Sunday, April 8, 2012

വേട്ടക്കാലത്തിനു കൊടിയിറങ്ങുമ്പോള്‍

ഉമേഷ് ഓമനക്കുട്ടന്‍, സിദ്ദിക്ക് റാബിയത്ത് & രാജീവന്‍ കുന്നത്ത്

കേരളത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തില്‍ പാര്‍ടിയും പ്രവര്‍ത്തകരും ഒരുപോലെ ധാര്‍മികമായി വേട്ടയാടപ്പെട്ട ഒരു സംഭവമായിരുന്നു എസ്എന്‍സി ലാവാലിന്‍ ഇടപാട് വിവാദം. ഇതിന്‍മേല്‍ ഉയര്‍ന്ന സാമ്പത്തിക അഴിമതി ആരോപണവുമാവി ബന്ധപ്പെട്ട് 2011 ഡിസംബര്‍ 19നു സിബിഐ തങ്ങളുടെ അന്വേഷണ റിപോര്‍ട്ട്‌ സിബിഐ സ്പെഷ്യല്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ചു. ഈ റിപോര്‍ട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ഉയര്‍ന്ന സാമ്പത്തികപരമായ ആരോപണങ്ങള്‍ക്ക് തെളിവില്ല എന്ന് അന്വേഷണ ഏജന്‍സി കോടതി മുന്‍പാകെ രേഖാമൂലം അറിയിച്ചിരിക്കുന്നു. വ്യക്തിപരമായ നേട്ടത്തിനോ സാമ്പത്തിക ദുരുദ്ദേശ്യത്തോടു കൂടിയോ അല്ലാത്ത നയപരമായ വീഴ്ചകള്‍ എന്ന ഗണത്തില്‍ പെടുത്തിയാണ് ഇനി ഈ കേസ് കോടതി മുന്‍‌മ്പാ‍കെ വാദ പ്രതിവാദങ്ങള്‍ക്കായി വരിക എന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

ഈ കേസില്‍ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങള്‍ ചരിത്രത്തിന്റെ താളുകളിലേക്ക് മറയപ്പെടുന്നതിന്റെ ആദ്യപടിയായി വേണം സിബിഐ റിപോര്‍ട്ടിനെ മനസിലാക്കേണ്ടത്. അനേകായിരം സംശയങ്ങളുടെയും ആട്ടിപായിക്കലിന്റെയും, അസഭ്യതയുടെയും ദുഷിപ്പുപറച്ചിലിന്റെയും ശകാരവര്‍ഷത്തിന്റെയും കാലമാണ് ഇതോടപ്പം കടന്നുപോകുന്നത്. അവസരവാദികളും, കരിങ്കാലികളും വിപ്ലവ മുഖംമൂടി അണിഞ്ഞുകൊണ്ട് തീവെട്ടിക്കോലമാടിയ കാലംകൂടിയാണിത്.

എന്നാല്‍ ഇത്തരത്തില്‍ ഒരു വാര്‍ത്ത പത്ര മാധ്യമങ്ങളും ഇടതുപക്ഷത്തെ നിരന്തരമായി വേട്ടയാടിയ ബുദ്ധിജിവിളും കണ്ടതായി പോലും നടിച്ചില്ല. നിരവധി ലേഖനങ്ങളും വാര്‍ത്തകളും ലവാലിന്‍ അഴിമതിയെ കുറിച്ച് പ്രസിദ്ധികരിച്ച പത്രങ്ങളും അവസര്‍പ്പക കഥകള്‍ എഴുതിയ ബുദ്ധിജിവികളും തങ്ങള്‍ എഴുതിയ പലതും തെറ്റായിരുന്നു എന്നു ശബ്ദം താഴ്ത്തിയെങ്കിലും പറയും എന്നു കരുതിയവരെ എല്ലാം ഞെട്ടിച്ചു കൊണ്ട് മൗനം അവലംബിക്കുകയാണ് ചെയ്തത്. ‘ഇടതുപക്ഷത്തെ നന്നാക്കുക’ എന്ന അവരുടെ പ്രഖ്യാപിത ലക്ഷ്യം പൊള്ളയായിരുന്നു എന്നു ഈ സംഭവം ബോധ്യപ്പെടുത്തുന്നു.

ഈ ഒരു സാഹചര്യത്തില്‍ ഇത്രയും നാള്‍ ഉണ്ടായ ആരോപണങ്ങളും നിരന്തരമായ വേട്ടയാടലും അതിന്റെ പിന്നാം‌പുറങ്ങളില്‍ നടന്ന മറ്റുനാടകങ്ങളും കൂടതല്‍ വിശകലനത്തിനു വിധേയമാക്കേണ്ടുന്നതാണ്. ലോകം മുഴുവന്‍ ജനമുന്നേറ്റങ്ങള്‍ നടക്കുകയും “ഇട“ കൂടാരത്തില്‍ നിന്നു ഇടതുപക്ഷ കൂടാരത്തിലേക്കു ചേക്കേറുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരുകയും ചെയ്യുന്ന ഈ ചരിത്ര സന്ധിയില്‍ അത്തരത്തില്‍ ഒരു വിശകലനം കേരളത്തിലേ ഇടതുപക്ഷത്തിന്റെ സമകാലിക ചരിത്രത്തില്‍ ഒഴിച്ചുകുടാന്‍ ആകാത്ത ഒന്നാണ്.

വേട്ടയാടിയത് പ്രസ്ഥാനത്തെ
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സിപിഎമ്മിനെയും അതിന്റെ സഹയാത്രികരെയും പരസ്പര സംശയത്തോടെ തമ്മില്‍ തമ്മില്‍ പോരടിക്കാന്‍ ഇടയാക്കിയ സന്ദര്‍ഭങ്ങള്‍ക്കെല്ലാം അഴിമതി ആരോപണങ്ങളുമായി ബന്ധമുണ്ട്. സിപിഎമ്മിന്റെ സെക്രട്ടറിയുടെ പേരിലാണ് ഈ ആരോപണം ഉയര്‍ന്നത് എന്നത് മൂര്‍ച്ച കൂടിയ ആയുധമായി ഇടതുപക്ഷത്തേ സമൂഹ മധ്യത്തില്‍ താറടിച്ചു കാണിക്കാന്‍ അതിന്റെ ആശയ രാഷ്ട്രിയ വൈരികള്‍ ഉപയോഗിക്കുക എന്നത് ഒരു സ്വാഭാവിക കാര്യമാണ്.

എന്നാല്‍ ഇടതുപക്ഷ കുപ്പായമിട്ട ചില ബുദ്ധിജിവികളും മാധ്യമങ്ങളും ഈ അവസരത്തില്‍ നടത്തിയ ഇടപെടലുകളും ഉയര്‍ത്തിയ ആക്ഷേപങ്ങളും കരുങ്കാലിത്തരം എന്നു വിളിക്കാന്‍ എന്തുകൊണ്ടും യോഗ്യമാണ്. കഴിഞ്ഞകാലത്ത് ഇത്തരക്കാര്‍ക്കെതിരേ തിരഞ്ഞു പിടിച്ച് സമൂഹ മധ്യത്തില്‍ നിര്‍ത്തി അവരുടെ വഞ്ചന സമൂഹത്തിനു ബോധ്യപ്പെടുത്തി കൊടുക്കാന്‍ അമിത പ്രതിരോധത്തില്‍ ആയിപ്പോയ ഇടതുപക്ഷത്തിനു കഴിഞ്ഞില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. അവര്‍ അന്നു പറഞ്ഞ കാര്യങ്ങള്‍ മറവിയുടെ പാണ്ടകുഴിയില്‍ നിന്നു വീണ്ടെടുത്ത് ഒരോരുത്തരായായി അവരുടെ ചെയ്തികള്‍ക്ക് ഉത്തരം പറയിപ്പിക്കേണ്ടുന്ന ഒരു സമയം കൂടിയാണ് ഇത്.

അതിനു മുന്‍‌മ്പായി ഈ ആരോപണം കേരളത്തിലേയും ദേശിയതലത്തിലേയും പാര്‍ടിയേയും പാര്‍ടിക്കാരേയും എങ്ങനേ ബാധിച്ചു എന്നു വിലയിരുത്തേണ്ടതുണ്ട്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് സമൂഹത്തിന്റെ മനസ്സാക്ഷിക്കു മുന്നില്‍ വഞ്ചകരെന്ന വിളിക്ക് മറുപടി പറയാന്‍ കഴിയാതെ കുഴങ്ങിയ നാളുകള്‍ക്കു അന്ത്യം കുറിച്ചുകൊണ്ടാണ് സിബിഐയുടെ പുതിയ റിപോര്‍ട്ട്‌ പുറത്തു വന്നത്. അഴിമതി നടത്തിയും സ്വജനപക്ഷപാതം കാണിച്ചും പൊതുമുതല്‍ കൈക്കലാക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നതായി നിരന്തരമായി പ്രസംഗിച്ചും ലേഖനങ്ങള്‍ എഴുതിയും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചും ഒരു വിഭാഗം ആള്‍ക്കാര്‍ അരങ്ങ് കൈയടക്കി. ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി മാറി എന്നും കുത്തക മുതലാളിമാരുടെയും സമ്പന്നരുടെയും താത്പര്യങ്ങളാണ് സംരക്ഷിക്കുന്നത് എന്ന് പ്രചരിപ്പിക്കപ്പെട്ടു. ഇടതുപക്ഷവും വലതുപക്ഷവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്നതിനു ഉദാഹരണമായി ലാവലിന്‍ വിവാദം ഉയര്‍ത്തികാണിച്ചു കൊണ്ടായിരുന്നു ഇത്തരകാരുടെ വാചോടാപങ്ങള്‍.

ഇക്കാലത്ത് സിപി‌ഐ(എം)ന്റെ ദേശിയ ജനറല്‍ സെക്രട്ടറിയ്ക്കുവരെ നിരന്തരം ഈ വിവാദങ്ങള്‍ക്ക് ഉത്തരം പറയാനും ആരോപണങ്ങള്‍ നേരിടാനും സമയവും ഉര്‍ജ്ജവും ചിലവാക്കേണ്ടിവന്നു. കേരളത്തില്‍ വര്‍ഷങ്ങളോളം ഈ വിഷയത്തില്‍ പാര്‍ടിയ്ക്ക് നിരന്തരമായ ചര്‍ച്ചകളിലും രാഷ്ട്രീയ സമരങ്ങളിലും എര്‍പ്പെടേണ്ടിവന്നു. ഇടതുപക്ഷത്തിന്റെ വാദങ്ങളേക്കാള്‍ മറ്റുള്ളവര്‍ നടത്തിയ പ്രചരണ കോലാഹലങ്ങള്‍ക്കാണ് പ്രാമുഖ്യം ലഭിച്ചത്. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ വളരെ കാലം നീണ്ടു നിന്നതിന്റെ പ്രത്യാഘാതങ്ങള്‍ പലതായിരുന്നു.

അതില്‍ എറ്റവും പ്രധാനം ഇടതുപക്ഷത്തിനു സമൂഹ മധ്യത്തില്‍ അതിന്റെ മുഖം നഷ്ടപ്പെട്ടു എന്നതാണ്. ഈ പറയുന്നതാണ് ഇടതുപക്ഷം എന്നു ഭുരിപക്ഷം ജനങ്ങളും വിശ്വസിക്കുന്ന ഒരു അവസ്ഥ ഇതുമൂലം സംജാതമായി. ഇതു കുറേശ്ശേ പര്‍ട്ടി സഖാക്കളെയും ബാധിച്ചു എന്നത് നിക്ഷേധിക്കാന്‍ കഴിയത്ത കാര്യമാണ്. ഇത്തരം പ്രചരണ കോലാഹലങ്ങളില്‍ വിണ് ഒരു വിഭാഗം ഈ കാലയളവില്‍ പാര്‍ടിയില്‍ നിന്നും അകന്നു പോയി. ഇത്തരത്തില്‍ പോയവര്‍ പുറത്തുപോയി ഇത്തരം പ്രചരണങ്ങള്‍ ശരിവയ്ക്കുന്ന രീതിയില്‍ സംസാരിക്കുകകൂടി ചെയ്യാന്‍ തുടങ്ങിയത് കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടു പോകുന്നതിലേക്ക് നയിച്ചു. മുന്‍‌‌മ്പ് ഇത്തരത്തില്‍ പാര്‍ടി സഖാക്കള്‍ക്ക് നേരേ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പാര്‍ടി അണികളും പ്രവര്‍ത്തകരും അതു വിശ്വസിച്ചിരുന്നില്ല എന്നു മാത്രമല്ല, അതിന്റെ നിജസ്ഥിതി പാര്‍ടി പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കേണ്ടുന്ന ഒരു സാഹജര്യം പോലും പലപ്പഴും ഉണ്ടായിരുന്നില്ല. എന്നാല്‍ ലവാലിന്‍ വിവാദം പല പ്രവര്‍ത്തകര്‍ക്കും വിണ്ടും വിണ്ടും വിശദികരിച്ച് കൊടുക്കേണ്ടി വന്നു. എല്ലാ വിശദീകരണങ്ങള്‍ക്ക് ശേഷവും സംശയങ്ങള്‍ സഖാക്കളുടെ മനസില്‍ ബാക്കി നില്‍ക്കുന്ന ഒരു അവസ്ഥ കൂടി സംജാതമായി എന്നത് കൂടുതല്‍ ചിന്തകള്‍ക്ക് വിധേയമാക്കേണ്ട കാര്യമാണ്.

അതിവിപ്ലവകാലത്തെ കുറുക്കന്മാര്‍
ഇക്കാലത്ത് അരാജക ബുദ്ധിജീവികളും, ഉത്തരാധുനിക ബുദ്ധിജീവികളും, കുത്തക-മഞ്ഞ മാധ്യമങ്ങളും അതിവിപ്ലവകാരികളായിമാറിക്കൊണ്ട് സിപിഎം എന്നത് ചരിത്രത്തിലെങ്ങോ കണ്ട ഒരു സ്വപ്നമാണെന്ന് ഇന്നാട്ടിലെ ജനങ്ങളോട് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. ചരിത്രപരമായി ഇടതുപക്ഷം എന്നത് ഇനി ഇല്ല എന്നും അതിന്റെ വേഷം ഇനി തങ്ങള്‍ക്കുള്ളതാണെന്നും ഇവര്‍ ഉദ്ഘോഷിച്ചു. “മ“ പത്രക്കാരുടെ മാധ്യമ-ബൌദ്ധിക ഗുണ്ടായിസം പല പല “ഇടങ്ങള്‍” നിര്‍മിച്ചുകൊണ്ട് ഇക്കാലത്ത് കേരളസമൂഹത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധം സ്വാധീനം ചെലുത്തുന്നത് നാം കണ്ടതാണ്. ഇതില്‍ എടുത്തു പറേയേണ്ടുന്ന പത്ര മാധ്യമ സ്ഥാപനമാണ് ‘മാധ്യയമം’. ജമാ അത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ഈ സ്ഥാപനം ഇടതുപക്ഷത്തിനു പല ബദലുകളും മുന്നോട്ടു വച്ചു. പിന്‍‌തിരിപ്പന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മറയായി ഉപയോഗിക്കുന്ന സോളിഡാരിറ്റി പോലുള്ള തങ്ങളുടെ പ്രസ്ഥാനങ്ങളെ ഇടതുപക്ഷത്തിനു ബദലായി പലയിടത്തും തിരുകി കയറ്റി.

ഇത്തരത്തില്‍ അവര്‍ക്ക് സ്വാധീനം ഉണ്ടാകാന്‍ കാരണമായത്‌ ഇടതുപക്ഷത്തിന്റേതു മാത്രമായിരുന്ന വിമര്‍ശന മണ്ഡലങ്ങള്‍ ഇവര്‍ക്ക് കൈയ്യേറാനായതുകൊണ്ടാണ്. ഈ ബുദ്ധിജീവികള്‍ ഇടതുപക്ഷത്തെ നിലംപരിശാക്കാനുള്ള മോഹവുമായി ഇക്കാലത്ത് തങ്ങളുടെ അച്ചുകൂടങ്ങള്‍ നിറച്ചത് എസ്എന്‍സി ലവാലിന്‍ എന്ന അപവാദപ്രചാരണങ്ങളുടെ പിന്നാമ്പുറങ്ങളിലായിരുന്നു.

അഴിമതി വിരുദ്ധപ്പോരാട്ടങ്ങളുടെ മുന്നണി പോരാളികളായിരുന്ന സഖാക്കളുടെ പാര്‍ടി അതിന്റെ സെക്രട്ടറിക്ക് നേരെ ഉയര്‍ന്ന അഴിമതി ആരോപണം പ്രതിരോധിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അതിന്റെ കിതപ്പും കുതിപ്പും ഇടതുപക്ഷത്തിന്റെ വര്‍ത്തമാന കാല ചരിത്രത്തെ നിര്‍ണയിക്കുന്നതായി മാറി. വര്‍ത്തമാന കാലത്ത് ഇടതുപക്ഷം എന്ത് എന്ന ചോദ്യത്തിന് എസ്എന്‍സി ലവാലിന്‍ എന്ന സമസ്യയ്ക്ക് കൂടി ഉത്തരം പറയാന്‍ ഓരോ സഖാക്കളും ഉത്തരവാദിത്തപ്പെട്ടവരായിമാറി. സാമൂഹിക പുരോഗതിക്ക് ത്വരണം നല്‍കേണ്ടവര്‍ ഒരു അപസര്‍പ്പക കഥയിലെ കഥാപാത്രങ്ങളായി ചുരുക്കപ്പെട്ടു. ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട റിപോര്‍ട്ട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലമായി കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിനും അതിന്റെ സഹയാത്രികര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും ഉണ്ടാക്കിയ മാറ്റങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യുവാന്‍ വഴിവയ്ക്കപ്പെടണം. ഇടതുപക്ഷത്തിന്റെ മുന്നോട്ടുള്ള യാത്രക്ക് അത് അനിവാര്യമാണ്.

എല്ലാവരും കണക്കാണോ?
പാര്‍ടിക്കാര്‍ക്ക് സംഭവിച്ചതെന്തെന്ന ചോദ്യത്തിന് കാലാകാലമായി ഇടതുപക്ഷം തെറ്റ് എന്ന കണ്ട് അതിര്‍ത്തുപോന്നിരുന്ന അഴിമതി പോലുള്ള പലകാര്യങ്ങളും ലവാലിന്‍ വിവാദത്തിന്റെ വെളിച്ചത്തില്‍ രഹസ്യമായി ന്യായികരിക്കാന്‍ പാര്‍ടികാര്‍പോലും തയ്യാറാകുന്ന ഒരു ശ്രമം ഇക്കാലത്ത് നാം കണുക ഉണ്ടായി. “എല്ലാവരും കണക്കാ” എന്ന പിന്തിരിപ്പന്‍ ആശയത്തിനു കേരള മണ്ണില്‍ ആവോളം വേരോട്ടം കിട്ടാന്‍ ഇത്തരത്തില്‍ ഉള്ള അവസരവാദ യുക്തികള്‍ ഇടയാക്കി.

അധികാരത്തിന്റെ പടവുകള്‍ കയറിപോകാന്‍ ഉള്ള ഒരു ഉപകരണമായി പാര്‍ടിയേ പലരും കണ്ടു. നേതാവ് ലവാലിനല്ലേ, ലാല്‍സലാം ലവാലിന്‍ സലാമല്ലേ എന്ന പദപ്രയോഗങ്ങളിലൂടെ അനീതിയുടെയും കൊള്ളരുതായ്മയുടെയും വിഴുപ്പു ഭാണ്ഡം ചുമക്കുന്നവര്‍ അവരെ ന്യായീകരിച്ചു. എതിര്‍ത്തവരെ നേതാവിനെ കണ്ടു പഠിക്കാന്‍ ഉപദേശിച്ചു, പരിഹസിച്ചു. സമൂഹപുരോഗതിയ്കും നീതിന്യായത്തില്‍ അതിഷ്ടിതമായ സാമുഹികവ്യവസ്ഥാ നിര്‍മിതിയ്ക്കും ഭൂഷണമല്ലാത്ത പ്രവര്‍ത്തനങ്ങളെല്ലാം ന്യായീകരിക്കപ്പെട്ടു. ഭൂരിപക്ഷ ചിന്തയും മനസും ഇത്തരത്തില്‍ രൂപപ്പെടുത്തുന്നതില്‍ ഈ ലവാലിന്‍ കാലഘട്ടം വഹിച്ചപങ്ക് വരും കാലങ്ങളില്‍ ഇടതുപക്ഷക്കാരെ വേദിനിപ്പിക്കതന്നെ ചെയ്യും. അധികാര വടംവലികളും പാര്‍ലമെന്ററി വ്യാമോഹങ്ങളും സാധാരണവത്കരിക്കപ്പെട്ടത്തില്‍ ഞാനും നീയും കുഴപ്പക്കാര്‍ അതിനാല്‍ സമവായത്തില്‍ മോഷ്ടിക്കു എന്ന തത്വശാസ്ത്രത്തിന്റെ പുത്തന്‍ നീതീകരണമാണ് ലവാലിന്‍ കഥയിലൂടെ അരങ്ങുതകര്‍ത്തത്.

ഇക്കാലഘട്ടത്തില്‍ ഇത്തരം സമസ്യകള്‍ക്ക് അപ്പുറവും ഇപ്പുറവും നിന്നവര്‍ ഉയര്‍ത്തിയ വാദഗതികള്‍ ആത്മവിമര്‍ശനത്തിനു വിധേയമാക്കേണ്ട അവസരം കൂടിയാണിത്. ലവാലിന്‍ കേസിനെ ചുറ്റിപറ്റി ഉയര്‍ന്ന വിവാദങ്ങളില്‍ ഇടതുപക്ഷത്തിലെ ഓരോ സഖാവും കള്ളത്തരത്തിന്റെ ഓരോ കണികകളാണെന്നു വരുത്തിതീര്‍ക്കാന്‍ സഖാക്കള്‍ തന്നെ പരസ്പരം നടത്തിയ ശ്രമങ്ങളും ഈ അവസരത്തില്‍ പിണറായി വിജയന്‍ ചെന്നൈ വഴി ബങ്കോങ്ങിലേക്കും സിംഗപോരിലേക്കും പണമൊഴുക്കുന്നു എന്നു ബ്രാഞ്ചു കമ്മിറ്റി അംഗം മുതല്‍ അമേരിക്കന്‍ സാമ്രാജ്യത്വ ഭടന്മാര്‍വരെ ഒരുപോലെ വിശ്വസിചിരുന്നു എന്നതും അതു ഒളിഞ്ഞും തെളിഞ്ഞും ആവര്‍ത്തിച്ചു പറഞ്ഞു എന്നുള്ളതും അത്ര നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല.

തെരുവുകള്‍ക്ക് ജീവന്‍ കൊടുക്കുക
സഖാക്കള്‍ തമ്മിലുള്ളതും സഖാക്കളോടു സമുഹത്തിനുമുണ്ടായിരുന്ന വിശ്വാസത്തിന്റെ കോട്ടകള്‍ക്ക് ഈ കാലയളവില്‍ വിള്ളല്‍ വീണു എന്നത് നിഷേധിക്കാന്‍ കഴിയാത്ത കാര്യമാണ്. സോഷ്യലിസ്റ്റു സ്വപ്നങ്ങളുടെ കാലം കഴിഞ്ഞു എന്നു പറഞ്ഞു അതിനു ചരമകുറിപ്പുകള്‍ എഴുതാന്‍ ആള്‍ക്കാര്‍ തമ്മില്‍ മത്സരിക്കുന്ന കാലമായിരുന്നു അത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രിയ മുദ്രാവാക്യങ്ങളും സാമൂഹിക അടിത്തറയും ഇടങ്ങളായി മുറിച്ചു പങ്കിട്ടെടുക്കുവാന്‍ ഉത്തരാധുനികര്‍ മുതല്‍ മത മൗലികവാദികള്‍വരെ ഇക്കാലത്ത് കിണ‌ഞ്ഞ് പരിശ്രമിച്ചു കൊണ്ടേയിരുന്നു. അക്കൂട്ടരുടെ ശ്രമങ്ങള്‍ക്ക് ലവാലിന്‍ വിവാദം ഇടതുപക്ഷത്തിന്റെ പാളയങ്ങളില്‍ ഉണ്ടാക്കിയ വിള്ളല്‍ ഊര്‍ജം പകര്‍ന്നുവെന്നതാണ് നേര്.

“സന്തുഷ്ടമായ നഗരത്തിന്റെ മധ്യത്തിലേക്ക് അവര്‍ എലികളെ തുറന്നുവിട്ടു. അതു പിന്നിട് ആ നഗരത്തിന്റെ ശാന്തിയേ തന്നെ തകര്‍ത്തു” എന്ന അല്‍ബേര്‍ കാമുവിന്റെ ‘പ്ലേഗ്’ എന്ന നോവലിലെ വാക്യത്തിനെ ഓര്‍മിപ്പിക്കന്നതായിരുന്നു ഈ മാധ്യമ പ്രചരണ വേലകള്‍. എല്ലാതരം പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കു പ്രചരണം നല്‍കുന്നതിനൊപ്പം അതിനെ ആശയതലത്തിലും രാഷ്ട്രിയ തലത്തിലും നേരിടേണ്ടിയിരുന്ന ഇടതുപക്ഷത്തേ വിവാദങ്ങളിലും അഴമതികഥകളിലും നിരന്തരമായി കുടുക്കി ഇടുകയും ചെയ്തു.

എലികള്‍ പെരുകി. പകര്‍ച്ച വ്യാധികള്‍ അതിവേഗത്തില്‍ പടര്‍ന്നു പിടിക്കാനും തുടങ്ങി. പക്ഷേ തടയേണ്ടവര്‍ കണ്ടില്ല. കാരണം അവര്‍ മറ്റൊരു യുദ്ധം നടത്തുകയായിരുന്നു. ആ യുദ്ധത്തില്‍ താത്കാലികമായെങ്കിലും ഒരു വിജയം വന്നിരിക്കുന്നു. പക്ഷേ എലികള്‍ പരത്തിയ രോഗം ഇപ്പോള്‍ പല ഘട്ടങ്ങളും പിന്നിട്ട് മൂര്‍ച്ഛിച്ചിരിക്കുന്നു. പല അനുബന്ധ അസുഖങ്ങളും ഇതോടപ്പം പ്രത്യക്ഷപ്പെടുകയും പ്രശ്നം കൂടുതല്‍ ഗുരുതരമാകുകയും ചെയ്തിരിക്കുന്നു. പണ്ടേ ഉള്ള പല അസുഖങ്ങളും ഇപ്പോള്‍ മുര്‍ച്ഛിച്ചിക്കുന്നതിനും ഈ സാഹചര്യം ഇടയാക്കി. ഈ സാഹചര്യത്തിലേക്ക് നയിക്കുന്നതില്‍ ഇത്തരം മാധ്യമ ബൗദ്ധിക നീലകുറുക്കന്‍മാര്‍ വഹിച്ച പങ്ക് ശരിയായി വിലയിരുത്തേണ്ടുന്നത് ശക്തവും ഫലപ്രദവുമായ ചികിത്സാ പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണ്.

സൂര്യന്‍ നട്ടുച്ചയ്ക്ക് കത്തിജ്വലിച്ചു നില്‍ക്കുന്ന സമയത്ത് കത്തിച്ചു പിടിച്ച റാന്തലുമായി യഥാര്‍ത്ഥ മനുഷ്യനേതേടി ഏഥന്‍സിന്റെ തെരുവിലേക്ക് ഇറങ്ങിയ ഡയോജനിസ് അന്നു വഴിതെറ്റിയ്ക്കപ്പെട്ട ജനത്തോട് പറയാന്‍ ശ്രമിച്ചത് അധികാര വര്‍ഗത്തിന്റെ പൊട്ടന്‍കളികളെ കുറിച്ചായിരുന്നു. അധികാര വര്‍ഗത്തോട് കലഹിക്കുന്ന ഒരോ ഇടതുപക്ഷ പുരോഗമനകാരനും/കാരിയും ഡയോജനിസിന്റെ കൈയില്‍ ഉള്ള റാന്തല്‍ വിളക്കിലെ കത്തുന്ന തിരികളാണ്. ആ റാന്തലിന്റെ വെളിച്ചം സമുഹത്തിനു യാഥാര്‍ഥ്യത്തിന്റെ മുഖം കാട്ടികൊടുക്കുന്നതിനായി ഉപയോഗപ്പെടേണ്ടതാണ്. എന്നാല്‍ ആ തിരികളില്‍ പലതും കരിന്തിരി കത്തിപോയി എന്നതാണ് യാഥാര്‍ത്യം.

തന്റെ മണ്‍കുടിലിന്നു മുന്നില്‍ സൂര്യനോട് സംവംദിച്ചു കൊണ്ടിരുന്ന ഡയോജനിസിന്റെ മുന്നിലേക്ക് വന്ന അലക്സാണ്ടര്‍ ചക്രവര്‍ത്തിയോട് അഹങ്കാരത്തിന്റെയും ഗര്‍വിന്റെയും കരിനിഴലുകള്‍ എന്നെ സത്യത്തിന്റെ പ്രകാശത്തില്‍ നിന്നു മറച്ചിരിക്കുന്നു, അതിനാല്‍ മാറിനില്‍ക്കു എനിക്കു സത്യത്തിന്റെ മുഖം കാണണം എന്നു പറഞ്ഞ ആ ത്വതജ്ഞാനിയുടെ അതേ മാര്‍ഗമാണ് ഈ കരിന്തിരികളുടെ കാ‍ര്യത്തിലും ഇനി ചെയ്യാനുള്ളത്. കരിന്തിരികള്‍ എടുത്തുമാറ്റി അതില്‍ നിന്നു ഉയരുന്ന കറുത്ത പുകയില്‍ നിന്നു മോചനം നേടി സത്യത്തിനു നേരേപിടിച്ച വിളക്കായി ഡയോജനിസ് തെരുവിലേക്ക് ഇറങ്ങാന്‍ ഉള്ള ഒരു ചരിത്ര മുഹൂര്‍ത്തം കൂടിയാണ് ഇത്.

എലിയേ നേരിടേണ്ടവര്‍ തമ്മില്‍ തല്ലിയാല്‍ മൂഷിക ഭരണമായിരിക്കും ഫലം. എലിയേ കൊല്ലാന്‍ അതിന്റെ വാസ്ഥലങ്ങളില്‍ പ്രധനമായ ഓവു ചാലുകള്‍ അടച്ചു കളഞ്ഞാല്‍ മലിനജലം കെട്ടികിടക്കുന്നതിനും അന്തരിക്ഷം ദുര്‍ഗന്ധ പൂരിതമാകുന്നതിലേക്കുമായിരിക്കും നയിക്കുക. ഓവുചാലുകളില്‍ കൂടി വെള്ളം ഒഴുകി പോകുന്നതിനു തടസ്സമുണ്ടാക്കാത്ത എലി നശികരണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ വിജയം കാണുകയുള്ളു.

പ്രകാശം പരക്കുമ്പോള്‍ എലികള്‍ താനേ ഓടിയോളിക്കും. അപ്പോള്‍ അവയുടെ മാളങ്ങള്‍ ആക്രമിച്ച് അവയെ എളുപ്പം നശിപ്പിക്കാനും കഴിയും; കുറഞ്ഞ പക്ഷം നിയന്ത്രിക്കാനെങ്കിലും കഴിയും. എലികള്‍ നശിപ്പിക്കപ്പെട്ടാല്‍ പകര്‍ച്ച വ്യാധി പരക്കുന്നത് തടയുന്നതും, രോഗം ബാധിച്ചവരെ ചികത്സിക്കുന്നതും എളുപ്പമാകും.തെരുവുകള്‍ക്ക് ജിവന്‍ വയ്ക്കാന്‍ ഇനി അതു മാത്രമാണ് മര്‍ഗം.

ജനുവരി രണ്ടിന് ദില്ലിപോസ്റ്റില്‍ പ്രസിദ്ധീകരിച്ചത്

ലിങ്ക് http://dillipost.in/2012/01/02/%E0%B4%B5%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B2%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%81-%E0%B4%95%E0%B5%8A%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BF/

–ലേഖകര്‍ ദില്ലി ജെഎന്‍യുവില്‍ ഗവേഷകരാണ്.


No comments:

Post a Comment