ഇന്ത്യയുടെ സാമ്പത്തികസ്ഥിതി ഭദ്രമാണോ?
സിദ്ദിക്ക് റാബിയത്ത്
ഫെബ്രുവരി അവസാന ആഴ്ചയിൽ സാമ്പത്തിക സർവ്വേയും ദേശീയ ബജറ്റും മുന്നോട്ടുവച്ചത് സാമ്പത്തിക വളർച്ചയുടെ പുതിയ താഴ്ചയാണ്. കഴിഞ്ഞ ചില വർഷങ്ങളായി പ്രതീക്ഷിക്കുന്ന തരത്തിലുള്ള സാമ്പത്തിക വളർച്ച രാജ്യത്തിന് കൈവരിക്കാന്‍ സാധിക്കുന്നില്ല എന്നതിന്റെ പുതിയ തെളിവു കൂടിയാണ് സാമ്പത്തിക സർവ്വേ സൂചിപ്പിക്കുന്നതും ധന മന്ത്രിയുടെ ബജറ്റ് വ്യാകുലപ്പെടുന്നതും. ‘ഇടിവെട്ട് ഏറ്റവന്റെ തലയിൽ പാമ്പ് കടിച്ചു’ എന്നമാതിരി പണപ്പെരുപ്പം ഒരു വൻ വെല്ലുവിളിയായി ഈ കാലയളവുകളിൽ തുടരുന്നതും ഇന്ത്യൻ സാമ്പത്തിക ഭദ്രതയെ ഉലയ്ക്കുന്നതായാണ് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നത് (Shetty 2013; Mazumdar 2012).ഇതിന്റെ പശ്ചാത്തലത്തിലാണ് സാമ്പത്തിക വളർച്ചയിലുണ്ടായ മന്ദഗതിക്ക് ധനമന്ത്രിയായിരുന്ന പ്രണബ് മുഖർജിയും ഇപ്പോഴത്തെ ധനമന്ത്രി ചിദംബരവും വ്യത്യസ്തങ്ങളായ കാരണങ്ങൾ നിരത്തുന്നത്. ഉദാഹരണത്തിന് കഴിഞ്ഞ ബജറ്റുകളിൽ പ്രത്യേകിച്ചും 2012-13 ബജറ്റിൽ പ്രണബ് മുഖർജി സൂചിപ്പിച്ചത് എണ്ണവിലയിലും, സബ്‌സിഡിയിലും ഉണ്ടായ വർദ്ധനവാണ് വ്യവസായ അധോഗതിക്ക് കാരണമെങ്കിൽ, ഈ നിരീക്ഷണത്തിനു വിരുദ്ധമായി 2013-14 ബജറ്റിൽ ധനമന്ത്രി ചിദംബരം പഴി ചാരുന്നത് റിസർവ് ബാങ്കിന്റെ പണ നയത്തെയാണ്. സത്യത്തിൽ വ്യവസായ മേഖലക്കും മറ്റു മേഖലകൾക്കും തിരിച്ചടി നേരിടുന്നത് അല്ലെങ്കിൽ ലോകത്താകമാനം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി എത്രത്തോളം ഇന്ത്യൻ സമ്പദ്ഘടനയെ പിടിച്ചുലയ്ക്കുന്നു എന്ന് വിശദീകരിക്കേണ്ടത് ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ്. സാമ്പത്തിക വളർച്ചയിലെ ഏതൊക്കെ മേഖലകളാണ് പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നത് എന്ന അന്വേഷണം ആവശ്യമായി വരുന്നതും ഈ അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ തന്നെയാണ് കേരളത്തിലെ സാമ്പത്തിക വളർച്ച ഒൻപത് ശതമാനത്തിനും മുകളിലാണ് എന്ന വസ്തുത ഉയർത്തിക്കാട്ടി കേരളത്തിലെ സാമ്പത്തിക അവലോകനം മുന്നോട്ടുവച്ച്‌കൊണ്ട് ധനമന്ത്രി കെ എം മാണി തന്‍റെ പതിനൊന്നാം ബജറ്റ് അവതരിപ്പിക്കുന്നത്. കേന്ദ്ര കേരള സാഹചര്യങ്ങളെ വർദ്ധിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ആദ്യമായി രണ്ടാം യുപിഎ ബജറ്റുകളിലെ ചില കണക്കുകളിൽ നിന്ന് തുടങ്ങാം.
രണ്ടാം യു പി എ: ബജറ്റുകളിലെ ചില പ്രാഥമിക കണക്കുകൾ
2011 12 ലെ സർക്കാർ ബജറ്റ് കണക്കുകളനുസരിച്ച് 2010-11 സാമ്പത്തിക വർഷത്തെ വളർച്ച നിരക്ക് 8.4 ശതമാനത്തിൽ നിന്നും കഴിഞ്ഞതിന് മുൻ വർഷം (2011-12) 6.9 ശതമാനമായി കുറഞ്ഞു. ഇത് 2012-13 ലെ സാമ്പത്തിക സർവ്വേ അനുസരിച്ച് 6.2 ശതമാനം മാത്രമാണ്. 2012-13 ലെ ധനമന്ത്രി ബജറ്റിൽ കാണിച്ചത് വരുന്ന വർഷം ഇത് 7.6 ശതമാനത്തിലേക്കുയരും എന്നായിരുന്നു. എന്നാൽ 2013-14 ബജറ്റിൽ ധനമന്ത്രി ഇത് തിരുത്തി. സാമ്പത്തിക സർവ്വേ പ്രകാരം 2012-13 ലെ വളർച്ച 5 ശതമാനമായി ചുരുങ്ങുകയാണു കാണാനുണ്ടായത്. അതുപോലെ, ആഗോള സാമ്പത്തിക രംഗം മെച്ചപ്പെട്ടിരുന്നെങ്കിൽ ഇന്ത്യയുടെ വളർച്ച നിരക്ക് കുത്തനെ ഉയർന്നേനെ എന്നാണ് 2012-13 ലെ ബജറ്റിൽ അന്നത്തെ ധനമന്ത്രി മുഖർജിയുടെ വാദം. ഇതിലെ സാഹസികത 2011 ലെ ബജറ്റവതരണ വേളയിൽ ധനമന്ത്രി ലക്ഷ്യം വച്ച വളർച്ച നിരക്ക് 9 ശതമാനമായിരുന്നു എന്നതും എന്നാൽ ആ വളർച്ച നിരക്കാണ് 2011-12 ൽ 6.2 ശതമാനത്തിലെത്തിയത് എന്നോർക്കണം. തുടർന്നുള്ള ബജറ്റിൽ (2012-13) പ്രത്യേകിച്ചും ആഗോള മുതലാളിത്ത പ്രതിസന്ധി ഗുരുതരമായി തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുഖർജി മുന്നോട്ടുവച്ച 7.6 ശതമാനം വളർച്ചാലക്ഷ്യം പ്രഹസനമാണെന്ന വാദം (Rabiyath 2012) ശരിവയ്ക്കുന്നതാണ് 2013-14 ലെ ബജറ്റും 2012-13ലെ സാമ്പത്തിക സർവ്വേയും.
ഈ വർഷത്തെ ബജറ്റ് രണ്ടാം യു പി എ യുടെ അവസാന ബജറ്റ് എന്ന നിലയിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർക്കാർ നയപ്രഖ്യാപനം കൂടിയാണ്. എന്നാൽ ഇതുലുമുപരി പ്രത്യക്ഷമായും പരോക്ഷമായും രാജ്യം നേരിടുന്ന സാമ്പത്തിക മുരടിപ്പിനെ എങ്ങിനെ നേരിടുന്നുവെന്നതിന്റെ സമീപനം കൂടിയായിവേണം ഈ ബജറ്റിനെ മനസ്സിലാക്കാൻ. ഈ അന്വേഷണത്തിന്റെ ഭാഗമായി ആദ്യം നമുക്ക് ദേശീയ വരുമാനത്തിന്റെ വളർച്ചയും അതിലേക്കായുള്ള വിവിധ മേഖലകളുടെ പങ്കും പരിശോധിക്കാം.
ദേശീയ വരുമാനവും വിവിധ മേഖലകളും
ഏഴു ശതമാനത്തിനും മുകളിലായുള്ള ഒരു ദേശീയ വരുമാന വളർച്ചയാണ് (GDP Growth at Factor Cost) 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് മുൻപ് രാജ്യം സാക്ഷ്യം വഹിച്ചത്. എന്നാൽ ഇതിനു തടയിട്ടുകൊണ്ടുള്ള സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ ഉല്പാദന ഉപഭോഗ മേഖലകളെ ഗണ്യമായി ബാധിക്കുകയുണ്ടായി. 2008ലെ പ്രതിസന്ധി ദേശീയ അന്തർദേിശീയ തലത്തിൽ കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ട്ടിച്ചത് വ്യവസായ സേവന മേഖലകളെയായിരുന്നു എന്നാണ് പൊതുവിൽ നിരീക്ഷിച്ചിട്ടുള്ളത് (Patnaik 2008; Patnaik 2009). ഈ സാഹചര്യം എപ്രകാരമാണ് ഇന്ത്യൻ സാമ്പത്തിക മേഖലയെ ബാധിച്ചതെന്ന് പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം ഇവിടെയാണ്.
ലോക സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ ഉൽപാദന മേഖലയെ ദാരുണമായ് ബാധിച്ചു എന്നത് ഗ്രാഫ് ഒന്ന് കാണിക്കുന്നതുപോലെ 2008-09 ലെ നാലുപാദങ്ങളും സുവ്യക്തമാക്കുന്നു. വികസിത വികസ്വര രാഷ്ട്രങ്ങളിലുണ്ടായ ഈ സാമ്പത്തിക പ്രതിസന്ധിയുടെ ആഴത്തെക്കുറിച്ചുള്ള പഠനങ്ങൾ (Aryeetey & Ackah 2011; Hoen 2011; Gore 2010; Ocampo 2009; Bamakhramah 2009) സൂചിപ്പിക്കുന്നത് സേവന മേഖലയേയാണ് 2008ലെ ധന വായ്പാ പ്രതിസന്ധി ഉടനടി താറുമാറാക്കിയത്. ഇതിൽ നിന്നും വ്യത്യസ്തമല്ലാതെ തന്നെ, എന്നാൽ കൂടുതൽ ഗുരുതരമായ രീതിയിലുമാണ് ഇന്ത്യയിൽ പ്രതിസന്ധിയുടെ ചലനങ്ങൾ സൃഷ്ട്ടിച്ചത്. ചിത്രത്തിൽ കാണിച്ചിരിക്കുന്നത് മനസ്സിലാക്കിയാൽ ആദ്യം പ്രതിസന്ധിയിലായത് കാർഷിക വ്യവസായ മേഖലകളാണെന്നു കാണാം. ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാവുന്നത് ഇന്ത്യ ഇപ്പോഴും ഉൽപാദന ഉപഭോഗ രംഗങ്ങളിൽ ഒരു പെരിഫറി ആയി തുടരുന്നു എന്ന വസ്തുതയാണ്. ഇതാണ് ധന വായ്പാ പ്രതിസന്ധിപോലും കാർഷിക വ്യവസായ മേഖലയുടെ പിന്നോട്ടടിക്കലിനെ എളുപ്പമാക്കിയത് എന്ന നിരീക്ഷണങ്ങള്‍ക്ക് പിൻബലമേകുന്നത്.
കൂടാതെ, വളർച്ച മുറ്റാത്ത ഇന്ത്യൻ സേവന മേഖലയും ഈ വ്യവസായ കാർഷിക മേഖലയുടെ കീഴെപോക്കിനെ കൂട്ടുപിടിച്ച് പ്രതിസന്ധിയുടെ മൂന്നാം പക്കം കീഴ്‌പോട്ടു പോയ്. ഇത് ഇന്ത്യൻ സാമ്പത്തിക ഭദ്രത എത്രത്തോളം സുരക്ഷിതമല്ല എന്നതിന് തെളിവാണ്. എന്നാൽ ഒരു ക്രൈസിസിലേക്ക് നയിക്കപ്പെടുന്നതായിരുന്നില്ല ഈ മാന്ദ്യം എന്നായിരുന്നു സാമ്പത്തിക നിരീകഷകർ കരുതിയതു, അഥവാ ഒരു ഹ്രസ്വകാല പിന്മടക്കം മാത്രമായിരുന്നുപോലും (Special Correspondent 2008a; Khare 2008; Special Correspondent 2008b; Special Correspondent 2009)! ഈ വാദം ഇന്ന് പരിശോധിക്കുമ്പോൾ എത്രത്തോളം ശരിയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ഇതൊരു ഹ്രസ്വകാല പിന്മടക്കമല്ലായിരുന്നു. നേരെമറിച്ച്, വളർച്ചയിൽ ഒരു ദീർഘകാല മന്ദഗതിക്കുള്ള തുടക്കമായിരുന്നു. ഇതിന ദൃഷ്ടാന്തമാണ് 12 ശതമാനത്തിനു മുകളിൽ ശരാശരി വളർച്ചയുണ്ടായിരുന്ന സേവന മേഖല 2012 അവസാനിച്ചപ്പോൾ ഏഴു ശതമാനത്തിനു താഴെ വന്നു നിൽക്കുതന്നത്.
Source: CSO, and Monthly Economic Report of Ministry of Finance
വ്യവസായ വളർച്ച കാണിക്കുന്നത് സേവന മേഖലയിൽനിന്നും വിപരീതമായ ഒരു ചിത്രമല്ല. കാരണം ആഗോള ധന വായ്പ പ്രതിസന്ധിയെ തുടർന്ന് നാല് ഘട്ടത്തിലായുള്ള ഉത്തേജന പരിപാടികൾക്ക് ശേഷം കൈവരിച്ച വളർച്ച (12.4 ശതമാനം) ഇന്ന് കേവലം മൂന്നു ശതമാനത്തിനു താഴെയാണ് എന്ന വസ്തുത ഒരുതരത്തിൽ ഞെട്ടിപ്പിക്കുന്നത് തന്നെയാണ്. ഇതിനോടനുബന്ധിച്ച് കാർഷിക വളർച്ചയും സൂചിപ്പിക്കുന്നത് മറിച്ചൊരു ദൃശ്യമല്ല. ഇവിടെ 2012-13 ലെ രണ്ടാം പാദത്തിലെ 1.2 ശതമാനം വളർച്ച ധനകാര്യ മന്ത്രി ചിദംബരം ബജറ്റിൽ സൂചിപ്പിച്ച കാർഷിക മേഖലയുടെ വളർച്ചയെക്കാൾ (1.8 ശതമാനം (Advance Estimates)) കുറവാണ്. ഇതിന്റെ ആകെ തുകയായാണ് ദേശീയ വരുമാനം ക്രമാനുഗതമായി പ്രതിസന്ധിയിൽ നിന്ന് കരകയറി എന്ന അവസ്ഥയിൽ (ഒൻപത് ശതമാനത്തിനും മുകളിൽ) നിന്നും അഞ്ചുശതമാനത്തിൽ എത്തിനിൽക്കുന്നത്. അതായത് കഴിഞ്ഞ ആറുപാദങ്ങളിലും തുടർച്ചയായ് സാമ്പത്തിക വളർച്ച കീഴ്‌പോട്ടുപോകുന്നു എന്നത് ഒരു ഹ്രസ്വകാല സാമ്പത്തിക മാറ്റമായിട്ടല്ല പകരം ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു പ്രതിസന്ധിയിലേക്കുള്ള പ്രയാണമാണ് എന്ന് വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ സംഗ്രഹിക്കാവുന്നതാണ്. ഇതിന്റെ പ്രസക്തിയും ആഴവും കൂടുതൽ വ്യക്തമാകണമെങ്കിൽ വ്യവസായ സേവന മേഖലകളെ കുറച്ചുകൂടി സൂക്ഷമതലത്തിൽ വിശകലനത്തിനു വിധേയമാക്കേണ്ടതുണ്ട്. കാർഷിക മേഖലയെ ഈ സൂക്ഷ്മ പരിശോധനയിൽ നിന്നും ഒഴുവാക്കുന്നത് നവലിബറൽ ആശയങ്ങളിൽ ഊന്നിയ രണ്ടാം യുപിഎയോ അവരുടെ സാമ്പത്തിക ഉപദേശകരോ ഈ മേഖലക്ക് ഇന്ത്യൻ വളർച്ചയിൽ എന്തെങ്കിലും ചെയ്യാൻ കഴിയും എന്നുള്ള വിശ്വാസമില്ലായ്മയാണ്. ധനമന്ത്രി ചിദംബരത്തിന്റെ ബജറ്റ് അവതരണത്തിൽ കാർഷിക മേഖലയെ വാഴ്ത്തിയത് ചിലപ്പോൾ ഇതിൽ നിന്നുള്ള അബദ്ധ സഞ്ചാരമാകാം!
വ്യവസായ മേഖലയുടെ വളർച്ച
വ്യവസായ വളർച്ച സാധാരണയായ് ബിസിനസ് സൈക്ലുകളുടെ ഗതിവിഗതികളുമായ് ബന്ധപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ വ്യവസായ മേഖലയുടെ ഒരു ദീർഘകാല വായന നമ്മുടെ വ്യാവസായിക ഭദ്രതയെ മനസ്സിലാക്കാൻ സഹായിക്കും. 2008ലെ ലോക സാമ്പത്തിക പ്രതിസന്ധിയോടനുബന്ധിച്ച് 5.4 ശതമാനമായിരുന്ന വ്യവസായ വളർച്ച 2008 09 ലെ മൂന്നാം പാദമായപ്പോഴേക്കും 1.6 ശതമാനമായ്. എന്നാൽ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഏർപ്പെടുത്തിയ ഉത്തേജന പാക്കേജുകളുടെ ഫലമായി വ്യവസായിക വളർച്ച 2009 10 അവസാനിക്കുമ്പോൾ 12.4 ശതമാനമായ് ഉയർന്നിരുന്നു. എന്നാൽ പ്രതിസന്ധി തരണം ചെയ്തു എന്ന ധനമുതലാളിത്തത്തിന്റെ ഗീർവ്വാണം ശ്രവിച്ച് ഉത്തേജന പാക്കേജുകളിൽ നിന്നുള്ള പിൻമടക്കം വ്യവസായ വളർച്ചയുടെ പുതിയ അധോഗതിയുടെ കാലത്തിന് ആരംഭം കുറിച്ചു. ഇതിന്റെ ഫലമായി 2011-12 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ വ്യവസായ വളർച്ച 1.9 ശതമാനമായി അധപ്പതിച്ചു. ഇത് സൂചിപ്പിക്കുന്നത് പ്രതിസന്ധിയുടെ അസ്തമനം എന്നത് കേവലം മിഥ്യ മാത്രമാണ് എന്ന വസ്തുതയാണ്.
Source: CSO, and Monthly Economic Report of Ministry of Finance
അടുത്തതായി പ്രധാന വ്യവസായങ്ങളായ ഘനനം, വൈദ്യുതി വാതക ജല വിതരണം, ഉൽപാദനം, നിർമ്മാണം എന്നിവയുടെ പുരോ(അധോ)ഗതി നിരീക്ഷിക്കാം. നേരത്തെ സൂചിപ്പിച്ചതുപോലെ ഉത്തേജന പാക്കേജുകളുടെ പിൻബലം മേൽപ്പറഞ്ഞ വ്യവസായങ്ങളുടെ പുരോഗമനത്തെ പ്രോത്സാഹിപ്പിച്ചെങ്കിലും (ഗ്രഫ് 2 കാണുക) പിന്നീടുള്ള അധോഗതി പ്രതിസന്ധി പരിഹരിക്കുന്നതിന് മുൻപേയുള്ള സർക്കാർ പിന്നോട്ടം വരുത്തിവച്ച വിനയായ്‌വേണം മനസ്സിലാക്കാൻ. ഉദാഹരണത്തിന് ഉൽപാദന വ്യവസായം 2009 10 അവസാനിക്കുമ്പോൾ 15.2 ശതമാനമായിരുന്നത് 2011 12 അവസാനിക്കുമ്പോൾ ക്രമാനുഗതമായി കുറഞ്ഞ് നെഗടീവ് വളർച്ചയായ് മാറി. ഇത് 2008 ലെ സാമ്പത്തിക പ്രതിസന്ധിയുടെ മൂർധന്യാവസ്തയിലേതിനേക്കാൾ സ്ഥിതിഗതികൾ മോശമാക്കിയതായിവേണം മനസ്സിലാക്കാൻ.
അതുപോലെ തന്നെ, ഘനന വ്യവസായത്തിലുള്ള തിരിച്ചടി. ഉത്തേജ പദ്ധതിയുടെ പിൻബലത്തിൽ വളർന്ന ഘനന വ്യവസായം 2011 12 തുടങ്ങിയപ്പോൾ തന്നെ നെഗറ്റീവ് വളർച്ചയിൽ കൂപ്പുകുത്തി. ഈ നെഗറ്റീവ് വളർച്ച ഏകദേശം അടുത്ത മൂന്ന് പാദങ്ങളിലും തുടരുകയാണ് ഉണ്ടായത്. ധനമന്ത്രി പ്രണബ് മുഖർജിയുടെ അവസാനത്തെ ബജറ്റിലെ ചില സാമ്പത്തിക ക്രമീകരണങ്ങൽക്കൊടുവിൽ ഈ വ്യവസായം ചെറിയൊരു തുടിപ്പ് കാണിച്ചെങ്കിലും അത് വീണ്ടും നഷ്ട്‌പ്പെടുന്നതായാണ് പിന്നീടുള്ള പാദങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതുപോലെ തന്നെ മറ്റു വ്യവസായങ്ങളായ നിർമ്മാണവും, വൈദ്യുതി വാതക ജല വിതരണവും. ഇടക്കുള്ള ചെറിയ തുടിപ്പുകൾ മാറ്റിനിർത്തിയാൽ പൊതുവിൽ ഈ വ്യവസായങ്ങളുടെ വളർച്ച താഴോട്ട് എന്നത് ഇന്ത്യൻ വ്യവസായ മേഖലയുടെയും പ്രത്യകിച്ചു സാമ്പത്തിക ഭദ്രതയുടെയും പ്രതിസന്ധി ആഴത്തിലാക്കുന്നു എന്നുവേണം വായിക്കാൻ. ഗ്രാഫ് രണ്ടിൽ നിന്നും കൂടുതൽ വിശകലനങ്ങൾ വായനക്കാർക്ക് എളുപ്പം മനസ്സിലാക്കിയെടുക്കാവുന്നതാണ്.
സേവന മേഖലയുടെ വളർച്ച
2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ചില കയറ്റങ്ങളൊഴിച്ചാൽ സേവന മേഖലയും ക്രമമായുള്ള വളർച്ച കുറവാണ് രേഖപ്പെടുത്തുന്നത്. എന്നാൽ ഇതിന്റെ ആഘാതം അത്രകണ്ട് പ്രബലമല്ല എന്നത് ചില ആശ്വാസങ്ങൾ ഇന്ത്യൻ സമ്പത്ത്ഘടനക്ക് നൽകുനുണ്ട്. വ്യാപാര ഹോട്ടൽ ഗതാഗത വാർത്താവിനിമയ സേവനങളും സാമൂഹിക സേവനങ്ങളിലും ഉണ്ടായ വളർച്ചക്കുറച്ചിലുകൾ, ധന ഇൻഷുറൻസ് റിയൽ എസ്‌റ്റേറ്റ് മറ്റുബിസനെസ്സ് സേവനങ്ങളുടെ സുസ്ഥിരമായ വളർച്ച യിൽ പോലും, മൊത്തം സേവന മേഖലയുടെ വളർച്ചയെ പിന്നോട്ടടിക്കുന്നു. ഇത് തുറന്ന് തരുന്നത് വ്യാപാര ഹോട്ടൽ ഗതാഗത വാർത്താവിനിമയ സേവനങളും സാമൂഹിക സേവനങ്ങളും മൊത്തം സേവന മേഖലയുടെ വലിയ പങ്ക്കാരാണ് എന്ന വസ്തുതയാണ്. സേവന മേഖലകളുടെ തരാതരം തിരിച്ചുള്ള വളർച്ച ഗ്രാഫ് മൂന്നിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.
Source: CSO, and Monthly Economic Report of Ministry of Finance
ഗ്രാഫുകളിലെ കണക്കുകളുടെ വെളിച്ചത്തിൽ മനസ്സിലാക്കേണ്ട (നവലിബറൽ സാമ്പത്തിക സ്വാമികൾ മനസ്സിലാക്കാൻ കൂട്ടാക്കാത്ത) പ്രധാന വസ്തുത സാമൂഹിക സേവന മേഖലയുടെ വളർച്ച എത്രത്തോളം പ്രധാനമാണ് എന്നതാണ്. ഈ സാഹചര്യത്തിൽ സാമൂഹിക സേവന മേഖലകൾക്ക് മുൻഗണന നൽകി അവതരിപ്പിച്ച 2013 14 ലെ കേന്ദ്ര കേരള ബജറ്റുകൾ പരിശോധിക്കുമ്പോൾ നേരത്തെ വിശദമാക്കിയ സാമ്പത്തിക ഭദ്രതക്കുറവും അതിനെ സാധൂകരിക്കുന്ന സർക്കാർ നയങ്ങളുമാണ് ഇതെന്ന് മനസ്സിലാക്കാം.
2013-14 ലെ കേന്ദ്ര ബജറ്റ് ഒരു വിശകലനം.
കേന്ദ്ര ബജറ്റിൽ കാര്യമായ സ്ട്രാറ്റജിക് നയങ്ങളൊന്നും സ്വീകരിച്ചില്ല എന്നത് പൊതുവിലുള്ള വിലയിരുത്തലാണ്. എന്നാൽ അതിനർത്ഥം ഇത് തികച്ചും ഒരു സംതുലിത ബജറ്റ് എന്ന മുതലാളിത്ത തളങ്ങളിൽ നിന്നും പുറത്തുവരുന്ന കാഴ്ചപ്പാട് വഴിതെറ്റിക്കുന്നതാണ്. ഇതിനായി ചൂണ്ടികാണിച്ചതിലൊന്ന് പുതുതായ് ഏർപ്പെടുത്തിയ അതിസമ്പന്നരുടെ മേലുള്ള പത്തുശതമാനം നികുതിയാണ്. എന്നാൽ ഇത് സ്ഥായിയായ ഒരു നികുതി അടിത്തറയായ് ഉറപ്പിക്കുക വയ്യ. കാരണം ലക്ഷക്കണക്കിന് കോടികൾ സർക്കാർ പല വഴികളിലായി അതിസംബന്നർക്കും, കുത്തക കോർപ്പറേഷനുകൾക്കും നൽകുമ്പോൾ പുതിയ ഈ നികുതി ഇല്ലാതാക്കാൻ കാലതാമസമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണ്.
രണ്ട്, നവലിബറൽ സർക്കാരുകളുടെ തുറുപ്പു ചീട്ടായ ധന കമ്മിയുടെ കുറയ്ക്കൽ പതിവുപോലെ ഈ ബജറ്റിലും പ്രകടമായിരുന്നു. എന്നാൽ ഇത് നേടുന്നതിനു ചില്ലറ കടുംകൈകളല്ല ധനമന്ത്രി കാണിച്ചിരിക്കുന്നത്. ചിദംബരം സ്ഥാനമേൽക്കുമ്പോൾ പ്രതീക്ഷിച്ച 5.9 ശതമാനം ധന കമ്മി വെട്ടിക്കുറച്ച് 5.3 ശതമാനമാക്കിയതും നടപ്പുവർഷത്തിൽ അത് 4.8 ആയി ചുരുക്കുമെന്നും പറയുമ്പോൾ കത്തിവയ്ക്കുന്നത് വിവിധ വകുപ്പുകളിലൂടെ സർക്കാർ വിനിയോഗിക്കേണ്ട പദ്ധതികൾ തന്നെയാകുമെന്നതിൽ സംശയമില്ല. കാരണം ഇത്തരം പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സർക്കാരിനു നേട്ടമുണ്ടായത് 60,000 കോടി രൂപയാണ്.
മൂന്ന്, ധനമന്ത്രിയായിരുന്ന പ്രണബിനെ പിന്തുടർന്ന് സബ്‌സിഡികൾ വെട്ടിവെളുപ്പിക്കുന്നതിന് ചിദംബരവും ഒട്ടും മോശമല്ല. ഉദാഹരണത്തിന് പെട്രോളിയം ഉൽപന്നങ്ങൾക്കായ് ഈ വർഷം മൊത്തം മാറ്റിവച്ചിരിക്കുന്നത് 65,000 കോടി മാത്രമാണ്. തത്വത്തിൽ ഇത് കഴിഞ്ഞ വർഷത്തെക്കാൾ മൂന്നിലൊന്ന് കുറവ്. ഇത് സൂചിപ്പിക്കുന്നത് പെട്രോളിയം ഉൽപന്നങ്ങളുടെ വില സർക്കാർ പൂർണ്ണമായും കയറൂരിവിടും എന്നാണ്. ഏഴ് ശതമാനത്തിൽ കുറയാതെ പണപ്പെരുപ്പം നിലനിൽക്കുമ്പോൾ ഫെർട്ടിലൈസർ സബ്‌സിഡി നടപ്പ് വർഷത്തെക്കാൾ മൂന്ന് കോടി കുറച്ച് 65,971 കോടിയായ് ചുരുക്കി. യഥാർത്ത കുറവ് പണപ്പെരുപ്പ നിരക്കുകൊണ്ട് ഹരിച്ചാൽ ഇതിലും കുറവാണെന്ന് മനസ്സിലാകും. എന്നാൽ മെച്ചമായത് ഫുഡ് സെക്യൂരിറ്റിക്കായ് നീക്കിവച്ച 10,000 കോടിയാണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 5,000 കോടി അധികമാണ്.
നാല്, കാർഷിക മേഖലയുടെ പുരോഗതിക്ക് കാര്യമായ സംഭാവന നല്കിയില്ലെങ്കിലും മൊത്തവിനിയോഗത്തിനായ് 27,049 കോടിയാണ് വകയിരിത്തിയിരിക്കുന്നത്. എന്നാൽ രാജ്യത്തെ കാർഷിക രംഗത്തിന്റെ വളർച്ചയിലുള്ള മാന്ദ്യം പരിശോധിച്ചാൽ ഈ ധനവിനിയോഗം തുശ്ചമാണെന്നു മനസ്സിലാക്കാം. രാജ്യം നേരിടുന്ന മാന്ദ്യത്തിന്റെ ആഘാതത്തെക്കുറിച്ച് വാചാലനാകുമ്പോഴും അതിനെ ചെറുക്കുന്ന ഒരു നടപടിയും ഈ ബജറ്റ് മുന്നോട്ടു വച്ചിട്ടില്ല എന്നത് തികച്ചും ദൗർഭാഗ്യകരമാണ്. ഇതിനാലാണ് നേരത്തെ സൂചിപ്പിച്ചതുപോലെ നവലിബറൽ സാമ്പത്തിക നയങ്ങളുടെ പാണരായ രണ്ടാം യുപിഎ കാർഷിക മേഖലയേയും അതിലുപജീവനം നടത്തുന്ന ബഹുഭൂരിപക്ഷത്തേയും നിർലോഭം അവഗണിക്കുന്നത് .
അഞ്ച്, വ്യവസായ മേഖലയുടെ മാന്ദ്യം ശക്തമായി തുടരുമ്പോഴും 2013 14 ബജറ്റ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ നടക്കാവുന്ന 55 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളാണ് സ്വപ്നം കാണുന്നത്. എന്നാൽ ഇതിലേക്കായുള്ള എന്തെങ്കിലും ഫലപ്രദമായ പ്രഖ്യാപനം ബജറ്റ് മുന്നോട്ടുവക്കുന്നില്ല. കുറച്ചെങ്കിലും കരുണകാണിക്കുന്നത് നിർമ്മാണ വ്യവസായത്തിന്റെ കാര്യത്തിലാണ്. എന്നാൽ വ്യവസായ മേഖലയുടെ തളർച്ചയിലും നിർമ്മാണ പ്രവർത്തനം ഭേതപ്പെട്ട പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. എന്നാൽ മാന്ദ്യ ബാധിതമായ മറ്റു വ്യവസായങ്ങളെ ഏതെങ്കിലും തരത്തിൽ സഹായിക്കുന്നതിനായുള്ള കാര്യമായ നയങ്ങളൊന്നും ധനമന്ത്രി മുന്നോട്ടു വക്കുന്നില.
ആറ്, സേവന മേഖലയിലെ ധനമൂലധനത്തിന്റെ താല്പര്യം മാത്രം സംരക്ഷിക്കലാണ് ബജറ്റ് പ്രസംഗത്തിലൂടെ ധനമന്ത്രി നടത്തിയത്. എന്നാൽ സേവന മേഖലയിലെ തളർച്ച നേരിടുന്ന വ്യാപാര, ഹോട്ടൽ, ഗതാഗത, വാർത്താവിനിമയ സേവനങ്ങളുടെ ഉന്നമനത്തിന് പ്രത്യേകിച്ച് ഒന്നും ഈ ബജറ്റിൽ അവതരിപ്പിച്ചില്ല. എന്നാൽ സാമൂഹിക സേവന മേഖലയിൽ പ്രത്യക്ഷമായും പരോക്ഷമായും നൽകിയിരിക്കുന്ന നീക്കുപോക്കുകൾ സൂചിപ്പിക്കുന്നത് സേവന മേഖലയിലെ “താക്കോൽ” സേവനത്തിലൂടെയും അതുവഴി മൊത്തം സേവന മേഖലയുടെയും വളർച്ച ധന ഇൻഷുറൻസ് റിയൽ എസ്‌റ്റേറ്റ് മറ്റുബിസനെസ്സ് സേവനങ്ങളുടെ സുസ്ഥിരമായ വളർച്ചയോടൊപ്പം എത്തിക്കുക എന്ന പരോക്ഷ ലക്ഷ്യവുമാവണം. ഇത് മാന്ദ്യം കരകയറാനുള്ള കുറുക്കുവഴിയല്ലാതെ മറ്റൊന്നല്ല. ഇതിന്റെ വിജയത്തെ സംശയിക്കുന്നത് സ്വാഭാവികമാണ്. കാരണം കഴിഞ്ഞകാലങ്ങളിൽ ഈ സേവന മേഖലയെ പാടെ തഴയുമ്പോൾ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ ഭദ്രമാണെന്നുള്ള മൂഢസ്വർഗ്ഗത്തിലായിരുന്നു ഇവർ. ഇങ്ങനെ പറയുന്നതിന്റെ പശ്ചാത്തലം കേവലം തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചുകൊണ്ട് മാത്രമുള്ള ബജറ്റ് എന്ന വാദം മുന്നോട്ടുവക്കാനല്ല. പകരം, സർക്കാർ തന്നെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന മാന്ദ്യത്തിന്റെ തീവ്രത പങ്ക് വയ്ക്കുമ്പോഴും പ്രതിസന്ധിക്ക് പ്രതിമരുന്ന് നിർദ്ദേശിക്കാൻ കൂട്ടാക്കുകപോലും ചെയ്യുന്നില്ല എന്ന യാതാർത്യത്തിലൂന്നിയാണ്. ഇതുകൊണ്ടാണ് രണ്ടാം യു പി എ നവലിബറലും, ധനമൂലധനത്തിന്റെ കുഷിണിക്കാരും, സാധാരണക്കാർക്ക് പേറാനാകാത്ത സർക്കാരുമാകുന്നത്.
2013-14 ലെ കേരള ബജറ്റ്: ഒരു നിരീക്ഷണം
ആഗോള സാമ്പത്തിക പ്രതിസന്ധിയും, പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ധന വ്യാപാര കറണ്ട് അക്കൗണ്ട് കമ്മിയും, രൂപയുടെ മൂല്യത്തകർച്ചയും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന തലത്തിലേക്ക് നീങ്ങുന്നു എന്ന നിരീക്ഷണം മുൻ നിർത്തിയാണ് താരതമ്യേന ദേശീയ വളർച്ചയയേക്കാൾ (2011 12 ലെ 6.2 ശതമാനത്തേക്കാൾ) ഉയർന്ന സാമ്പത്തിക വളർച്ച (9.51 ശതമാനം, ഇത് 2012 13 ൽ പ്രതീക്ഷിക്കുന്നത് 9.58 ശതമാനമാണ്) രേഖപ്പെടുത്തിയ കേരള ബജറ്റ് അവതരിപ്പിച്ചത്. കേരളത്തിന്റെ വർദ്ധിച്ച വിദേശ ആശ്രിതത്വം മൂലം ആഗോള സാമ്പത്തിക മാന്ദ്യം കാർഷകോല്പാതനങ്ങളുടെ കയറ്റുമതി, വിദേശ തൊഴിൽ സാധ്യതകൾ, വായ്പാ മേഖലകളുടെ വളർച്ച തുടങ്ങിയവയിൽ ഇടിവ് രേഖപ്പെടുത്തി. കൂനിന്മേൽ കുരു പോലെ വർദ്ധിച്ച പണപ്പെരുപ്പവും വിലക്കയറ്റവും സംസ്ഥാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ജി എസ് ഡി പി യുടെ 70 ശതമാനം വരുന്ന സേവന മേഖലയുടെ വളര്‍ച്ച 11.81 ശതമാനമാണു. കഴിഞ്ഞ വർഷങ്ങളേക്കാൾ കുറവ് വളർച്ച രേഖപ്പെടുത്തിയ വ്യവസായ (7 ശതമാനം), കാർഷിക (നെഗറ്റീവ് 0.7 ശതമാനം) മേഖലയുടെയും പിൻനടത്തങ്ങളെ തരണം ചെയ്ത് ശരാശരി ഉയർന്ന വളർച്ച നിരക്ക് കേരളത്തിനു കാണിക്കാൻ സഹായിച്ചത് സേവന മേഖലയിലെ ഈ ഉണർവ്വാണു.
യു ഡി എഫ് സർക്കാരിന്റെ ശ്ലാഘനീയമായ ചില വസ്തുതകൾ എന്ന് ധനകാര്യ മന്ത്രി അവകാശപ്പെടുന്നത്: ഒന്ന്, കഴിഞ്ഞ വർഷം സാമൂഹിക പെൻഷനുകൾ 75 ശതമാനം വർദ്ധിപ്പിച്ചു. രണ്ട്, വിദ്യാഭ്യാസ വികസന പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾക്കുള്ള, പ്രത്യേകിച്ചും ഗതാഗത, വൈദ്യുതി, ആരോഗ്യ മേഖലകളുടെ വികസനത്തിനുള്ള ധന വിനിയോഗം, പെൻഷൻ മുതലായ സാമൂഹിക സുരക്ഷാ പദ്ധതികളുടെ വിഹിതം വർദ്ധിപ്പിക്കൽ, മൂന്ന്, ഈ ബജറ്റിൽ ഒരു ഹെക്ടർ ഭൂമിക്കുതാഴെയുള്ള ചെറുകിട കർഷകരുടെ പലിശ ബാധ്യത എഴുതി തള്ളുന്നു; നാല്, ചെറുകിട കർഷകർക്ക് പലിശ രഹിത കാർഷിക വായ്പ (സഹകരണ ബാങ്കുകളിൽ നിന്നും). മറ്റു വാണിജ്യ, സ്വകാര്യ ബാങ്കുകളിൽ നിന്നും 4 ശതമാനത്തിനു വായ്പ; അഞ്ച്, കംമ്പനികളിൽ നിന്നല്ലാത്ത കാർഷികാദായ നികുതി റദ്ദ് ചെയ്തത്; ആറ്, നെല്ല് സംഭരണം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമം മുതലായവ. കാർഷിക സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളെ സംബന്ധിച്ച് വളരെ നല്ല കാര്യം തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. അധികരിച്ച്‌കൊണ്ടിരിക്കുന്ന ഇന്ത്യൻ സാമ്പത്തിക മാന്ദ്യം എത്രത്തോളം സാധൂകരിക്കുന്ന തരത്തിലാണ് കേരള ബജറ്റിലൂടെ അവതരിപ്പിക്കപ്പെട്ടത് എന്ന് മനസ്സിലാക്കുന്നതാണ് സര്‍ക്കാരിന്റെ ഇത്തരം നടപടികൾ.
എന്നാൽ, പുതിയ പദ്ധതികളും അതിന്റെ വിനിയോഗ വ്യവസ്ഥകളും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പഴയ വാഗ്ദാനങ്ങളുടെ പാലനമോ അവയുടെ മുന്നോട്ടുള്ള പോക്കിനോ കാര്യമാത്ര പ്രസക്തിയോ പ്രാധാന്യമോ സഹായമോ ഈ ബജറ്റ് നൽകിയിട്ടില്ല. ഇത്, ബജറ്റ് വഴി പ്രതിസന്ധിയെ സുസ്ഥിരമായ രീതിയിൽ പ്രതിരോധിക്കുക എന്നൊരു നയം സർക്കാരിനില്ല എന്നാണു കാണിക്കുന്നത്. അല്ലെങ്കിൽ, വർദ്ധിച്ചുവരുന്ന സാമ്പത്തിക മാന്ദ്യത്തിനെ അതിന്റെ വഴിക്കുവിടുകയും സർക്കാർ പ്രത്യേകിച്ചൊന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്ന സമീപനവുമാണ് ദ്യോതിപ്പിക്കുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായാണ് എൽഡിഎഫ് തങ്ങളുടെ സാമ്പത്തിക ആസൂത്രണവും നയരേഖയും രൂപീകരിക്കുന്നതും പ്രാവർത്തികമാക്കിയതും. ഇതുതന്നെയാണ്, എല്ലാ മേഖലകളിലും പ്രത്യേകിച്ചും വ്യവസായ, സേവന മേഖലകളിൽ വന്ന കടുത്ത മാന്ദ്യത്തെ വേഗം മറികടക്കാൻ അല്ലെങ്കിൽ ലഘൂകരിക്കാൻ സംസ്ഥാനത്തിന് സാധ്യമായത്.
ഉദാഹരണത്തിന്, കടുത്ത ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തിലൂടെ കേരളത്തെ നയിച്ചത് എൽ ഡി എഫ് സർക്കാരായിരുന്നു എന്ന് പറഞ്ഞല്ലോ. പ്രതിസന്ധിക്കുശേഷമുള്ള കാലഘട്ടത്തിൽ സംസ്ഥാന വളർച്ച 8.95 (2009-10), 9.13 (2010-11), 9.51 (2011-12) എന്നിങ്ങനെ ആയിരുന്നു. ഇവിടെ സർക്കാർ മുന്നിട്ടിറങ്ങി നടത്തിയ സാമ്പത്തിക ഇടപെടലുകൾ ശ്ലാഘനീയമായിരുന്നു. എന്നാൽ കേന്ദ്രത്തിൽ ഇതിനെ എത്രത്തോളം ഭലപ്രദമായി നേരിട്ടു എന്നത് മുന്‍ വിശദീകരണങ്ങളിൽ നിന്നും വ്യക്തമാണ്. അതുപോലെ തന്നെ സർക്കാർ ഇടപെട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ പൊതുകടം വർദ്ധിപ്പിച്ചു എന്നുള്ള യുഡിഎഫ് വാദം തെറ്റെന്നുള്ളതിന്റെ തെള്വുകൾ താഴെ പട്ടികയിൽ നിന്നും മനസ്സിലാക്കാം. ഒരർത്ഥത്തിൽ യുഡിഎഫ് ഭരണകാലത്ത് കുതിച്ചുയരുന്ന പൊതുകടത്തിനു കടിഞാണിടുന്നത്/ഇട്ടത് ഇടതുപക്ഷമാണെന്ന് ഒറ്റനോട്ടത്തിൽ പട്ടികയിലെ പതിനൊന്നാം ഇനത്തിൽ നിന്നും മനസ്സിലാക്കാം.
മറ്റൊരു കാര്യം ഈ കാലഘട്ടത്തിൽ വ്യവസായ വളർച്ച ശരാശരി 8 നും 9 ശതമാനത്തിനും ഇടക്കാണ്. സേവന മേഖലയുടെ വളർച്ച ഈ കാലഘട്ടത്തിൽ 11.17 (2009-10), 11.57 (2010-11), 11.81 (2011-12) എന്നിങ്ങനെ ആയിരുന്നു. ഇതിൽ നിന്നും വളരെ പിന്നിലാണ് ദേശീയ ശരാശരി എന്ന് നേരത്തെ പറഞ്ഞിരുന്നുവല്ലോ. കഴിഞ്ഞവർഷത്തിൽ വ്യവസായ വളർച്ച നിരക്ക് 7 ശതമാനമായി കുറഞ്ഞത് വീണ്ടും ഉയർന്നുവരുന്ന സാമ്പത്തിക മാന്ദ്യത്തിനുദാഹരണമാണ്. നമ്മുടെ വ്യാവസായിക സേവന മേഖലകളെ ഇത് ഉലച്ചേക്കും എന്നതിന് മുന്നറിയിപ്പായി വേണം വ്യവസായ വളർച്ച കുറവിനെ കരുതാൻ. കേരളത്തിന്റെ വളർച്ച സേവന മേഖലയിൽ അമിതമായ് പ്രാധാന്യം നൽകികൊണ്ടുള്ളതാണ് എന്നതൊരാക്ഷേപമല്ല പകരം വസ്തുതയാണ്. ഇത് കാണിക്കുന്ന കണക്കുകൾ താഴെ ചിത്രത്തിൽ കൊടുത്തിരിക്കുന്നു.
ബജറ്റിലെ വിഹിതത്തിൽ ഏറിയ പങ്കും സാമൂഹിക സേവന മേഖലയിലും തദ്ദേശ സ്വയംഭരണ വകുപ്പുകളിൻ കീഴിലുള്ള പ്രവർത്തനത്തിനുമാണ് വിനിയോഗിക്കുന്നത്. ഇത് നാം നേരത്തെ ചൂണ്ടിക്കാണിച്ച പ്രതിസന്ധിയെ തരണം ചെയ്യാൻ മുൻ നിർത്തിയുള്ള സർക്കാർ സമീപനമായ് വേണം കരുതാൻ. എന്നാൽ വ്യവസായ, ഊർജ്ജ, ഗതാഗത, വാർത്താവിനിമയ രംഗങ്ങൾക്കുള്ള അവഗണന ഈ സാഹചര്യത്തിൽ ദൗർഭാഗ്യകരമാണ്. ഇത് സർക്കാരിന്റെ മാന്ദ്യഅതിജീവന യത്‌നത്തെ എത്രകണ്ട് വിജയിപ്പിക്കും എന്നത് സമസ്യ തന്നെ. ഇതിനുദാഹരണമാണ് മുകളിൽ അവതരിപ്പിച്ച കണക്കുകൾ. മറ്റു മേഖലകളുടെ പ്രവർത്തനത്തിൽ കാര്യമായ് ക്ഷതമേൽപ്പിക്കാൻ ഈ ബജറ്റ് ലാക്കാക്കുന്നു എന്നത് ഗതാഗത വാർത്താ വിനിമയ സേവനങ്ങളുടെ ബജറ്റ് വിഹിതം വെട്ടിക്കുറക്കുന്നതിലൂടെ മനസ്സിലാക്കാവുന്നതാണ്. ഇതിൽ ഒളിഞ്ഞിരിക്കുന്ന അജണ്ട കെഎസ്ആർടിസി പോലുള്ള മേഖലയെ തുരങ്കം വയ്ക്കാനല്ലാതെ മറ്റൊന്നല്ല എന്നുവേണം മനസ്സിലാക്കാൻ. വ്യവസായ മേഖലയിലും ബജറ്റ് വിഹിതങ്ങൾ കാര്യമായ പോരോഗതി നേടിയിട്ടില്ല. ഇതും കേന്ദ്ര സർക്കാർ നയങ്ങളും കൂട്ടിവായിച്ചാൽ സർക്കാർ സമീപനം എത്രത്തോളം ജനഹിതമാണെന്നുള്ളത് വ്യക്തമാണ്.
മറ്റൊരുതരത്തിൽ പറഞ്ഞാൽ 2013-14 ബജറ്റവതരണത്തിൽ ധനമന്ത്രി കുറെ പുതിയ പ്രഖ്യാപനങ്ങൾ നടത്തുകയും പഴയ പ്രഖ്യാപനങ്ങൾ കടലാസിൽ കുടുക്കുകയും ചെയ്യുന്നത് ജനങ്ങൾ പഴയ പ്രഖ്യാപനങ്ങളെ ഓർക്കുന്നില്ല എന്ന് ഉറപ്പിക്കുന്ന മട്ടിലുള്ള സമീപനമാണ്. ഇങ്ങനെ ചെയ്യുന്നത് നിയമസഭാ പ്രസംഗങ്ങളെപ്പോലും കവല പ്രസങ്ങങ്ങളായി ആരെങ്കിലും ചുരുക്കികണ്ടാൽ കുറ്റം പറയാനൊക്കുമോ എന്ന സംശയമാണ്. യഥാര്‍ത്ഥത്തിൽ ഇത് നമ്മുടെ വികസന മാതൃകകൾക്കാണ് ചോദ്യചിഹ്നമാകുന്നത്. കൂടാതെ, സേവന മേഖലയിലെ അമിത വിശ്വാസം പല വികസിത രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കിയിരിക്കുന്ന അവസരത്തിൽ എത്രത്തോളം സുസ്ഥിരമാണ് സേവന മേഖലയിൽ മാത്രം കേന്ദ്രീകരിച്ച ബജറ്റ് എന്നത് സംശയാസ്പദമാണ് എന്നുകൂടി ഓർമ്മിപ്പിക്കട്ടെ.
ഗ്രന്ഥസൂചി
Aryeetey, E. & Ackah, C., 2011. The Global Financial Crisis and African Economies: Impact and Transmission Channels. African Development Review, 23(4), pp.407–420. Available at: http://onlinelibrary.wiley.com/doi/10.1111/j.1467-8268.2011.00295.x/abstract [Accessed February 14, 2013].
Bamakhramah, A., 2009. The Origin of Financial Crisis: Central Banks, Credit Bubbles and the Efficient Market Fallacy. Journal of King Abdulaziz University-Islamic Economics, 22(2), pp.269–273. Available at: http://prod.kau.edu.sa/centers/spc/jkau/Data2/Review_Artical.aspx?No=3025 [Accessed December 28, 2011].
Gore, C., 2010. The global recession of 2009 in a long-term development perspective. Journal of International Development, 22(6), pp.714–738. Available at: http://onlinelibrary.wiley.com/doi/10.1002/jid.1725/abstract [Accessed February 7, 2013].
Hoen, H.W., 2011. Crisis in Eastern Europe: The Downside of a Market Economy Revealed? European Review, 19(01), pp.31–41.
Khare, H., 2008. PM, Ahluwalia sanguine about economy. The Hindu. Available at: http://www.thehindu.com/todays-paper/pm-ahluwalia-sanguine-about-economy/article1344582.ece [Accessed February 14, 2013].
Mazumdar, S., 2012. Unstable Rupee, Floundering Economy. Economic and Political Weekly. Available at: http://www.epw.in/web-exclusives/unstable-rupee-floundering-economy.html [Accessed March 15, 2013].
Ocampo, J.A., 2009. Latin America and the global financial crisis. Cambridge Journal of Economics, 33(4), pp.703–724. Available at: http://cje.oxfordjournals.org/content/33/4/703 [Accessed April 24, 2012].
Patnaik, P., 2008. Dr. Prabhat Patnaik on The Global Economic Crisis, Asian School of Business, Chennai. Available at: http://archive.org/details/BadriSeshadriDr.PrabhatPatnaikonTheGlobalEconomicCrisis [Accessed February 4, 2013].
Patnaik, P., 2009. Prabhat Patnaik on Global Economic Situation | NewsClick. Newsclick. Available at: http://newsclick.in/international/prabhat-patnaik-global-economic-situation [Accessed February 10, 2013].
Rabiyath, S., 2012. ബജറ്റ്: സര്‍ക്കാര്‍ ചിലവില്‍ സര്‍ക്കാസം (Budget: Sarcasm at the Expense of the Government). Dillipost. Available at: http://dillipost.in/2012/03/18/union-budget-critique/ [Accessed March 15, 2013].
Shetty, S.L., 2013. Growth versus Inflation. Economic and Political Weekly, 48(08), pp.70–72. Available at: http://www.epw.in/economic-notes/growth-versus-inflation.html [Accessed March 15, 2013].
Special Correspondent, 2009. “Indian economy will recover in 2010-11”. The Hindu. Available at: http://www.thehindu.com/todays-paper/tp-national/tp-karnataka/indian-economy-will-recover-in-201011/article295117.ece [Accessed February 14, 2013].
Special Correspondent, 2008a. No cause for alarm: Chidambaram. The Hindu. Available at: http://www.thehindu.com/todays-paper/no-cause-for-alarm-chidambaram/article1341091.ece [Accessed February 14, 2013].
Special Correspondent, 2008b. “None can steer economy better than Manmohan”. The Hindu. Available at: http://www.thehindu.com/todays-paper/none-can-steer-economy-better-than-manmohan/article1387242.ece [Accessed February 14, 2013].
Republishing the Dillipost article
See at link http://dillipost.in/archives/6661