വെറുതെയും അല്ലാതെയും കുറിയ്ക്കുന്ന നിനവുകള്‍ പ്രസിദ്ധീകരണയത്നത്തിന്റെ കഷ്ടങ്ങളില്ലാതെ എനിക്ക് നിങ്ങളോട് സംവദിക്കാന്‍ നമ്മുടേതായ ഒരിടം
Saturday, June 30, 2012
ജെഎന്‍യു: ചുവര്‍ചിത്രങ്ങള്‍ക്കപ്പുറത്തെ പൊതുബോധം
Saturday, June 9, 2012
Anger
യാത്രയുടെ പ്രശുബ്ദതയെ നിങ്ങള്‍ പരിഹസിച്ചു
അതെ അങ്ങനെയുള്ളവര്‍ യവനികയ്ക്ക് പിന്നിലിരിക്കട്ടെ
അവര്‍ മുഖ്യധാരാ നാട്യങ്ങള്‍ക്ക് ശത്രുക്കളാണ്
ക്രോധം എന്നത് ഒരു വികാരപ്പെടലാണെങ്കില്‍
വികാരപ്പെടലുകള്‍ നഷ്ടമാക്കുന്നതെന്ത് ?
കോല് ചര്‍ദ്ദിച്ച വിഷമജ്വരത്തിന്റെ തുള്ളികള്‍
തെറിപ്പിച്ചു കളഞ്ഞത് ഏത് വികാരപ്പെടലിനെ ?
തെറിച്ച തുള്ളികള്‍ മുറിച്ചുമാറ്റിയതോ
ഒരുപിടി വിചാരങ്ങളുടെ വേലിയേറ്റവും
അപ്പോഴും തെറിച്ചു തുപ്പാന്‍ മറ്റൊരു
വികാരപ്പെടലിനടിമയാകാതെ ക്രോധം!
ആരോ പറഞ്ഞ വാക്കുകളില്‍ അസ്ഥിയില്‍ കുത്തുന്ന
മേധസിന്റെതോ അല്ലെങ്കില്‍ അശുദ്ധ രക്തത്തിന്റെ
കുതിപ്പോ ആണ് പൊട്ടിയൊഴുകുന്ന ഒഴുക്കില്ലാത്ത ആ വികാരം
അവരപ്പോള്‍ വിധികല്പ്പിച്ചത്
അതിനാല്‍ അതുവരെ ജീവിച്ചവന്‍ യവനികയ്ക്ക് പിന്നിലായെന്ന സത്യമാണ്
അതെ അവന്‍ യവനികയ്ക്ക് പിന്നിലാണ്
Friday, April 20, 2012
സൈബര്‍ സാങ്കേതികതയും മലയാള ഭാഷയും
സിദ്ദിക്ക് റാബിയത്ത് & ഹമീദ സികെ
1999 ആഗസ്റ്റ് 1ന് വരമൊഴി ഗ്രൂപ്പിലേക്ക് നമ്പൂരി അയച്ച മെയിലും അതിനെ പിന്തുടര്‍ന്നുവന്ന ചര്‍ച്ചയുമാണ് മലയാളത്തിനേയും യുണികോഡിനേയും ബന്ധപ്പെടുത്തി ആദ്യം കണ്ടെടുക്കാവുന്ന, യുണികോഡ് കണ്‍സോര്‍ഷ്യത്തിന്റേതല്ലാത്ത, ആദ്യ അനൌദ്യോഗിക രേഖ. പിന്നീട് 2002ല്‍ സിബു യുണികോഡ് സജ്ജമായ വരമൊഴി റിലീസ് ചെയ്തിരുന്നെങ്കിലും യുക്തമായ ഫോണ്ട് ഇല്ലാതിരുന്നതു കൊണ്ട് ഫലത്തില്‍ മലയാളം യുണികോഡ് പ്രായോഗികമല്ലായിരുന്നു. മലയാളം വിക്കിപീഡിയയുടെ ശൈശവത്തില്‍ (2002) ഉപയോഗിച്ചിരുന്ന തൂലികാ ഫോണ്ടിനോ മലയാളം ഫോണ്ടിനോ വേണ്ടത്ര അവതരണ ഭംഗിയും പ്രചാരവും ലഭിച്ചിരുന്നില്ല. ഏകദേശം 2004 വരെ യുണികോഡ് മലയാളം മലയാളിക്കമ്പ്യൂട്ടറുകളില്‍ നിന്ന് ഒരു കയ്യെത്താപ്പാട് ദൂരത്ത് മാറിനിന്നു. വിശ്വപ്രഭ: [1]
I
അടുത്ത കാലത്ത് ‘കേരളപാണിനീയം’ ഇന്റര്‍നെറ്റ് പതിപ്പ് വായിച്ചപ്പോള്‍ വല്ലാത്ത ആനന്ദം തോന്നി. ഒരുപക്ഷേ ഈ ആനന്ദത്തിന് കാരണം വര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്ലോഗ് എഴുതാന്‍ ശ്രമിച്ചപ്പോള്‍ ഉപയോഗിച്ച ഗൂഗിള്‍ ബ്ലോഗ്സ്പോട്ടിന്‍റെയും, ട്രാന്‍സ്ലേറ്ററിന്‍റെയും ഭംഗിയില്ലയ്മ കൊണ്ട് കരിന്തിരികത്തിയ പല എഴുത്തിനേയും കുറിച്ചോര്‍ത്തായിരിക്കാം. അന്ന് മലയാളം കീ ബോര്‍ഡില്‍ അത്ര പ്രാവീണ്യം നേടിയിരുന്നില്ല എന്നത് കൊണ്ടുമാകാം. എന്നാല്‍ ഇന്നിപ്പോള്‍ ഏറെക്കുറെ വൃത്തിയായി യൂണികോഡ് ഉപയോഗിച്ചു എഴുതാന്‍ സാധിക്കുന്നുണ്ട്. ഇത് മുന്‍പ് പ്രൊഫഷണലായി മലയാളം കൈകാര്യം ചെയ്തവര്‍ക്ക് മാത്രം സാധ്യമായിരുന്ന ഒന്നായിരുന്നു. ഇതില്‍ നിന്നും ആര്‍ക്കും ‘മംഗ്ലീഷ്’ മാതൃകയില്‍ മലയാളം കമ്പ്യൂട്ടര്‍ പ്രതലത്തില്‍ എത്തിക്കാന്‍ കഴിയുന്നതിലേക്കുള്ള യാത്രയും ദൂരവും സങ്കീര്‍ണമായിരുന്നു. ഇത് സാധ്യമാക്കിയത് യൂണികോഡെന്ന നൂതന വിവര സാങ്കേതികവിദ്യയുടെ ഫലമായിട്ടാണ്. അങ്ങനെയാണ് മലയാള പുസ്തകങ്ങളും, ലേഖനങ്ങളും വിജ്ഞാനകോശങ്ങളും സ്വദേശ-വിദേശ മലയാളികള്‍ക്ക് വിരല്‍തുമ്പില്‍ പ്രാപ്യമാകുന്നതും. അതുകൊണ്ടാണ് ‘കേരളപാണിനീയ’ത്തിന്റെ ഇന്റര്‍നെറ്റ് പതിപ്പു വായിച്ചപ്പോള്‍ ആനന്ദം തോന്നിയെന്നു പറഞ്ഞത്. കാരണം മലയാള അച്ചടി പ്രസിദ്ധീകരണങ്ങള്‍ മറുനാടന്‍ മലയാളികള്‍ക്ക് അപ്രാപ്യമാകുമ്പോള്‍ ‘സൈബര്‍ ഇടങ്ങളിലെ’ മലയാളം ഐ-മലയാളികള്‍ക്ക് [2] ഒരാശ്വാസമാകുകയായിരുന്നു. ഈ ‘ഐ-മലയാളി’ രൂപപ്പെടുന്നതിന് ചുക്കാന്‍ പിടിച്ചത് ആഗോളീകരണത്തിന്റെ ഭാഗമാണെന്ന് നാം ഒളിച്ചും തെളിച്ചും പറഞ്ഞ മലയാളി സാങ്കേതിക വിദഗ്ദരുടെ അശ്രാന്ത പരിശ്രമത്തിലൂടെയാണ്.
തൊണ്ണൂറുകളിലെ മലയാളികളുടെ പൊതുധാരണയായ ‘കമ്പ്യൂട്ടര്‍ പടിഞ്ഞാറന്‍ സാമ്രാജ്യത്ത്വ -അധിനിവേശത്തിന്റെ പുതിയരൂപം’ [3] എന്ന സങ്കല്പം മാറ്റി സാങ്കേതിക വിദ്യ അധിനിവേശത്തിനെതിരെ ഉപയോഗിക്കപ്പെടാവുന്ന ശക്തമായ ആയുധമാണെന്ന് പല സമീപകാല ചരിത്രങ്ങളിലൂടെയും നമ്മെ ഓര്‍മിപ്പിക്കുന്നു [4]. ഇത്തരം സാഹചര്യത്തില്‍ ഇന്റെര്‍നെറ്റ് എന്ന സാങ്കേതിക മണ്ഡലം സ്വദേശീജാഗരണത്തിനു വേണ്ടിയുള്ള ഉപാധിയാക്കിയത് കാലം മാറ്റിയ ചരിത്രത്തിന്‍റെ തിരുത്തലായി വേണം സാക്ഷ്യപ്പെടുത്താന്‍ [5]. ഇവിടെയാണ് നേരത്തെ സൂചിപ്പിച്ച അപ്രാപ്യത എന്ന ഭൗതിക തടസത്തിനെ വെര്‍ച്ച്വല്‍ ഇടത്തിലൂടെ (virtual space) ഒരു തനതായ ‘മലയാളീ ഇടം’ നിര്‍മിച്ചുകൊണ്ട് ഐ-മലയാളികള്‍ക്ക് പ്രാപ്യമാക്കുന്നത്. ഇതിനെ മനസിലാക്കേണ്ടത്, ‘പുതു മണ്ഡലങ്ങള്‍’ നിര്‍മിക്കുന്ന വാര്‍പ്‌മാതൃകകള്‍ അച്ചടിമാധ്യമങ്ങളിലൂടെ സാധ്യമാക്കിയ മലയാളി പൊതുമണ്ഡലത്തിന്റെ വ്യപ്തിയെക്കാളും വലുതായിരിക്കും എന്ന വസ്തുതയിലൂടെയാണ്. ഇത്തരം സാധ്യതകളുടെ ആഴം മനസിലാക്കണമെങ്കില്‍ കൂടുതല്‍ സൂക്ഷ്മമായ വിവരണം തന്നെ വേണ്ടി വരും. വിവരണത്തിന്‍റെ എളുപ്പത്തിനായി ലേഖനത്തെ പല വിഭാഗങ്ങളായാണ് അവതരിപ്പിക്കുന്നത്. ആദ്യമായി ലിപിവിദ്യയുടെ പരിവര്‍ത്തനത്തിന്റെ ഒരു ചെറിയ ചരിത്രത്തിലൂടെ നമുക്ക് മുന്നേറാം.
II
മനുഷ്യ ചരിത്രം പഠിക്കുമ്പോള്‍, പ്രത്യേകിച്ചും മാനവ സംസ്കാരത്തിന്റെ വളര്‍ച്ചയെകുറിച്ച് പഠിക്കുമ്പോള്‍, ഊന്നിപറയുന്ന ഒന്നാണ് കടലാസിന്റേയും അച്ചടിവിദ്യയുടേയും കണ്ടെത്തലുകള്‍. ഈ കണ്ടെത്തലുകള്‍ മൂലം മനുഷ്യരാശി അന്നു വരെ നേടിയ അറിവിന്റെ സംഭരത്തേയ്യും അതിനെ തനിരൂപത്തില്‍ പുതു തലമുറയിലേക്ക് കൈമാറ്റം ചെയ്യുന്ന പക്രിയയേയ്യും ദ്രുതവേഗത്തിലാക്കി. ഇതിന്‍റെ പരിണിതി, വാമൊഴി വ്യവസ്ഥയില്‍ കടന്നുകൂടിയ നിരവധി പെരുപ്പിച്ചു കാട്ടലുകളെ ഇല്ലാതാക്കി എന്നതാണ്. അതുവഴി അറിവിനെ ശാസ്ത്രീയവത്കരിച്ച് സൂക്ഷിച്ചുവയ്ക്കാനുള്ള ഒരു ഉപാധിയാണ് തുറക്കപ്പെട്ടത്. ഈ പ്രക്രിയ അറിവിന്‍റെ വിസ്ഫോടനത്തിനു തന്നെ വഴിതെളിച്ചു. ഇത്രയും മാറ്റങ്ങള്‍ സാധ്യമാക്കിയത് കുറഞ്ഞ ഒരു കാലയളവു കൊണ്ടല്ല. പകരം സ്ഥലകാല ബന്ധനത്തിന്റെ നൂറ്റാണ്ടുകളുടെ പരിവര്‍ത്തനത്തിലൂടെയാണ്.
ഈ സാഹചര്യത്തില്‍ നിന്നും വ്യത്യസ്തമായാണ് ആധുനിക ഇന്റര്‍നെറ്റ് യുഗം പിറക്കുന്നത്. അത് നമുക്ക് പുതിയ മാധ്യമങ്ങളുടെ വിശാലമായ ചക്രവാളം അസ്പര്‍ശ്യമായ ബൈനറി വ്യവഹാരങ്ങളിലൂടെ [6] തുറന്നു തരികയാണ് ചെയ്തത്. ഇത് സാധ്യമാക്കിയത് സൈബര്‍ പുതു ഇടങ്ങള്‍ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-ഭാഷാ-സാംസ്കാരിക രംഗങ്ങള്‍ക്ക് സംവദിക്കാനുള്ള പരിസരം പ്രധാനം ചെയ്തു കൊണ്ടാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സാധ്യമായ/ക്കിയ ഈ പരിസരം മനുഷ്യരാശിയില്‍ തന്നെ തങ്ങളുടെ ഭൗതിക ഇടങ്ങള്‍ക്കും, സാന്നിധ്യത്തിനും നിയതമായ ഒരു സ്ഥലത്തിന്റെയോ ഭൗതിക അതിര്‍ത്തിയുടെയോ കെട്ടുപാടുകളുടെയോ നിരാകരണത്തിലൂടെയാണ്.
ഇങ്ങനെയുള്ള സഞ്ചാരം ലോകത്തുള്ള വിവിധ ഭാഷാ ദേശ സംസ്കാരങ്ങളില്‍ സംഭവിച്ചപ്പോള്‍ ഈ പുതുഇടം മലയാളികള്‍ എങ്ങനെ തങ്ങളുടെ ഭാഷയുടെയും സംസ്കാരത്തിന്റെയും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളുടെയും കേന്ദ്രമാക്കി വളര്‍ത്തി എന്നത് ഒരു അന്വേഷണത്തിന് തക്കതായ വിഷയമാണ്. ഇതിനെ അന്വേഷിക്കുമ്പോള്‍ പുതിയ പരിസരം എങ്ങനെയാണ് അതിന്റെ എഴുത്തു വിദ്യ എന്ന മാധ്യമത്തിലൂടെ അച്ചടി-കടലാസ് മുതലായ സ്പര്‍ശന മാധ്യമത്തില്‍ ഒതുങ്ങി ഇടുങ്ങിയ ചര്‍ച്ചകളെ ജനകീയവത്കരിച്ചത് എന്നത് പ്രസക്തമാകുന്നു. ജനകീയവത്കരിച്ചു എന്ന് പറയുമ്പോള്‍ ഉടന്‍ നമുക്കതിനെ ‘എത്രത്തോളം’ അല്ലെങ്കില്‍ ‘ആരാണ് ഇതിലെ ജനങ്ങള്‍’ എന്നീ ചോദ്യങ്ങള്‍ ഉന്നയിക്കാം. പക്ഷെ ലേഖനം പറയാന്‍ ഉദ്ദേശിക്കുന്നത് ‘ഉപയോഗിക്കാന്‍ സാധ്യതയുള്ള/കഴിവുള്ള’ (access) എല്ലാവര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ നിരുപാധികം, നിര്‍ലോഭം പ്രകടിപ്പിക്കാനുള്ള സൗകര്യമുള്ളതിനാല്‍ ഇതിനെ ജനകീയമെന്നുവിളിക്കാം എന്ന വ്യാഖ്യാനത്തിലാണ്. ഈ വ്യവഹാരങ്ങള്‍ സാധ്യമാക്കിയതിലൂടെ മലയാളി സംവാദങ്ങളുടെ ഇടങ്ങളെ വികസിപ്പിച്ചവരെ കുറിചാണ് ഈ ലേഖനം.
III
ഇവിടെ അന്വേഷിക്കപ്പെടുന്നത് എങ്ങനെയാണ് മലയാള ഭാഷ വെല്ലുവിളി നേരിട്ടിരുന്നപ്പോള്‍ (മലയാളഭാഷയെക്കൊണ്ട് പ്രയോജനമൊന്നുമില്ല എന്ന വാദം പ്രബലമായിരിക്കുന്ന സമയത്ത്) [7] ഇന്റര്‍നെറ്റ് ഭാഷയ്ക്ക് ഒരു സഞ്ജീവനിയാകുന്നത് എന്ന ചോദ്യമാണ്. ഇത് പ്രസക്തമാക്കുന്നത്, ഇങ്ങു ദില്ലിയിലും അതുപോലെ തന്നെ കേരളത്തിനകത്തും പുറത്തും “മലയാളം മരിക്കുന്നത് ആധുനീക സാങ്കേതിക വിദ്യയുടെ ആവിര്‍ഭാവത്തോടെയാണ്, പ്രത്യേകിച്ചും ഇന്റര്‍നെറ്റിന്റെ” എന്ന വാദം കൊടുമ്പിരികൊള്ളുമ്പോള്‍ തന്നെയാണ്. ഈ വാദം മുന്നോട്ടു വയ്ക്കുന്നത് ഭാഷയുടെ സഞ്ജീവനി കൂട്ട് നിര്‍മിക്കുന്നത്/നിര്‍മിച്ചത് വ്യാകരണ വിശേഷങ്ങളുടെ പുതിയ പരിസ്ഥിതി നിര്‍മിച്ചിട്ടല്ല പകരം ലിപിയുടെതന്നെ സൃഷ്ടിയിലൂടെയാണ് എന്നാണ്. അതിലേക്കു അന്വേഷിക്കുമ്പോള്‍, ഇ-ലോകത്തിലേക്കുള്ള [8] മലയാളിയുടെ, എഴുത്ത് ഭാഷയുടെ, കാല്‍വയ്പ് സാധ്യമാക്കുന്നത് മലയാളം ഫോണ്ടുകള്‍ കമ്പ്യൂട്ടറില്‍ ഇടംപിടിക്കുതോടെ ആണെന്ന് മനസിലാക്കാം. ഇതു വഴി ജ്ഞാനനിര്‍മിതിയുടെ, അല്ലെങ്കില്‍ അതിന്റെ സംരക്ഷണത്തിന്റെ പുതിയ വാതായനങ്ങളാണ് നമുക്ക് മുന്നില്‍ തുറന്നു വച്ചെതെന്നും കാണാം.
ഇതിന്റെ പ്രാധാന്യം മനസിലാകുന്നത് മലയാളത്തിന്റെ വ്യാപനം ഒരു പ്രത്യേക ഭൌമ അതിര്‍ത്തിക്കുള്ളിലോ അച്ചടിമാധ്യമങ്ങളിലൂടെയോ മാത്രം ചുരിങ്ങിപ്പോകുന്ന അവസ്ഥയില്‍നിന്നും, വൈവിധ്യമാര്‍ന്ന മാധ്യമങ്ങളിലൂടെ അവ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ പുതിയ രൂപമാണിത് എന്നവസ്തുതയെ കാണുമ്പോഴാണ്. അതിര്‍വരമ്പുകളേയും, ഭൗതിക പ്രതലങ്ങളേയും ഭഞ്ജിക്കുമ്പോഴാണ് ഭാഷാമുന്നേറ്റങ്ങള്‍ വിപ്ലവാത്മകമാകുന്നത്. കേരളത്തിന്റെ ഭൌമ അതിര്‍ത്തിയില്‍നിന്നും ദൂരേയ്ക്കു സഞ്ചരിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ആശയാവിഷ്കാരത്തിനുള്ള, അല്ലെങ്കില്‍ സംവേദനത്തിനുള്ള, പരിസരം കൂടിയാണ് മലയാളം ഫോണ്ട് എന്ന നൂതന സാങ്കേതിക വിദ്യയുടെ വികസനത്തിലൂടെയും, പിന്നീട് ബ്ലോഗിംഗിലൂടെയുമൊക്കെ സാധ്യമായത്. ഇന്ന് മലയാളത്തിന്‍റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാഹിത്യ മേഖലകളിലെല്ലാം ഐ-മലയാളികള്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കില്‍ അതിന് നിദാനമായത് ഇത്തരം മുന്നേറ്റങ്ങളാണ്. [9].
എന്നാല്‍ ഈ മാറ്റം സാധ്യമാക്കിയ ചിലരെ ഓര്‍ക്കാതെയോ, അറിയാതെയോ പോകുന്നതു വഴി രചനാ സുഖത്തില്‍ അലിഞ്ഞില്ലതാകുന്നത് ഒരു ചരിത്രവും അതിനു കൂട്ടായിരുന്ന ചില രേഖകളുമാണ്. ഇങ്ങനെ ലീനമായിപ്പോകുന്നവരെക്കുറിച്ചും, ഇവര്‍ നമുക്കും, ഭാവിചലനങ്ങള്‍ക്കും എങ്ങനെ അവരുടെ ബൈനറി വ്യവഹാരങ്ങളിലൂടെ, ഭാഷയുടെ, അതുവഴി സംസ്കാരത്തിന്റെ തന്നെ, ലിഖിതരൂപങ്ങളെ തൂലികയുടെയും കടലാസിന്റെയും ലോകത്തു നിന്നും പകര്‍ന്നെടുത്ത് ഈ-ലോകത്തേക്ക് സന്നിവേശിപ്പിച്ചു എന്നും നാം ഓര്‍ക്കേണ്ടതുണ്ട്.
IV
ഇന്ന് ക്ലൗഡ് കമ്പ്യൂട്ടിങ്ങിന്റെ [10] കാലത്ത് ഭാഷയെ അതിന്റെ ലിഖിത രൂപത്തിന്റെ ആധുനീക പ്രതലമായ കടലാസ്-പേനയില്‍നിന്നും ഈ-ലോകത്തിലേക്ക് സന്നിവേശിപ്പിക്കാനുള്ള ആദ്യ പരിശ്രമങ്ങള്‍ തൊണ്ണൂറുകളില്‍ തന്നെ ആരംഭിച്ചിരുന്നു. യാഹൂ ഗ്രൂപ്പുകളിലും, ഫെയ്സ്ബുക്കിലും, ഗൂഗിള്‍ ഇടങ്ങളിലും മറ്റു സൈബര്‍മീഡിയയിലും അതുവഴി കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലും ഒരു വലിയ പങ്ക് വരെ വഹിക്കാന്‍ കഴിയുന്ന തലത്തില്‍ എത്തിക്കൊണ്ടിരിക്കുന്ന ഈ രചനാ മാതൃകയുടെ സൃഷ്ടാക്കള്‍ക്ക് നാം കടപ്പെട്ടിരിക്കുന്നു. ഇവരുടെ വിപ്ലവ സൃഷ്ടികള്‍ നമ്മുടെ ദൈനംദിന വ്യവഹാരങ്ങളെ കൂടുതല്‍ സ്വദേശീകരിച്ചു എന്നു വേണമെങ്കില്‍ പറയാവുന്നതാണ്. ബൈനറി വ്യവഹാരങ്ങളില്‍ അക്ഷരങ്ങളുടെയോ ലിപികളുടെയോ ആദ്യഭാഷാ ഭാവമായി ഇന്ത്യന്‍ ഭാഷയായി ആദ്യമായി കമ്പ്യൂട്ടറില്‍ എത്തുന്നത് മലയാളമാണ്. ഇത് ഹിന്ദി അക്ഷരമാല ഉള്ള കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ തുടങ്ങുന്നതിനും മുന്‍പ് തന്നെ കെജി നാരായണന്‍നായരും, എന്‍പി ചന്ദ്രകുമാറും ചേര്‍ന്ന് 1986 മേയ് മാസത്തില്‍ തന്നെ മലയാളത്തെ കമ്പ്യൂട്ടര്‍ ലോകത്തിന്റെ ചരിത്രത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഭാഷയായി കൈപിടിച്ചുയര്‍ത്തി. അതിനാല്‍ ഇവരെ നമുക്ക് സൈബര്‍ മലയാളത്തിന്‍റെ രചയിതാക്കള്‍ എന്ന് വിളിക്കാം.
ഐ-മലയാളികളും മലയാള ഇന്റെര്‍നെറ്റ് വിപ്ലവവും, മലയാളികളും സൈബര്‍ ഇടത്തില്‍ ‘അങ്കിള്‍’ എന്ന അപരനാമമുള്ള ചന്ദ്രകുമാറിനോട് ഇതിനാല്‍ കടപ്പെട്ടിരിക്കുന്നു. ഇദ്ദേഹം ആദ്യകാല മലയാളം ബ്ലോഗര്‍മാരിലൊരാള്‍ ആകുന്നതും അതിനാല്‍ യാദൃശ്ചികമല്ല. 1986ല്‍ ഇതിനെക്കുറിച്ച് മാതൃഭൂമി ദിനപത്ത്രത്തില്‍ മേയ് 18നു ഒരു വാര്‍ത്തയും വരികയുണ്ടായി (താഴെയുള്ള വാര്‍ത്ത കാണുക). അന്ന് മാതൃഭൂമി പറഞ്ഞത് ദൂരദര്‍ശനായിരിക്കും ഈ കണ്ടുപിടുത്തം കൊണ്ടുള്ള പ്രയോജനം എന്നാണ്. എന്നാല്‍ അത് മലയാളത്തിന്‍റെ തന്നെ പുനര്‍ജീവനു പുതിയ മാനം നല്‍കിയ മുഹൂര്‍ത്തമായിരുന്നു എന്ന് കാലം തെളിയിച്ചു. കൃത്യം പത്തു വര്‍ഷത്തിനു ശേഷം ടോണി തോമസ് തന്റെ മുന്‍ഗാമികള്‍ക്ക് പിന്നേ നടന്ന് മറ്റൊരു ചരിത്രം കുറിക്കുകയായിരുന്നു. അപ്പോഴേക്കും ചരിത്രവും അതിലെ മലയാള ഭാഷയും പുതിയ ഉയരങ്ങളിലേക്ക് നാള്‍ക്കു നാള്‍ മുന്നേറികൊണ്ടിരുന്നു. നവ-മലയാള ഭാഷയുടെ പുനര്‍ജീവനത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കേണ്ട സമയമാണിതെന്ന് കൂടി പറയാന്‍ തോന്നുമ്പോള്‍ ചരിത്രം യാദൃശ്ചികമല്ലെന്നും ഈ കുറിപ്പ് കുറച്ചു താമസിച്ചോ എന്ന സംശയവും ബാക്കിയാകുന്നു.
V
ഇന്നത്തെ ക്ലൗഡ് കമ്പ്യൂട്ടിംഗ് മാതൃകയ്ക്ക് മുന്‍പു തന്നെ മലയാളം സൈബര്‍ സ്പേസില്‍ ഇടം പിടിക്കുന്നതിനു ‘മലയാളം’ എന്ന ലിപി ബൈനറി മാതൃകയില്‍ വികസിപ്പിക്കേണ്ടിയിരുന്നു. ഇതിന്റെ മുന്നോടിയായി ആളുകള്‍പറഞ്ഞു പരത്തിയിരുന്നത് കമ്പ്യൂട്ടറിന്റെ ഭാഷ ഇംഗ്ലീഷ് ആണെന്നും മറ്റുഭാഷക്ക് എളുപ്പത്തില്‍ ആജ്ഞകള്‍ നല്‍കാന്‍ കഴിയില്ലെന്നുമാണ്. ഇതൊരു വെല്ലുവിളിയായി സ്വീകരിച്ചു കൊണ്ടാണ് മലയാളി സാങ്കേതിക വിദഗ്ദര്‍ ഈ സംരഭത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. ഇതിന്റെ ആദ്യപടി അക്ഷരങ്ങളുടെ നിര്‍മിതിക്കുള്ള ബൈനറി സാങ്കേതികവിദ്യ വികസിപ്പിക്കുക എന്നതായിരുന്നു. ഇതിലേക്കായി വിന്‍ഡോസിനു വേണ്ടി നിഷാദ് കൈപ്പള്ളി [11] ‘യഥാര്‍ത്ഥ മലയാള ഭാഷ അച്ചടി ലിപി’ (Malayalam Language True Type Font) [12] എന്നൊരു ലിപി വ്യവസ്ഥ 1991ല്‍ രൂപകല്‍പന ചെയ്തു [13]. ഇതാണ് അറിയപ്പെടുന്ന ആദ്യത്തെ മലയാളം പ്രൊഫഷണല്‍ ലിപി. എന്നാല്‍ ട്രൂ റ്റൈപ്പ് ഫോണ്ടുകള്‍ ആപ്പിള്‍ മാക് 7നിലോ, വിന്‍ഡോസ് 3.1ലോ മാത്രം യോജ്യമായതിനാലും ഈ രണ്ട് കമ്പ്യൂട്ടര്‍ ഓപറേറ്റിംഗ് സിസ്റ്റങ്ങളും [14] വളരെ വിലപിടിച്ചതായതിനാലും ഇതത്ര ജനകീയമായില്ല. ഇതിനെ തുടര്‍ന്ന് ജനകീയ മലയാളം ലിപി രൂപകല്പനയ്ക്കായുള്ള ശ്രമം തുടങ്ങുകയായി. ഇതിന്റെ ഭാഗമായി American Standard Code for Information Interchange (ASCII/ആസ്കി) സ്കീമില്‍ [15] മലയാളം ഫോണ്ട് നിര്‍മിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഇതില്‍ വിജയകരമായി കേരള ഫോണ്ട് എന്ന സങ്കല്പം സാക്ഷാത്കരിക്കുന്നതിന്റെ ക്രെഡിറ്റ് ടോണി തോമസിന്റെ കേരളൈറ്റ് ലിപിക്കാണ്.
ട്രൂറ്റൈപ്പ് ഫോണ്ട് ജനകീയമല്ലാത്തതിനാലും വളരെ സങ്കീര്‍ണമായതിനാലുമാണ് ആസ്കി സ്കീം അക്കാലത്ത് കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്വീകാര്യമായത്. ഇതിന്റെ വെളിച്ചത്തില്‍ സൗഹൃദപരമായ ഒരു ലിപിവ്യവസ്ഥയുടെ സാങ്കേതിക വിദ്യയുടെ ആദ്യപണി നിര്‍വഹിച്ചത്, അല്ലെങ്കില്‍ മലയാളം ഫോണ്ട് ഉപയോഗിച്ചു കൊണ്ട്/നിര്‍മിച്ചുകൊണ്ട് ഇതിനു തുടക്കം കുറിച്ചത്, ടോണി തോമസ് ആണ് [16]. ടോണി തോമസിനെ നാം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? ഈ മാറ്റത്തോടെ നമുക്ക് ‘രചനയുടെ’ പുതു അനുഭവങ്ങളിലൂടെ ആരോടും, ഒരു കൂസലുമില്ലാതെ, പ്രത്യേകിച്ചും അച്ചുകൂട മൂപ്പന്മാരെയോ, അവരുടെ ദല്ലാളന്മാരുടെയോ കാക്കാതെ സ്വതന്ത്രമായി ഒരു കടലാസില്‍ എഴുതുന്ന ലാഘവത്തോടെ പൊതുഇടത്തില്‍ ആര്‍ക്കും വായിക്കാന്‍ കഴിയുന്നതരത്തില്‍ ഭാഷ പ്രയോഗിക്കാം എന്നുള്ള നിലവന്നെത്തി. ആ മുന്നേറ്റം ലിപിയിലൂടെ ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയിലൂടെ സമന്വയിച്ചു ഐ-മലയാളിയെ [17] രൂപകല്‍പന ചെയ്യുകയായിരുന്നു. അതുവഴി അവരുടെ ദൈനംദിന വ്യവഹാരങ്ങളെ കൂടുതല്‍ സ്വദേശീവത്കരിക്കുകയായിരുന്നു. മലയാളികളെ സംബന്ധിച്ച്, അവരുടെ ഭാഷയെ സംബന്ധിച്ച് അതൊരു വിപ്ലവം തന്നെയായിരുന്നു എന്നുവേണം കരുതാന്‍.
നമ്മള്‍ ഇന്ന് ഉപയോഗിക്കുന്ന യുണികോഡ് ഫോണ്ട് ആയിരുന്നില്ല ടോണിയും തന്റെ പിന്‍ഗാമികളും വികസിപ്പിച്ചത്. അക്കാലത്ത് പ്രചാരത്തില്‍ ഉണ്ടായിരുന്ന കേരള ഫോണ്ടും പിന്നീട് വികസിപ്പിക്കപ്പെട്ട മറ്റു പല ഫോണ്ടുകളും ഉപയോഗിചിരുനത് നേരത്തെ സൂചിപ്പിച്ചതുപോലെ ആസ്കി (ASCII) എന്ന എന്കോഡിംഗ് സ്കീമാണ്. കേരള ഫോണ്ടില്‍നിന്നും മലയാളം എഴുതുന്നതില്‍, അല്ലെങ്കില്‍ അക്ഷരങ്ങളില്‍, പ്രത്യേകിച്ചും ചില്ലുകളുടെ റ്റൈപ്പിംഗ് ആണ് ഏറ്റവും പ്രശ്നമുള്ളതായിരുന്നത്. ഈ ന്യൂനതകള്‍ പരിഹരിക്കാനാണ് പിന്നീട് പ്രധാനമായും ശ്രമങ്ങള്‍ നടന്നതും. ഇത് പരിഹരിച്ചു കൊണ്ട് നിര്‍മിക്കപ്പെട്ട കുറെ അധികം വ്യത്യസ്തമായ ഫോണ്ടുകളാണ് പില്‍കാലത്ത് വന്നത്. ഇവയുടെ ഒരു ലിസ്റ്റ് താഴെ പട്ടികയില്‍ചേര്‍ത്തിട്ടുണ്ട്. അത് പരിശോധിച്ചാല്‍ മലയാള ലിപിയുടെ ഏകദേശം വളര്‍ച്ചാക്രമം മനസിലാക്കാം.
ടോണി തോമസിന്‍റെ ചാര്‍പ്മാന്‍ കേരള ഫോണ്ടിന്റെ സാങ്കേതികപ്രശ്നങ്ങളും അതിന്റെ പ്രയോഗത്തിലെ ന്യൂനതകളും പരിഹരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചതു ബിനു തോമസ് മേലേടം, ബിനു ആനന്ദ് പിഎസ്, സോജി ജോസഫ് തുടങ്ങിയവരാണ്. ഇവര്‍ നിര്‍മിച്ച ലിപി മാതൃകകള്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് പരിസ്ഥിതിയില്‍ ആയിരുന്നു. ഇത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചിരുന്ന മലയാളി ബ്ലോഗര്‍മാര്‍ക്ക് തങ്ങളുടെ മലയാളത്തിലുള്ള ആശയപ്രകടനത്തിന് ഒരുപരിധിവരെ വിഘാതമുണ്ടാക്കി. ഇത് മനസിലാകുന്നത് 2003 കാലത്തില്‍തന്നെയോ അതിനു മുന്‍പോ ബെന്നിയും, ബൈജു, വിനോദ്, മഹേഷ്‌പൈ തുടങ്ങിയവരും GNOME, LATEX, വിക്കിപീഡിയ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു എന്ന് കാണുമ്പോഴാണ് [18].
എന്നാല്‍ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ഇന്റര്‍ഫെയ്സ് പ്രശ്നം പരിഹരിച്ചുകൊണ്ട് സിബു സിജെ സമാന്തരമായ യുണിക്സ് പരിസ്ഥിതിയില്‍ ഇത്തരത്തിലുള്ള ഒരു ലിപി വ്യവസ്ഥ രൂപപ്പെടുത്തിയെടുത്തു. ഇത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രേമികളായ വലിയൊരു മലയാളി കൂട്ടത്തിനു അനുഗ്രഹമായി. ഇതാണ് പിന്നീട് വരമൊഴി എന്ന മലയാളം എഴുത്ത് സങ്കേതമാകുന്നത്. അങ്ങനെ ഒരേ സമയം കോര്‍പറേറ്റ്-സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളായ മലയാളികള്‍ക്ക് തങ്ങളുടെ ചിന്തകളെ തങ്ങളുടെ ഭാഷയില്‍ സന്നിവേശിപ്പിക്കാനും അതുവഴി തങ്ങള്‍ക്കു ഇഷ്ടമുള്ള പരിതസ്ഥിതിയില്‍ അത് പ്രകടിപ്പിക്കാനുമുള്ള അടിത്തറ പാകാന്‍ ഇവരുടെ അശ്രാന്ത പരിശ്രമങ്ങള്‍ക്ക് കഴിഞ്ഞു. ഈ രണ്ടുതരം ഒപറേറ്റിംഗ് സിസ്റ്റത്തിലൂടെയുള്ള മലയാളം രചനാ സംവിധാനം ഒരിക്കലും ഒറ്റപ്പെട്ടു നിന്നില്ല എന്നത് കൂടുതല്‍ സങ്കീര്‍ണണതകളില്ലാത്ത ഫോണ്ടുകള്‍ക്കു ജന്മം നല്‍കാന്‍ സഹായിച്ചു. ഇതിനായി പരസ്പരം കടം കൊള്ളലുകളും ന്യൂനതകള്‍ പരിഹരിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും മലയാളം രചനാ സമ്പ്രദായത്തില്‍ വിപ്ലവത്തിന്റെ ആക്കം വര്‍ധിപ്പിച്ചു.
ഈ ശ്രമങ്ങള്‍ക്ക് പുതിയ രൂപഭേദം ലഭിക്കുന്നത് ഉമേഷ് നായരിലൂടെ രാജ് നായരിലെത്തിയപ്പോഴാണ്. ഇതിലേക്കാവശ്യമായ ഇന്പുട്ടുകള്‍ ഇവര്‍ക്ക് ലഭിച്ചത് ഉമേഷ് നായര്‍ നേതൃത്വം കൊടുത്ത യാഹൂ ഗ്രൂപ്പിലൂടെയാണ്. ഈ മാറ്റത്തിന്റെ കാലത്താണ് മലയാളം രചനാവിദ്യ ഏകീകൃത മാനദണ്ഡം സ്വീകരിച്ചു യുണികോഡ് മലയാളം രചനയായി മാറിയത്. ഇത് കൂടുതല്‍ ബ്ലോഗര്‍ സൗഹൃദവും, അതുപോലെ തന്നെ ഇംഗ്ലീഷില്‍ മലയാളം കുറിക്കുന്ന ‘മംഗ്ലീഷ്’ മാതൃകയില്‍ രേഖപ്പെടുത്തിയാല്‍ സുന്ദരമായ മലയാളം എന്ന ആവിഷ്കാരവും യാഥാര്‍ത്ഥ്യവത്കരിച്ചു. ഇതിന്റെ വരമൊഴി പതിപ്പില്‍ ആന്റണി ഡെനും, കെവിനും നകിയ സംഭാവനകള്‍ ഇതിന്റെ ചന്തവും മേന്മയും കൂടുതല്‍ മെച്ചപ്പെടുത്തി. ഇതോടു കൂടി ലിപികളുടെ രചനാ സമ്പ്രദായം ഏകദേശം അതിന്റെ ലക്‌ഷ്യം കണ്ടു. ഇത് സാധാരണക്കാര്‍ക്ക് ബ്ലോഗിംഗില്‍ മനംമടുപ്പിക്കാതെ എഴുതാന്‍ തോന്നിപ്പിക്കുകയും അതുവഴി തങ്ങളുടെ ദൈനംദിന വികാര വിചാരങ്ങളെ സ്വഭാഷയിലൂടെ പ്രകടിപ്പിക്കാനും ഐ-മലയാളികളെ പര്യാപ്തമാക്കി. എന്നാല്‍ ഈ കാലത്ത് യുണികോഡിന്റെ മേന്മയെക്കുറിച്ച് പറയുന്നതിനേക്കാള്‍ കൂടുതല്‍ പുറത്തു വന്ന വാര്‍ത്തകള്‍ അതിനെ ഇകഴ്ത്തി കാണിക്കുന്നവയായിരുന്നു. ഇതില്‍ പലതും അശാസ്ത്രീയമായതോ അല്ലെങ്കില്‍ പഠന വിധേയമാകാത്തതോ ആയിരുന്നുവെന്ന് വേണം മനസിലാക്കാന്‍. ഉദാഹരണത്തിന്, മനോരമയില്‍വന്ന ഒരു വാര്‍ത്ത ശ്രദ്ധിക്കു.
എന്നാല്‍ ഇത്തരം വാദങ്ങള്‍ പൂര്‍ണമായും ശരിയല്ല എന്ന് യൂണിക്കോഡ് രൂപകല്പന ചെയതവര്‍ വസ്തുനിഷ്ഠമായി സ്ഥാപിക്കുന്നു. ഇന്ന് അത് പൂര്‍ണമായും നമുക്ക് അംഗീകരിച്ചു കൊടുക്കാവുന്നതുമാണ്. സ്ഥല പരിമിതി കണക്കിലെടുത്തുകൊണ്ട് ആ ചര്‍ച്ചയിലേക്ക് തത്കാലം കടക്കുന്നില്ല പകരം ലിങ്കുകള്‍ കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട് [19].
VI
ഇനി നമുക്ക് ബ്ലോഗിങ്ങ് എങ്ങനെ ശക്തിപ്പെട്ടു എന്ന് നോക്കാം. നേരത്തെ സൂചിപ്പിച്ചതു പോലെ, മലയാള ഭാഷയുടെ സങ്കീര്‍ണതകളെ, അതിന്റെ നിര്‍മിതിയിലെ പ്രശ്നങ്ങളെക്കുറിച്ചും കൂടുതല്‍ ചര്‍ച്ചകള്‍ ചെയ്യാനും, അതില്‍ സാധ്യമായ തിരുത്തലുകള്‍ നടത്തി പ്രായോഗികവത്കരിക്കുന്നതിനും ഉണ്ടാക്കപ്പെട്ട കൂട്ടായ്മകളുടെ പങ്കും ഇതില്‍ സ്മരിക്കേണ്ടവയാണ്. ഇതില്‍ ഉമേഷ്‌നായര്‍ നയിച്ച യാഹൂ ഗ്രൂപ്പായ ‘അക്ഷരശ്ലോകം’ ഗ്രൂപ്പിനെ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. അക്ഷരശ്ലോകം കൂട്ടത്തിനെ തുടര്‍ന്ന് ‘വിക്കി മലയാളവും’, ‘ചിന്ത’ എന്ന മലയാളം ഫോറവും, ‘മലയാളവേദി ഡോട്ട് കോമു’മൊക്കെ ഈ കാലഘട്ടത്തിലെ മലയാള ഭാഷയുടെ പ്രധാന പരിപോഷകരായി മാറി. ഇവരുടെ കൂട്ടായ്മയില്‍ തുറന്നു വന്നതും തെളിഞ്ഞതും മലയാളത്തിന്റെ പുത്തന്‍ പ്രകടന വേദികളാണ്. ഇവിടെ നേരത്തെ സൂചിപ്പിച്ചതു പോലെ മൃതിയുടെ കരങ്ങളില്‍ അച്ചിന്‍ കുടത്തിന്റെ നനുനനുപ്പില്‍മാത്രം അന്ത്യശ്വാസം-വലിച്ചു കൊണ്ടിരുന്ന ഒരു ഭാഷയ്ക്ക് പുതിയ ഉച്ച്വാസവായുവായാണ് സൈബര്‍ ഇടങ്ങളും അതിന്റെ മലയാളം ലിപികര്‍ത്താക്കളും അവതരിച്ചത്. ഈ അവതാരങ്ങളെ ഭാഷയ്ക്കുണ്ടാകേണ്ട അനിവാര്യമായ വിപ്ലവമായാണ് കാണേണ്ടത്. അതിലേക്കു വേണ്ട തുടര്‍നടപടികള്‍ സത്യത്തില്‍ എത്രകണ്ട് പുരോഗമിക്കുന്നു എന്നത് വീണ്ടുവിചാരം നല്‍കേണ്ടുന്ന ചോദ്യമാണ്.
സൈബര്‍കൂട്ടങ്ങളുടെ ശ്രമഫലമായി ഉണ്ടായ മലയാളത്തിന്റെ ഇടംമാറ്റത്തിനോട് ചേര്‍ത്തു സ്മരിക്കേണ്ടവരായ ചിലരുണ്ട്. ഇവര്‍ മലയാളത്തിനു വേണ്ട പുതു ജീവനേകാന്‍ തങ്ങളുടെ ചിന്തയും എഴുത്തും അച്ചടി മാധ്യമങ്ങള്‍ക്കു മാത്രം തീറെഴുതാതെ സൈബര്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇങ്ങനെ ചെയതവരുടെ ഒരു നിരതന്നെ നമുക്കുണ്ട്; അവരില്‍ പ്രധാനമായവരെ ഒന്ന് പരിചയപ്പെടാം. ആദ്യമായി മലയാളത്തില്‍ ബ്ലോഗിംഗ് നടത്തിയത് രേഷ്മയാണെന്നാണ് പൊതുവെ ഈ രംഗത്തെ അതികായര്‍ വിശ്വസിക്കുന്നത് [20]. എന്നാല്‍ രേഷ്മ ബ്ലോഗിംഗ് നടത്തിയിരുന്നത് റീഡിഫ് ഹോസ്റ്റിംഗിലായിരുന്നു. ഇതാരോ ഹാക് ചെയ്തപ്പോള്‍ ബ്ലോഗിംഗ് ചരിത്രത്തില്‍ അവര്‍ പിന്തള്ളപ്പെട്ടു എന്നാണ് വിശ്വപ്രഭയെപോലെയുള്ള ആദ്യകാല ബ്ലോഗര്‍മാര്‍ പറയുന്നത്.
ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം സൈബര്‍ ഇടങ്ങളിലെ സ്വത്വനിര്‍ണയവുമായി ബന്ധപെട്ട വെല്ലുവിളിയാണ്. കാരണം സൈബര്‍ ഇടങ്ങളിലെ ബ്ലോഗിംഗ് പേരുകള്‍ അവരുടെ യഥാര്‍ത്ഥ പേരുകള്‍ ആകണമെന്നില്ല. ഇതിനെ ചൂണ്ടിക്കാണിക്കുന്നത് ബ്ലോഗിംഗിന്റെ അനോണിമിറ്റി സ്വഭാവമായാണ്. എന്നിരുന്നാലും സൈബര്‍ ഇടങ്ങളിലെ ചര്‍ച്ചകളും അതിലെ കൂട്ടായ്മകളും പരിശോധിക്കുകയും മനസിലാക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും അതിലെ അപരനാമക്കാര്‍ തങ്ങളുടെ നിലനില്‍പ്പിനെ സ്ഥാപിക്കുന്ന ഇടപെടലുകളും വെളിപ്പെടുത്തലുകളും നടത്താറുണ്ട്. ഇതിനുദാഹരണമാണ് ശോണിമയുടെ നേതൃത്വത്തിലുള്ള ചര്‍ച്ച (ലിങ്ക് സൂചികയില്‍ കൊടുത്തിട്ടുണ്ട്). കൂടുതല്‍ പഠനങ്ങള്‍ ഇതിന്റെ സത്യാവസ്ഥയിലേക്ക് വെളിച്ചം വീശും എന്ന് കരുതാം.
അതുപോലെ, കുടുംബ ബ്ലോഗര്‍മാരില്‍ അനിലും സുധയും ചേര്‍ന്നുള്ള ‘കണ്ണനുണ്ണി’യാണ് ആദ്യം ഇടം പിടിക്കുന്നത്. എന്നാല്‍ ആദ്യമായി യുണികോഡ് ഉപയോഗിക്കുന്ന ബ്ലോഗര്‍ പ്രഥമ മലയാളം യൂണികോഡ് വെബ്സൈറ്റ് ആയ ചിന്തയുടെ ആവിഷ്കര്‍ത്താവ് പോളേട്ടന്‍ ആണെന്ന് വിശ്വസിക്കുന്നു. എന്നാല്‍ വിശ്വപ്രഭയും ധനുഷും, സിബുവുമൊക്കെ മലയാളം ബ്ലോഗെഴുത്തിലെ ഏറ്റവും പഴയവരാണ്. ഇതില്‍ വിശ്വപ്രഭ എന്ന ബ്ലോഗര്‍ 1999ല്‍ തന്നെ വിശ്വം എന്ന പേരില്‍ ഒരു ബ്ലോഗ് തുടങ്ങിയിരുന്നു. എന്നാല്‍ അത് എന്തൊക്കെയോ കാരണങ്ങളാല്‍ ഡിലീറ്റ് ചെയ്യേണ്ടതായിട്ടു വന്നു [21]! രേഷ്മയുടെ ബ്ലോഗിന്റെയും ചരിത്രത്തിന്റെയും അനോണിമിറ്റി കാരണം അവരെ ആദ്യകാല ബ്ലോഗരായും വനിതാ ബ്ലോഗരായും താഴെ പട്ടികയില്‍ ചേര്‍ക്കുന്നുണ്ട്. രേഷ്മയെക്കൂടാതെ ആദ്യമായി വെളിപ്പെടുത്തിയ ആദ്യ വനിതാ ബ്ലോഗേര്‍സ് ആയി കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത് അതുല്യയും സുധയുമാണ്. എന്നാല്‍ സുധയും അനിലും ചേര്‍ന്നുള്ള കുടുംബബ്ലോഗാണ് ഇതെന്നു നേരത്തെ സൂചിപ്പിച്ചല്ലോ. ചില ആദ്യകാല ബ്ലോഗര്‍മാരുടെ പട്ടിക താഴെ.
ഈ കാലത്തൊക്കെ ഇവര്‍ ഉപയോഗിച്ചിരുന്നത് കേരളൈറ്റ് ഫോണ്ടെന്ന മലയാളം ഫോണ്ടാണ്. ഇത് നേരത്തെ സൂചിപ്പിച്ച ആസ്കി ഫോര്‍മാറ്റിലാണ് രൂപപ്പെടുത്തിയിരുന്നത്.
പുസ്തകങ്ങളും മറ്റു രചനകളും ഇന്റര്‍നെറ്റില്‍ എത്തിക്കുന്നതിന്റെ ശ്രമഫലമായി ആദ്യമായി യുണികോഡില്‍ രചിച്ച മലയാള പുസ്തകം കൈപ്പള്ളിയുടെ ബൈബിളാണെന്നാണ് വിശ്വസിക്കുന്നത്. കൈപ്പള്ളിതന്നെ ഇതിന്റെ ട്രൂറ്റൈപ്പ്, അല്ലെങ്കില്‍ ആസ്കി (ഇതിലേതെന്നു ഉറപ്പില്ല) ഫോര്‍മാറ്റ് കേരളൈറ്റ് ഫോണ്ടില്‍ ബൈബിള്‍ യൂണിക്കോടിനു മുന്നേ ചെയ്തിരുന്നു. എന്നാല്‍ ഇതിനെല്ലാമുപരി മലയാളം ബ്ലോഗ് വഴി മലയാളികളുടെ ദൈനദിന വ്യവഹാരങ്ങള്‍ സ്വദേശവത്കരിക്കാനും അത് പ്രകടിപ്പിക്കാനുമുതകുന്ന ഒരു സംരംഭത്തിന് രൂപം നല്‍കുന്നത് അതുല്യാ ശര്‍മയും വിശ്വപ്രഭയുമാണ്. ഇവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച ‘കൊച്ചി ഒന്നാം ബ്ലോഗ്‌മീറ്റാണ്’ ഈ ഇനത്തില്‍ ഏറ്റവും ശ്രദ്ധേയം. മലയാളം ബ്ലോഗിംഗിനെ ഐ-മലയാളികളുടെ പ്രകടനമാധ്യമത്തേയും ഒരുതരത്തില്‍ ഈ കൂട്ടായ്മകൊണ്ട് വിപ്ലവവത്കരിച്ചു എന്നുതന്നെ പറയാം.
VII
ചുരുക്കിപ്പറഞ്ഞാല്‍, ഇന്ന് ഭാഷയും ആശയങ്ങളും കേവലം അച്ചടിമാധ്യമങ്ങളുടെ കുത്തകയില്‍നിന്നും സ്വതന്ത്രമായി, കുത്തിയൊലിച്ചു ഒഴുകുന്ന ഒരു നദിയുടെ പ്രതീതിയോടെയാണ് സൈബര്‍ ഇടങ്ങളില്‍ സഞ്ചരിക്കുന്നത്. ഈ നീര്‍ചാലുകള്‍ അച്ചടിയുടെ ചാലുകള്‍ക്ക് മറുപുറമായി ഒഴുകിത്തുടങ്ങുമ്പോള്‍ ഉറവവറ്റി മരുഭൂമിയായേക്കാവുന്ന ഭാഷയുടെയും അതിന്റെ വികാസത്തിന്റെയും പ്രതീക്ഷക്ക് പുതു ജീവനാണ് നല്‍കുക. ഉദാഹരണത്തിന്, ഇന്ന് സാങ്കേതിക ജ്ഞാനമുള്ള ആര്‍ക്കും സൈബര്‍ ഇടത്തില്‍ തങ്ങളുടെ കലാസൃഷ്ടികള്‍ നേരിട്ട് പ്രസിദ്ധീകരിക്കാം. അങ്ങനെ സൈബര്‍ മലയാളത്തിലൂടെ വീണ്ടും ഭാഷയെ ഊര്‍വരമുള്ളവയാക്കാന്‍ കെല്‍പ്പുള്ള ഉറവയായിക്കാണുമ്പോള്‍, ഭാഷയ്ക്ക് പുതിയ കാലം പിറന്നുവെന്നു പറയേണ്ടിവരും. ഇങ്ങനെ ഈ തുറന്നുകൊടുക്കലുകള്‍ മലയാളി എഴുത്തുകാരേയും മലയാളി എഴുത്തിനേയും സമ്പന്നമാക്കുമെന്നത് തര്‍ക്കമറ്റതാകാം. ഈ എഴുത്തുകള്‍ എന്തുമാകട്ടെ ചിലപ്പോള്‍ അവ കഥയാകാം കവിതയാകാം അനുഭവങ്ങളാകാം തങ്ങളുടെ സംഘട്ടനങ്ങളും, അരിശവുമാവാം. എല്ലാം, എന്തിനോടും തങ്ങള്‍ക്കു തോന്നുന്നത് തങ്ങളുടെ ഭാഷയില്‍ തന്മയത്വത്തോടെ സംവദിക്കുമ്പോഴാണ് ഭാഷയില്‍ പുതുമയുടെതും, വ്യത്യസ്തതയുടേതുമായ അര്‍ത്ഥതലങ്ങളും, അവയെ വിശ്ലേഷിപ്പിക്കുന്ന വ്യാകരണങ്ങളും, മറ്റു ഭാഷാവികസന പ്രവര്‍ത്തനങ്ങളും, അനുപേക്ഷണീയമാകുന്നത്. ഇത്തരം പ്രതിഫലനങ്ങള്‍ സാധ്യമാക്കിയാല്‍ അത് മലയാളത്തിന്റെ വികസനത്തിന് സൈബര്‍ സാങ്കേതിക വിപ്ലവം നല്‍കുന്ന ഏറ്റവും നല്ല ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ് .
എന്നിരുന്നാലും ഇ-മലയാളത്തിന്റെ (e-Malayalam) വളര്‍ച്ച ഇപ്പോഴും പൂര്‍ണമായും യൂണികോഡില്‍ സാധ്യമായിട്ടില്ല. ഇതിനു കാരണം നാം ഇപ്പോഴും പരസ്പരം ഇണക്കമില്ലാത്തതോ അല്ലെങ്കില്‍ ഒരിടത്തെ ലിപി കോഡുകളുടെ പ്രദര്‍ശനം മറ്റു ലിപി കോഡുകള്‍ സ്വീകരിക്കുന്നതിനുള്ള കാലതാമസമോ മൂലമുണ്ടാകുന്ന എഴുത്തിന്റെ ചന്തക്കുറവ് ഒരു പോരായ്മയായി ഇപ്പോഴും നിലനില്‍ക്കുന്നു. ഇതിനെ കൂടുതല്‍ ക്രോഡീകരണങ്ങള്‍ക്കു വിധേയമാക്കിയാല്‍ ഇപ്പോള്‍ അനുഭവിക്കുന്ന പല വികല രചനാ രീതികളും മാറി കൂടുതല്‍ സുന്ദരമായതും, അവികലമായതുമായ വാക്-വാക്യ രചനകള്‍ നടത്താന്‍ സാധിക്കും. ഇതിലേക്ക് കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങളും അവര്‍ക്കു വേണ്ട സഹായങ്ങളും മലയാളീ ഡയസ്പോറക്കൊപ്പം നിന്ന് നമ്മുടെ മലയാളി സുഹൃത്തുക്കളും സര്‍ക്കാരും ചെയ്യേണ്ടതാണ്. ഇതിലൂടെ യഥാര്‍ത്ഥത്തില്‍ സ്കൂള്‍ കറിക്കുലത്തില്‍ സര്‍ക്കാര്‍ മലയാളത്തെ ശക്തിപ്പെടുത്താന്‍ എടുക്കുന്ന ശ്രമത്തിന്റെ മറുവശമായി മലയാള ഭാഷയുടെ പുനരുജ്ജീവനം സൈബര്‍ മലയാള നവീകരണയത്നത്തിലൂടെ ത്വരിതപ്പെടുത്താവുന്നതാണ്. ഇതിലേക്കുള്ള നടപടികള്‍ക്കായി ഇ-കാലഘട്ടത്തില്‍ നാം കൂടുതല്‍ പദ്ധതികള്‍ മുന്നോട്ടു വയ്ക്കേണ്ടതുണ്.
–ലേഖകര്‍ ദില്ലി ജെഎന്‍യുവില്‍ ഗവേഷകനാണ്.
കുറിപ്പുകള്‍
[1] ആദ്യകാല മലയാളി ബ്ലോഗറും ഇപ്പോഴും മലയാളി സൈബര്‍ ഇടങ്ങളില്‍ സജീവ സാന്നിധ്യവും കൊച്ചിയില്‍ നടന്ന ഒന്നാം മലയാളി ബോഗേഴ്സ് മീറ്റിംഗിന്റെ ശില്പികളിലൊരാളുമാണ് വിശ്വപ്രഭ.
[2] ഐ-മലയാളി എന്നത് ഇന്റെര്‍നെറ്റ് മലയാളി എന്നാണു. ഉദാഹരണത്തിന് ഗാരി ആര്‍ ബണ്ടിന്റെ “ഐ-മുസ്ലിം” പോലെ രൂപപ്പെടുന്നതാണ് ഈ നാമം.
[3] കമ്പ്യൂട്ടര്‍, തൊഴിലാളികളെ ഒഴിപ്പിച്ചു തത്സ്ഥാനം കരസ്ഥമാക്കുമെന്നതും അത് മുതലാളിത്തത്തിന്റെ അടവുനയമാണെന്നുമുള്ള ചര്‍ച്ചയുടെ ഭാഗമായി തൊണ്ണൂറുകളില്‍ കേരളത്തില്‍ ഉണ്ടായ ചര്‍ച്ച.
[4] ഇതിന്റെ ഉത്തമോദാഹരമായി ചൂണ്ടിക്കാണിക്കാവുന്നത് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളില്‍ ഇന്റര്‍നെറ്റ് മാധ്യമം വഹിക്കുന്ന പങ്കാണ്. ഇതിന്റെ ഏറ്റവും പുതിയ പതിപ്പാണ് സ്വേച്ഛാധിപത്യ സര്‍ക്കാരുകള്‍ക്കു നേരെ അടുത്തകാലത്തു ഉണ്ടായ അറബ് വസന്തം.
[5] ഉദാഹരണത്തിന്, പലസ്തീന്‍ വിമോചനത്തിന് വേണ്ടി പ്രയത്നിക്കുന്ന ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകയും കവയത്രിയുമായ റഫീഫ് സിയാദയുടെ ‘Shades of Anger’ (ക്ഷോഭത്തിന്റെ തണലുകള്‍) എന്ന കവിത. http://www.youtube.com/watch?v=m2vFJE93LTI&feature=related
[6] ബൈനറി വ്യവഹാരങ്ങള്‍ എന്നത് കമ്പ്യൂട്ടറിന്റെ വിവര വിന്യാസ വിശദീകരണ കോഡായ 0, 1 എന്നി സംഖ്യകളാണ്. ഈ സംഖ്യകളുടെ വിന്യാസ കൂട്ടാണ് എല്ലാത്തരം പ്രോഗ്രാമുകളും.
[7] മലയാളം ഒന്നാം ഭാഷ, രണ്ടാം ഭാഷ ചര്‍ച്ചകളും സ്കൂള്‍ കറിക്കുലത്തില്‍ മലയാളത്തിന്റെ പഠനസമയം വര്‍ധിപ്പിച്ചതിനെയും ചൊല്ലിയുണ്ടായ സംവാദങ്ങളാണ് ഇതിനു ആധാരം.
[8] ഈ-ലോകമെന്നത് ഇന്റര്‍നെറ്റ് ലോകമാണ്.
[9] ഇത്തരം പ്രസ്ഥാവനകള്‍ക്ക് ആക്കം കൂട്ടുന്നതാണ് സൈബര്‍ ഇടങ്ങളിലൂടെയും സാമൂഹിക കൂട്ടായ്മകളായ ഫെയ്സ്ബുക്കിങ്ങിലൂടെയും, ട്വീറ്റിങ്ങിലൂടെയും സാധ്യമാക്കുന്നത്. ശശി തരൂരിന്റെ ‘കാറ്റില്‍ ക്ലാസ്’ പ്രയോഗം മുതല്‍ മുല്ലപ്പെരിയാര്‍ ചര്‍ച്ചവരെ ഇതിനുദാഹരണമാണ്.
[10] ക്ലൌഡ് കമ്പ്യൂട്ടിംഗ് എന്നത് ഒരു ഉല്‍പന്നം എന്നതിനുപരി കമ്പ്യൂട്ടിംഗ് ഒരു സേവന ശൃംഘലയാകുമ്പോഴാണ്. ഇവിടെ പരസ്പരം വിഭവങ്ങളും വിവരങ്ങളും മറ്റുവിശേശങ്ങളും ഒരു കുടക്കീഴില്‍ നിര്‍ലോഭം വിഹിതം വയ്ക്കുന്നു.
[11] http://www.kaippally.com/2006/09/blog-post.html; http://en.wikipedia.org/wiki/User:Kaippally.
[12] Malayalam Language True Type Font എന്നതിന്‍റെ രൂപകല്പനാ പ്രതലം ആപ്പിള്‍ കമ്പ്യൂട്ടര്‍ എണ്‍പതുകളുടെ അവസാനത്തില്‍ വികസിപ്പിച്ചെടുത്ത ട്രൂറ്റൈപ്പ് ഫോണ്ടാണ്. ഇതിന്റെ അകമ്പടിയോടു കൂടിയുള്ള മാക്‌ഓ എസ് എഴ് 1991 മെയ് മാസത്തിലാണ് ഇറങ്ങുന്നത്. ഈ കാലത്ത് ഇതിന്റെ ഉപയോഗം വിന്‍ഡോസുമായി ആപ്പിള്‍ പങ്കു വച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടത്തിലാണ് മലയാളത്തില്‍ ഫോണ്ട് തയ്യാറാക്കാന്‍ വിന്‍ഡോസ് ശ്രമിച്ചത്. http://www.truetype-typography.com/articles/ttvst1.htm
[13] മൈക്രോസോഫ്റ്റ് വിന്‍ഡോസിന്‍റെ ആവശ്യത്തിനായി Malayalam Language True Type Font കൈപ്പള്ളി രൂപകല്‍പന ചെയ്യുന്നത്. ഇത് വിന്‍ഡോസ് 3.1 എന്ന ഓപറേറ്റിംഗ് സിസ്റ്റത്തിനു വേണ്ടിയാണ്. http://www.kaippally.com/2006/09/blog-post.html; http://en.wikipedia.org/wiki/User:Kaippally
[14] Operating System എന്നതിന്‍റെ ചുരുക്കെഴുത്താണ് ഓഎസ്
[15] ആസ്കി ലിപി മാതൃകയെ ഒരു പ്രാപഞ്ചിക ലിപി വിന്യാസ രീതിയായിട്ടാണ് കണക്കാക്കുന്നത്. കാരണം ആസ്കി ഫോര്‍മാറ്റിലുള്ള ഫയലുകള്‍ക്ക് എല്ലാത്തിനും (ഓരോ ചിഹ്നത്തിനും) പ്രത്യേകം പ്രത്യേകം കൊടുക്കലാണ് നല്‍കിയിരുന്നത്. ഇതിന്റെ മാതൃക തന്നെയാണ് പില്‍കാലത്ത് ഏകീകൃത കോഡിംഗിലൂടെ വിപുലീകരിച്ചതും. http://pix.cs.olemiss.edu/csci323/editors.html
[16] http://varamozhi.wikia.com/wiki/Brief_History
[17] ഐ-മലയാളി എന്ന് പറയുമ്പോള്‍ ഒരു യോഗ്യത പ്രത്യേകിച്ചും പറയണം. എന്തെന്നാല്‍ മലയാളത്തില്‍ എഴുതുന്ന മലയാളികളെയാണ് അതുവഴി തങ്ങളുടെ സംവാദങ്ങള്‍ സ്വദേശവത്കരിക്കുന്നതു കൂടി ഈ ഐ-മലയാളി എന്ന പ്രയോഗം കൊണ്ടര്‍ത്ഥമാക്കുന്നുണ്ട്.
[18] ഉദാഹരണത്തിന്, http://shonimaas.blogspot.com/2007/11/blog-post.html; http://varamozhi.wikia.com/wiki/Brief_History; http://varamozhi.wikia.com/wiki/Geographical_locations_of_Bloggers; https://sites.google.com/site/cibu/font-groups; https://sites.google.com/site/cibu/unicode-how-to/unicode-concepts; http://ralminov.wordpress.com/using-weft-embed-malayalam/
[19] ഈ ലിങ്കുകള്‍ കാണുക. http://santhoshtr.livejournal.com/4996.html; https://sites.google.com/site/cibu/unicode-how-to/unicode-concepts; http://ralminov.wordpress.com/using-weft-embed-malayalam/; http://unicode.org/~emuller/iwg/
[20] ഉദാഹരണത്തിന് ശോണിമയുടെതും, വ്യക്തിപരിചയം, ഓഫ് യൂണിയന്‍ ഉപയോക്താവ് തുടങ്ങിയ ബ്ലോഗിലും വിശ്വപ്രഭയും മറ്റും ഇങ്ങനെയാണ് പറയുന്നത്. മലയാളത്തില്‍ കണ്ടെത്താവുന്ന പഴയ ഒരു ചര്‍ച്ചയാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കൊടിത്തിട്ടുള്ളതും. ബ്ലോഗുഗള്‍ക്ക് കുറിപ്പ് കാണുക.
[21] ഈ കാരണങ്ങള്‍ വിശ്വപ്രഭതന്നെ പറയേണ്ടിയിരിക്കുന്നു.
വെബ്-ഗ്രന്ഥ സൂചിക
Bunt, G.R., 2009. iMuslims: Rewiring the House of Islam, The University of North Carolina Press.
http://boologaclub.blogspot.com/2006/08/blog-post_115567221858952072.html
http://en.wikipedia.org/wiki/John_Warnock
http://en.wikipedia.org/wiki/User:Kaippally
http://groups.yahoo.com/group/varamozhi/message/23
http://keralafarmeronline.com/first-malayalam-fonts/lang/ml
http://malayalambible.in/faq.bdoc
http://malayalam-blogs.blogspot.com/2006/09/history-of-malayalam-blogs.html
http://malayalam-blogs.blogspot.com/2006/09/history-of-malayalam-blogs.html
http://offunion.blogspot.com/2006/09/blog-post_08.html#c115785426676291434
http://pix.cs.olemiss.edu/csci323/editors.html
http://ralminov.wordpress.com/using-weft-embed-malayalam/
http://salrc.uchicago.edu/resources/recommended.shtml
http://santhoshtr.livejournal.com/4996.html
http://shonimaas.blogspot.com/2007/11/blog-post.html
http://shonimaas.blogspot.com/2007/11/blog-post.html?showComment=1194985920000#c1525481355279244091
http://unicode.org/~emuller/iwg/#5
http://upabhokthavu.blogspot.com/2007/09/1986.html
http://varamozhi.wikia.com/wiki/Brief_History
http://varamozhi.wikia.com/wiki/Geographical_locations_of_Bloggers
http://vfaq.blogspot.com/
http://vyakthiparichayam.blogspot.com/p/blog-page_26.html
http://www.cl.cam.ac.uk/~mgk25/unicode.html
http://www.eaglefonts.com/janamalayalam-ttf-129161.htm
http://www.kaippally.com/2006/09/blog-post.html
http://www.malayalamunicode.com/malayalam-unicode-fonts
http://www.prokerala.com/malayalam/
http://www.truetype-typography.com/articles/ttvst1.htm
https://plus.google.com/103973390421451115061/about
https://sites.google.com/site/cibu/font-groups
https://sites.google.com/site/cibu/unicode-how-to/unicode-concepts
ഈ ലേഖനം ദില്ലിപോസ്റ്റ് എന്ന മലയാളം ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചതാണ്. ഇതിന്റെ ഒറിജിനല്‍ ലിങ്ക് http://dillipost.in/2012/04/19/malayalam-and-internet/ കാണുക
Sunday, April 8, 2012
മലയാണ്മയുടെ നഗ്നത
ഹമീദ സികെ & സിദ്ധിക്ക് റാബിയത്ത്
എന്തിനും ഏതിനും മലയാളികള്‍ പൊതുവേ മറ്റു ഇന്ത്യന്‍ സമൂഹങ്ങളെ പുച്ഛത്തോടെ കാണുകയും, ആ സമൂഹങ്ങളില്‍ നടക്കുന്ന പല അക്രമസംഭവങ്ങളും (ഉദാഹരണത്തിന്, ‘അഭിമാന വധം’ (honor killing), മറ്റു സദാചാര കൊലപാതകങ്ങള്‍ എന്നിവ) തങ്ങളുടെ നാട്ടില്‍ അന്യമാണെന്ന് മേനി നടിക്കുന്നവരുമാണ്. മലയാളിസമൂഹത്തിന്റെ ആണ്‍കോയ്മാ മലയാണ്മയുടെ മുഖമുദ്രയാണ് ഈ പുച്ഛം എന്നു മനസിലാക്കാന്‍ പ്രയാസമില്ല. ഇന്ത്യയിലെ മറ്റു സമൂഹങ്ങള്‍ക്ക് ഇങ്ങിനെയൊരു അപരത്വം കല്പിച്ചു നല്‍കുക വഴി സ്വന്തം ‘നഗ്നത’ ഫലപ്രദമായി മൂടിവയ്ക്കാനാണ് മലയാളി ഇത്രകാലവും ശ്രമിച്ചു വന്നിരുന്നത്. അല്ലെങ്കില്‍, മൂടിവയ്ക്കുന്നതിനേക്കാള്‍ വെളിപ്പെടുത്തലുകള്‍ക്ക് കൂടുതല്‍ വിപണിമൂല്യം ലഭിക്കുമ്പോള്‍, ഏതു മുക്കിലും മൂലയിലും വാര്‍ത്തകള്‍ നിമിഷനേരംകൊണ്ട് വ്യാപിക്കുന്ന പുത്തന്‍ മാധ്യമങ്ങളുടെ ഈ കാലത്ത് അതു മനസിലാകാത്തതുപോലെ പ്രവര്‍ത്തിക്കുന്നു എന്നു വേണമെങ്കില്‍ വാദിക്കാം. അതുമല്ലെങ്കില്‍, വാര്‍ത്തകളാക്കുമ്പോള്‍ കാര്യങ്ങളുടെ കാരണവും അകാരണവും ഒരുപോലെ കൊട്ടിഗ്ഘോഷിക്കപ്പെടുന്നതു മനസിലാക്കാതെ തങ്ങളുടെ നഗ്നത ആരും കാണില്ലായെന്ന ശുംഭവിചാരം മലയാളിയെ എന്നോ ഗളസ്ഥമാക്കിയിരിക്കുന്നു എന്നും കരുതാം. അതായത്, സ്വന്തം നഗ്നത മറയ്ക്കാതെ കാണികളുടെ കണ്ണില്‍ വലകെട്ടാനാണ് നമ്മുടെ മഹത്തായ ആണ്‍കോയ്മ ശ്രമിക്കുന്നത്.ഇന്ന് മലയാളി പൊതുമണ്ഡലത്തിന്റെ അടച്ചുവച്ചിരുന്ന, അല്ലെങ്കില്‍ മറച്ചുവച്ചിരുന്ന, പുതപ്പ് ഊര്‍ന്നു പോകുമ്പോള്‍ മലയാളി പൊതുമണ്ഡലം കൂടുതല്‍ മ്ലേച്ഛമാകുന്നു. ഇതിന്‍റെ ആവശ്യകത സ്ഥിരീകരിക്കുന്നത് ആര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ ആരുമായും പങ്കുവയ്ക്കാം എന്ന സാഹചര്യം സംജാതമാക്കിയപ്പോഴാണ്. അപ്പോഴും ആണ്‍കോയ്മയുടെ പഴകിദ്രവിക്കുന്ന സദാചാരം ആഗോളീകരണ മുതലാളിത്തത്തിന്റെ പാതയില്‍ പുത്തന്‍ വകഭേദങ്ങളായി രംഗപ്രവേശനം ചെയ്യുന്നു. അല്ലെങ്കില്‍ ഇതിനെ സാധൂകരിക്കുന്ന മലയാണ്മക്ക് ഈ മ്ലേച്ഛതയില്‍ അഭിമാന പുളകിതരേ ആകൂ എന്നമട്ട്. അപ്പോഴും മറ്റുള്ളവര്‍ മാത്രമാണ് നഗ്നര്‍ എന്ന കപടത മലയാളിമനസ്സിനെ മദിക്കുകയും അതിനടിമപ്പെട്ടു സദാചാരത്തിന്റെ കാവലാളായി സ്വയം അവരോധിച്ചു ഇളിഭ്യരാകുകയുമാണ് മലയാളികള്‍ .
ഇത്രയും പറയാന്‍ കാരണം സദാചാര പൊലീസ് എന്ന് ഓമനപ്പേരിട്ട് കൊഞ്ചിക്കുന്ന മലയാണ്മയുടെ, ആണ്‍കോയ്മയുടെ ഏറ്റവും പുതിയ വീരകഥയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് അരങ്ങേറിയതു എന്നതാണ്. ഈ സംഭവത്തിലൂടെ ഇവര്‍ സൂചിപ്പിക്കുന്നത് തങ്ങളുടെ അധികാരം അടിവരയിട്ട അതിരു ലംഘിച്ചതിന്റെ മറുപടി മരണമാണെന്നാണ്. അതായത്, മറ്റുള്ളവരാണ് നഗ്നര്‍ എന്നുള്ള മലയാളി വ്യാജവാദം ഇവിടെ ചീന്തിയെറിയപ്പെടുന്നു എന്ന് സാരം. ഇത് സ്വന്തം കണ്ണില്‍ കോലും വച്ച് മറ്റുള്ളവരുടെ കണ്ണിലെ പൊടിയെ ദുഷിക്കുന്നത് പോലെയാണെന്ന് മാത്രം. ഈ കോലുകളുടെ ഏറ്റവും നല്ലതെളിവാകുന്ന സംഭവങ്ങളുടെ നിര തന്നെ അടുത്തിടെ കേരളത്തില്‍ സജീവമായിട്ടുണ്ട്.–തെസ്നി ബാനുവിനെ കൈകാര്യം ചെയ്യാന്‍ പോയവര്‍; ഒന്നിച്ചിരുന്നു സ്വതന്ത്രമായി സംസാരിച്ചിരുന്ന കോളേജ് വിദ്യാര്‍ത്ഥികളുടെ ചിത്രമെടുത്ത് പ്രസിദ്ധീകരിച്ച് സദാചാരപാഠം വിളമ്പിയ മാധ്യമങ്ങള്‍; പോക്കറ്റടി ആരോപിച്ച് ഒരു യുവാവിനെ ചതച്ചുകൊന്ന ആള്‍ക്കൂട്ടത്തിന്റെ ആരാച്ചാര്‍മാര്‍ എന്നിങ്ങനെ നീളുന്ന പട്ടികയാണത്.
സദാചാരത്തിന് കാവല്‍ക്കാരുണ്ടാകുന്നതെങ്ങിനെ? ആരാണ് ഈ കാവല്‍ക്കാര്‍ക്ക് വിചാരണയും, വിധിയും ശിക്ഷയും നടപ്പാക്കാനുള്ള അധികാരം അനുഗ്രഹിച്ചു നല്‍കുന്നത്? ഇത് മലയാളികളുടെ അടച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന എന്നാല്‍ മൂടിവയ്ക്കുന്തോറും കൂടുതല്‍ ഊര്‍ജസ്വലമാകുന്ന വികാരങ്ങളുടെ തള്ളിച്ചയാണെന്നു ചിലര്‍ പറയുമ്പോള്‍ നാം കാണേണ്ട/മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം ഇത് കേവലം വ്യക്തിപരമായ (ഉദാ: ലൈംഗിക) അടിച്ചമര്‍ത്തലുകള്‍ക്കുമുപരി ഒരു സാമൂഹിക, സാംസ്കാരിക അടിച്ചമര്‍ത്തലിന് കാലങ്ങളായി മലയാളികള്‍ വിധേയരാകുന്നുണ്ട് എന്നതാണ്. എന്നാല്‍ ഇതിനു കൂടുതല്‍ ശക്തി നല്‍കാനാണ് വ്യത്യസ്ഥ മണ്ഡലങ്ങളിലൂടെ കേരളത്തിലെ ആണ്‍കോയ്മ സദാ പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന്, ദിവസങ്ങള്‍ക്കു മുന്പു ഷഹീദ് ബാവ എന്ന 26കാരനെ പാതിരാത്രി സദാചാരവാദികളുടെ വിശുദ്ധസേന ചതച്ചു കൊലപ്പെടുത്തിയതിനു മണിക്കൂറുകള്‍ക്കുള്ളില്‍ ചില വികട വിവരദോഷികള്‍, അല്ലെങ്കില്‍ ചാനല്‍ ജീവികള്‍ തങ്ങള്‍ക്കു തോന്നിയതു പോലെ സമൂഹത്തിനെ നിര്‍വചിക്കുകയും, അതിനെ വികലമായ യുക്തിയുപയോഗിച്ചു ശരിയാണെന്ന് ആണയിടുകയും ചെയ്തു (ഇതില്‍ പല മാധ്യമ പുലികളും ഉണ്ട്). ഇവരുടെ ഭാഷ്യം കേട്ടാല്‍ തോന്നുക ഇവര്‍ പറയുന്നത് അംഗീകരിച്ചില്ലെങ്കിലും ഇതേ ഞങ്ങള്‍ അനുവദിക്കൂ എന്ന മനോഭാവമാണ്. ഇത്തരം വാചാടോപം ചെയ്യുന്നവരെ കൈയടിച്ചു പ്രോത്സാഹിപ്പിക്കാനും വീണ്ടും ക്യാമാറാക്കണ്ണുകളിലേക്ക് ക്ഷണിക്കാനും ചാനല്‍ പ്രഭാഷണം നടത്താനും ആനയിക്കുന്നതു വഴി മാധ്യമങ്ങളും സദാചാരപൊലീസിന്‍റെ സ്ഥാപനവത്കരണം ഭംഗിയായി നിര്‍വഹിക്കുന്നു എന്ന് പറയാതെ വയ്യ.
ഇതിന്റെ മറ്റൊരു ഉദാഹരണമാണ്, ഏഷ്യാനെറ്റിന്റെ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ എന്ന പരിപാടിയില്‍ വന്ന ഒരു എപിസോഡ്. (ഇത് ഇവിടെ കാണാം http://www.youtube.com/watch?v=HRzbVUww2wI). ഏഷ്യാനെറ്റില്‍ വന്ന ഈ പരിപാടിയിലുടനീളം നമ്മുടെ സദാചാര പോലീസിന്‍റെ നേരത്തെ പറഞ്ഞ ആണ്‍കോയ്മയുടെ വീക്ഷണകോണ്‍ മാത്രമാണ് പ്രതിഫലിപ്പിക്കുന്നത്. അവിടെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരില്‍ പുതിയ കഥകളുയര്‍ത്തി മറുപടി ലഭിക്കില്ലാ എന്നറിഞ്ഞുള്ള ഏകപക്ഷീയ വിചാരണയും വിധി നിര്‍ണയവും നടത്തലാണ് ‘നേരോടെ, നിര്‍ഭയം നിരന്തരം’ എന്ന് പ്രചരിപ്പിക്കുന്നവര്‍ ചെയ്യുന്നത്.
ഇത്തരത്തിലുള്ള ആണ്‍കോയ്മയുടെ പുനപ്രേക്ഷ്യമാണ് കേരളത്തിലെ ചാനലുകള്‍ നമ്മുടെ ഓരോരുത്തരുടെയും വീടുകളില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ വിഷസൂചിയായി കുത്തിയിറക്കുന്നത്.ഇതില്‍ വീണ്ടും വീണ്ടും ജനിക്കുന്നത് ആണ്‍കോയ്മയുടെ പുതുമുഖങ്ങളാണ്. ഇവിടെ തങ്ങളുടെ അതിരുകളെ അതിര്‍ത്തിയായി സ്ഥാപിക്കാനും തങ്ങളുടെ ഇഷ്ടങ്ങളെ മാത്രം വിലക്കെടുക്കാനും മറ്റിഷ്ടങ്ങളെ തന്‍റെ ഇഷ്ടഭാരത്താല്‍ അമര്‍ച്ചചെയ്യാനും സദാ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇവിടെ സദാചാര പോലീസുകള്‍ വെറും വ്യക്തികളുടെ കൂട്ടമല്ല. കേരളത്തിലെ എല്ലാ സ്ഥാപനങ്ങളും ഈ സദാചാര സ്ഥാപനവത്കരണത്തിന്റെ അല്ലെങ്കില്‍ ആണ്‍കോയ്മയുടെ പതാക വാഹകരാണ്. ഈ സ്ഥാപനവത്കരണത്തിന്റെ ഉരുക്ക് ദണ്ഡുകളാണ് ആദ്യം നിലംപരിശാക്കേണ്ടത്.
നവംബര്‍ പതിനേഴിന് ദില്ലിപോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ്.
ലേഖകര്‍ ദില്ലി ജെ എന്‍ യുവിലെ ഗവേഷകരാണ്
ലിങ്ക് http://dillipost.in/2011/11/17/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%AE%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%A8%E0%B4%97%E0%B5%8D%E0%B4%A8%E0%B4%A4/
ജസ്റ്റിസ് കട്ജുവിന് ഒരു വിയോജനക്കുറിപ്പ്
‘ഇന്ത്യ എന്താണ്’ എന്ന വിഷയത്തില്‍ ദില്ലി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിക്കപ്പെട്ട എട്ടാമത് നെഹ്‌റു മെമ്മോറിയല്‍ പ്രഭാഷണത്തില്‍ മുന്‍ സുപ്രീം കോടതി ജസ്റ്റിസ് മാര്‍കണ്ടേയ കട്ജു നടത്തിയ മുഖ്യപ്രഭാഷണം (ഇവിടെ കാണാം: What’s India?)ചില സമകാലിക സംവാദങ്ങളുടെ ഭാഗമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
പ്രഭാഷണത്തില്‍ നിന്നു പ്രഥമദൃഷ്ടിയാല്‍ മനസിലാക്കാന്‍ സാധിക്കുന്നത് കട്ജു സംവദിക്കാന്‍ ശ്രമിച്ചത് ഈ വിഷയത്തിന്‍റെ സങ്കീര്‍ണതയേയും അതിന്റെ മനോലയതയയേയും (abstraction) കുറിച്ചായിരുന്നു. അതിനാല്‍ തന്നെ പ്രഭാഷണത്തിന്‍റെ മര്‍മത്തെ പ്രതിവചിക്കുന്ന സമകാലിക ‘ഇന്ത്യ എന്ത്’ എന്ന വീക്ഷണം ഭൂതകാലത്തിന്റെ അനുരണനം വര്‍ത്തമാനത്തെ മനസിലാക്കുന്നതില്‍, അതിനെ ചാലകവത്കരിക്കുന്നതില്‍ എത്രത്തോളം അനുരൂപത സാധ്യമാക്കി എന്ന ചോദ്യം കട്ജുവിന്റെ സംഭാഷണത്തില്‍ അവ്യക്തമായിരുന്നു. അത് അപഗ്രഥിക്കേണ്ടിയിരിക്കുന്നു എന്ന വസ്തുതയാണ് ഈ ചെറുകുറിപ്പില്‍ ഉദ്ദേശിക്കുന്നതു.
കട്ജു തന്റെ പ്രഭാഷണത്തിലൂടെ അഞ്ചു നിലപാടുകളാണ് മുന്നോട്ടു വച്ചത്. ആദ്യമായി, ഇന്ത്യ എന്നത് വടക്കേ അമേരിക്കയെപ്പോലെ തന്നെ തൊണ്ണൂറു ശതമാനത്തിലധികം കുടിയേറ്റക്കാരുടെ കുടിയേറ്റഭൂമിയാണ് എന്നതാണ്. രണ്ടാമത്തേത്, കുടിയേറ്റത്തിന്റെ അനന്തരഫലമായി ഈ കുടിയേറ്റക്കാര്‍ വ്യത്യസ്തതയിലിഴുകിയ നാനാത്വമാണ് ഇതിന്റെ സാമൂഹിക സാംസ്കാരിക ഉറവിടം. ഇത് ഇതര തുറകളായ മത, വേഷ, ഭാഷാന്തരങ്ങളില്‍ ഇഴുകിചേര്‍ന്നിരിക്കുന്നു. മൂന്ന്, ഈ കുടിയേറ്റക്കാരുടെ പാരസ്പര്യ ഇടപെടലുകളും വിനിമയങ്ങളും നനാത്വത്തിലധിഷ്ഠിതമായ ഒരു പുത്തന്‍ ആശയാവിഷ്കാര മണ്ഡലം സൃഷ്ടിച്ചു. ഈ സാംസ്കാരിക മണ്ഡലത്തെ കട്ജു വിളിക്കുന്നത് ഉര്‍ദു-സംസ്കൃത സാംസ്കാരികത എന്നാണ്. ഈ സംസ്കാരമാണ് ഇന്ത്യ എന്ന വികാരത്തെ ഒരുമിപ്പിക്കുന്നത്.
നാല്, മതേതരത്വം എന്ന ആശയമാണ് ഈ കുടിയേറിയ, നാനാവിധ സ്വത്വങ്ങള്‍ ഉള്ള ജനങ്ങളെ ഒരു സംസ്കാരത്തിന്റെ കൊടിക്കീഴില്‍, ഇന്ത്യ എന്ന ഭൗമഅതിര്‍ത്തിയില്‍ ഇന്ത്യക്കാരായി നിലനിര്‍ത്തുന്നത്. അഞ്ച്, ഇന്ത്യന്‍ സമൂഹം ഒരു ഘടനാപരമായ മാറ്റത്തിന്റെ പാതയിലാണ്. ഈ മാറ്റം മറ്റൊന്നുമല്ല, ഫ്യൂഡല്‍-കാര്‍ഷിക-കുടിയാന്മ തൊഴില്‍ സമൂഹികതയില്‍ നിന്നും വ്യാവസായിക-തൊഴില്‍ സാമൂഹികതയിലേക്കാണ്. എന്നാല്‍ ഈ മാറ്റം ചരിത്രപരമായി ഏതൊരു ദേശത്തേയും ഉടച്ചുവാര്‍ക്കുന്ന അരക്ഷിതാവസ്ഥയുടെ കരിമ്പടത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ അരക്ഷിതത്വം ഒഴിച്ചുകൂടാനാകാത്ത അഗ്നിയാണ്. അത് വേദനയാണ്. അത് തരണം ചെയ്യേണ്ടിയിരിക്കുന്നൂ…
ഇതില്‍ ആദ്യത്തെ മൂന്ന് വര്‍ഗീകരണങ്ങളും ഒരു പൊതു നിലപാടിനെ സംക്ഷിപ്തവത്കരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു കാണാം. എന്നാല്‍ പിന്നീടു വരുന്ന രണ്ടു നിലപാടുകളും ഒറ്റപ്പെട്ടതും, നേരത്തെ തുടര്‍ന്ന ആശയ ഒഴുക്കില്‍ നിന്നും ഭിന്നവുമാണ്. ഇതിനെ കൂടുതല്‍ സൂക്ഷ്മമായിതന്നെ നമുക്ക് പരിശോധിക്കാം.
ഇന്ത്യ ഒരു കുടിയേറ്റ രാജ്യമാണെന്നുള്ളത് അംഗീകരിക്കാനും അത് നിര്‍ഭയം മുന്നോട്ടുവയ്ക്കാനും കാണിച്ച ഉത്സുകത ശ്ലാഘനീയം തന്നെ. ഈ വ്യത്യസ്തതയുടെ സമന്വയമാണ് നമ്മുടെ നാനാത്വത്തിന്റെ കാതല്‍ എന്ന വാദം തീര്‍ച്ചയായും അംഗീകരിക്കാനാവുന്നതുമാണ്. മൂന്നാമതായി പറഞ്ഞ ഉര്‍ദു-സംസ്കൃത സാംസ്കാരികത ഈ നാനാത്വതെ സ്വാംശീകരിച്ച ഒരു പൊതു ആശയ-ജ്ഞാന മണ്ഡലമാണെന്നുള്ളതാണ്. എന്നാല്‍ ഈ മൂന്നു ആശയങ്ങളും കുത്തിവയ്ക്കാന്‍ ശ്രമിക്കുന്ന ഇന്ത്യ എന്ന ഐക്യം വടക്കു നിന്നും തെക്കോട്ടുള്ള സാംസ്കാരിക അധിനിവേശത്തെ ഊട്ടിയുറപ്പിക്കുന്ന പുതിയ ആശയാവിഷ്കാരമാണ്. കാരണം, ഇന്ത്യ കുടിയേറ്റത്തിന്റെയും അതിന്റെ ഫലമായുണ്ടായ നാനാത്വത്തിന്റെയും ഫലമായുണ്ടായതാണെന്ന വാദം പ്രഥമദൃഷ്ടിയാല്‍ ശരിയാണെന്നു തോന്നാമെങ്കിലും ഇത് വിസ്മരിക്കുന്ന, അല്ലെങ്കില്‍ മനപൂര്‍വം തമസ്കരിക്കുന്ന, ഒരു ചരിത്രബോധമുണ്ട്.
അതായത്, കുടിയേറ്റം ഉണ്ടാക്കുന്ന നാനാത്വവും ഏകീകൃത ഭാഷയും മാത്രമല്ല നമ്മുടെ രാഷ്ട്രീയ, സാംസ്കാരിക, മതാത്മക, ബൌദ്ധിക മണ്ഡലങ്ങള്‍ നിര്‍ണയിക്കുന്നത്. പകരം നമ്മുടെ നിരന്തരമായുള്ള വൈദേശിക വ്യാപാര-സാംസ്കാരിക ബന്ധങ്ങള്‍ കൂടിയാണ്. ഈ ബന്ധങ്ങള്‍ മേല്‍പ്പറഞ്ഞ ഉര്‍ദു-സംസ്കൃത സാംസ്കാരികതയോ ഏകീകരണമോ മാത്രമല്ല സാധ്യമാക്കിയതും. പകരം, ആന്തരികവും ബാഹ്യവുമായ ബഹുസ്വരതയുടെ ഏകീകൃതവും വൈവിധ്യമാര്‍ന്നതുമായ സമന്വയമാണ് പില്‍കാല ഇന്ത്യയുടെ നാനാത്വത്തെ സ്വാധീനിച്ചത്. ഇവിടെ പാശ്ചാത്യത നമ്മളില്‍ അടിച്ചേല്‍പ്പിക്കുന്ന (ചിന്തയിലും പ്രവര്‍ത്തിയിലും) ദ്വന്ദ്വങ്ങള്‍ക്കുമപ്പുറം, ബഹുസ്വരത
യുടെ സങ്കലനമാണ് ഈ കൊടുക്കല്‍വാങ്ങലുകള്‍ സാധ്യമാക്കുന്നത്. ഈ വസ്തുതയാണ് കട്ജു തന്റെ പ്രഭാഷണത്തില്‍ പറയാന്‍ മറന്നു പോയത്.
മേല്‍പ്പറഞ്ഞ ഉര്‍ദു-സംസ്കൃത ചിന്താധാരയും, അവയുടെ സ്വാധീനവും സാധ്യമാക്കിയത് ഈ ബഹുസ്വരതയുടെ കാലാകാലങ്ങളിലായുണ്ടായ സംവേദനമാണ്. എന്നാല്‍ ഈ പാരസ്പര്യം സാധ്യമാക്കിയ ഒരു ഭൂപ്രകൃതി വടക്കേ ഇന്ത്യയിലാണ്. അതിന്റെ തെക്കിലേക്കുള്ള പ്രയാണം അധിനിവേശത്തിന്റെതു പോലെയോ, അല്ലെങ്കില്‍ സ്വമേധയാലുള്ള സ്വീകരണമായാല്‍ കൂടിയും തെക്കിലെ ദേശ-ഭാഷകളുടെ കൂടെ ലയിച്ചതുമാണ്. അല്ലാതെ ‘അതിനാലാണ് ഇത്’ എന്ന മട്ടിലുള്ള തീര്‍പ്പ് യുക്തിപരമായും തെളിവുകളുടെ അടിസ്ഥാനത്തിലും ചോദ്യം ചെയ്യപ്പെടാവുന്നതാണ്.
എന്നാല്‍ സമകാലികമായി തെക്കിനു വടക്കുമായുള്ള ബന്ധത്തെപ്പോലെ തന്നെ, തെക്കുള്ളവര്‍ അന്തര്‍ദേശീയ വ്യാപാര-സാംസ്കാരിക കൈമാറ്റം നടത്തുകയും വ്യത്യസ്തമായ ഭാഷാ വ്യതിയാനങ്ങളില്‍ പരസ്പര കൈമാറ്റങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഉദാഹരണത്തിന്, കേരളത്തില്‍ അന്തര്‍ദേശീയ വ്യാപാര ബന്ധത്തിന്റെ ഭാഗമായി അറബും പേര്‍ഷ്യനും ചേര്‍ത്തുകൊണ്ട് പ്രാദേശികമായ ഒരു മലയാളമാണ് രൂപം കൊണ്ടത്. ഇതാണ് അറബി മലയാളം. ഇതിനുപയോഗിച്ചിരുന്നത് അറബി സ്ക്രിപ്റ്റും മലയാള, തമിള്‍ വാക്കുകളും പ്രയോഗങ്ങളുമാണ്. കേരളത്തിലെ മുസ്ലിങ്ങള്‍ അറബിക്കിലോ-പേര്‍ഷ്യനിലോ, ഉര്‍ദുവിലോ അല്ല ഇവിടെ തങ്ങളുടെ സാംസ്കാരിക സംവാദങ്ങള്‍ വികസിപ്പിച്ചത്. പകരം, സ്വതന്ത്രവും പ്രാദേശിക മൂല്യങ്ങള്‍ ഒത്തുചേര്‍ന്നതുമായ ഒരു വിനിമയ ഉപാധിയിലൂടെയാണ്. ഇത് മറ്റു പല തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും വ്യാപിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളതു വളരെ പ്രസക്തമാണ്. ഇവിടെയാണ് ജസ്റ്റിസ് കട്ജു കണ്ട ഇന്ത്യ വികലമായ ഒരു പ്രാദേശിക കാഴ്ചപാടിലൂടെയാണ് എന്ന് തോന്നിപ്പിക്കുന്നത്, അല്ലെങ്കില്‍ വാദിക്കേണ്ടി വരുന്നത്.
അതുപോലെ തന്നെ തമിഴിലും മലയാളത്തിലും തുളുവിലും കന്നഡയിലും തെലുഗുവിലും ദേവനാഗരി ലിപിയുടെ സ്വാധീനം വളരെ കുറവാണെന്നുള്ള സംവാദങ്ങള്‍ ശക്തമാകുമ്പോള്‍ ഈ ഏകത്വ സിദ്ധാന്തം തികച്ചും അംഗീകരിക്കാനാകാത്തതാണ്. മറ്റൊരു പ്രശ്നം എന്തെന്നാല്‍ ഭാഷ എപ്പോഴും നമ്മുടെ ചിന്തകളുടെ പ്രതിഫലനത്തിനു ഉതകുന്നതും വളരെ ലളിതമായി സന്നിവേശിപ്പിക്കപ്പെടേണ്ടതുമാണ്. ഇവിടെ ഭാഷയുടെയും അതിന്റെ പ്രയോഗത്തിന്റെയും ഇരുമ്പുലക്ക നിയമങ്ങള്‍ ഭാഷയെ ജനകീയവത്കരിക്കുന്നതില്‍ എപ്പോഴും വിളംബം കാണിക്കുന്നു. ഇതിലൂടെ നമ്മുടെ ചിന്തകളുടെ പ്രതിഫലനം അസാധ്യമാക്കുന്നു.
എന്നാല്‍ സംസ്കൃത പണ്ഡിതര്‍ തങ്ങള്‍ക്കു ചുറ്റുമുള്ള അസംസ്കൃത അറിവുകളെ സംസ്കൃത ഭാഷയിലേക്ക് ആവിഷ്കരിക്കുകയും ആ ഭാഷയിലൂടെ അതിനെ സംരക്ഷിക്കുകയും ചെയ്തത് അറിവിനെ അന്ന് നിലവിലുണ്ടായിരുന്ന വരേണ്യ/ഭരണവര്‍ഗ ഭാഷയുടെ ചട്ടക്കൂടുകളില്‍ സുരക്ഷിതമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. അല്ലാതെ ചിന്തകള്‍ ആ ഭാഷയില്‍ മാത്രമേ രൂപംകൊള്ളുകയുള്ളൂ എന്ന് അനുമാനിക്കുന്നത് തികച്ചും അയുക്തമാണ്. ഇത് യഥാര്‍ത്ഥ ഭാരതീയ ദര്‍ശനത്തിനു എതിരുമാണ്. ഉദാഹരണത്തിന്, നാം ചിന്തിക്കുന്നത് പലതും നമ്മുടെ പ്രാദേശികമായ, അല്ലെങ്കില്‍ നമുക്ക് ഏറ്റവും എളുപ്പമുള്ള ഭാഷാമാധ്യമങ്ങളിലൂടെയാണ്. അല്ലാതെ മറ്റൊരു ഭാഷയിലല്ല. എന്നിട്ട് നമ്മുടെ അറിവിനെ കൂടുതല്‍ ജനകീയം അല്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ (ഇവിടെ പണ്ഡിതര്‍) സംവദിക്കുന്ന ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുകയാണ് ചെയ്യുന്നത് (ഉദാ: ആധുനികലോകം ഇംഗ്ലീഷിനു പ്രാധാന്യം നല്‍കുന്നതുപോലെ). അല്ലാതെ ചിന്തയുടെ മാറ്റമല്ല അവിടെ സാധ്യമാക്കുന്നത്. ഇവിടെയാണ് കട്ജു തന്റെ വീക്ഷണം പ്രകടിപ്പിക്കുന്നതില്‍ ഇടുങ്ങിയ മനോഭാവം സ്വീകരിച്ചു എന്ന് ചൂണ്ടിക്കാണിക്കേണ്ടി വരുന്നത്.
ജസ്റ്റിസ് കട്ജുവിന്‍റെ നാലാമത്തെ വീക്ഷണം ഒന്നും രണ്ടും മൂന്നും ഒരുമിച്ചു ചേര്‍ത്തു അംഗീകരിച്ചാല്‍/ ശരിയായാല്‍ മാത്രമേ പ്രസക്തമാകുന്നുള്ളൂ. കാരണം, നാനത്വത്തെ ഭാഷ എന്ന ഏകത്വം കൊണ്ട് ബന്ധിപ്പിച്ചാല്‍ അടുത്തതായി നമ്മള്‍ ശ്രദ്ധിക്കേണ്ടത് മറ്റു നാനത്വമായ മത വിശ്വാസങ്ങളെയാണ്.എന്നാല്‍ മതത്തിന്റെ വൈജാത്യങ്ങളെ ഉള്‍ക്കൊള്ളുമ്പോഴും ദേശത്തിന്റെയും ഭാഷയുടെയും സാംസ്കാരികതയുടെയും വൈജാത്യങ്ങളെ ‘മതേതരത്വം’ എന്ന ചട്ടക്കൂടിലൂടെ എത്രകണ്ട് സംബോധന ചെയ്യാന്‍ സാധിക്കും എന്നത് കൂടുതല്‍ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കേണ്ടതാണ്.
എന്നാല്‍ ഇത് എങ്ങിനെ സാധ്യമാകുമെന്നോ നിലവിലെ നമ്മുടെ സ്വാംശീകരിക്കപ്പെട്ട മനസിലാക്കലുകളുടെ പരിധിയില്‍ ഇത് എത്രകണ്ട് ഫലവത്താകും എന്നോ ജസ്റ്റിസ് കട്ജുവിന്‍റെ വീക്ഷണത്തില്‍ കൃത്യമായ ഒരു സമീപനമില്ല. ഇതിന്റെ സാധ്യതകള്‍ ബഹുമാന്യനായ ന്യായാധിപന്റെ വീക്ഷണത്തിനും പുറത്താണ് പലപ്പോഴും നിലയുറപ്പിക്കുന്നത്. കാരണം, ഈ വീക്ഷണവും സമകാലിക ഇന്ത്യ എന്ത് എന്നുള്ള അവ്യക്തമായ ചിത്രമാണ് നല്‍കുന്നത്. അല്ലാതെ എന്താണ് ഇന്ത്യ എന്നുള്ള അദ്ദേഹത്തിന്റെ വീക്ഷണത്തെ എന്തായിരുന്നു ഇന്ത്യ എന്നുപോലും സ്വാംശീകരിക്കാന്‍ കഴിയാത്തത്ര സങ്കീര്‍ണമാക്കുന്നു.
വിരമിച്ച ബഹുമാന്യ ന്യായാധിപന്റെ അവസാനത്തെ വീക്ഷണവും നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു പട്ടകെട്ടിയ സാമൂഹിക മാറ്റമല്ല ഇന്ത്യയില്‍ സാധ്യമാക്കുന്നത്. ഇവിടെയും ഇന്ത്യ എന്ന സമ്പന്നമായ ബഹുസ്വരതയെ കോര്‍ത്തിണക്കാന്‍ ബഹുമാന്യനായ ന്യായാധിപന്‍ തന്റെ കര്‍ക്കശമായ വീക്ഷണത്തിലൂടെ ഈ മാറ്റത്തെ പട്ടകെട്ടിക്കാന്‍ ശ്രമിക്കുകയാണ്. അതായത് ഒരു ഏക ദിശാ ചലനമായിക്കണാന്‍ ശ്രമിക്കുന്നു എന്ന് സാരം.
എന്നാല്‍, ഇത് ഇന്ത്യ എന്തെന്ന ചോദ്യത്തില്‍ തെല്ല് പ്രശ്നങ്ങള്‍ ദ്യോദിപ്പിക്കാതിരിക്കുന്നില്ല. കേരള സംസ്ഥാനത്തെ തന്നെ എടുത്താല്‍ ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ നിന്നും നേരെ പരിവര്‍ത്തനം ചെയ്യപ്പെട്ടത് ഒരു വ്യാവസായിക സമൂഹത്തിലേക്കല്ല. പകരം, ഒരു സേവനം പ്രദാനം ചെയ്യുന്ന സമൂഹമായിട്ടാണ്. ഇവിടെ കേരളം എന്നത് ഇതേ നാനത്വവും വ്യത്യസ്തതയും മതേതരത്വവും ഒക്കെ ഉള്‍കൊള്ളുന്ന ഒരു സാമൂഹിക വ്യവസ്ഥ തന്നെയാണല്ലോ. അങ്ങനെയാണെങ്കില്‍ ബഹുമാന്യനായ ന്യായാധിപന്‍ മുന്നോട്ടുവച്ച അഞ്ചു വീക്ഷണങ്ങളിലൂടെ ഇന്ത്യയെകാണുന്നത് ചില പ്രശ്നങ്ങളോടുകൂടിയ ഭാഗികമായ ഇന്ത്യയാണെന്ന് മനസിലാക്കാം. അപ്പോഴും ബഹുമാന്യനായ അദ്ദേഹം ഇന്ത്യ എന്താണ് എന്ന ചോദ്യത്തിനുത്തരം അവശേഷിപ്പിക്കുന്നു.
നവംബര്‍ ഇരുപത്തി ഒന്നിന് ദില്ലിപോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം
http://dillipost.in/2011/11/21/%E0%B4%9C%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%8D%E2%80%8C-%E0%B4%95%E0%B4%9F%E0%B5%8D%E0%B4%9C%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%92%E0%B4%B0%E0%B5%81/
പെണ്‍കൊല നമുക്കു ശീലമാകുമ്പോള്‍ ...
പൊതുവില്‍ ഏഷ്യക്കാരുടെ സ്ത്രീപുരുഷാനുപാദം എന്നും ആശങ്കകള്‍ക്കും സ്ത്രീവിരുദ്ധതയ്ക്കും ചൂണ്ടിക്കാണിക്കപ്പെടുന്ന ഉദാഹരണങ്ങളാണെന്നിരിക്കെ 2011ലെ ഇന്ത്യന്‍ ജനസംഖ്യാ റിപോര്‍ട്ട് ആശാവഹമായ ചില പ്രവണതകള്‍ തുറന്നു കാണിക്കുന്നുണ്ട്. ഈ പുതിയ ജനസംഖ്യാ കണക്കെടുപ്പിന്റെ പ്രാരംഭ റിപോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ അവയില്‍ ചില കണക്കുകള്‍ നമ്മെ സന്തോഷിപ്പിക്കുകയും, എന്നാല്‍ മറ്റു ചിലവ അത്യന്തം ഉത്കണ്ഠാകുലരാക്കുകയുമാണ് ചെയ്യുന്നത്. ഇതിലേക്ക് വെളിച്ചം വീശുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
ഇന്ത്യ: ഹ്രസ്വകാല സാന്ത്വനങ്ങള്‍
ലോക ജനസംഖ്യ ദിനംപ്രതി വര്‍ധിക്കുമ്പോള്‍ സ്ത്രീ-പുരുഷാനുപാതം കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കുറഞ്ഞു എന്നത് തികച്ചും ആശങ്കാജനകമാണ്. സ്വതവേ ഉയര്‍ന്ന അതിജീവന ശേഷിയുള്ള പെണ്‍കുഞ്ഞുങ്ങള്‍ ആണ്‍കുഞ്ഞുങ്ങളേക്കാള്‍ കുറയുന്നത് സാമൂഹികമായി ഒരു നല്ല മാനകമായി കാണാന്‍ കഴിയില്ല. ആണ്‍കുഞ്ഞുങ്ങളോടുള്ള താല്പര്യമോ, പെണ്‍കുഞ്ഞുങ്ങളോടുള്ള പക്ഷപാതിത്വമോ ആണ് ലിങ്കാനുപാതത്തിലുണ്ടാവുന്ന ഈ കുറവുകള്‍ സൂചിപ്പിക്കുന്നത്. ഈ പ്രവണത നേരത്തെ പറഞ്ഞതു പോലെ വികസിത രാജ്യങ്ങളുടെ മാത്രം പ്രശ്നമല്ല എന്ന് ചുവടെ കൊടുത്തിരിക്കുന്ന പട്ടികയില്‍ (പട്ടിക: 1) നിന്നും മനസ്സിലാക്കാം. ഇതില്‍ ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികളായ അമേരിക്കന്‍ ഐക്യ നാടുകളും, ജനകീയ ചൈനയും തങ്ങളുടെ സ്ത്രീപുരുഷാനുപാതത്തില്‍ പിന്നോട്ടു പോകുന്നതായാണ് കാണുന്നത്. എന്നാല്‍ തൊട്ടുപിന്നിലുള്ള സാമ്പത്തിക ശക്തികളായ ജപ്പാന്‍, ഇന്ത്യ, റഷ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ അതാതിടങ്ങളിലെ സ്ത്രീ പുരുഷാനുപാതത്തില്‍ മുന്നേറുന്നതായും 2011ലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. അതുപോലെ തന്നെ സാമ്പത്തിക ശക്തിയില്‍ (ജിഡിപി കണക്കുകളില്‍) പിന്നിലായ എന്നാല്‍ ജനസംഖ്യയില്‍ വളരെ മുന്നിലുള്ള പാകിസ്ഥാനും ബംഗ്ലാദേശും തങ്ങളുടെ ലിംഗാനുപാദം കഴിഞ്ഞ ദശകങ്ങളില്‍ വധിപ്പിക്കുകയാണുണ്ടായത്. ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളുടെ ലിംഗാനുപാദം നമുക്ക് പരിശോധിക്കാം.
തെക്കനേഷ്യന്‍ രാജ്യങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ചിത്രം ഇതിലും ആശ്വാസകരമാണ്. (പട്ടിക 2 കാണുക.) ഏതൊരു വികസിത രാജ്യത്തെപ്പോലെയുള്ള ലിംഗാനുപാദം ശ്രീലങ്ക, നേപ്പാള്‍, മ്യാന്‍മാര്‍ മുതലായ രാജ്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ മുതലായ രാജ്യങ്ങള്‍ ഇപ്പോഴും ഈ അനുപാദം കൈവരിച്ചിട്ടില്ല.
ശ്രീലങ്ക, നേപ്പാള്‍ മ്യാന്‍മാര്‍ എന്നിരാജ്യങ്ങള്‍ സ്ത്രീപുരുഷാനുപാതത്തില്‍ വളരെ മുമ്പോട്ട് പോകുമ്പോഴും ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശുമൊക്കെ ഇപ്പോഴും സ്ത്രീവിരുദ്ധ ചേരിയില്‍ തന്നെ എന്ന് കാണാം. കാരണം, ഉയര്‍ന്ന അതിജീവനശേഷിയുള്ള പെണ്‍കുഞ്ഞുങ്ങളുടെ അനുപാതത്തിലുണ്ടാകുന്ന വന്‍തോതിലുള്ള കുറവിനെ ഒരു സാമൂഹിക തിന്മയുടെ, അല്ലെങ്കില്‍ പുരുഷമേധാവിത്വത്തിന്റെ തേര്‍വാഴ്ചയുടെ പരിണിതിയായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. ഇവിടെയാണ് സാമൂഹിക ഉച്ചനീചത്വങ്ങളുടെ ശക്തി തിരിച്ചറിയുന്നത് ലിംഗാനുപാതത്തിലൂടെയാണെന്ന വാദം സ്വീകാര്യമാകുന്നത്. ഇനി ഇത് ഇന്ത്യയില്‍ മൊത്തത്തിലും സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും എങ്ങനെയാണെന്നും പരിശോധിക്കാം.
ഇന്ത്യ: ദീര്‍ഘകാല ആശങ്കകള്‍
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏഴാമത്തെ ജനസംഖ്യാ നിര്‍ണയമാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ അറുപതില്‍പരം വര്‍ഷങ്ങളുടെ പാരമ്പര്യം നമുക്ക് നല്‍കുന്നത് ഒരടി മുന്നോട്ടു, രണ്ടടി പിന്നോട്ട് എന്നുള്ള സ്ത്രീ-പുരുഷ വിവേചനത്തിന്റെ പാഠങ്ങളാണ്. പതിറ്റാണ്ടുകള്‍ക്കു ശേഷവും സ്ത്രീ വിവേചനവും പുരുഷമേധാവിത്വവും ഇന്ത്യയില്‍ തുടങ്ങിയ ഇടത്ത് നിന്നും കൂടുതല്‍ വഷളായതല്ലാതെ, ഗുണപരമായി മാറിയിട്ടില്ല. ഇത് താഴെയുള്ള ഗ്രാഫില്‍ കാണാം. 1951ലെ സെന്‍സസ് അനുസരിച്ചു സ്ത്രീ-പുരുഷാനുപാതം 945 ആയിരുന്നത് 1991ല്‍ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ അനുപാതമായ 927 ആയി രേഖപ്പെടുത്തുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ ആദ്യ സെന്‍സസു 1991 വരെ വന്നു നില്‍ക്കുമ്പോള്‍ നമുക്കു നഷ്ടമായ സ്ത്രീകളുടെ അനുപാതം നാല്പത്തിയഞ്ചാണ്. ഇനി നാല്പത്തിയഞ്ചു സ്ത്രീകളുടെ അനുപാതം കൂട്ടാന്‍ എത്ര നൂറ്റാണ്ട് നമുക്ക് വേണ്ടിവരും? സ്വാതന്ത്ര്യത്തിനു മുന്പുള്ള ഇന്ത്യന്‍ സാഹചര്യം ഇന്നുള്ളതിനേക്കാള്‍ വളരെ മെച്ചമുള്ളതാണെന്നു ചൂണ്ടിക്കാണിക്കുമ്പോള്‍ സാമൂഹിക വികസനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരില്‍ ഊറ്റംകൊള്ളുമ്പോഴും തല താഴ്ത്തിപ്പിടിക്കാതെ നിര്‍വാഹമില്ല എന്ന വസ്തുതയാണ്. എന്നാല്‍, നേരത്തെ പറഞ്ഞതുപോലെ ഈ അവസ്ഥക്ക് മാറ്റത്തിന്റെ മണിമുഴക്കികൊണ്ട് ആശാവഹമാകുനത് തൊണ്ണൂറുകളുടെ ഉത്തര ദശകങ്ങളാണ്. ഈ മാറ്റം തുടരുമോ എന്നുള്ളതിലാണ് ദീര്‍ഘകാല ആശങ്കകള്‍ പ്രകടമാകുന്നത്. കാരണം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെയും രണ്ടാമത്തെയും ജനഗണന കണക്കനുസരിച്ച് ആറുവയസിനു താഴെ പ്രായമുള്ള കുട്ടികളുടെ ലിംഗാനുപാദം വളെരെ കുറവാണെന്നുള്ളതാണ്. ഇതിലേക്ക് വരുന്നതിനു മുന്‍പ് എങ്ങനെയാണ് സംസ്ഥാനങ്ങളും ഭൂമേഖലകളും ലിംഗാനുപാദ അസമത്വത്തിനു സഹായകമാകുന്നതെന്ന് പരിശോധിക്കാം.
സംസ്ഥാനങ്ങള്‍: ഹ്രസ്വകാല സാന്ത്വനങ്ങള്‍/വ്യാകുലതകള്‍
ഇന്ത്യന്‍ സംസ്ഥാനങ്ങളെ രാഷ്ട്രീയ ഭൌമ അതിര്‍ത്തികളില്‍ പരിശോധിക്കുകയാണെങ്കില്‍ സ്ത്രീ-പുരുഷാനുപാതം ദേശീയ ശരാശരിക്കും മുകളില്‍ നില്‍ക്കുന്നത് ഹിമാചല്‍ പ്രദേശും ഉത്തരഖണ്ടുമൊഴികെ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് എന്ന് മനസിലാക്കാം. അതില്‍ തന്നെ ലിംഗാനുപാത വിതരണം നോക്കുകയാണെങ്കില്‍ രാഷ്ട്രീയ അതിര്‍ത്തിക്കപ്പുറത്തു ഒരു ഭൌമ അതിര്‍ത്തിയിലെ സമാനതകള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഇത് പ്രധാനമായ ഒരു ഭൂപ്രകൃതി വിശേഷമായി നമുക്ക് ചൂണ്ടിക്കാണിക്കാനാകും. ഇതിലൂടെ മനസ്സിലാക്കാന്‍ പറ്റുന്ന കാര്യം ഈ മേഖലയിലെ സാമൂഹിക ഘടനയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടു കണക്കെടുപ്പുകളും സൂചിപ്പിക്കുന്നത് തെക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ ഉയര്‍ന്ന സ്ത്രീ-പുരുഷാനുപാദം ഭൂമിശാസ്ത്ര വിശദീകരണത്തിനു വിധേയമാക്കിയാല്‍ ഒരു ജെന്‍ഡര്‍ സെന്‍സിറ്റീവ് കോറിഡോര്‍ ആയി പരിഗണിക്കാം. ഇത് ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഇടനാഴിക്ക് വടക്കുപടിഞ്ഞാറന്‍ ഭാഗം സൂചിപ്പിക്കുന്നത് ഉയര്‍ന്നതരത്തിലുള്ള സ്ത്രീപുരുഷ വിവേചനമാണ്. സത്യത്തില്‍ ഇന്ത്യയിലെ സ്ത്രീപുരുഷാനുപാദം ഇത്ര കുറയുന്നത് ഈ സംസ്ഥാനങ്ങളുടെ സ്വാധീനം മൂലമാണ്.
മുകളിലത്തെ രണ്ടു ഭൂപടങ്ങളും വ്യക്തമാക്കുന്നത് ഏറ്റവും കൂടുതല്‍ സ്ത്രീപുരുഷാനുപാദത്തില്‍ പിന്നില്‍ നില്‍ക്കുന്നത് ഹരിയാണ, പഞ്ചാബ്, ജമ്മു കഷ്മീര്‍ മുതലായ സംസ്ഥാനങ്ങലാണ് എന്നതാണ്. എന്നാല്‍ തമിഴ് നാട്, ആന്ധ്രാ പ്രദേശ് മുതലായ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ അന്തരം വളരെ വേഗം കുറയുന്നു എന്നും കാണാം. കേരളം ഇവിടെ ഏതൊരു വികസിത രാജ്യത്തിന്റെയും സ്വാഭാവിക ലിംഗാനുപാദത്തിനു തുല്യമായ രീതിലാണ് (പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍) ഈ അനുപാദം സൂക്ഷിക്കുന്നത്. ഇത് സമകാലിക വീക്ഷണത്തില്‍ വളരെയേറെ പ്രസക്തവുമാണ്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഈ പ്രവണതകള്‍ എല്ലാ സംസ്ഥാനങ്ങളും ഭൌമ മേഖലകളും അനുവര്‍ത്തിക്കുന്നുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഇതിലേക്കായി സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യാനന്തര ജനഗണനയിലെ ലിംഗാനുപാദം പരിശോധിക്കാം. സ്ത്രീ-പുരുഷ ലിംഗാനുപാദത്തില്‍ തുടര്‍ച്ചയായി വളര്‍ച്ച രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങള്‍ അസം, പശ്ചിമ ബംഗാള്‍, കേരളം, പഞ്ചാബ്, കര്‍ണാടക എന്നിവയാണ്. എന്നാല്‍ ഹരിയാണയും ആന്ധ്രാ പ്രദേശും ഈ പട്ടികയില്‍ സ്ഥാനമുണ്ട്, കാരണം അവര്‍ അടുത്തകാലത്ത് ഈ വളര്‍ച്ചാ പാതയിലാണ്.
എന്നാല്‍ സ്ത്രീപുരുഷ ലിംഗാനുപാദം കഴിഞ്ഞ അറുപതു വര്‍ഷത്തില്‍ കുറവ് പ്രവണതകള്‍ കാണിക്കുന്നത് പ്രധാനമായും ബീഹാര്‍, മധ്യപ്രദേശ്, ഒറീസ മുതലായ സാമ്പത്തിക വളര്‍ച്ചയില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലും, വളര്‍ച്ചയില്‍ മുന്നിട്ടു നില്‍ക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ് നാട് മുതലായ സംസ്ഥാനങ്ങളിലുമാണ്. ഇതില്‍ തമിഴ്നാട്, ജാര്‍ഖണ്ട്, ഉത്തര്‍ പ്രദേശ് മുതലായ സംസ്ഥാനങ്ങള്‍ സ്ത്രീ-പുരുഷാനുപാതത്തിലുണ്ടായ ഈ വിള്ളലുകളെ നികത്താന്‍ കഴിഞ്ഞ രണ്ടുമൂന്നു പതിറ്റാണ്ടുകളായി പരിശ്രമിക്കുന്നു എന്നും ചിത്രത്തില്‍ നിന്നും മനസിലാക്കാം. എന്നാല്‍ നാം നേരത്തെ സൂചിപ്പിച്ചതുപോലെ ഇത് തുടര്‍ന്നു കൊണ്ടുപോകാന്‍ സാധിക്കുമോ എന്നുള്ള ചോദ്യം ഇവിടെയും പ്രസക്തമാണ്.
ഇതിലേക്ക് വെളിച്ചം വീശുന്നതിനായി കഴിഞ്ഞ ജനഗണനകളുടെ 0-6 പ്രായ പരിധിയില്‍ ജനിച്ച കുഞ്ഞുങ്ങളുടെ ലിംഗാനുപാദം നമുക്ക് പരിശോധിക്കാം:കഴിഞ്ഞ അമ്പതു വര്‍ഷ കാലത്തെ ജനഗണനയിലെ ആറുവയസ്സിനു താഴെയുള്ള കുട്ടികളുടെ ലിംഗാനുപാദം ക്രമാനുഗതമായി കുറയുന്നതായി കാണാം. ഇത് അടുത്ത തലമുറയിലെ ലിംഗാനുപാദത്തെ സാരമായി ബാധിക്കുന്നതാണ്. ഇപ്പോഴത്തെ അനുപാദം ആറുവയസിനു താഴെയുള്ളതിനേക്കാള്‍ കൂടുതലാണെങ്കിലും കഴിഞ്ഞ പതിറ്റാണ്ടുകളിലെ കുറവ് വരും ജനഗണനയില്‍ വ്യക്തമായി പ്രതിഫലിക്കുന്നതാണ്. ഇതുതന്നെയാണ് ആശങ്കയും. കഴിഞ്ഞ അമ്പതുവര്‍ഷമായി ലിംഗാനുപാദത്തിലുണ്ടായ കുറവ് അറുപത്തിരണ്ടു കുട്ടികളുടേതാണ്. ഇത് നൈസര്‍ഗികകമായി വേണ്ട അനുപാതത്തില്‍ നേരത്തെ തന്നെ ഇരുപത്തിയഞ്ചു കുട്ടികളുടെ കുറവിനു പുറമേയാണെന്നുള്ളതും ആശങ്കയുടെ കനം വര്‍ധിപ്പിക്കുന്നു. ദീര്‍ഘകാലത്തേക്ക് സ്ത്രീയോടുള്ള/പെണ്‍ വര്‍ഗത്തോടുള്ള പത്യക്കുറവും അവഗണനയും തന്നെയാണ് ഈ വസ്തുതകള്‍ മുന്നോട്ടു വയ്ക്കുന്നത്.
ഇനി സ്ത്രീപുരുഷാനുപാതം സംസ്ഥാനങ്ങളുടെ/ഭൂപ്രകൃതിയുടെ കണ്ണിലൂടെ നോക്കിക്കണ്ടാല്‍ എന്താണ് ഹ്രസ്വകാലത്തേക്ക് നമുക്കു ലഭിക്കുന്ന സന്ദേശം? നാം പങ്കുവച്ച ആശങ്കയുടെ ആദ്യ പകുതി മനസിലാക്കുന്നത് നേരത്തെ മൊത്തം ലിംഗാനുപാദത്തില്‍ ദേശീയ ശരാശരിക്കുമുകളില്‍ നിന്ന വടക്കന്‍ സംസ്ഥാനങ്ങളായ ഹിമാചലും ഉത്തരഖണ്ടും 2011 ആയപ്പോഴേക്കും ദേശീയ ശരാശരിക്കു താഴെ ആയി എന്നുള്ളതാണ്. ചുവട്ടിലെ ഭൂപടം കാണുക.
അതുപോലെ തന്നെ മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും പെണ്‍കുഞ്ഞിനോടുള്ള സ്വീകാര്യത ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതായാണ് മനസിലാക്കാന്‍ കഴിയുന്നത്. ഇവിടെയും പഞ്ചാബും ഹരിയാണയും ലിംഗാനുപാതത്തില്‍ തങ്ങളുടെ കുപ്രസിദ്ധി ഇനിയും കൈവിട്ടിട്ടില്ല എന്നുള്ളതാണ്. എന്നാല്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ നേരത്തെ സൂചിപ്പിച്ച ഒരു സ്ത്രീപക്ഷ ഭൂപ്രകൃതി വരച്ചുകാണിക്കാമെങ്കിലും (ദേശീയ ശരാശരിക്കു മുകളില്‍) അത് ഉത്കണ്ഠകള്‍ അകറ്റുന്നില്ല. കാരണം, നൈസര്‍ഗിക സ്ത്രീ-പുരുഷാനുപാദത്തിനും കീഴെയാണ് എല്ലാ സംസ്ഥാനങ്ങളും നിലയുറപ്പിക്കുന്നത്. ഇത് വരും തലമുറയില്‍ സ്ത്രീപുരുഷാനുപാദത്തില്‍ വന്‍ കുറവുതന്നെയാണ് ഉണ്ടാക്കാന്‍ പോകുന്നത്. ഇത് കൂടുതല്‍ ഗുരുതരമാകുന്നത് കടും പച്ചനിറത്തിലുള്ള സംസ്ഥാനങ്ങള്‍ ഇളംപച്ചനിറത്തിലേക്ക് പോകുമ്പോള്‍ നിറങ്ങള്‍ക്കൊപ്പം അപ്രത്യക്ഷമാകുന്നത് നമ്മുടെ പെണ്മക്കളാണെന്ന് മാതാപിതാക്കളും സമൂഹവും തിരിച്ചറിയേണ്ടതുണ്ട്. ഇവിടെ തഴയപെടുന്ന സ്ത്രീപക്ഷ ചിന്ത തികച്ചും സാമൂഹിക നീതിവ്യവസ്തയിലെ മൂല്യച്യുതിയല്ലാതെ മറ്റൊന്നുമല്ല. കൂടുതല്‍ ഗൌരവമേറിയ അവബോധം ഇന്ത്യന്‍ സമൂഹം അടിയന്തിരമായി ആര്‍ജിക്കേണ്ടിയിരിക്കുന്നു.
ഡിസംബര്‍ മൂന്നിന് ദില്ലിപോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം
http://dillipost.in/2011/12/03/%E0%B4%AA%E0%B5%86%E0%B4%A3%E0%B5%8D%E2%80%8D%E0%B4%95%E0%B5%8A%E0%B4%B2-%E0%B4%A8%E0%B4%AE%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81-%E0%B4%B6%E0%B5%80%E0%B4%B2%E0%B4%AE%E0%B4%BE%E0%B4%95%E0%B5%81/
വേട്ടക്കാലത്തിനു കൊടിയിറങ്ങുമ്പോള്‍
ഉമേഷ് ഓമനക്കുട്ടന്‍, സിദ്ദിക്ക് റാബിയത്ത് & രാജീവന്‍ കുന്നത്ത്
കേരളത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തില്‍ പാര്‍ടിയും പ്രവര്‍ത്തകരും ഒരുപോലെ ധാര്‍മികമായി വേട്ടയാടപ്പെട്ട ഒരു സംഭവമായിരുന്നു എസ്എന്‍സി ലാവാലിന്‍ ഇടപാട് വിവാദം. ഇതിന്‍മേല്‍ ഉയര്‍ന്ന സാമ്പത്തിക അഴിമതി ആരോപണവുമാവി ബന്ധപ്പെട്ട് 2011 ഡിസംബര്‍ 19നു സിബിഐ തങ്ങളുടെ അന്വേഷണ റിപോര്‍ട്ട് സിബിഐ സ്പെഷ്യല്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ചു. ഈ റിപോര്‍ട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ഉയര്‍ന്ന സാമ്പത്തികപരമായ ആരോപണങ്ങള്‍ക്ക് തെളിവില്ല എന്ന് അന്വേഷണ ഏജന്‍സി കോടതി മുന്‍പാകെ രേഖാമൂലം അറിയിച്ചിരിക്കുന്നു. വ്യക്തിപരമായ നേട്ടത്തിനോ സാമ്പത്തിക ദുരുദ്ദേശ്യത്തോടു കൂടിയോ അല്ലാത്ത നയപരമായ വീഴ്ചകള്‍ എന്ന ഗണത്തില്‍ പെടുത്തിയാണ് ഇനി ഈ കേസ് കോടതി മുന്‍മ്പാകെ വാദ പ്രതിവാദങ്ങള്‍ക്കായി വരിക എന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
ഈ കേസില്‍ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങള്‍ ചരിത്രത്തിന്റെ താളുകളിലേക്ക് മറയപ്പെടുന്നതിന്റെ ആദ്യപടിയായി വേണം സിബിഐ റിപോര്‍ട്ടിനെ മനസിലാക്കേണ്ടത്. അനേകായിരം സംശയങ്ങളുടെയും ആട്ടിപായിക്കലിന്റെയും, അസഭ്യതയുടെയും ദുഷിപ്പുപറച്ചിലിന്റെയും ശകാരവര്‍ഷത്തിന്റെയും കാലമാണ് ഇതോടപ്പം കടന്നുപോകുന്നത്. അവസരവാദികളും, കരിങ്കാലികളും വിപ്ലവ മുഖംമൂടി അണിഞ്ഞുകൊണ്ട് തീവെട്ടിക്കോലമാടിയ കാലംകൂടിയാണിത്.
എന്നാല്‍ ഇത്തരത്തില്‍ ഒരു വാര്‍ത്ത പത്ര മാധ്യമങ്ങളും ഇടതുപക്ഷത്തെ നിരന്തരമായി വേട്ടയാടിയ ബുദ്ധിജിവിളും കണ്ടതായി പോലും നടിച്ചില്ല. നിരവധി ലേഖനങ്ങളും വാര്‍ത്തകളും ലവാലിന്‍ അഴിമതിയെ കുറിച്ച് പ്രസിദ്ധികരിച്ച പത്രങ്ങളും അവസര്‍പ്പക കഥകള്‍ എഴുതിയ ബുദ്ധിജിവികളും തങ്ങള്‍ എഴുതിയ പലതും തെറ്റായിരുന്നു എന്നു ശബ്ദം താഴ്ത്തിയെങ്കിലും പറയും എന്നു കരുതിയവരെ എല്ലാം ഞെട്ടിച്ചു കൊണ്ട് മൗനം അവലംബിക്കുകയാണ് ചെയ്തത്. ‘ഇടതുപക്ഷത്തെ നന്നാക്കുക’ എന്ന അവരുടെ പ്രഖ്യാപിത ലക്ഷ്യം പൊള്ളയായിരുന്നു എന്നു ഈ സംഭവം ബോധ്യപ്പെടുത്തുന്നു.
ഈ ഒരു സാഹചര്യത്തില്‍ ഇത്രയും നാള്‍ ഉണ്ടായ ആരോപണങ്ങളും നിരന്തരമായ വേട്ടയാടലും അതിന്റെ പിന്നാംപുറങ്ങളില്‍ നടന്ന മറ്റുനാടകങ്ങളും കൂടതല്‍ വിശകലനത്തിനു വിധേയമാക്കേണ്ടുന്നതാണ്. ലോകം മുഴുവന്‍ ജനമുന്നേറ്റങ്ങള്‍ നടക്കുകയും “ഇട“ കൂടാരത്തില്‍ നിന്നു ഇടതുപക്ഷ കൂടാരത്തിലേക്കു ചേക്കേറുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരുകയും ചെയ്യുന്ന ഈ ചരിത്ര സന്ധിയില്‍ അത്തരത്തില്‍ ഒരു വിശകലനം കേരളത്തിലേ ഇടതുപക്ഷത്തിന്റെ സമകാലിക ചരിത്രത്തില്‍ ഒഴിച്ചുകുടാന്‍ ആകാത്ത ഒന്നാണ്.
വേട്ടയാടിയത് പ്രസ്ഥാനത്തെ
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സിപിഎമ്മിനെയും അതിന്റെ സഹയാത്രികരെയും പരസ്പര സംശയത്തോടെ തമ്മില്‍ തമ്മില്‍ പോരടിക്കാന്‍ ഇടയാക്കിയ സന്ദര്‍ഭങ്ങള്‍ക്കെല്ലാം അഴിമതി ആരോപണങ്ങളുമായി ബന്ധമുണ്ട്. സിപിഎമ്മിന്റെ സെക്രട്ടറിയുടെ പേരിലാണ് ഈ ആരോപണം ഉയര്‍ന്നത് എന്നത് മൂര്‍ച്ച കൂടിയ ആയുധമായി ഇടതുപക്ഷത്തേ സമൂഹ മധ്യത്തില്‍ താറടിച്ചു കാണിക്കാന്‍ അതിന്റെ ആശയ രാഷ്ട്രിയ വൈരികള്‍ ഉപയോഗിക്കുക എന്നത് ഒരു സ്വാഭാവിക കാര്യമാണ്.
എന്നാല്‍ ഇടതുപക്ഷ കുപ്പായമിട്ട ചില ബുദ്ധിജിവികളും മാധ്യമങ്ങളും ഈ അവസരത്തില്‍ നടത്തിയ ഇടപെടലുകളും ഉയര്‍ത്തിയ ആക്ഷേപങ്ങളും കരുങ്കാലിത്തരം എന്നു വിളിക്കാന്‍ എന്തുകൊണ്ടും യോഗ്യമാണ്. കഴിഞ്ഞകാലത്ത് ഇത്തരക്കാര്‍ക്കെതിരേ തിരഞ്ഞു പിടിച്ച് സമൂഹ മധ്യത്തില്‍ നിര്‍ത്തി അവരുടെ വഞ്ചന സമൂഹത്തിനു ബോധ്യപ്പെടുത്തി കൊടുക്കാന്‍ അമിത പ്രതിരോധത്തില്‍ ആയിപ്പോയ ഇടതുപക്ഷത്തിനു കഴിഞ്ഞില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. അവര്‍ അന്നു പറഞ്ഞ കാര്യങ്ങള്‍ മറവിയുടെ പാണ്ടകുഴിയില്‍ നിന്നു വീണ്ടെടുത്ത് ഒരോരുത്തരായായി അവരുടെ ചെയ്തികള്‍ക്ക് ഉത്തരം പറയിപ്പിക്കേണ്ടുന്ന ഒരു സമയം കൂടിയാണ് ഇത്.
അതിനു മുന്‍മ്പായി ഈ ആരോപണം കേരളത്തിലേയും ദേശിയതലത്തിലേയും പാര്‍ടിയേയും പാര്‍ടിക്കാരേയും എങ്ങനേ ബാധിച്ചു എന്നു വിലയിരുത്തേണ്ടതുണ്ട്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് സമൂഹത്തിന്റെ മനസ്സാക്ഷിക്കു മുന്നില്‍ വഞ്ചകരെന്ന വിളിക്ക് മറുപടി പറയാന്‍ കഴിയാതെ കുഴങ്ങിയ നാളുകള്‍ക്കു അന്ത്യം കുറിച്ചുകൊണ്ടാണ് സിബിഐയുടെ പുതിയ റിപോര്‍ട്ട് പുറത്തു വന്നത്. അഴിമതി നടത്തിയും സ്വജനപക്ഷപാതം കാണിച്ചും പൊതുമുതല്‍ കൈക്കലാക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നതായി നിരന്തരമായി പ്രസംഗിച്ചും ലേഖനങ്ങള്‍ എഴുതിയും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചും ഒരു വിഭാഗം ആള്‍ക്കാര്‍ അരങ്ങ് കൈയടക്കി. ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി മാറി എന്നും കുത്തക മുതലാളിമാരുടെയും സമ്പന്നരുടെയും താത്പര്യങ്ങളാണ് സംരക്ഷിക്കുന്നത് എന്ന് പ്രചരിപ്പിക്കപ്പെട്ടു. ഇടതുപക്ഷവും വലതുപക്ഷവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്നതിനു ഉദാഹരണമായി ലാവലിന്‍ വിവാദം ഉയര്‍ത്തികാണിച്ചു കൊണ്ടായിരുന്നു ഇത്തരകാരുടെ വാചോടാപങ്ങള്‍.
ഇക്കാലത്ത് സിപിഐ(എം)ന്റെ ദേശിയ ജനറല്‍ സെക്രട്ടറിയ്ക്കുവരെ നിരന്തരം ഈ വിവാദങ്ങള്‍ക്ക് ഉത്തരം പറയാനും ആരോപണങ്ങള്‍ നേരിടാനും സമയവും ഉര്‍ജ്ജവും ചിലവാക്കേണ്ടിവന്നു. കേരളത്തില്‍ വര്‍ഷങ്ങളോളം ഈ വിഷയത്തില്‍ പാര്‍ടിയ്ക്ക് നിരന്തരമായ ചര്‍ച്ചകളിലും രാഷ്ട്രീയ സമരങ്ങളിലും എര്‍പ്പെടേണ്ടിവന്നു. ഇടതുപക്ഷത്തിന്റെ വാദങ്ങളേക്കാള്‍ മറ്റുള്ളവര്‍ നടത്തിയ പ്രചരണ കോലാഹലങ്ങള്‍ക്കാണ് പ്രാമുഖ്യം ലഭിച്ചത്. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ വളരെ കാലം നീണ്ടു നിന്നതിന്റെ പ്രത്യാഘാതങ്ങള്‍ പലതായിരുന്നു.
അതില്‍ എറ്റവും പ്രധാനം ഇടതുപക്ഷത്തിനു സമൂഹ മധ്യത്തില്‍ അതിന്റെ മുഖം നഷ്ടപ്പെട്ടു എന്നതാണ്. ഈ പറയുന്നതാണ് ഇടതുപക്ഷം എന്നു ഭുരിപക്ഷം ജനങ്ങളും വിശ്വസിക്കുന്ന ഒരു അവസ്ഥ ഇതുമൂലം സംജാതമായി. ഇതു കുറേശ്ശേ പര്‍ട്ടി സഖാക്കളെയും ബാധിച്ചു എന്നത് നിക്ഷേധിക്കാന്‍ കഴിയത്ത കാര്യമാണ്. ഇത്തരം പ്രചരണ കോലാഹലങ്ങളില്‍ വിണ് ഒരു വിഭാഗം ഈ കാലയളവില്‍ പാര്‍ടിയില്‍ നിന്നും അകന്നു പോയി. ഇത്തരത്തില്‍ പോയവര്‍ പുറത്തുപോയി ഇത്തരം പ്രചരണങ്ങള്‍ ശരിവയ്ക്കുന്ന രീതിയില്‍ സംസാരിക്കുകകൂടി ചെയ്യാന്‍ തുടങ്ങിയത് കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടു പോകുന്നതിലേക്ക് നയിച്ചു. മുന്‍മ്പ് ഇത്തരത്തില്‍ പാര്‍ടി സഖാക്കള്‍ക്ക് നേരേ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പാര്‍ടി അണികളും പ്രവര്‍ത്തകരും അതു വിശ്വസിച്ചിരുന്നില്ല എന്നു മാത്രമല്ല, അതിന്റെ നിജസ്ഥിതി പാര്‍ടി പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കേണ്ടുന്ന ഒരു സാഹജര്യം പോലും പലപ്പഴും ഉണ്ടായിരുന്നില്ല. എന്നാല്‍ ലവാലിന്‍ വിവാദം പല പ്രവര്‍ത്തകര്‍ക്കും വിണ്ടും വിണ്ടും വിശദികരിച്ച് കൊടുക്കേണ്ടി വന്നു. എല്ലാ വിശദീകരണങ്ങള്‍ക്ക് ശേഷവും സംശയങ്ങള്‍ സഖാക്കളുടെ മനസില്‍ ബാക്കി നില്‍ക്കുന്ന ഒരു അവസ്ഥ കൂടി സംജാതമായി എന്നത് കൂടുതല്‍ ചിന്തകള്‍ക്ക് വിധേയമാക്കേണ്ട കാര്യമാണ്.
അതിവിപ്ലവകാലത്തെ കുറുക്കന്മാര്‍
ഇക്കാലത്ത് അരാജക ബുദ്ധിജീവികളും, ഉത്തരാധുനിക ബുദ്ധിജീവികളും, കുത്തക-മഞ്ഞ മാധ്യമങ്ങളും അതിവിപ്ലവകാരികളായിമാറിക്കൊണ്ട് സിപിഎം എന്നത് ചരിത്രത്തിലെങ്ങോ കണ്ട ഒരു സ്വപ്നമാണെന്ന് ഇന്നാട്ടിലെ ജനങ്ങളോട് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. ചരിത്രപരമായി ഇടതുപക്ഷം എന്നത് ഇനി ഇല്ല എന്നും അതിന്റെ വേഷം ഇനി തങ്ങള്‍ക്കുള്ളതാണെന്നും ഇവര്‍ ഉദ്ഘോഷിച്ചു. “മ“ പത്രക്കാരുടെ മാധ്യമ-ബൌദ്ധിക ഗുണ്ടായിസം പല പല “ഇടങ്ങള്‍” നിര്‍മിച്ചുകൊണ്ട് ഇക്കാലത്ത് കേരളസമൂഹത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധം സ്വാധീനം ചെലുത്തുന്നത് നാം കണ്ടതാണ്. ഇതില്‍ എടുത്തു പറേയേണ്ടുന്ന പത്ര മാധ്യമ സ്ഥാപനമാണ് ‘മാധ്യയമം’. ജമാ അത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ഈ സ്ഥാപനം ഇടതുപക്ഷത്തിനു പല ബദലുകളും മുന്നോട്ടു വച്ചു. പിന്‍തിരിപ്പന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മറയായി ഉപയോഗിക്കുന്ന സോളിഡാരിറ്റി പോലുള്ള തങ്ങളുടെ പ്രസ്ഥാനങ്ങളെ ഇടതുപക്ഷത്തിനു ബദലായി പലയിടത്തും തിരുകി കയറ്റി.
ഇത്തരത്തില്‍ അവര്‍ക്ക് സ്വാധീനം ഉണ്ടാകാന്‍ കാരണമായത് ഇടതുപക്ഷത്തിന്റേതു മാത്രമായിരുന്ന വിമര്‍ശന മണ്ഡലങ്ങള്‍ ഇവര്‍ക്ക് കൈയ്യേറാനായതുകൊണ്ടാണ്. ഈ ബുദ്ധിജീവികള്‍ ഇടതുപക്ഷത്തെ നിലംപരിശാക്കാനുള്ള മോഹവുമായി ഇക്കാലത്ത് തങ്ങളുടെ അച്ചുകൂടങ്ങള്‍ നിറച്ചത് എസ്എന്‍സി ലവാലിന്‍ എന്ന അപവാദപ്രചാരണങ്ങളുടെ പിന്നാമ്പുറങ്ങളിലായിരുന്നു.
അഴിമതി വിരുദ്ധപ്പോരാട്ടങ്ങളുടെ മുന്നണി പോരാളികളായിരുന്ന സഖാക്കളുടെ പാര്‍ടി അതിന്റെ സെക്രട്ടറിക്ക് നേരെ ഉയര്‍ന്ന അഴിമതി ആരോപണം പ്രതിരോധിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അതിന്റെ കിതപ്പും കുതിപ്പും ഇടതുപക്ഷത്തിന്റെ വര്‍ത്തമാന കാല ചരിത്രത്തെ നിര്‍ണയിക്കുന്നതായി മാറി. വര്‍ത്തമാന കാലത്ത് ഇടതുപക്ഷം എന്ത് എന്ന ചോദ്യത്തിന് എസ്എന്‍സി ലവാലിന്‍ എന്ന സമസ്യയ്ക്ക് കൂടി ഉത്തരം പറയാന്‍ ഓരോ സഖാക്കളും ഉത്തരവാദിത്തപ്പെട്ടവരായിമാറി. സാമൂഹിക പുരോഗതിക്ക് ത്വരണം നല്‍കേണ്ടവര്‍ ഒരു അപസര്‍പ്പക കഥയിലെ കഥാപാത്രങ്ങളായി ചുരുക്കപ്പെട്ടു. ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട റിപോര്‍ട്ട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലമായി കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിനും അതിന്റെ സഹയാത്രികര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും ഉണ്ടാക്കിയ മാറ്റങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യുവാന്‍ വഴിവയ്ക്കപ്പെടണം. ഇടതുപക്ഷത്തിന്റെ മുന്നോട്ടുള്ള യാത്രക്ക് അത് അനിവാര്യമാണ്.
എല്ലാവരും കണക്കാണോ?
പാര്‍ടിക്കാര്‍ക്ക് സംഭവിച്ചതെന്തെന്ന ചോദ്യത്തിന് കാലാകാലമായി ഇടതുപക്ഷം തെറ്റ് എന്ന കണ്ട് അതിര്‍ത്തുപോന്നിരുന്ന അഴിമതി പോലുള്ള പലകാര്യങ്ങളും ലവാലിന്‍ വിവാദത്തിന്റെ വെളിച്ചത്തില്‍ രഹസ്യമായി ന്യായികരിക്കാന്‍ പാര്‍ടികാര്‍പോലും തയ്യാറാകുന്ന ഒരു ശ്രമം ഇക്കാലത്ത് നാം കണുക ഉണ്ടായി. “എല്ലാവരും കണക്കാ” എന്ന പിന്തിരിപ്പന്‍ ആശയത്തിനു കേരള മണ്ണില്‍ ആവോളം വേരോട്ടം കിട്ടാന്‍ ഇത്തരത്തില്‍ ഉള്ള അവസരവാദ യുക്തികള്‍ ഇടയാക്കി.
അധികാരത്തിന്റെ പടവുകള്‍ കയറിപോകാന്‍ ഉള്ള ഒരു ഉപകരണമായി പാര്‍ടിയേ പലരും കണ്ടു. നേതാവ് ലവാലിനല്ലേ, ലാല്‍സലാം ലവാലിന്‍ സലാമല്ലേ എന്ന പദപ്രയോഗങ്ങളിലൂടെ അനീതിയുടെയും കൊള്ളരുതായ്മയുടെയും വിഴുപ്പു ഭാണ്ഡം ചുമക്കുന്നവര്‍ അവരെ ന്യായീകരിച്ചു. എതിര്‍ത്തവരെ നേതാവിനെ കണ്ടു പഠിക്കാന്‍ ഉപദേശിച്ചു, പരിഹസിച്ചു. സമൂഹപുരോഗതിയ്കും നീതിന്യായത്തില്‍ അതിഷ്ടിതമായ സാമുഹികവ്യവസ്ഥാ നിര്‍മിതിയ്ക്കും ഭൂഷണമല്ലാത്ത പ്രവര്‍ത്തനങ്ങളെല്ലാം ന്യായീകരിക്കപ്പെട്ടു. ഭൂരിപക്ഷ ചിന്തയും മനസും ഇത്തരത്തില്‍ രൂപപ്പെടുത്തുന്നതില്‍ ഈ ലവാലിന്‍ കാലഘട്ടം വഹിച്ചപങ്ക് വരും കാലങ്ങളില്‍ ഇടതുപക്ഷക്കാരെ വേദിനിപ്പിക്കതന്നെ ചെയ്യും. അധികാര വടംവലികളും പാര്‍ലമെന്ററി വ്യാമോഹങ്ങളും സാധാരണവത്കരിക്കപ്പെട്ടത്തില്‍ ഞാനും നീയും കുഴപ്പക്കാര്‍ അതിനാല്‍ സമവായത്തില്‍ മോഷ്ടിക്കു എന്ന തത്വശാസ്ത്രത്തിന്റെ പുത്തന്‍ നീതീകരണമാണ് ലവാലിന്‍ കഥയിലൂടെ അരങ്ങുതകര്‍ത്തത്.
ഇക്കാലഘട്ടത്തില്‍ ഇത്തരം സമസ്യകള്‍ക്ക് അപ്പുറവും ഇപ്പുറവും നിന്നവര്‍ ഉയര്‍ത്തിയ വാദഗതികള്‍ ആത്മവിമര്‍ശനത്തിനു വിധേയമാക്കേണ്ട അവസരം കൂടിയാണിത്. ലവാലിന്‍ കേസിനെ ചുറ്റിപറ്റി ഉയര്‍ന്ന വിവാദങ്ങളില്‍ ഇടതുപക്ഷത്തിലെ ഓരോ സഖാവും കള്ളത്തരത്തിന്റെ ഓരോ കണികകളാണെന്നു വരുത്തിതീര്‍ക്കാന്‍ സഖാക്കള്‍ തന്നെ പരസ്പരം നടത്തിയ ശ്രമങ്ങളും ഈ അവസരത്തില്‍ പിണറായി വിജയന്‍ ചെന്നൈ വഴി ബങ്കോങ്ങിലേക്കും സിംഗപോരിലേക്കും പണമൊഴുക്കുന്നു എന്നു ബ്രാഞ്ചു കമ്മിറ്റി അംഗം മുതല്‍ അമേരിക്കന്‍ സാമ്രാജ്യത്വ ഭടന്മാര്‍വരെ ഒരുപോലെ വിശ്വസിചിരുന്നു എന്നതും അതു ഒളിഞ്ഞും തെളിഞ്ഞും ആവര്‍ത്തിച്ചു പറഞ്ഞു എന്നുള്ളതും അത്ര നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല.
തെരുവുകള്‍ക്ക് ജീവന്‍ കൊടുക്കുക
സഖാക്കള്‍ തമ്മിലുള്ളതും സഖാക്കളോടു സമുഹത്തിനുമുണ്ടായിരുന്ന വിശ്വാസത്തിന്റെ കോട്ടകള്‍ക്ക് ഈ കാലയളവില്‍ വിള്ളല്‍ വീണു എന്നത് നിഷേധിക്കാന്‍ കഴിയാത്ത കാര്യമാണ്. സോഷ്യലിസ്റ്റു സ്വപ്നങ്ങളുടെ കാലം കഴിഞ്ഞു എന്നു പറഞ്ഞു അതിനു ചരമകുറിപ്പുകള്‍ എഴുതാന്‍ ആള്‍ക്കാര്‍ തമ്മില്‍ മത്സരിക്കുന്ന കാലമായിരുന്നു അത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രിയ മുദ്രാവാക്യങ്ങളും സാമൂഹിക അടിത്തറയും ഇടങ്ങളായി മുറിച്ചു പങ്കിട്ടെടുക്കുവാന്‍ ഉത്തരാധുനികര്‍ മുതല്‍ മത മൗലികവാദികള്‍വരെ ഇക്കാലത്ത് കിണഞ്ഞ് പരിശ്രമിച്ചു കൊണ്ടേയിരുന്നു. അക്കൂട്ടരുടെ ശ്രമങ്ങള്‍ക്ക് ലവാലിന്‍ വിവാദം ഇടതുപക്ഷത്തിന്റെ പാളയങ്ങളില്‍ ഉണ്ടാക്കിയ വിള്ളല്‍ ഊര്‍ജം പകര്‍ന്നുവെന്നതാണ് നേര്.
“സന്തുഷ്ടമായ നഗരത്തിന്റെ മധ്യത്തിലേക്ക് അവര്‍ എലികളെ തുറന്നുവിട്ടു. അതു പിന്നിട് ആ നഗരത്തിന്റെ ശാന്തിയേ തന്നെ തകര്‍ത്തു” എന്ന അല്‍ബേര്‍ കാമുവിന്റെ ‘പ്ലേഗ്’ എന്ന നോവലിലെ വാക്യത്തിനെ ഓര്‍മിപ്പിക്കന്നതായിരുന്നു ഈ മാധ്യമ പ്രചരണ വേലകള്‍. എല്ലാതരം പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കു പ്രചരണം നല്‍കുന്നതിനൊപ്പം അതിനെ ആശയതലത്തിലും രാഷ്ട്രിയ തലത്തിലും നേരിടേണ്ടിയിരുന്ന ഇടതുപക്ഷത്തേ വിവാദങ്ങളിലും അഴമതികഥകളിലും നിരന്തരമായി കുടുക്കി ഇടുകയും ചെയ്തു.
എലികള്‍ പെരുകി. പകര്‍ച്ച വ്യാധികള്‍ അതിവേഗത്തില്‍ പടര്‍ന്നു പിടിക്കാനും തുടങ്ങി. പക്ഷേ തടയേണ്ടവര്‍ കണ്ടില്ല. കാരണം അവര്‍ മറ്റൊരു യുദ്ധം നടത്തുകയായിരുന്നു. ആ യുദ്ധത്തില്‍ താത്കാലികമായെങ്കിലും ഒരു വിജയം വന്നിരിക്കുന്നു. പക്ഷേ എലികള്‍ പരത്തിയ രോഗം ഇപ്പോള്‍ പല ഘട്ടങ്ങളും പിന്നിട്ട് മൂര്‍ച്ഛിച്ചിരിക്കുന്നു. പല അനുബന്ധ അസുഖങ്ങളും ഇതോടപ്പം പ്രത്യക്ഷപ്പെടുകയും പ്രശ്നം കൂടുതല്‍ ഗുരുതരമാകുകയും ചെയ്തിരിക്കുന്നു. പണ്ടേ ഉള്ള പല അസുഖങ്ങളും ഇപ്പോള്‍ മുര്‍ച്ഛിച്ചിക്കുന്നതിനും ഈ സാഹചര്യം ഇടയാക്കി. ഈ സാഹചര്യത്തിലേക്ക് നയിക്കുന്നതില്‍ ഇത്തരം മാധ്യമ ബൗദ്ധിക നീലകുറുക്കന്‍മാര്‍ വഹിച്ച പങ്ക് ശരിയായി വിലയിരുത്തേണ്ടുന്നത് ശക്തവും ഫലപ്രദവുമായ ചികിത്സാ പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണ്.
സൂര്യന്‍ നട്ടുച്ചയ്ക്ക് കത്തിജ്വലിച്ചു നില്‍ക്കുന്ന സമയത്ത് കത്തിച്ചു പിടിച്ച റാന്തലുമായി യഥാര്‍ത്ഥ മനുഷ്യനേതേടി ഏഥന്‍സിന്റെ തെരുവിലേക്ക് ഇറങ്ങിയ ഡയോജനിസ് അന്നു വഴിതെറ്റിയ്ക്കപ്പെട്ട ജനത്തോട് പറയാന്‍ ശ്രമിച്ചത് അധികാര വര്‍ഗത്തിന്റെ പൊട്ടന്‍കളികളെ കുറിച്ചായിരുന്നു. അധികാര വര്‍ഗത്തോട് കലഹിക്കുന്ന ഒരോ ഇടതുപക്ഷ പുരോഗമനകാരനും/കാരിയും ഡയോജനിസിന്റെ കൈയില്‍ ഉള്ള റാന്തല്‍ വിളക്കിലെ കത്തുന്ന തിരികളാണ്. ആ റാന്തലിന്റെ വെളിച്ചം സമുഹത്തിനു യാഥാര്‍ഥ്യത്തിന്റെ മുഖം കാട്ടികൊടുക്കുന്നതിനായി ഉപയോഗപ്പെടേണ്ടതാണ്. എന്നാല്‍ ആ തിരികളില്‍ പലതും കരിന്തിരി കത്തിപോയി എന്നതാണ് യാഥാര്‍ത്യം.
തന്റെ മണ്‍കുടിലിന്നു മുന്നില്‍ സൂര്യനോട് സംവംദിച്ചു കൊണ്ടിരുന്ന ഡയോജനിസിന്റെ മുന്നിലേക്ക് വന്ന അലക്സാണ്ടര്‍ ചക്രവര്‍ത്തിയോട് അഹങ്കാരത്തിന്റെയും ഗര്‍വിന്റെയും കരിനിഴലുകള്‍ എന്നെ സത്യത്തിന്റെ പ്രകാശത്തില്‍ നിന്നു മറച്ചിരിക്കുന്നു, അതിനാല്‍ മാറിനില്‍ക്കു എനിക്കു സത്യത്തിന്റെ മുഖം കാണണം എന്നു പറഞ്ഞ ആ ത്വതജ്ഞാനിയുടെ അതേ മാര്‍ഗമാണ് ഈ കരിന്തിരികളുടെ കാര്യത്തിലും ഇനി ചെയ്യാനുള്ളത്. കരിന്തിരികള്‍ എടുത്തുമാറ്റി അതില്‍ നിന്നു ഉയരുന്ന കറുത്ത പുകയില്‍ നിന്നു മോചനം നേടി സത്യത്തിനു നേരേപിടിച്ച വിളക്കായി ഡയോജനിസ് തെരുവിലേക്ക് ഇറങ്ങാന്‍ ഉള്ള ഒരു ചരിത്ര മുഹൂര്‍ത്തം കൂടിയാണ് ഇത്.
എലിയേ നേരിടേണ്ടവര്‍ തമ്മില്‍ തല്ലിയാല്‍ മൂഷിക ഭരണമായിരിക്കും ഫലം. എലിയേ കൊല്ലാന്‍ അതിന്റെ വാസ്ഥലങ്ങളില്‍ പ്രധനമായ ഓവു ചാലുകള്‍ അടച്ചു കളഞ്ഞാല്‍ മലിനജലം കെട്ടികിടക്കുന്നതിനും അന്തരിക്ഷം ദുര്‍ഗന്ധ പൂരിതമാകുന്നതിലേക്കുമായിരിക്കും നയിക്കുക. ഓവുചാലുകളില്‍ കൂടി വെള്ളം ഒഴുകി പോകുന്നതിനു തടസ്സമുണ്ടാക്കാത്ത എലി നശികരണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ വിജയം കാണുകയുള്ളു.
പ്രകാശം പരക്കുമ്പോള്‍ എലികള്‍ താനേ ഓടിയോളിക്കും. അപ്പോള്‍ അവയുടെ മാളങ്ങള്‍ ആക്രമിച്ച് അവയെ എളുപ്പം നശിപ്പിക്കാനും കഴിയും; കുറഞ്ഞ പക്ഷം നിയന്ത്രിക്കാനെങ്കിലും കഴിയും. എലികള്‍ നശിപ്പിക്കപ്പെട്ടാല്‍ പകര്‍ച്ച വ്യാധി പരക്കുന്നത് തടയുന്നതും, രോഗം ബാധിച്ചവരെ ചികത്സിക്കുന്നതും എളുപ്പമാകും.തെരുവുകള്‍ക്ക് ജിവന്‍ വയ്ക്കാന്‍ ഇനി അതു മാത്രമാണ് മര്‍ഗം.
ജനുവരി രണ്ടിന് ദില്ലിപോസ്റ്റില്‍ പ്രസിദ്ധീകരിച്ചത്
ലിങ്ക് http://dillipost.in/2012/01/02/%E0%B4%B5%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B2%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%81-%E0%B4%95%E0%B5%8A%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BF/
–ലേഖകര്‍ ദില്ലി ജെഎന്‍യുവില്‍ ഗവേഷകരാണ്.