Wednesday, September 15, 2010

മത്സരത്തിന്റെ മൂല്യ ബോധം

മുതലാളിത്തത്തിന്റെ ജീവനാഡിയാണ് മത്സരം. മത്സരം ക്രയവിക്രയങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നുവെന്നതും, മത്സരോത്സുകമായ സാഹചര്യത്തില്‍ വിപണി നീതിപൂര്‍വകമായി പെരുമാറുന്നുവെന്നതും പൊതുവെ വലതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞരുടെ വാദമാണ്. എന്നാല്‍, സത്യത്തില്‍ എന്താണ് മത്സരത്തിന്റെ മൂല്യബോധം? ഈ വഴിക്കു ചിന്തിക്കുമ്പോള്‍ ഉയര്‍ന്നു വന്നേക്കാവുന്ന ഏതാനും ചോദ്യങ്ങള്‍ നമുക്കു പരിശോധിക്കാം. അവ എങ്ങിനെ സാമ്പത്തിക ശാസ്ത്രത്തിന്റെ തന്നെ സൈദ്ധാന്തിക പ്രശ്നമാമായി മാറുന്നു എന്നും ചുരുക്കത്തില്‍ കാണാം.

ഏറ്റവും പ്രധാനപ്പെട്ട ചോദ്യം മത്സരങ്ങള്‍ തുല്യരായവര്‍ തമ്മിലാണോ നടക്കുന്നത് എന്നതാണ്. എങ്ങനെയാണ് തുല്യര്‍ എന്ന ആശയവും മത്സരവും ചിലപ്പോള്‍ കണ്ണ് തള്ളിക്കുന്ന തരത്തില്‍ നമ്മെ തെറ്റിദ്ധരിപ്പിക്കുന്നത്? ഇതിന്റെ മറുവശത്തെക്കുറിച്ചാണ് രണ്ടാമത്തെ ചോദ്യം. തുല്യതയല്ല, അസമത്വമാണ് സാധാരണ മത്സരത്തെ നിര്‍ണയിക്കുന്നതെങ്കില്‍ അതെങ്ങിനെയാണ്, വലതുപക്ഷ സാമ്പത്തികശാസ്ത്രജ്ഞര്‍ വാദിക്കുന്നതു പോലെ, കാര്യക്ഷമതയും ഏവര്‍ക്കും അവസരങ്ങളും നേടിയെടുക്കാന്‍ സഹായിക്കുന്നത്?
അസമത്വബന്ധിതമായ ഒരാശയം എങ്ങനെയാണ് ഒരു ശാസ്ത്രശാഖയുടെ അലംഘനീയമായ ആക്സിയമായി മാറുന്നത് എന്നതാണ് മറ്റൊരു ചോദ്യം. മേല്പറഞ്ഞ ചോദ്യങ്ങളുടെ വിസ്താരം മത്സരത്തിന്റെ മൂല്യബോധത്തെ മനസ്സിലാക്കാന്‍ നമ്മെ സഹായിക്കും.

തുല്യതയും മത്സരവും
സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഒളിമ്പ്യയയില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നതായി നമുക്കെല്ലാവര്‍ക്കും അറിയാം. അന്നത്തെ പ്രധാന ഇനം ഒട്ടമല്സരമായിരുന്നു. മത്സരം എന്ന ആശയം തന്നെ അന്ന്‍ ഉടലെടുക്കുന്നത് തുല്യത ഇല്ലാത്തവരുടെ തുല്യതയിലെക്കുള്ള ദൂരം മനസ്സിലാക്കാനായിരിക്കുമെന്നു വെറുതെ ഊഹിക്കാം. കാരണം ‘എ’ യും ‘ബി’ യും തുല്യരാണെങ്കില്‍, ഓട്ടം തുടങ്ങുമ്പോള്‍ ഒരുമിച്ചാണ് തുടങ്ങിയതെങ്കില്‍ അവസാനിക്കുന്നതും ഒരുമിച്ചായിരിക്കും. ലോജിക്കലി ‘എ’ ‘ബി’ക്കു തുല്യമാണെങ്കില്‍ ‘ബി’യുടെ സവിശേഷതകളെല്ലാം ‘എ’ക്കുണ്ടായിരിക്കും. അങ്ങനെയാണെങ്കില്‍ ‘എ’ യും ‘ബി’ യും തുല്യരാണ്. ഈ അവസ്ഥയില്‍ ‘എ’ക്കു ‘ബി’യേയോ മറിച്ചോ പരാജയപ്പെടുത്താന്‍ കഴിയില്ല. സാമ്പത്തിക ശാസ്ത്രത്തില്‍ കാര്യക്ഷമതയുടെ മാനദണ്ഡമായ ‘പാരറ്റോ എഫിഷന്സി’യുടെ വീക്ഷണതിലാണെങ്കില്‍ പോലും ‘എ’യോ, ‘ബി’യോ തിരഞ്ഞെടുക്കപ്പെടുന്നില്ല (തന്നിരിക്കുന്ന ഒരു വിതരണ സമ്പ്രദായം കാര്യക്ഷമമാണെങ്കില്‍ പുനര്‍വിതരണത്തിലൂടെ ‘എ’യുടെ മെച്ചപ്പെടല്‍ ‘ബി’യെ മോശമാക്കാതെ അസാധ്യമാണ് (Vilfredo Pareto, 1896) എന്നതാണ് പരെറ്റോ എഫിഷന്സി). ഇവിടെ എ യും ബി യും ഒരു തെരെഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പിലെ മക്സിമല്‍ എലെമെന്റ്സ് ആണ്. അതായത് എ യുടെ തിരഞ്ഞെടുക്കല്‍ ബി യുടെ ഒഴിവാക്കലാണ്. ഇങ്ങനെ സംഭവിക്കണമെങ്കില്‍ എ, ബി യെകാളും മെച്ചപ്പെട്ടതായിരിക്കണം. എന്നാല്‍ തുല്യരാണെങ്കില്‍ ഇവരില്‍ ആരും മറ്റേയാളേക്കാള്‍ മെച്ചമല്ല. അവര്‍ രണ്ടും തെരഞ്ഞെടുക്കപെടേണ്ടവരാണ്.

ഓട്ട കണക്ക് അവതരിപ്പിച്ചതിന്റെ ഉത്തരം ലളിതം — മത്സരത്തില്‍ രണ്ടുപേര്‍ തുല്യരാണെങ്കില്‍ മത്സരം നടക്കുന്നില്ല; അഥവാ നടന്നാല്‍ അതില്‍ വിജയികളോ പരാജിതരോ ഇല്ല. ഈ അവസ്ഥയില്‍ പൂര്‍ണമായും മത്സരസിദ്ധാന്തത്തിലെ ഒന്നാമത്തെ തൂവല്‍ പറിച്ചു മാറ്റാം. കാരണം മത്സരത്തിന്റെ ഫലം മത്സരം നടക്കാത്ത സാഹചര്യത്തെക്കാളും മെച്ചമല്ലാത്ത സ്ഥിതിക്ക് യുക്തിയുള്ള മനുഷ്യര്‍ മത്സരത്തിനു മുന്‍പും പിന്പുമുള്ള അവസ്ഥയില്‍ ഇന്റിഫറന്റായിരിക്കും. മത്സരത്തില്‍ ചെലവ് കൂട്ടിചേര്‍ത്താല്‍ മത്സരം നടക്കാത്ത സാഹചര്യത്തെ പാരറ്റോ എഫിഷന്റ്റ് ആയി കാണാം. മത്സര സിദ്ധാന്തത്തിലെ പ്രധാനമായ അവ്യക്തതയായ ‘തുല്യരുടെ മത്സരം’ എന്ന ആശയത്തെ പൂര്‍ണമായും ഇത് തള്ളിക്കളയുന്നു.

അസമത്വവും മത്സരവും
സമത്വമെന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ മത്സരം സംഘടിപ്പിക്കാന്‍ സാധ്യമല്ലാ എങ്കില്‍ നമുക്ക് മുന്നിലുള്ളത് അസമത്വം മാത്രമാണ്. അതായത്, ഒരു മത്സരം കണ്ടെത്തുന്നത് എ, ബിയില്‍ നിന്നും എങ്ങിനെ വ്യത്യസ്തയാണെന്നാണ്. സാമ്പത്തിക ശാസ്ത്രത്തിന്റെ (പ്രത്യേകിച്ചും നിയോ ക്ലാസിക്കല്‍ ഇക്കണോമിക്സിന്റെ ‍) കാതലായ കിടമത്സരം എന്ന സങ്കല്പം തന്നെ ശക്തരായവരെ ഉത്പാദനത്തില്‍ നിലനിര്‍ത്തുകയും അശക്തരെ പുറത്താക്കുകയും (അര്‍ഹതയുള്ളവരുടെ അതിജീവനം) എന്ന ബോധനമാണ്. ഇനി ഉപഭോഗത്തിന്റെ ഘടന പരിശോധിച്ചാലും കഴിവുള്ള (വാങ്ങാനുള്ള കഴിവും മനസുമുള്ളവര്‍‍)വര്‍ മാത്രം ഉപഭോഗം നടത്തുകയും അല്ലാത്തവര്‍ പുറത്താക്കപ്പെടുകയും ചെയ്യുന്ന വ്യവസ്ഥ. ഇനി കഴിവിന്റെ തുലനം നടത്തിയാല്‍, വീണ്ടും നമുക്ക് ലോജിക്കിന്റെ സഹായം തേടാം. കമ്പോളത്തില്‍ വരുന്ന ഉത്പന്നത്തിന്റെ അളവു പോലുമറിയാത്ത ഒരു ഉപഭോക്താവിന് എങ്ങിനെയാണ് യഥാര്‍ത്ഥ വിലയെ കുറിച്ചുള്ള വിവരം ലഭ്യമാകുക? അതായത് റിസര്‍വേഷന്‍ വില പോലും (ഒരുത്പന്നത്തിന് ഉപഭോക്താവ് നല്‍കുന്ന ഏറ്റവും വലിയ വില) അവള്‍ക്ക് അവ്യക്തമായിരിക്കും. ഈ അവ്യക്തതയുടെ ഫലം പലപോഴും വിലനിര്‍ണയത്തിന്റെ കുത്തകവത്കരണമാണ്. മൊണോപ്പളി പ്രൈസ്, അഥവാ കുത്തകവിലയാണ് പല ഉപഭോക്താക്കളും സ്വതന്ത്ര വിപണിയില്‍ ഉത്പന്നങ്ങള്‍ക്ക് നല്‍കുന്നത്.

സാമ്പത്തിക ശാസ്ത്രത്തില്‍ അറുപതുകളിലും എഴുപതുകളിലും ഉണ്ടായ ഇന്‍ഫര്‍മേഷന്‍ ഇക്കണോമിക്സിന്റെ വളര്‍ച്ച യഥാര്‍ത്ഥത്തില്‍ ഓര്‍ത്തഡോക്സ് നിയോ ക്ലാസിക്കല്‍ (Marshallian Price Theory) ഇക്കണോമിക്സിന്റെ പുനര്‍വായനയാണ്. ഇതുപ്രകാരം കമ്പോളത്തിന്റെ വില നിലവാരം വിവരങ്ങളുടെ തുല്യമായ വിതരണം (information symmetry) സാധ്യമാക്കാതെ ഉപഭോക്താവ് അറിയുന്നില്ല. അതിനാല്‍ ഉപഭോക്താക്കള്‍ അവരുടെ കഴിവിനനുസൃതമായ റിസര്‍വേഷന്‍ പ്രൈസ് എന്ന് കരുതുന്നത് കമ്പോളത്തിന്റേതല്ല. കമ്പോളത്തിന് മാത്രമായി ഒരു സന്തുലിത വില (competitive equilibrium price), വിവരങ്ങളുടെ അതുല്യമായ വിതരണാവസ്ഥയില്‍ സാധ്യമല്ല; പ്രത്യേകിച്ചും ഒരു മത്സര കമ്പോള വ്യവസ്ഥയില്‍ സാധ്യമല്ല. ഈ സാഹചര്യത്തില്‍ ഇന്‍ഫര്‍മേഷന്‍ സിമ്മട്രിയുടെ വെളിച്ചത്തില്‍ മാത്രമേ ഉല്പാദകര്‍ക്ക് പോലും മത്സര വില എന്ന മിത്ത് അവലംബിക്കാനാകൂ. എന്നാല്‍ ഉത്പാദന ഉപാധികളുടെ വിതരണവും അതുപയോഗിക്കുന്ന സാങ്കേതികത്വവും (കാപിറ്റല്‍ – ലേബര്‍ – റിസോര്‍സ് കോമ്പോസിഷന്‍) വ്യത്യസ്തപ്പെട്ടിരിക്കുന്നതിനാല്‍ റിസര്‍വേഷന്‍ പ്രൈസ് തിയറി പറയുന്നതു പോലെ സിംഗിള്‍ പോയിന്റ്‌ പ്രൈസ് ആയിരിക്കില്ല കമ്പോളത്തിലുണ്ടായിരിക്കുക. സിംഗിള്‍ പോയിന്റ്‌ പ്രൈസ് നിര്‍ണയിക്കുന്നത് സീമന്ത ചെലവും സീമന്ത വരുമാനവും തുല്യമാകുന്ന ബിന്ദുവിലാണ് (MC = MR). പകരം കിംഗി പ്രൈസ് ആയിരിക്കും (ഇതൊരു കൂട്ടം വിലകളുടെ റേഞ്ച് ആണ്. അവിടെ അതുല്യമായ വിവര വിതരണത്താല്‍ MC യും MR ഉം തുല്യമാകണമെന്നില്ല. ആയതിനാല്‍ വിലയെപ്പോഴും ഒരു റേഞ്ചിനുള്ളില്‍ കുടിങ്ങിയിട്ടാണ്. അത് മത്സര വില പറയുന്നത് പോലെ ഫ്ലെക്സിബിള്‍ അല്ല. ഇത് മത്സര സിദ്ധാന്തത്തിന്റെ പ്രൈസ് അല്ലതാനും. അസമത്വപരമായ ഈ ഉത്പാദക-ഉപഭോക്തൃ സംഗമം മത്സരമായ് കണ്ടാല്‍ എങ്ങനെയാണ് കാര്യക്ഷമതയും, സമത്വവും സാധ്യമാകുന്നത്?

***
മുകളിലത്തെ നിരീക്ഷണത്തിന്റെ വെളിച്ചത്തില്‍ മത്സരത്തിന്റെ നീതിശാസ്ത്രം തേടിയാല്‍ എന്തുത്തരമായിരിക്കും ലഭിക്കുക? സമത്വധിഷ്ടിത സാഹചര്യത്തില്‍ നടക്കാത്തതും, അസമത്വ സാഹചര്യങ്ങളില്‍ നടക്കുന്നതുമായ ഒരു പ്രവര്‍ത്തനം സമത്വം സൃഷ്ടിക്കുമെന്നും അത് കാര്യക്ഷമതയുണ്ടാക്കുമെന്നും ഉറക്കെ പ്രഖ്യാപിക്കുന്നതിന്റെ അജന്‍ഡയെന്താണ്? ഉത്തരം ഒന്നു മാത്രം, അസമത്വം കാര്യക്ഷമാമാണെന്ന നീതി ബോധമാണ് മത്സരത്തിന്റെ മൂല്യബോധം.

സിദ്ദിഖ് റാബിയത്ത്

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല


Wednesday, September 1, 2010

പ്രാവുകള്‍

പറന്നിറങ്ങി പാലയിന്‍ ചില്ലയില്‍
പ്രണയിയാം രണ്ട് യൗവ്വന പക്ഷികള്‍
പിറ്പിറുത് ലീലകള്‍ രസിച്ചവര്‍
പറഞ്ഞു കൂട്ടര്‍ അവര്‍ മാട പ്രാവുകള്‍

ചിരിച്ചും കുറുകിയും ചില്ലകള്‍ തോറും
ചില പകലുകള്‍ മാത്രം ചിതറി ഇരുന്നവര്‍
ചന്തമാം ഭാവത്തിന്റെ മൂര്‍തമാം പ്രതീകമായ്
ചാരത്ത് ആമരത്തിന്റെ ചില്ലയില്‍ വസിച്ചവര്‍

ശിശിരം മറച്ചയീ അര്കനിന്‍ തീഷ്ണത
ശകുനമായ് കണ്ടു പ്രേമത്തിന്‍ അലകളെ
ശീതനെ തുരത്തിയ ഗ്രീഷ്മത്തിന്‍ വരവിലും
ശര്മയായ് കമിതാക്കള്‍ പാലയിന്‍ ചില്ലയില്‍

വീരനാം വെയിലിന്റെ വരവ് വറുതിയായ്
വേഷമിന്നഴിക്കുമോ പ്രണയം പങ്കിട്ടവര്‍?
വറ്റിയ ഉണര്‍വിലും തീവ്രമായ് കാമിച്ചവര്‍
വര്‍ഷമായ് തഴുകിയാ കാലത്തിന്‍ ജനയ്താവ്

സിദ്ദിക്ക്