഖലയിലെ വ്യവസായികള്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ തുടങ്ങി. ഇതു മൂലം കനത്ത തൊഴില്‍ നഷ്ടമാണ് വജ്രവ്യവസായ മേഖലയിലുണ്ടായത്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അനങ്ങിയില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ മേഖലയില്‍ ഉണ്ടായ തൊഴില്‍ നഷ്ടത്തിന്റെ കണക്കെടുത്തിരുന്നു. ആ വിവരങ്ങള്‍ താഴെ.

വന്‍തോതിലുള്ള കൂലിത്തകര്‍ച്ചയും, തൊഴില്‍ നഷ്ടവും ഉണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തില്ല എന്നു യുഎന്‍ഡിപി നടത്തിയ പഠനങ്ങളും പറയുന്നു (http://www.undp.org.in/sites/default/files/reports_publication/diamondFinal.pdf). മേല്പറഞ്ഞ വ്യവസായ മേഖലയിലെ 88 ശതമാനം തൊഴിലാളികളും നിത്യ പട്ടിണിയിലേക്ക് എറിയപ്പെട്ടപ്പോഴും അവരുടെ അധ്വാനത്തിന്റെ ബലത്തില്‍ കയറ്റുമതി മേഖലയില്‍ കുതിച്ചു ചാട്ടം ഉണ്ടാക്കി എന്നു അവകാശവാദം ഉയര്‍ത്തിയ സര്‍ക്കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കുകയല്ലാതെ എന്തു നയമാണ് ഈ തൊഴിലാളികള്‍ക്കു വേണ്ടി സ്വീകരിച്ചത്‌? ‘ഗുജറാത്ത്‌ വികസന’ മോഡല്‍ പ്രചാരകര്‍ ഇതൊന്നു വ്യക്തമാക്കാമോ? അതോ, തൊഴിലാളികളെ പട്ടിണിക്കിട്ടായാലും സ്റ്റാറ്റിസ്റ്റിക്സ് ശക്തിപ്പെടുത്തലാണോ ഗുജറാത്ത് മോഡലിന്റെ കാതല്‍?

റോഡ് വികസനം
അടുത്തതായി പുതു ഗുജറാത്തിലെ റോഡ്‌ വികസനത്തെ പരിശോധിക്കാം. മോഡി സര്‍ക്കാര്‍ ഭരണത്തില്‍ വരുമ്പോള്‍ ഗുജറാത്തിലെ മൊത്തം റോഡുകളുടെ നീളം (ഗ്രാമ, ജില്ല, സംസ്ഥാന,ദേശീയ പാതകള്‍) 74,018 കിലോമീറ്റര്‍. അതിപ്പോഴും 75,000 കിലോമീറ്ററിനു മുകളില്‍ എത്തിയിട്ടില്ല. ഇവിടെ മോഡി കൂട്ടിയ പുതിയ റോഡുകള്‍ എത്ര എന്നൊന്നും ഞങ്ങള്‍ പറയേണ്ടതില്ല. മോഡിയുടെ സര്‍ക്കാര്‍ പുറത്തുവിടുന്ന സോഷ്യോ-ഇക്കണോമിക് റെവ്യൂവില്‍ പോലും ആ കണക്കുകള്‍ ഇല്ല. താഴെയുള്ള പട്ടിക കാണൂ.

ഇതില്‍ 2001നു ശേഷം അധികാരത്തില്‍ വന്ന നരേന്ദ്ര മോഡി എവിടെയാണ് 75,000 കിലോമീറ്റര്‍ പുതിയ റോഡുണ്ടാക്കിയത്? ഗുജറാത്തിലെ മൊത്തം റോഡിന്റെ കണക്ക് 75,000 കിലോമീറ്ററില്‍ താഴെയാകുമ്പോള്‍ ബിജെപി സര്‍ക്കാര്‍ മനക്കോട്ടയില്‍ പണിത പാതകളായിരിക്കും ഈ അധിക 75,000 കിലോമീറ്റര്‍ റോഡ്‌. ഈ കലയളവില്‍ ഗ്രാമപ്രദേശങ്ങളില്‍ വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസന നിക്ഷേപങ്ങള്‍ നടന്നു എന്നു തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് മുന്‍ സര്‍ക്കാരുകള്‍ ഉണ്ടാക്കിയ റോഡുകള്‍ മോഡി ഭരണത്തിന്റെ നേട്ടമായി അവതരിപ്പിച്ചതിനു പിന്നില്‍ ഉള്ളത്.

ദലിത്, ആദിവാസി വികസനം
ദലിത്, ആദിവാസി വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനു മോഡി സര്‍ക്കാര്‍ പ്രത്യേക വികസന പദ്ധതികള്‍ നടപ്പാക്കി എന്നതു പ്രചാരകര്‍ ഒരു പ്രധാന പരസ്യമായി ഉയര്‍ത്തികൊണ്ടു നടക്കുന്ന കാര്യമാണ്. അതിന്റെ വാസ്തവം എന്ത് എന്നു അന്വേഷിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്ന കാര്യം കഴിഞ്ഞ പത്തു വര്‍ഷമായി നല്‍കിയ മൊത്തം വീടുകളുടെ 18 ശതമാനം മാത്രമാണ് ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതു എന്നതാണ്. മൊത്തം ജനസംഖ്യയുടെ 22 ശതമാനമുള്ള ഇവര്‍ക്ക് നല്‍കിയ വീടുകളുടെ 18 ശതമാനം മാത്രം കൊടുക്കൊമ്പോള്‍ ഇവരുടെ ക്ഷേമം കാക്ഷിക്കുന്ന ഗുജറാത്ത്‌ സര്‍ക്കാര്‍ തത്വത്തില്‍ ഈ ജനതയോട്‌ അനീതി മാത്രമല്ല കാണിക്കുന്നത്. അനീതിയെ സ്വന്തം വോട്ടാക്കി മാറ്റാനുള്ള കുതന്ത്രം കൂടിയാണ് ഗുജറാത്ത്‌ മാതൃകാ വാദികളിലൂടെ സാധ്യമാക്കാന്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് 18 ശതമാനം വീടുകള്‍ നല്‍കിയില്ലേ എന്നാണ് പ്രചാരകര്‍ ആശ്ചര്യത്തോടെ ചോദിക്കുന്നത്! സമൂഹത്തിലെ ഏറ്റവും അവശവിഭാഗങ്ങളാണ് ഇവര്‍ എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നിട്ടും അവരുടെ പ്രതിനിധ്യത്തിനനുസരിച്ച് പദ്ധതികള്‍ നടപ്പാക്കാന്‍ തെയ്യാറാവാന്‍ പോലും തെയ്യാറാവാത്തവരാണ് ഈ 18 ശതമാനത്തില്‍ അഭിരമിക്കുന്നത്.

കാര്‍ഷിക മേഘല
പത്തു ശതമാനം കാര്‍ഷിക മേഖലയുടെ വളര്‍ച്ച താഴെയുള്ള പട്ടികയില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നില്ല. കാരണം സര്‍ക്കാരിന്റെ പ്രധാന ഉറവിടമായ സോഷ്യോ ഇക്കണോമിക് റെവ്യൂവില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ നല്‍കുന്നത് ഒന്നുകില്‍ ഇത് തെറ്റാണ് അല്ലെങ്കില്‍ സര്‍ക്കാര്‍ പുതുഗുജറാത്ത് എന്ന പേരില്‍ ചിലവാക്കാന്‍ നടക്കുന്നതു ഒരു പ്രഹസനമോ മിത്തോ ആയിരിക്കണം എന്നതാണ്.

ഭക്ഷ്യവിഭങ്ങള്‍ കൃഷിചെയ്യുന്ന മൊത്തം സ്ഥലവും ഉത്പാദനവും ഗണ്യമായി കുറഞ്ഞോ അല്ലെങ്കില്‍ മരവിച്ച അവസ്ഥയിലോ ആണ് ഈ കാലയളവില്‍ കാണപ്പെടുന്നത്. ഇതില്‍ എടുത്തു പറയേണ്ടത് 2007-08ലെ നല്ല കാലാവസ്ഥയും ഉയര്‍ന്ന വിലയുമാണ്. അതിനാല്‍ തന്നെ മൊത്തത്തില്‍ ഉത്പാദനം വര്‍ധിച്ചു എന്ന് തുടര്‍വര്‍ഷങ്ങളിലെ സാധാരണ ഉത്പാദന പരിമാണത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. അതുപോലെ തന്നെ എണ്ണക്കുരുക്കളുടെ ഉത്പാദന സ്ഥലത്തിലും ഉത്പാദനത്തിലും ഉണ്ടായ ക്രമമായ കുറവ്. എന്നാല്‍, കോട്ടന്‍ ഉലപാദനം കൂടിയിട്ടുണ്ട്, പക്ഷെ അതിനു ആനുപാതികമായി ഉത്പാദന സ്ഥലവും കൂടുകയുണ്ടായി. ഇത് നമുക്ക് താഴെകാണുന്ന പട്ടികയില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.

പട്ടികയില്‍ നേരത്തെ സൂചിപ്പിച്ചപോലെ ഭക്ഷ്യ, എണ്ണ, പരുത്തി വിളകള്‍ അവയുടെ ഉത്പാദനത്തില്‍ ക്രമമായ കുറവ് രേഖപ്പെടുത്തുമ്പോള്‍ പത്തിലധികം വികസന ശതമാനം എവിടെന്നുണ്ടായി എന്ന് കാര്യം ഒരു പ്രഹേളിക ആയി അവശേഷിക്കുന്നു. ഇനി ഈ സ്ഥിതിവിവരക്കണക്കുകള്‍ ഗുജറാത്തിന്റെതല്ല എന്നും മറ്റും ഈ പുതു ഗുജറാത്ത്‌ വാദികള്‍ പറയുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു..

സ്ത്രീ പുരുഷാനുപാദം
സ്വാതന്ത്ര്യാനന്തര ഗുജറാത്തിലെ സ്ത്രീ പുരുഷാനുപാദം മൊത്തം ഇന്ത്യന്‍ നിരക്കിനെക്കാള്‍ കൂടുതലായിരുന്നെങ്കിലും അത് ക്രമേണ കുറയുന്നതായാണ് കാണുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തെ സര്‍ക്കാര്‍ നയം ഇതില്‍ തെല്ലുപോലും മാറ്റം ഉണ്ടാക്കിയില്ലെന്നാണ് തെളിയിക്കുന്നത് (കൂടുതല്‍ വിവരങ്ങള്‍ക്ക് ദില്ലിപോസ്റ്റില്‍ വന്ന പെണ്‍കൊല നമുക്ക് ശീലമാകുമ്പോള്‍ എന്ന ലേഖനം കാണുക). എന്നാല്‍ മുകളിലത്തെ ചിത്രത്തില്‍ സൂചിപ്പിക്കുന്നതുപോലെ മഹാരാഷ്ട്രയ്ക്കും തമിഴ്നാടിനും കേരളത്തിനും അതുപോലെ തന്നെ മൊത്തം ഇന്ത്യക്കും ഈ അനുപാദം കൂടുമ്പോഴും പുതുഗുജറാത്തില്‍ സ്ത്രീകള്‍ ഇപ്പോഴും വിവേചനത്തിന്റെ കെട്ടുകളില്‍ മുറുകുകയാണ്എന്നതു സ്ത്രീകളേയും ഗുജറാത്തിനെയും വികസനത്തിന്റെ എതു തട്ടില്‍ പെടുത്തും എന്ന് ഇനിയും വ്യക്തമാക്കുന്നില്ല. താഴെ കൊടിത്തിട്ടുള്ള ചിത്രത്തില്‍ ഇത് വ്യക്തമായി പ്രതിപാധിക്കുന്നുണ്ട്.

വാല്‍ക്കഷണം
നരേന്ദ്ര മോഡി സര്‍ക്കാരും പുതുഗുജറാത്ത്‌ എന്ന പടപ്പാട്ടും പ്രചരിപ്പിക്കുന്ന പാണന്മാര്‍ നുണക്കഥകളുടെ മാറാപ്പും അജ്ഞതയുമാണ് മധുര ശബ്ദമായി വിളമ്പുന്നത് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിലേക്കായി കൂടുതല്‍ ഗഹനമായ ഗവേഷണങ്ങളും ലേഖനങ്ങളും പുറത്തുവരേണ്ടിയിരിക്കുന്നു. ഈ ലേഖനത്തിന്റെ ലക്ഷ്യവും മറ്റൊന്നല്ല.

‌‌–ലേഖകര്‍ ദില്ലി ജെഎന്‍യുവില്‍ ഗവേഷകരാണ്
ഫെബ്രുവരി ഇരുപത്തിഏഴിന് ദില്ലിപോസ്റ്റില്‍ പ്രസിദ്ധീകരിച്ചത്
http://dillipost.in/2012/02/27/gujarat-development-model-critique/

No comments:

Post a Comment