Friday, January 20, 2012

നൂലുണ്ട


ഭഗാരത്തിനു നൂലുണ്ടയുടെ ആകാരമാണെന്ന്
കോട്ടേമ്ബ്രം കവിതയാണ് ഓര്‍മ്മിപ്പിച്ചത്‌
ഭഗാരത്തിന്റെ ആകാരം പഴമയുടെ ചോദ്യമായ്
നുരഞ്ഞുവന്നപ്പോള്‍ നൂലുണ്ടയായതാകാം
ഓര്‍മ്മ വഴിതെളിച്ചെത്തിയത് പള്ളിക്കൂടത്തില്‍
നൂലുണ്ടപോലുള്ള ചോദ്യങ്ങളാണ് മനസ്സിലെന്നും
നൂലുണ്ട സമസ്യ തളര്‍ത്തിയത് വൃത്താലങ്കാരത്തെ.
വൃത്തം ഉരുണ്ടതാണെന്ന പക്ഷത്തിനന്ന് പുല്ലുവില
കാകളിയും മഞ്ജരിയും എന്തെന്ന് ചോദിച്ചപ്പോള്‍
മനസ്സിലുറച്ചതും നാവില്‍ വിരിഞ്ഞതും വിപരീതങ്ങള്‍
അര്‍ത്ഥ സമാസങ്ങളും പ്രതി-സന്ധിയായിനിന്നു
അപ്പോഴും മനസ്സില്‍ നൂലുണ്ടപോലൊരു വൃത്തം
മഞ്ജരി എന്തെന്നു ചോദിച്ചപ്പോള്‍ മനസ്സുപറഞ്ഞത്‌
വെളുത്തുമെലിഞ്ഞ കെമിസ്ട്രി ടീച്ചര്‍ നാവു പറഞ്ഞു
അതൊരു വൃത്തമാണെന്ന് - പച്ചക്കള്ളം! അവര്‍
കൊലുന്നനെയുള്ള ഗോതമ്പ് പോലത്തെ രസതന്ത്രഞ്ജ!
കാകളിയെന്തന്ന ചോദ്യം മനസ്സില്‍ ചിരിയായ്‌ നിറച്ചത്
"ഹിന്ദി" ഹമാര രാഷ്ട്ര ഭാഷ ഹെ പഠിപ്പിച്ച ഇരുണ്ടസുന്ദരി
നാവിനപ്പോഴും വഴങ്ങിയത് പച്ചക്കള്ളം, വൃത്തമത്രേ!
ശ്ലത കാകളിയുടെ രണ്ടാം പാദത്തിലന്ത്യമായി രണ്ടക്ഷരം
കുറഞ്ഞാല്‍ എങ്ങനെ മഞ്ജരിയാകും? രണ്ടക്ഷരമെന്നത്
മെലാനിന്റെ കുറവാണെന്ന സംശയം നൂലുണ്ടയായി.
കാകളിയെ വെളുപ്പിച്ച് മഞ്ജരിയാക്കാന്‍ രണ്ടക്ഷരമോ?
മെലാനിനും ഉണ്ട് മൂന്നര അക്ഷരം, ചില്ല് അരയായാല്‍ !
നൂലുണ്ടകള്‍ക്കപ്പോഴും മഞ്ജരിയും കാകളിയും വൃത്തമല്ല
നാവിനപ്പോഴും അവര്‍ രണ്ടക്ഷരത്തില്‍ കുടുങ്ങിയ
നിറഭേദങ്ങളുളള ഇണയായ വൃത്തമത്രേ! പച്ചക്കള്ളം!