Saturday, June 30, 2012

ജെഎന്‍യു: ചുവര്‍ചിത്രങ്ങള്‍ക്കപ്പുറത്തെ പൊതുബോധം

രാജീവന്‍ കുന്നത്ത് & സിദ്ധീക്ക് റാബിയത്ത്


 ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ (ജെഎന്‍യു) വിദ്യാര്‍ത്ഥി രാഷ്ട്രീയം കഴിഞ്ഞ കുറച്ചു നാളുകളായി ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 2012 മാര്‍ച്ച് 1ന് നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സിപിഐഎംഎല്ലിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്‍ (AISA–ഐസ) ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ച് യുണിയന്‍ ഭാരവാഹിത്വം ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് ഐസ വിദ്യാര്‍ത്ഥി യുണിയന്‍ നിലനിര്‍ത്തുന്നത്. മലയാള മാധ്യമങ്ങളും ഇന്ത്യയിലെ ഇതര ഭാഷാ മാധ്യമങ്ങളും തങ്ങളുടെ വാര്‍ത്തകളില്‍ ‘തീവ്ര ഇടതു പക്ഷമായ ഐസ’, യൂണിയന്‍ വീണ്ടും പിടിച്ചെടുത്തെന്നും സാമ്പ്രദായിക ഇടതുപക്ഷത്തിന്റെ, അഥവാ എസ്എഫ്ഐ പോലുള്ള ജനകീയ ഇടതുപക്ഷത്തിന്റെ, അന്ത്യം കുറിച്ചുവെന്നുമാണ് തലവാചകങ്ങളായി വായനക്കാരുടെ മുന്നിലെത്തിച്ചിരിക്കുന്നത്. ഇത്തരം മാധ്യമ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, തീവ്ര ഇടതുപക്ഷത്തിന്റെ പ്രതിനിധി എന്ന നിലക്ക് ഐസ എത്രത്തോളം തീവ്രമാണ് എന്നതിനെക്കുറിച്ചും, എസ്എഫ്ഐയുടെ പരാജയത്തെക്കുറിച്ചും അഖില വിമല്‍ എഴുതിയ “ജെഎന്‍യുവിലെ വ്യാജബിംബങ്ങള്‍” എന്ന ലേഖനത്തിന്റെ വെളിച്ചത്തില്‍ ചില നിരീക്ഷണങ്ങളും കൂട്ടിച്ചേര്‍ക്കലുകളുമാണ് ഈ ലേഖനത്തിന്‍റെ പ്രധാന ഉദ്ദേശ്യം. ഇതോടൊപ്പം തന്നെ, ജെഎന്‍യു ക്യാമ്പസിലെ വിദ്യാര്‍ഥികളുടെ രാഷ്ട്രീയ പൊതുബോധത്തെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെ? ഇടത് രാഷ്ട്രീയത്തിന്റെ പ്രധാന പ്രതിനിധികളായ ഐസയും എസ്എഫ്ഐയും അവരുടെ രാഷ്ട്രീയത്തെ എങ്ങനെയാണ് ക്യാമ്പസില്‍ അടയാളപ്പെടുത്തുന്നത്? വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനയുടെ രാഷ്ട്രീയം എങ്ങനെയാണ് പ്രസക്തമാകുന്നത് എന്നീ ചോദ്യങ്ങളും അഖിലയുടെ ലേഖനത്തിനു നല്‍കുന്ന മറുപടിയോട് ചേര്‍ത്ത്‌ പരിശോധിക്കേണ്ടതാണ്.
രാഷ്ട്രീയ പൊതുബോധവും ജെഎന്‍യു സമൂഹവും
വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും അത് ഉയര്‍ത്തിപിടിച്ച സംഘടിത രാഷ്ട്രീയമൂല്യവും വിദ്യാഭ്യാസ മേഖലയുടെയും അതുവഴിയുള്ള സാമൂഹിക മാറ്റത്തിനും ഇണങ്ങുന്ന ചാലക ശക്തിയായി പലപ്പോഴും മാറിയിട്ടുണ്ട്. ചരിത്രം പരിശോധിക്കുമ്പോള്‍ അത്തരം മാറ്റങ്ങള്‍ സുവ്യക്തവുമാണ്. 1960കളില്‍ അമേരിക്കയിലേയും പശ്ചിമ യുറോപ്യന്‍ രാജ്യങ്ങളിലേയും സര്‍വകലാശാലയിലെ സംഘടിത വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നത് അവിടങ്ങളില്‍ നിലനിന്നിരുന്ന വിദ്യാര്‍ത്ഥിവിരുദ്ധ നയങ്ങളുടെ
പശ്ചാത്തലത്തിലാണ്. അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ കൈക്കൊണ്ട രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക-സാമ്പത്തിക നയങ്ങളുടെ വിരുദ്ധതകളെയും ചോദ്യം ചെയ്തുകൊണ്ടാണ് ഇത്തരം വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. 1960കളില്‍ ആരംഭിച്ച ഈ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ആഗോളതലത്തിലുള്ള വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പാകപെടുത്തുന്നതില്‍ ചെറുതും
വലുതുമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തന സ്വഭാവവും, രാഷ്ട്രീയ നിലപാടുകളും
രാജ്യങ്ങള്‍ തോറും വ്യത്യാസപെട്ടതാണെങ്കിലും, അതത് രാജ്യങ്ങളില്‍ തനതായ ഒരു ധൈഷണിക സംസ്കാരവും രാഷ്ട്രീയ മുല്യവും വളര്‍ത്തിയെടുക്കുന്നതില്‍ അവക്ക് നിര്‍ണായക പങ്കു വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇത്തരമൊരു ചരിത്ര പശ്ചാത്തലത്തിലാണ് ജെഎന്‍യുവിലും വിദ്യാര്‍ത്ഥി രാഷ്ട്രീയം രൂപപ്പെടുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇടയില്‍ ജെഎന്‍യു വ്യത്യസ്തമാകുന്നത് പൊതുവെ വിളിച്ചുവരുന്ന “ജെഎന്‍യു സംസ്കാര”വുമായി ബന്ധപ്പെട്ടാണ്. അഖിലയുടെ ലേഖനം പരാമര്‍ശിക്കുന്നതുപോലെ വിദ്യാര്‍ത്ഥി യുണിയന്‍ തെരഞ്ഞെടുപ്പ്, ജെഎന്‍യു വിദ്യാര്‍ത്ഥി പ്രവേശനം, അത് നിലനിര്‍ത്താന്‍ ശ്രമിച്ച അക്കാദമിക നിലവാരം, ദേശിയ-അന്തര്‍ദേശീയ സംഭവവികാസങ്ങളോട് ജെഎന്‍യു സമൂഹം വെച്ചുപുലര്‍ത്തുന്ന നിലപാട് എന്നിവയെല്ലാം ഉള്‍ചേര്‍ന്നതാണ് ഈ സംസ്കാരം.
1969 നവംബറില്‍ നിലവില്‍ വന്ന ജെഎന്‍യുവിന് രാജ്യത്ത് നിലനില്കുന്ന ഉന്നത വിദ്യാഭ്യാസ രീതിക്ക് ഒരു ബദല്‍പാത ഒരുക്കുക എന്ന ദൌത്യംകൂടി ഉണ്ടായിരുന്നു. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച് 22 വര്‍ഷത്തിനു ശേഷം ജെഎന്‍യു നിലവില്‍ വരുമ്പോള്‍, ലക്ഷോപലക്ഷം ഇന്ത്യക്കാര്‍ക്ക് സ്കൂള്‍-കോളേജ് വിദ്യാഭ്യാസം നേടാന്‍ പര്യാപ്തമാകുന്ന അടിസ്ഥാന സൗകര്യം പോലും അന്ന് ഉണ്ടായിരുന്നില്ല. എല്ലാം കൊണ്ടും പിറകോട്ടടിക്കപ്പെട്ട ഇന്ത്യന്‍ ഗ്രാമങ്ങളേയും അവിടുത്തെ ജനതയേയും ഉള്‍കൊള്ളാന്‍ കഴിയുന്നതോടൊപ്പം, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായിരിക്കണം ഈ സര്‍വകലാശാലയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന വിവി ഗിരി അഭിപ്രായപ്പെട്ടിരുന്നു. നഗരങ്ങളിലെ ഉന്നത ശ്രേണിയിലുള്ളവര്‍ക്ക്‌ വിദ്യാഭ്യാസ പ്രവേശനത്തിന് പ്രാമുഖ്യം കൊടുത്തപ്പോള്‍ ഗ്രാമങ്ങളിലേയും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസം നേടുന്ന പ്രക്രിയ തടസപ്പെടുത്തിയെന്നും, ഇത് യൂണിവേഴ്സിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നും വഴിതെറ്റി ചലിച്ചുവെന്നും അന്നത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് വിസി കോശി പറയുകയുണ്ടായി. ഇന്ത്യന്‍ ഭരണവര്‍ഗ ആശയത്തിന്റെ ഭാഗമായി പലപ്പോഴും നിലനിന്ന സര്‍വകലാശാലയുടെ അധികാര ഘടനക്ക് വിരുദ്ധമായ ശബ്ദമായിട്ടാണ് പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ കാമ്പസില്‍ തങ്ങളുടെ രാഷ്ട്രീയാധിപത്യം ഉറപ്പിക്കുന്നത്. ഇതോടുകൂടിയാണ് ഇന്ത്യന്‍ സമൂഹം അന്നേവരെ ദര്‍ശിച്ചിട്ടില്ലാത്തതും ഏറെക്കുറെ പുരോഗമനപരമായ വിദ്യാര്‍ത്ഥി പ്രവേശന നയം പിന്തുടരാന്‍ പില്‍ക്കാലത്ത് സര്‍വകലാശാലാ അധികൃതര്‍ നിര്‍ബന്ധിക്കപ്പെട്ടത്.
ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ അവകാശ സംരക്ഷണങ്ങള്‍ക്കായി എണ്ണമറ്റ വിദ്യാര്‍ത്ഥി സമരങ്ങള്‍ സംഘടിപ്പിക്കുകയും 1970 മുതല്‍ 1990 വരെയുള്ള രണ്ട് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയവത്കരണം പാകപ്പെടുത്തിയ ഒരു മണ്ണിന്റെ സ്വാഭാവിക പരിണിതിയായിരുന്നു എസ്എഫ്ഐ നേതൃത്വം നല്‍കിയ ജെഎന്‍യു വിദ്യാര്‍ത്ഥി രാഷ്ട്രീയം, അഥവാ അതിന്‍റെ സംസ്കാരം. ഇങ്ങനെ വളര്‍ന്നുവന്ന എസ്എഫ്ഐയുടെ നേതൃനിര ഒരേസമയം തന്നെ ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ സര്‍വവിധ സ്പന്ദനങ്ങളെ തിരിച്ചറിയാനും, ദേശീയ അന്തര്‍ദേശീയ രാഷ്ട്രീയത്തില്‍ ഉടലെടുക്കുന്ന എണ്ണമറ്റ വിഷയങ്ങളെ കോര്‍ത്തിണക്കികൊണ്ട് സംവാദാത്മക രാഷ്ട്രീയ ഭൂമിക കെട്ടിപ്പടുക്കാനും വിജയിച്ചവരായിരുന്നു.
ഏത് തരത്തിലുള്ള രാഷ്ട്രീയമാണോ സമൂഹത്തില്‍ മേല്‍കൈ നേടുന്നത്, അത് തന്നെയായിരികും സ്വാഭാവികമായും, പ്രസ്തുത സമൂഹത്തിന്റെ പൊതുബോധ രൂപീകരണത്തില്‍ നിര്‍ണായകമാകുന്നതും. ഇങ്ങനെ നോകുമ്പോഴാണ്, തെരഞ്ഞെടുപ്പും അതിലെ വിജയ-പരാജയവും രാഷ്ട്രീയവത്കരണത്തിന്റെ നിരവധി അളവുകോലുകളില്‍ ഒന്നായിമാറുന്നത്. ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒട്ടും വിഭിന്നവുമായിരുന്നില്ല എക്കാലത്തേയും ജെഎന്‍യു രാഷ്ട്രീയത്തിന്റെ രൂപീകരണവും.
അഖില ഉയര്‍ത്തുന്ന “2007നു മുന്‍പ്‌ നാമമാത്രമായ ചില പരാജയങ്ങള്‍ ഒഴിച്ചാല്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്തി സമൂഹം മുഖ്യധാര ഇടതിനോടായിരുന്നു കൂറ് പുലര്‍ത്തിയിരുന്നത്” എന്ന വാദത്തിനോട് ചില വിയോജിപ്പുകള്‍ കൂടി രേഖപെടുത്തേണ്ടതുണ്ട്. തൊണ്ണൂറുകള്‍ക്ക് ശേഷം ഉടലെടുത്ത ദേശീയ-അന്തര്‍ദേശീയ സംഭവ വികാസങ്ങള്‍ ക്യാമ്പസിലെ രാഷ്ട്രീയ സമവാക്യങ്ങളെ തന്നെ വലിയ രൂപത്തില്‍ സ്വാധീനിച്ചതായി ചില ഘടകങ്ങളുടെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ നമുക്ക് മനസിലാക്കാം. ഇതില്‍ പ്രധാനമായും ചൈനയിലെ ടിയാന്‍മെന്‍ സ്ക്വയര്‍ വിദ്യാര്‍ത്ഥി പ്രക്ഷോപത്തിന് നേരെ ചൈനീസ് ഭരണകൂടം കൈക്കൊണ്ട നടപടിയും തൊണ്ണൂറുകള്‍ക്കുശേഷം സോവിയറ്റ് റഷയുള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ക്കുണ്ടായ തിരിച്ചടിയും ഇന്ത്യയിലെ ഇടതു രാഷ്ട്രീയത്തിനും അതിന്‍റെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും താല്ക്കാലികമായെങ്കിലും മങ്ങലേല്‍പ്പിച്ചിട്ടുണ്ട് എന്നതാണ്. ഇത്തരം തിരിച്ചടികളെ സാധൂകരിക്കുന്ന തരത്തിലുള്ള സൈദ്ധാന്തിക ശ്രമങ്ങളും ആഗോളതലത്തില്‍ തന്നെ രൂപപ്പെട്ടു വരികയുണ്ടായി. ഇതിന് ഉദാഹരണമാണ്, ഫ്രാന്‍സിസ് ഫുകുയാമയും, സാമുവല്‍ ഹണ്ടിങ്ടനും പ്രചരിപ്പിക്കാന്‍ ശ്രമിച്ച ലിബറല്‍ സാമ്പത്തിക ക്രമവും അതിന്റെ രാഷ്ട്രീയ പ്രയോഗങ്ങങ്ങളും. ഇതിന്റെ സാമ്പത്തിക ക്രമത്തിനും രാഷ്ട്രീയ പ്രയോഗങ്ങള്‍ക്കുമാണ് ചരിത്രത്തില്‍ ഇനി സ്ഥാനമെന്നും മാര്‍ക്സിസം പോലുള്ള പ്രത്യയശാസ്ത്രങ്ങള്‍ കാലഹരണപ്പെടുന്നു എന്നുമാണ് ഇവര്‍ പ്രധാനമായും വാദിച്ചിരുന്നത്. ഇതിന്റെ അലയൊലികള്‍ തൊണ്ണൂറുകളില്‍ തന്നെ ക്യാമ്പസിലും ശക്തമായിരുന്നു.
ഇത്തരം പ്രവണതകളെ സാധൂകരിക്കുന്നതാണ് കാമ്പസിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ മാറിവന്ന രാഷ്ട്രീയ സമവാക്യങ്ങള്‍ അഥവാ എസ്എഫ്ഐ-എഐഎസ്എഫ് ഇതര യൂണിയനുകള്‍. അതേസമയം, ക്യാമ്പസിന്റെ രാഷ്ട്രീയത്തെ പാകപ്പെടുത്തുന്നതില്‍ അന്തര്‍ദേശീയ സംഭവ വികാസങ്ങളോടൊപ്പം ക്യാമ്പസിലെ ചില ഘടകങ്ങളെയും കണ്ണിചേര്‍ത്തുകൊണ്ടാണ് മുഖ്യധാരാ ഇടതുപക്ഷത്തിന് ഒരു രാഷ്ട്രീയബദല്‍ വേണമെന്ന പ്രചരണം ശക്തമാകുന്നത്. ഇതിന്റെ ഭാഗമായി ഐസ മുന്നോട്ടു വച്ചത്, എസ്എഫ്ഐയും എഐഎസ്എഫും പോലുള്ള മുഖ്യധാര ഇടതുപക്ഷ സംഘടനകള്‍ ക്യാമ്പസിലെ സാംസ്കാരിക ബഹുസ്വരതകളെ അവഗണിക്കുന്നു എന്ന മുദ്രാവാക്യമാണ്. എന്നാല്‍ ഈ പ്രചരണങ്ങളെയൊക്കെ തന്നെ രാഷ്ട്രീയമായി നേരിട്ടുകൊണ്ടാണ്‌ 1996 മുതല്‍ വീണ്ടും സംഘടിത ഇടതുപക്ഷം ജെഎന്‍യു രാഷ്ട്രീയത്തില്‍ അവരുടെ ശക്തി തെളിയിക്കുന്നത്.
പാര്‍ടി നിലപാടുകളും വിദ്യാര്‍ത്ഥി സംഘടനകളും
“മുഖ്യധാര ഇടതുപക്ഷത്തോടുള്ള എതിര്‍പ്പുകള്‍ പല കാലഘട്ടങ്ങളിലും തീവ്ര ഇടതുപക്ഷത്തോടുള്ള ചായ്‌വ് ആയും വോട്ടുകളായും പരിവര്‍ത്തനം ചെയ്തു പോന്നിട്ടുണ്ട്”; “ഐസയുടെ രാഷ്ട്രീയ ശരി നിര്‍ണയിക്കാന്‍ പോന്നതായിരുന്നില്ല 2007ലേയും 2012ലേയും തിരഞ്ഞെടുപ്പ് ഫലം” എന്നു പറയുന്ന അഖിലയുടെ ലേഖനം കുറച്ചുകൂടി വ്യക്തത ആവശ്യപ്പെടുന്നുണ്ട്. ഇത് മനസിലാക്കണമെങ്കില്‍, എങ്ങനെയാണ് ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം തങ്ങളുടെ നയങ്ങള്‍ രൂപീകരിച്ചതെന്നും, ഏതൊക്കെ വിധത്തിലാണ് ആ നയരൂപീകരണങ്ങള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ചലങ്ങള്‍ സൃഷ്ടിക്കുന്നതെന്നും പരിശോധിക്കുമ്പോഴാണ്.
സിപിഎമ്മിന്റെ പ്രത്യയശാസ്ത്ര ചട്ടക്കൂടില്‍ നിന്നുകൊണ്ടാണ് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ, ജെഎന്‍യു കാമ്പസില്‍ പ്രവര്‍ത്തിച്ചു പോന്നത്. ഇന്ത്യന്‍ സാഹചര്യത്തേയും, അതിന്റെ ചരിത്രപരമായ സവിശേഷതകളെകുറിച്ചും, സിപിഎം നിര്‍വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ഇന്ത്യന്‍ ഭരണകൂടം, രാജ്യത്തെ ഉന്നത വര്‍ഗത്തിന്റെ താല്പര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തും, സാമ്രാജ്യത്വ ശക്തികളോട് വിലപേശിയുമാണ് തങ്ങളുടെ രാഷ്ട്രീയ ആശയം നടത്തിക്കൊണ്ടുപോകുന്നത്.എന്നാല്‍ അങ്ങനെയുള്ള ഒരു ഭരണകൂടത്തിന്റെ ഭാഗമാകുമ്പോള്‍, അകത്തും പുറത്തു നിന്നും ലഭ്യമായ സാധ്യതകളെ ഉപയോഗപ്പെടുത്തിയും സാമൂഹിക മാറ്റത്തിനെ ത്വരിതപ്പെടുത്തുവാന്‍ കഴിയും എന്ന കാഴ്ച്ചപ്പാടാണ് സി പിഎം വച്ചുപുലര്‍ത്തുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും തൊഴിലാളി-കര്‍ഷക ഐക്യത്തിലൂടെ ഒരു ജനകീയ ജനാധിപത്യ വിപ്ലവം ഇന്ത്യയില്‍ സാധ്യമാക്കുക എന്നതാണ് ഭരണകൂടത്തിന്‍റെ ഭാഗമാകുമ്പോഴും സിപിഎം ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഭരണകൂടവുമായി അത്തരത്തിലുള്ള നീക്കുപോക്കുകള്‍ നടത്തുമ്പോള്‍  ചെറുതും വലുതുമായ സങ്കീര്‍ണതകളും വിമര്‍ശനങ്ങളും ഇടതുപാര്‍ടികള്‍ കാലാകാലങ്ങളില്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ഇത്തരം വിമര്‍ശനങ്ങളും സങ്കീര്‍ണ്ണതകളും ജെഎന്‍യു ക്യാമ്പസിലെ തിരഞ്ഞെടുപ്പ് വേളയിലെ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് ശക്തിപകരുകയുണ്ടായി.
ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു ഒന്നാം യുപിഎ സര്‍ക്കാരിനു സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ടികള്‍ പുറത്തുനിന്നും നല്‍കിയ പിന്തുണ. ഹൈന്ദവ വര്‍ഗീയ ശക്തികള്‍ ഇന്ത്യയില്‍ ശക്തിപ്പെട്ടുവന്ന ഘട്ടത്തിലാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണിയെ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഒന്നാം യുപിഎക്ക് ഇടതുപാര്‍ടികള്‍ ഉപാധികളോടെ പിന്തുണ പ്രഖ്യാപിക്കുന്നത്. ഇങ്ങനെ പിന്തുണ പ്രഖ്യാപിക്കേണ്ടി വന്ന സാഹചര്യത്തിലും കോണ്‍ഗ്രസിനു ഇരട്ട മുഖമുണ്ടെന്നാണ് സിപിഎം
വിശ്വസിക്കുന്നത്. അതിലൊന്ന്, അമേരിക്ക ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ ശക്തികളോടും ഇന്ത്യന്‍ മുതലാളി വര്‍ഗത്തോടും കോണ്‍ഗ്രസ് കാണിക്കുന്ന അമിത വിധേയത്വമാണെങ്കില്‍, രണ്ടാമത്തേത്, അതിന്റെ മതേതര ജാനാധിപത്യ കാഴ്ചപ്പാടുമായി ബന്ധപെട്ടതാണ്.
ഒന്നാമത്തെ നയവുമായി വിയോജിക്കുമ്പോള്‍ തന്നെ, ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണിയെ പുറത്തിരുത്തുന്നതിനു വേണ്ടി കോണ്ഗ്രസിന്റെ മതേതര ജനാധിപത്യ കാഴ്ചപ്പാടുമായി ഐക്യപ്പെട്ട് ഒരു ബദല്‍ മുന്നണി സ്ഥപിക്കാം എന്ന രാഷ്ട്രീയ നിലപാടാണ് സിപിഎം മുന്നോട്ടു വച്ചത്. കാലഘട്ടം ആവശ്യപ്പെട്ട ഇത്തരം രാഷ്ട്രീയ സാഹചര്യത്തെ വളച്ചൊടിച്ച്, ഇടതു രാഷ്ട്രീയത്തില്‍ നിന്നും സിപിഎമ്മും, എസ്എഫ്ഐയും വ്യതിചലിച്ച് വലതുപക്ഷക്കാരായി എന്ന് പ്രചരിപ്പിക്കാനാണ് ഐസ പോലുള്ള സംഘടനകള്‍ ശ്രമിച്ചത്.ഐസയുടെ ഇത്തരം നയങ്ങള്‍ സൂചിപ്പിക്കുന്നത് ഫാഷിസ്റ്റ്‌ കക്ഷികളെ നേരിടുന്നതില്‍ അവര്‍ എന്നും കൈക്കൊണ്ട മൃദു സമീപനമാണ്. ഉദാഹരണത്തിന്, മണ്ഡല്‍-മസ്ജിദ്‌ വിരുദ്ധ രാഷ്ട്രീയ മുദ്രാവാക്യവുമായി മതേതരത്വ ഇന്ത്യയുടെ കാഴ്ചപ്പാടിനെ ഭംഗം വരുത്തിക്കൊണ്ട് ഉയര്‍ന്നുവന്ന സംഘപരിവാര്‍ ശക്തികള്‍ പില്‍ക്കാലത്ത് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആശയങ്ങളേയും ആകത്തന്നെ കാവിപുതപ്പിക്കാന്‍ ശ്രമിക്കുന്ന കാലഘട്ടത്തില്‍തന്നെയാണ് ജെഎന്‍യുവിലും ഹിന്ദുത്വ ശക്തികള്‍ ശക്തിപ്രാപിക്കുന്നത്. അത്തരം ഫാഷിസ്റ്റ്‌ ശക്തികള്‍ക്കെതിരെ നിതാന്ത ജാഗ്രത പാലിക്കേണ്ട ഘട്ടത്തില്‍, അതിനെതിരെയുള്ള ഇടതു ജനാധിപത്യ പാര്‍ടികളുടെ ചെറുത്തുനില്പിനെ ആലോസരപ്പെടുത്തുകയും വഴിതെറ്റിക്കുവാനുമാണ് “തീവ്ര ഇടതുപക്ഷക്കാര്‍” ശ്രമിച്ചത്.
രണ്ടാമതായി ചെങ്ങറ ഉള്‍പ്പെടെയുള്ള ഭൂകേന്ദ്രീകൃത സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഐസയും ക്യാമ്പസിലെ ചില സ്വത്വരാഷ്ട്രീയ വക്താക്കളും കേരളത്തിലെ ഭൂപരിഷ്കരണത്തെച്ചൊല്ലി ചില കിംവദന്തികള്‍ പ്രച്ചരിപ്പിക്കുകയുണ്ടായി. ഭൂപരിഷ്കരണം കൊണ്ട് കേരളത്തിലെ പാവങ്ങള്‍ക്ക് ഒന്നും നേടാനായില്ലെന്നും, ചെങ്ങറ ഉള്‍പ്പെടെയുള്ള സമരങ്ങളെ ഇടതു സര്‍ക്കാര്‍ ക്രൂരമായി അടിച്ചമര്‍ത്തുന്നു
എന്നൊക്കെയായിരുന്നു  ക്യാമ്പസില്‍ ഇവരുടെ പ്രചരണങ്ങളുടെ പൊരുള്‍. പക്ഷേ, ചരിത്ര
വസ്തുതകളില്‍നിന്നും, ചില യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും, വിഭിന്നമായിരുന്നു ഈ പ്രചരണങ്ങള്‍.
കര്‍ഷകരേയും കര്‍ഷകത്തൊഴിലാളികളേയും മുന്നില്‍നിര്‍ത്തി, കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്ത് നടത്തിയ ജനകീയ സമരങ്ങളിലൂടെ, ഭൂബന്ധങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്നത് വസ്തുതയാണ്. ചില പഠനങ്ങള്‍ തെളിയിക്കുന്നത് പോലെ ഇനിയും പൂര്‍ത്തീകരിക്കപെട്ടിട്ടില്ലാത്ത ഭൂപരിഷ്കരണമായിരുന്നിട്ടു കൂടിയും കേരളീയരുടെ മൊത്തത്തിലുള്ള ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ ഭൂപരിഷ്കരണം വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്. ഭൂമിയെ കേന്ദ്രീകരിച്ച് നിലനിന്ന ജന്മി-നാടുവാഴി വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു കൊണ്ട്, കുടിയാന് ഭൂമിയില്‍ കൈവശാവകാശം കൊടുക്കാനും, കര്‍ഷകത്തൊഴിലാളികള്‍ക്ക് പുരയിടം നിലനിര്‍ത്താനുമുള്ള അവകാശങ്ങള്‍ നേടിക്കൊടുക്കാനും ഭൂപരിഷ്കരണത്തിന് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ നിലനില്കുന്ന പ്രത്യേക സാഹചര്യത്തിലും മാറിവന്ന സര്‍ക്കാറുകള്‍
കൈക്കൊണ്ട ഭൂപരിഷ്കരണത്തിലെ വ്യത്യസ്ഥ സമീപനങ്ങള്‍ കൊണ്ടും, ഭൂപരിഷ്കരണം, അതിന്റെ
അടിസ്ഥാന ലക്ഷ്യങ്ങള്‍ പൂര്‍ണമായും കൈവരിച്ചു എന്നു പറയാനാകില്ല. അതുകൊണ്ടു തന്നെ,
അര്‍ഹതപെട്ട വലിയൊരു ജനവിഭാഗമായ കര്‍ഷകര്‍, മത്സ്യ തൊഴിലാളികള്‍ക്കും മറ്റും ഈ പരിഷ്കരണം കൊണ്ട് കാര്യമായ നേട്ട കൈവരിക്കാനായില്ല. മേല്‍പ്പറഞ്ഞ സാധ്യതകളേയും, വെല്ലുവിളികളേയും കാണാതെയായിരുന്നു ജെഎന്‍യുവില്‍ എസ്എഫ്ഐക്കെതിരെ എതിരാളികള്‍ തങ്ങളുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനഞ്ഞത്. ബോധപൂര്‍വമായ ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ കാലികമായി വേണ്ടരൂപത്തില്‍ പ്രതികരിക്കുന്നതില്‍ എസ്എഫ്ഐ കാണിച്ച അലംഭാവമാണ്, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പമാക്കി ഐസ തങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയത്.
മൂന്നാമതായി, ചില സന്ദര്‍ഭങ്ങളില്‍ മൂലധന ശക്തികളോട് സിപിഎമ്മും, എസ്എഫ്ഐയും കാണിച്ച മൃദു സമീപനങ്ങള്‍ എങ്ങനെയാണ് ക്യാമ്പസില്‍ തിരിച്ചടിയായത് എന്ന് പരിശോധിക്കേണ്ടതുണ്ട്. സര്‍വകലാശാല അധികൃതര്‍ നെസ്ലെയുടെ ഔട്ട്‌ലെറ്റ് ക്യാമ്പസില്‍ തുടങ്ങാന്‍ എടുത്ത തീരുമാനത്തെ, 2003-04ലെ അന്നത്തെ എസ്എഫ്ഐയുടെ നേതൃത്ത്വത്തിലുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ എതിര്‍ക്കാതിരുന്നത് ഒട്ടേറെ വിമര്‍ശനങ്ങളെ വിളിച്ചുവരുത്തി. ജെഎന്‍യുവിന്റെ പൊതുസ്വഭാവമായ ധാബ സംസ്കാരത്തെ തുരങ്കം വച്ച് വിദേശ കുത്തകകള്‍ക്ക് കയറിവരാനുള്ള ഇടം ഒരുക്കി കൊടുക്കുകയാണ് എസ്എഫ്ഐ എന്ന്, ഐസ ആരോപിച്ചു. ഐസയുടെ ഭാരവാഹിയും
യുണിയന്‍ അംഗവുമായ മോണാദാസ് കൂടി അംഗീകരിച്ച് ഒപ്പിട്ട തീരുമാനമായിരുന്നു ഇത് എന്നായിരുന്നു എസ്എഫ്ഐയുടെ മറുവാദം. എന്നാല്‍ ഇതുകൊണ്ടൊന്നും നേരിടാന്‍ പര്യാപ്തമായിരുന്നില്ല അന്നത്തെ യൂണിയനെതിരെയുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രതിഷേധം. വിദ്യാര്‍ത്ഥി സമൂഹം തിരഞ്ഞെടുപ്പ് ഫലത്തിലൂടെ തങ്ങളുടെ രാഷ്ട്രീയ പ്രതിഷേധം പ്രകടിപ്പിച്ച മറ്റൊരു വിഷയമായിരുന്നു സിംഗൂരിലും നന്ദിഗ്രാമിലും ഇടതുമുന്നണി സ്വീകരിച്ച നയങ്ങള്‍. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം വിശദീകരിക്കാന്‍ പറ്റാത്ത രൂപത്തില്‍ സങ്കീര്‍ണമായ ഈ വിഷയത്തെ, രാഷ്ട്രീയമായി മുതലെടുത്തു മുന്നോട്ടു പോകാന്‍ ഐസക്കു കഴിഞ്ഞു. ഇതൊരു തുറുപ്പുചീട്ടായി പില്‍കാല തിരഞ്ഞെടുപ്പുകളില്‍ അവര്‍ പ്രയോഗിക്കുകയുണ്ടായി. ഇവയൊക്കെയാണ് പ്രധാനമായും എസ്എഫ്ഐയുടെ തിരഞ്ഞെടുപ്പ് പരാജയങ്ങളിലേക്ക് നയിച്ച ഘടകങ്ങള്‍.
മുകളില്‍ സൂചിപ്പിച്ച സിപിഎം-എസ്എഫ്ഐ ബന്ധത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഐസയുടെയും അതിന്റെ മാതൃസംഘടനയായ സിപിഐഎംഎല്ലും തമ്മിലുള്ള രാഷ്ട്രീയ ബന്ധം. ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ താരതമ്യേന സാനിധ്യം കുറഞ്ഞ എംഎല്‍ ലിബറേഷന് കൈക്കൊള്ളേണ്ട രാഷ്ട്രീയ നിലപാടുകളും അതിന്റെ സങ്കീര്‍ണതകളും സിപിഎമ്മിനെ അപേക്ഷിച്ച് എളുപ്പവും ഏകമുഖവുമാണ്. ഇവിടെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ നിലനിന്നു പ്രവര്‍ത്തിക്കേണ്ട സിപിഎമ്മിന് തങ്ങളുടെ നയത്തെ പലപ്പോഴും ഇന്ത്യന്‍ ഭരണകൂടത്തിന്റെ നയവുമായി ഏറ്റുമുട്ടിക്കൊണ്ടോ, വിലപേശല്‍ രാഷ്ട്രീയത്തിന് വിധേയമാക്കികൊണ്ടോ മാത്രമാണ് പ്രവര്‍ത്തിക്കേണ്ടി വരുന്നത്. ഇങ്ങനെ പ്രവര്‍ത്തിക്കേണ്ടി വരുന്ന സിപിഎമ്മിന്റെ നയസമീപനങ്ങളെ ഏറിയോ കുറഞ്ഞോ
പിന്തുണക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഐസ, എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കുന്നതും. ഈ അവസരവാദ രാഷ്ട്രീയമാണ് ഐസയുടെ ശക്തിയും എസ്എഫ്ഐയുടെ ദൗര്‍ബല്യവും. അഖില സൂചിപ്പിച്ചതുപോലെ “മുഖ്യധാര ഇടതിന്റെ അഭിപ്രായങ്ങള്‍ ദേശീയമായി ചര്‍ച്ചചെയ്യപ്പെടുന്നതു കൊണ്ട് അതിന്റെ നിലപാടുകളില്‍ നിന്നും വ്യതിചലിച്ച്, സ്വതന്ത്ര സംഘടന എന്ന നിലക്ക് മറിച്ച്
തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ പോയത് ഈ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍
ചിന്തിക്കുമ്പോള്‍ എസ്എഫ്ഐ/എഐഎസ്എഫ് സംഘടനാ പരാജയമാണ്” എന്ന നിരീക്ഷണം
മുകളില്‍ ചൂണ്ടിക്കാണിച്ച വസ്തുതകളുടെ വെളിച്ചത്തില്‍ വ്യക്തതമാകുന്നതാണ്.
എസ്എഫ്ഐ-എഐഎസ്എഫ് പോലുള്ള സംഘടനകള്‍ അതിന്റെ മാതൃ പാര്‍ടികളുടെ നയ സമീപനങ്ങള്‍ സ്വീകരിക്കുമ്പോള്‍ തന്നെ കാമ്പസിലെ സവിശേഷ സാഹചര്യങ്ങളെ കോര്‍ത്തിണക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയത്തെയാണ് വിദ്യാര്‍ത്ഥി സമൂഹം പ്രതീക്ഷിക്കുന്നത്. മുഖ്യധാരാ ഇടതുപക്ഷം ഇന്ത്യന്‍ സാഹചര്യത്തില്‍ ഇടപെട്ടുകൊണ്ട്‌ പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങളുടെ നിരന്തരവും അടിയന്തിരവുമായ ആവശ്യങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും, ഒരു പരിധി വരെ അവ നേടിയെടുക്കാനും, അവര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മുഖ്യധാര ഇടതുപാര്‍ടികള്‍ നടത്തുന്ന പുരോഗമനപരവും സാമൂഹ്യ നീതിയില്‍ അധിഷ്ഠിതവുമായ രാഷ്ട്രീയ പ്രവര്‍ത്തന രീതിയോടാണ്‌ എസ്എഫ്ഐ പോലുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഐക്യപ്പെടേണ്ടത്. ഈ ഐക്യപ്പെടലുകള്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ അത്തരം
പ്രസ്ഥാനങ്ങള്‍ ഏതെങ്കിലും ഘട്ടങ്ങളില്‍ വരുത്തുന്ന നയ വ്യതിയാനത്തെ ആശങ്കയോടും വിമര്‍ശനത്തോടും വീക്ഷിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ ബോധമാണ് വര്‍ത്തമാന കാല വിദ്യാര്‍ത്ഥി സമൂഹം ആവശ്യപ്പെടുന്നത്.
മുകളില്‍ സൂചിപ്പിച്ച സാധ്യതകളെ രാഷ്ട്രീയ ഇച്ഛാശക്തിയോടുകൂടി നേരിടുമ്പോഴാണ് “ജെഎന്‍യുവിനെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മിനിയേച്ചര്‍ പതിപ്പായി കാണുന്ന ഗൃഹാതുരത്വ”ത്തെ ലേഖിക ഉദ്ദേശിക്കുന്നതുപോലെ ചോദ്യം ചെയ്യാന്‍ കഴിയുന്നത്. ഇന്ത്യയിലെ വര്‍ഗവും, വര്‍ണവും, ഭരണകൂടവും പലപ്പോഴും അസാധ്യമാക്കിയ ഭൂരിപക്ഷത്തിന്‍റെ വിദ്യാഭ്യാസ അവകാശങ്ങളെ, രാഷ്ട്രീയ ഇച്ഛാശക്തിയുടെ പിന്‍ബലത്തില്‍ സാധ്യമാക്കാം എന്ന് തങ്ങളുടെ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടത്തിന്‍റെ നാളുകളിലൂടെ തെളിയിച്ചവരാണ് ജെഎന്‍യുവിലെ ഇടതു വിദ്യാര്‍ത്ഥി യൂണിയനുകള്‍. അതുകൊണ്ട് തന്നെ, “ഗൃഹാതുരത്വം” എന്ന് എളുപ്പത്തില്‍ ചുരുക്കിക്കളയാവുന്ന രാഷ്ട്രീയ ഇടമല്ല, ഇപ്പോഴും ജെഎന്‍യുവും അതിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും.

ഗ്രന്ഥ സൂചി
Albach, Philip G (2003) “Student Movement and Association”, in JBG Tilak (ed.) Education, Society, and Development: National and International Perspective, NIEPA: New Delhi.
CPI(M), (1968) Ideological Resolution, adopted by the central plenum of the CPI(M) held at Burdwan, April 5-12
CPI(M), (1992) “Resolution on Certain Ideological Issues”, adopted by the 14th Congress of the CPI(M) held at BT Ranadive Nagar, Madras, January 3-9.
Koshy, V C (1973) “Jawaharlal Nehru University: A Model University?: Perspective and Ideal”, Social Scientist, 2 (2).
Karat, Prakash (1975) “Student Movement at Jawaharlal Nehru University”, Social Scientist, 3 (10).
JNUSU (2004) “30 Years in Diffence of Progressive Democratic and Secular Culture”, Souvenir, JNU: New Delhi
Huntington, Samuel P (1998) “The Clash of Civilizations and the Remaking of World Order”, Penguin: New York
Fukuyama, Francis (1992) “The End of History and The Last Man”, Penguin: New York
Ramachandran, V K (1997) “On Kerala’s Development Achievements”, in Jean Dreze and Amartya Sen (ed.) Indian Development: Selected Regional Perspectives, Oxford University Press: New Delhi
പണിക്കര്‍, കെ എന്‍ (2005) ഫാഷിസത്തിന്റെ നാളുകള്‍, ഒലിവ്‌ ബുക്സ്‌, കോഴിക്കോട്‌.
ഗ്രെവാള്‍, പി എം എസ്, മുതലായവര്‍ (2010) “മാവോയിസം: ഇടതുപക്ഷത്തില്‍ നിന്നൊരു വിമര്‍ശനം”, ചിന്ത, തിരുവനന്തപുരം
ഇളയിടം, സുനില്‍ പി (2010) “സ്വത്വം, സ്വത്വരാഷ്ട്രീയം, ഇടതുപക്ഷം”, സ്വത്വ രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം, മാവോയിസം: ഒരു ഇടതുപക്ഷ വായന” എന്ന പുസ്തകത്തില്‍ നിന്നും, ആഗോളവാത്കരനത്തിനെതിരെ ജനങ്ങള്‍: കോഴിക്കോട്‌
കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത്‌, “കേരളത്തിലെ ഭൂവിനിയോഗവും വികസനവും”, തിരുവനന്തപുരം

–ലേഖകര്‍ ദില്ലി ജെഎന്‍യുവില്‍ ഗവേഷകരാണ്.
(മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്ന ലേഖനം, ലേഖകരുടെ അനുമതിയോടെ ദില്ലിപോസ്റ്റില്‍  പ്രസിദ്ധീകരിച്ചത്  ഇവിടെ കാണാം http://dillipost.in/2012/05/15/importance-of-jnu-struggles/)

No comments:

Post a Comment